2013 സെപ്റ്റംബർ 1, ഞായറാഴ്‌ച

സ്ത്രീ പുരുഷന് ആരാണ്? കളിമണ്ണ്‍: ഒരു സ്ത്രീപക്ഷരാഷ്ട്രീയക്കാഴ്ച

നമ്മുടെ ചലച്ചിത്രവിവാദങ്ങളുടെ ഭൂതകാലം  ശ്രദ്ധിച്ചാല്‍ മലയാളചലച്ചിത്രചരിത്രത്തിലെങ്ങും കളിമണ്ണ് എന്ന ബ്ലെസി ചിത്രം സൃഷ്ടിച്ചതുപോലെ ഒരു ഘോരമായ ചലനം മറ്റൊരു ചിത്രവും സൃഷ്ടിച്ചിട്ടില്ല എന്ന് നിശ്ചയമായും ഉറപ്പിക്കാം. സമീപകാലചരിത്രത്തില്‍ എടുത്തുപറയാനാവുന്ന മറ്റൊരു ചിത്രം ഒരുപക്ഷേ പപ്പീലിയോ ബുദ്ധ മാത്രമായിരിക്കണം. ആ സിനിമ കേരളത്തില്‍ ബൌദ്ധികമായ ഒരുപിടി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നെങ്കിലും അതൊക്കെയും സാധാരണസമൂഹത്തിന്റെ ആഴത്തിലും പരപ്പിലുമെത്തിയിരുന്നില്ലെന്ന് പറയാം. ധൈഷണികമായി ഉന്നതനിലവാരം പുലര്‍ത്തുന്ന പരിമിതവും അടഞ്ഞതുമായ ചര്‍ച്ചയിടങ്ങളിലേയ്ക്ക് മിക്കവാറും ഒതുങ്ങിപ്പോയിരുന്നു പപ്പീലിയോ ബുദ്ധ. അതിന്റെ കാരണം ആ ചിത്രത്തിന്റെ രാഷ്ട്രീയം സങ്കീര്‍ണവും ഭൂരിപക്ഷസമൂഹത്തിന് ഇന്നും പരോക്ഷമായി താല്പര്യമില്ലാത്തതുമായിരുന്നു എന്നതാണ്. കളിമണ്ണ് എന്ന ചിത്രം പക്ഷേ അത്തരം പൂര്‍വമാതൃകകളില്‍നിന്നെല്ലാം വ്യത്യസ്തമായി പൊതുസമൂഹത്തില്‍ ഏറ്റവുമധികം പരിചിതവും സാര്‍വജനകീയവും ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥിതിയുടെ, കൂടുതല്‍ സൂക്ഷ്മമായി പറഞ്ഞാല്‍ കുടുംബവ്യവസ്ഥിതിയുടെ അടിസ്ഥാനശിലയെന്ന് വിശേഷിപ്പിക്കാവുന്ന “മാതൃത്വം” എന്ന വിഷയമാണ് കൈകാര്യം ചെയ്തത്. മലയാളത്തില്‍ ഇതുവരെയുള്ള മറ്റ് “അമ്മസിനിമകളില്‍” നിന്ന് കളിമണ്ണിനുള്ള വ്യത്യസ്തത ഈ ചിത്രം ഗര്‍ഭധാരണം, ഗര്‍ഭാവസ്ഥ, പ്രസവം എന്നീ സ്ത്രൈണജീവിതാവസ്ഥകളെ ഒരു സ്ത്രീപക്ഷവീക്ഷണകോണില്‍ക്കൂടി എന്ന നിലയില്‍ ചര്‍ച്ച ചെയ്യുന്നു എന്നതാണ്. (ദശരഥം എന്ന ചിത്രം മറക്കുന്നില്ല, അത് പക്ഷേ സ്ത്രീപക്ഷവീക്ഷണമെന്ന ലേബലില്‍ ഇറങ്ങിയൊരു സിനിമ ആയിരുന്നില്ലെന്ന് മാത്രമല്ല, പുറത്തിറങ്ങുന്നതിനുമുന്‍പേ കളിമണ്ണിനെ ഏറ്റവുമധികം വിവാദമാക്കിയ പ്രസവനിമിഷങ്ങള്‍ക്ക് യാതൊരു പ്രാധാന്യവുമില്ലാത്തവയുമായിരുന്നു.)

കളിമണ്ണ് എന്ന “സ്ത്രീപക്ഷ സിനിമ, അല്ലെങ്കില്‍ ആ സിനിമയില്‍ക്കൂടി സ്ത്രീപക്ഷവാദിയെന്ന നിലയില്‍ ബ്ലെസി എന്ന സംവിധായകന്‍ കേരളസമൂഹത്തിന് മുന്‍പിലേയ്ക്ക് വയ്ക്കുന്ന രാഷ്ട്രീയമെന്താണ്? ഇത്രനാള്‍ മലയാളിപ്രേക്ഷകര്‍ കണ്ട യാഥാസ്ഥിതികമായ സ്ത്രീത്വനിര്‍വചനങ്ങളില്‍നിന്ന് ഏത് അളവ് വരെയാണ് കളിമണ്ണിലെ നായിക വ്യത്യസ്തയാവുന്നത്? മാതൃത്വം സ്ത്രീയുടെ സ്വകാര്യതയാണ്, അവകാശമാണ് എന്ന ചില പുരോഗമനാത്മകമായ ആശയങ്ങളൊഴിച്ചാല്‍, ഒറ്റനോട്ടത്തില്‍ ഫെമിനിസ്റ്റ് വീക്ഷണങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന, അല്ലെങ്കില്‍ കേരളത്തിലെ പുരുഷകേന്ദ്രീകൃതസമൂഹം ഫെമിനിസമെന്നാല്‍ ഇതൊക്കെയാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചില വീക്ഷണങ്ങളാണ് കളിമണ്ണെന്ന സിനിമ നീട്ടുന്ന രാഷ്ട്രീയമെന്ന് പറയാതെ വയ്യ.

മുന്‍നിര നായികയായി ചുവടുമാറിക്കൊണ്ടിരിക്കുന്ന ഒരു ബോളിവുഡ് ഐറ്റം ഡാന്‍സറായാണ് കളിമണ്ണില്‍ ശ്വേതാമേനോന്‍ അവതരിക്കുന്നത്. അവര്‍ അതിനും മുന്‍പ് ഡാന്‍സ് ബാറിലെ നര്‍ത്തകിയുമായിരുന്നു. അതുകൊണ്ടുതന്നെ മാദകനൃത്തങ്ങളാലും മാംസപ്രദര്‍ശനങ്ങളാലും സമ്പന്നമാണ് ചിത്രത്തിന്റെ ആദ്യപാതിയുടെ ആദ്യപാതി. ആ ഒറ്റക്കാരണം കൊണ്ട് തന്നെ അവര്‍ ആദ്യമേ തന്നെ “ദ അദര്‍ വുമണ്‍” ആണ്. നൃത്തരംഗങ്ങളിലല്ലാത്തപ്പോഴും പല അവസരങ്ങളിലും ബ്ലെസിയുടെ ക്യാമറ അല്‍പ്പം കൊതിയോടെയാണ് പെരുമാറുന്നതെന്ന് ചിലനേരം നമുക്ക് സംശയം തോന്നുകയുമാവാം. ആ സംശയത്തിന്റെ സാംഗത്യം വെളിവാകുമ്പോള്‍ കടുത്തൊരു വിരോധാഭാസം പല്ലിളിക്കുന്നുണ്ട്. ബ്ലെസിയുടെ പ്രഖ്യാപിതനിലപാടുകളും ക്യാമറയും ചിലനേരങ്ങളില്‍ രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നതിന്റേതായ വിരോധാഭാസം.

അതെന്തായാലും ഗാനരംഗങ്ങളിലെ ശരീരപ്രദശനങ്ങളുടെ പിന്നിലുള്ള രാഷ്ട്രീയം അപ്പോള്‍ വ്യക്തമാകാത്തവര്‍ക്കായി പിന്നീട് സിനിമതന്നെ വെളിപ്പെടുത്തുന്നുണ്ട്. ചിത്രം അവസാനഭാ‍ഗത്തിലേയ്ക്കടുക്കുമ്പോള്‍ ബോളിവുഡ് നടിയുടെ പ്രസവം വിവാദവിഷയമായി ചര്‍ച്ച ചെയ്യുന്ന ടിവി ചാനലുകളിലിരുന്ന് ഒരു ഖദര്‍ധാരി, ഒരു കാബറേ ഡാന്‍സറായിരുന്ന ആ സ്ത്രീയ്ക്ക് എന്ത് യോഗ്യതയാണ് ഇങ്ങനെ ഗര്‍ഭം ധരിക്കാനും പ്രസവം ആഘോഷമാക്കുവാനും എന്നമട്ടില്‍ സംസാരിക്കുന്നുണ്ട്. ആദ്യപാതിയും ആ രംഗങ്ങളും കൂട്ടിവായിച്ചാല്‍ മനസിലാകുന്നത് അതൊരു ഫണ്ടമെന്റല്‍ ഫെമിനിസ്റ്റ് ചിന്തയുടെ പ്രകാശനശ്രമമാണെന്നാണ്. ഒരു സ്ത്രീ, അവള്‍ മോശമോ അല്ലാത്തതോ ആയ എന്ത് തൊഴില്‍ ചെയ്ത് ജീവിക്കുന്നവളായാലും ഒരു മനുഷ്യനെന്ന നിലയിലും ഒരു പൌരനെന്ന നിലയിലും മറ്റേതൊരു മനുഷ്യനെപ്പോലെയും പൌരനെപ്പോലെയും എല്ലാ അവകാശങ്ങളും അര്‍ഹിക്കുന്നു എന്ന സ്ത്രീപക്ഷ ചിന്തയുടെ, ഒരു യാഥാസ്ഥിതികപ്രേക്ഷകസമൂഹത്തിന് മുന്‍പില്‍ അവതരിപ്പിക്കാന്‍ പറ്റിയ രീതിയില്‍ തുലോം മയപ്പെടുത്തിയ രൂപമാണ് അത്. മാനുഷികമായും നൈതികമായും പരിശോധിച്ചാല്‍, പരിഷ്കൃതസമൂഹമെന്ന് അവകാശപ്പെടുന്ന ഒരു ജനത ഒരു സ്ത്രീലൈംഗികത്തൊഴിലാളിയെപ്പോലും അശ്ലീലം ദ്യോതിപ്പിക്കുന്ന രീതിയില്‍ നോക്കുവാനോ അവളുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുവാനോ പാടില്ല. അത്രത്തോളം ബ്ലെസിയുടെ ചിന്താധാര ശരിയാണ്. അഭിനവ ഭാരതീയ സദാചാരബോധത്തിന് അത്ര രുചിക്കുകയില്ലാത്തൊരു വിളംബരമാണത് എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ അങ്ങനെയൊരു ആശയം നമ്മുടെ പ്രേക്ഷകസമൂഹത്തിന് മുന്‍പിലേയ്ക്ക് വയ്ക്കുവാനുള്ള ധൈര്യം അഭിനന്ദനാര്‍ഹവുമാണ്.

എന്നാല്‍ ഇനി അല്‍പ്പം ആഴത്തിലുള്ള ചിന്തകളിലേയ്ക്ക് കടക്കാം. കഥയുടെ പശ്ചാത്തലം നോക്കുക, അത് ഇന്ത്യയിലെ മെട്രോസിറ്റികളിലൊന്നായ, താരതമ്യേന പുരോഗമിക്കപ്പെട്ട മുംബൈ നഗരമാണ്. ഇത്തരമൊരു വിഷയമവതരിപ്പിക്കുമ്പോള്‍ പുതിയൊരു പശ്ചാത്തലം വേണമെന്ന് തോന്നിയതുകൊണ്ടാണ് ചിത്രത്തെ മുംബൈയിലേയ്ക്കും ബോളിവുഡിലേയ്ക്കും പറിച്ചുനട്ടതെന്ന് ബ്ലെസി അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.  പക്ഷേ സൃഷ്ടികര്‍മ്മത്തില്‍ സൃഷ്ടാവിനുള്ള മൌലികവും സ്വതന്ത്രവുമായ എല്ലാ അവകാശങ്ങളെയും അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, തികച്ചും വിവാദമായേക്കാവുന്ന ഒരു വിഷയം കൈകാര്യം ചെയ്യുന്ന, പൂര്‍ണമായും പുരോഗമനാത്മകവും സ്ത്രീപക്ഷമെന്നുമുള്ള പ്രഖ്യാപിതകിന്നരികളോടെ, വര്‍ത്തമാനകാല കേരളത്തിന്റെ സവിശേഷ ഭൌതിക, ബൌദ്ധികാന്തരീക്ഷത്തിലേയ്ക്ക് വരുന്ന ഒരു മലയാളചിത്രം ആവശ്യപ്പെടുന്ന ധൈര്യം കളിമണ്ണ് പ്രകടിപ്പിച്ചുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

എന്തുകൊണ്ട് കളിമണ്ണിന് ശില്പമാകുവാന്‍ മുംബൈ വരെ പോകേണ്ടിവന്നു? ഒരു മെട്രോനഗരമായ മുംബൈയെ അപേക്ഷിച്ച് തികച്ചും യാഥാസ്ഥിതികമായ, അല്ലെങ്കില്‍ അനുദിനം യാഥാസ്ഥിതികമായിക്കൊണ്ടിരിക്കുന്ന കേരളീയസാഹചര്യങ്ങളില്‍ ഇത്തരമൊരു കഥയെ പ്രതിഷ്ഠിക്കുന്നതില്‍ ചലച്ചിത്രകാരന്‍ അധൈര്യപ്പെട്ടിരുന്നുവെന്നാണ് സിനിമയുടെ പിന്നിലെ സൃഷ്ടിചിന്തകളുടെ അന്തര്‍ധാരയെ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത്. കേരളത്തിലെ ഒരു നഗരത്തില്‍വെച്ച്, ഒരു ഐറ്റം ഡാന്‍സറായിരുന്ന സ്ത്രീ ഇത്തരം ശക്തവും ധൈര്യപൂര്‍വുമായ ഒരു നിലപാടെടുക്കുന്നതിനെ കേരളസമൂഹം ഉള്‍ക്കൊള്ളില്ല എന്ന ഭയമായിരിക്കണം കളിമണ്ണ് ബോളിവുഡിലേയ്ക്ക് കളം മാറ്റുവാന്‍ കാരണം. ഓര്‍ത്ത് നോക്കുക, ഒരു മുന്‍കാബറേനര്‍ത്തകിയായ മലയാള സിനിമാനടി മസ്തിഷ്കമരണം സംഭവിച്ചുകഴിഞ്ഞ തന്റെ ഭര്‍ത്താവില്‍നിന്ന് കൃത്രിമമാര്‍ഗത്തിലൂടെ ബീജം സ്വീകരിച്ച് ഗര്‍ഭം ധരിക്കുകയും ഗര്‍ഭാന്തം പ്രസവം ടിവി ചാനലുകളില്‍ക്കൂടി പ്രദര്‍ശിപ്പിക്കുകയും ചെയ്താല്‍ എന്താകുമായിരുന്നു മതാധിഷ്ഠിതയാഥാസ്തിതികതയുടെ കളിത്തട്ടായ കേരളത്തിലെ സാമൂഹ്യാവസ്ഥ? ഒരു വശത്ത് സദാചാരപരവും മറുവശത്ത് അടിസ്ഥാനാവകാശാധിഷ്ഠിതവുമായ ചര്‍ച്ചകളും അതേത്തുടര്‍ന്ന് ഉരുവാകുന്ന സമരങ്ങളും അക്രമങ്ങളുമായി കേരളസമൂഹം വെന്തുരുകിയേനെ! (കളിമണ്ണ് എന്ന ചിത്രത്തിന്റെ പ്രഖ്യാപനവേള മുതല്‍ ഉണ്ടായ രാഷ്ട്രീയപരവും മതപരവും സദാചാരപരവുമൊക്കെയായ വിവിധതരം പുകിലുകള്‍ നാമെല്ലാം കണ്ടതാണ് എന്ന് ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ. ജനം കരുതിയതുപോലെ പ്രസവരംഗത്തിന്റെ വിശദമായ ഒരു ചിത്രീകരണവും സിനിമയിലെല്ലെന്ന് ചിത്രം പുറത്തുവന്നതോടെ വ്യക്തമാവുകയും വിവാദങളെല്ലാം കാറ്റ് പോയ ബലൂണുകളായിത്തീരുകയും ചെയ്തത് മറ്റൊരു കാര്യം.) അപ്പോള്‍ അത്തരമൊരു കേരളീയാനുഭവം ചലച്ചിത്രമാക്കിയാല്‍ അത് പ്രേക്ഷകര്‍ അംഗീകരിക്കുകയില്ലെന്നും അതിന്മേല്‍ വിവാദങ്ങള്‍ കൂടുതലുണ്ടാകുമെന്നും റിലീസാനന്തര തിയറ്റര്‍ പ്രശ്നങ്ങള്‍ (പ്രദര്‍ശനങ്ങള്‍ക്കെതിരെയുള്ള സമരങ്ങളും അക്രമങ്ങളും) ചിത്രത്തിന്റെ ബോക്സ് ഓഫിസ് വിജയത്തെ ഒരുപക്ഷേ ബാധിക്കുമെന്നും ആര്‍ട്ടിസ്റ്റിക് യെറ്റ് കൊമേഴ്സ്യല്‍ സംവിധായകനായ ബ്ലെസി മുന്‍കൂട്ടിക്കണ്ടിരിക്കണം. 

പക്ഷേ, കുറച്ചുകൂടി തുറന്നതും ധൈര്യസമേതവുമുള്ള ഒരു നിലപാട് (കേരളപശ്ചാത്തലത്തില്‍ ഇത്തരമൊരു കഥയെന്ന് വ്യംഗ്യം) ഈ ചിത്രത്തിന്റെ ചരിത്രവും അടിസ്ഥാനവും പ്രഖ്യാപിതാജണ്ടയും ആവശ്യപ്പെടുന്നുണ്ട് എന്നത് നിസ്തര്‍ക്കമാണ്. “മറ്റ് സ്ത്രീകളില്‍”ക്കൂടി മാതൃത്വം വിഷയമായ ശക്തമായൊരു ഫെമിനിസ്റ്റ് ചിത്രമെന്നതായിരുന്നു ഉദ്ദേശമെങ്കില്‍, ഒരു മലയാളിവേശ്യയുടെ കൃത്രിമഗര്‍ഭധാരണവും പ്രസവപ്രദര്‍ശനവും വിഷയമാക്കണമായിരുന്നു എന്നതരം ഒരു എക്സ്ട്രീം ചലച്ചിത്രാശയം പോലും മുന്‍പോട്ട് വയ്ക്കാതെ, ചലച്ചിത്രകാരന്റെ എല്ലാ സ്വാതന്ത്ര്യങ്ങളെയും മുന്‍നിര്‍ത്തിയാണ് പറയുന്നതെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് പറയട്ടെ, കളിമണ്ണിന്റെ സൃഷ്ടിയില്‍ ഒരു മലയാളചലച്ചിത്രകാരനെന്ന നിലയില്‍, കുറേക്കൂടി തീവ്രവും സത്യസന്ധവും സധൈര്യവുമായ, സമ്പൂര്‍ണമായും കേരളീയമായൊരു സ്ത്രീപക്ഷാനുഭവം കാഴ്ചവയ്ക്കാമായിരുന്നു.

ഇനി, ഒരു സ്ത്രീപക്ഷസിനിമയെന്ന നിലയില്‍ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വൈകല്യം ചിത്രത്തിന്റെ ക്ലൈമാക്സിലാണ് വ്യക്തമാകുന്നത്. ഏറ്റവും വിചിത്രം, ഫെമിനിസ്റ്റ് ആശയമെന്ന നിലയിലാണ് ചിത്രം ആ വൈകല്യത്തെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത് എന്നതാണ്. തന്നെ കൊത്തിപ്പറിക്കുവാനെത്തുന്ന മാധ്യമ, സാമൂഹ്യ പ്രതിനിധികളോട് നായികയും നായികയിലൂടെ സംവിധായകനും ചോദിക്കുന്നത് സ്ത്രീയെ എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് അമ്മയും പെങ്ങളുമായി കാണാനാകുന്നില്ല എന്നാണ്. സ്ത്രീയെ അമ്മയും പെങ്ങളും മാത്രമായി കാണാന്‍ ശ്രമിക്കണമെന്ന് കരുതുന്നതില്‍ രാഷ്ട്രീയ, സാമൂഹിക, ലൈംഗിക, പ്രത്യുല്‍പ്പാദന, മാനസികതലങ്ങളിലെല്ലാം വ്യാപിച്ചുകിടക്കുന്ന ഒരു ശരികേടുണ്ട്. മേല്‍പ്പറഞ്ഞതാണ് ശരിയായ സ്ത്രീത്വാംഗീകരണമെന്ന് വിചാരിക്കുന്ന എല്ലാ അഭിനവഫെമിനിസ്റ്റുകളും മനസിലാക്കേണ്ടുന്ന ആ ശരികേട് ഇതാണ്; സ്ത്രീയെ അമ്മയും പെങ്ങളുമായല്ല കാണാന്‍ പഠിക്കേണ്ടത്. മറിച്ച്, പുരുഷനെപ്പോലെ തന്നെ മജ്ജയും മാംസവും മനസുമുള്ള, വികാരവിചാരങ്ങളെല്ലാമുള്ള ഒരു മനുഷ്യനായിവേണം ആദ്യം സ്ത്രീയെ കാണാന്‍. അങ്ങനെമാത്രമേ സ്ത്രീയെ സംബന്ധിച്ച അടിസ്ഥാനവീക്ഷണം ഉയിര്‍കൊള്ളാവൂ. പിന്നീട് വരുന്നതാണ് അമ്മ, പെങ്ങള്‍, മകള്‍ ഇത്യാദിയായ കര്‍തൃത്വങ്ങളൊക്കെത്തന്നെ. അവ അവകാശപ്പെട്ടവരില്‍ മാത്രം ആരോപിക്കുകയും പൂര്‍വപരാമര്‍ശിതസാമാന്യവല്‍ക്കരണം അവസാനിപ്പിക്കുകയും ചെയ്യുന്നിടത്താണ് പുരുഷന്‍ പുരുഷനും മനുഷ്യനുമാകുന്നത്. സ്ത്രീ പുരുഷനെപ്പോലെ തന്നെ മനുഷ്യരാശിയും ഭരണഘടനയും വാഗ്ദാനം ചെയ്യുന്ന, അടിസ്ഥാനവും വിശാലവുമായ എല്ലാത്തരം അവകാശങ്ങള്‍ക്കും അര്‍ഹതയുള്ള വ്യക്തിയാണ്. പുരുഷന് താഴെയോ മുകളിലോ അല്ല അവളുടെ സ്ഥാനം, അവനൊപ്പമാണ്. ഈ വീക്ഷണത്തിന്റെ മണ്ണിലാണ് ഫെമിനിസം വേരോടിയിരിക്കുന്നത്. അതുകൊണ്ട് ഇത് നിലപാടുതറയാക്കിവേണം സ്ത്രീസമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്ന ഓരോ വ്യക്തിയും തന്റെ ചിന്താധാര രൂപപ്പെടുത്തേണ്ടത്.

അവിടെയാണ് ഒരു സ്ത്രീപക്ഷസിനിമയെന്ന നിലയില്‍ കളിമണ്ണിന് ഏറ്റവും വലിയ പിഴവ് പറ്റിയത്. യഥാര്‍ത്ഥത്തില്‍ ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രം എന്നനിലയില്‍ കളിമണ്ണ് മുന്‍പിലേയ്ക്ക് വെച്ചത് പുരുഷകേന്ദ്രീകൃത ഇന്ത്യന്‍ സമൂഹത്തിന്റെ പരമ്പരാഗത ചിന്താഗതി തന്നെയായിരുന്നു. മാതാവ്, സഹോദരി എന്നീ പദവികളെ അവ ആവശ്യപ്പെടുന്നതിലുമധികം വിശുദ്ധമാക്കുകയും അതുവഴി ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥിതിയുടെ അടിസ്ഥാനശിലയായ യാഥാസ്ഥിതികകുടുംബസങ്കല്‍പ്പത്തെ അരക്കിട്ടുറപ്പിക്കുകയുമാണ് കളിമണ്ണില്‍ക്കൂടി ബ്ലെസി ചെയ്തത്. മാതാവും സഹോദരിയുമല്ലാത്ത സ്ത്രീയോട് എന്ത് അക്രമവും പ്രവര്‍ത്തിക്കാമെന്ന പെര്‍വെര്‍ട്ടഡ് പുരുഷമനോഗതി അപ്പോഴും പരുക്കേല്‍ക്കാതെ വിദഗ്ദ്ധമായും രഹസ്യമായും രക്ഷപെടുന്നു. ഒപ്പം, മാതൃത്വത്തിന്റെ അമിതമായ ശ്രേഷ്ഠവല്‍ക്കരണം അതേ ഇന്ത്യന്‍ യാഥാസ്ഥിതികത്വത്തെയും സ്ത്രീവിരുദ്ധതയെയും നല്ലൊരു പരിധിവരെ പിന്താങ്ങുകയും ചെയ്യുന്നുണ്ട്. മാതൃത്വം മഹത്തരമല്ല എന്നല്ല ഇതിനര്‍ഥം. എല്ലാ ജീവജാലങ്ങളിലുമെന്ന പോലെ മനുഷ്യനിലും മാതൃത്വത്തിന് അതിന്റേതായ സ്വകാര്യനിര്‍വൃതികളും വേദനകളും മഹത്വവുമുണ്ട്. എന്നാല്‍ മാതൃദൈവം എന്ന പ്രത്യക്ഷത്തില്‍ വളരെ ശ്രേഷ്ഠമായിത്തോന്നുന്ന ഭാരതീയസങ്കല്‍പ്പത്തിന്റെ പിന്നില്‍ ഒളിഞ്ഞുകിടക്കുന്ന ചില പ്രതിലോമതകളെ, മാനുഷികവിരുദ്ധതകളെ കാണാതിരിക്കുവാന്‍ സാധ്യമല്ല എന്ന് മാത്രമാണ് പറയുവാനുള്ളത്. ആ സ്ത്രീവിരുദ്ധതകളെ, കുറെക്കൂടി വിശാലവും കൃത്യവുമായ അര്‍ഥത്തില്‍ പറഞ്ഞാല്‍ മാനുഷികവിരുദ്ധതകളെ പരോക്ഷമായെങ്കിലും കളിമണ്ണെന്ന, സ്ത്രീപക്ഷചിത്രമെന്ന് അവകാശപ്പെടുന്ന സിനിമയും അതിന്റെ സംവിധായകനും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.

വാല്‍ക്കഷ്ണം: ആദിവാസികള്‍ കഥാപാത്രങ്ങളായ ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇന്നും, ബ്ലെസിയേപ്പോലെ ശക്തമായ ധിഷണയും ചിന്തകളും അനുഭവങ്ങളുമുള്ള ഒരു സംവിധായകനുപോലും കേരളത്തിന്റെ ആദിവാസിയെന്നാല്‍ തമിഴ് മാത്രം സംസാരിക്കുന്നവരാണെന്നത് അത്ഭുതപ്പെടുത്തുന്നു! ഊരുകളില്‍പ്പോയി അനുഭവം സമ്പാദിക്കേണ്ടതില്ല, ഏറ്റവും കുറഞ്ഞത് വാര്‍ത്താചാനലുകളിലും ഡോക്യുമെന്ററികളിലുമെങ്കിലും നമ്മുടെ തിരക്കഥാകൃത്തുക്കള്‍ യഥാര്‍ഥ കേരളീയ ആദിവാസികളെ കണ്ടിട്ടില്ലാത്തത് എന്തുകൊണ്ടാണ്?

2013 ഓഗസ്റ്റ് 11, ഞായറാഴ്‌ച

Solar Energy – the future of Global Energy Sector

Why should we go for Solar Energy?

India gets an average of 300 sunny days and 1500-2000 sunny hours in an year. Average incidental solar irradiation in our country is 4-7KWh/m2/Day. Theoretically; India’s total potential for Solar Power is 600 TW (3000 times of the current production)!

We need only 1% of land to construct solar power plants which altogether produce 800 GW of electricity (around four times of the current total production). At present, 3% of the total land in India is being used for Power generation of around 200 GW.  A dream Solar Power project proposed in 35,000 Km2 in the Desert of Thar is enough to produce 700-1200 GW of electricity (same as the total electricity output in the entire Europe presently).

Previously Solar Power Plants were very expensive to build up.  According to a case study by the Indian Institute of Science (IISc), the construction of a 3 MW solar plant in Kolar District, Karnataka in 2009 has drained out 60 crore INR from the treasury. But a 2011-built 3 MW solar power plant in Raichur, Karnataka needed only 43.5 crore INR to be completed. The analysis states that the expense of a 1 GW Solar power plant would be INR 14,500 crore in August 2011, while in 2009, it would have been INR 20,000 crore.

At the end of 2011, the construction cost for a 1 GW Solar power was reduced to 10,000 crore Indian Rupees. The expense reduction process was accelerated by the fall of the cost of essential commodities to construct solar power plants. KPMG says that the cost of solar energy will decrease upto 7% annually while the cost of conventional energy will increase upto 5.5% per year. These studies prove that solar power sector is rapidly changing into a profitable investment field. Experts say that Solar Power will reach or go beyond Grid parity of India in 2014.

India has announced an INR 1 lakh crore budget for the mission – “20 GW solar energy in 2022”. If we compare the 2 GW Koodamkulam Nuclear Plant for which 14,000 crore rupees spent with the above mentioned budget, it is very clear that the least expense to attain 20 GW capacity in Nuclear power sector is INR 1.8 lakh crore. That means, for constructing a nuclear power plant which produce the same amount of electricity as of  a 20 GW solar power plant, we must spend an additional 80,000 crore rupees! Operational and maintenance expenses will be counted separately.


Solar Energy goes internationally Green!

Clean Development Mechanism (CDM) is an interesting program put forwarded by Asian Development Bank (ADB) for their associated countries. The program promotes clean energy, energy efficiency and waste utilization projects to reduce the emission of green house gases and environmental pollution. Since the Solar projects meet the criteria for CDM by the Kyoto Protocol, the plants will be eligible for gaining Carbon Credits or Certified Emission Reductions (CERs). For that, the projects should be registered under the CDM Executive Board (EB) through an official process. Obtaining carbon credits will increase the revenue and attracts more International investments in Solar Power Sector (As of now, the transaction rate of a single carbon credit is 22 dollars.), and so that we can enhance these other renewable energy sectors using the fund we obtained by the trading of carbon credits.

Ever since the “Go green” international eco – conservation policy became popular, solar energy projects are attracting large scale financial investments globally. International finance corporation (IFC) of World Bank has risen the funding in India from INR 73 crore in 2010 to INR 335 crore in 2011. According to Bloomberg New Energy Foundation, India has received a total global investment of INR 22,000 crore. On addition, KPMG observes that the steady decline in the construction cost of solar projects will make an additional profit of up to INR 42,000 crore. All these statistical inferences are pointing at the bright future of solar systems in India.

The only drawback for India in this particular renewable energy sector is the lack of research. While the western countries are far in front of solar energy researches, there is not much research is going on in India. To go green and economically safe, we must focus on the organic solar cell researches, especially bio – solar cells, as the popular western countries do.

20th century has seen a big leap in science sector which made the life so easier for humans. But a majority of those scientific inventions were not ecologically concerned and they altered the global eco system dramatically. Now the scenario is clear, we know that we should conserve the nature for our own existence. This is the right time, if not so late, to dispose harmful scientific interventions and to think about the constructive development which do not disturb the mighty nature, especially when we are supplied with huge inventories from nature itself.

2012 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

നിറങ്ങള്‍ സുന്നത്ത് ചെയ്യപ്പെടുമ്പോള്‍

തമിഴ്നാട്ടില്‍ നിന്ന് തീവണ്ടിയില്‍ കേരളത്തിലേയ്ക്ക് വരുന്നത് ഒരു പ്രത്യേക അനുഭവമാണ്. തീവണ്ടിപ്പാളത്തിന് ഇരുപുറവും കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന തരിശുനിലങ്ങള്‍ കാണാം. നരച്ച ആകാശത്ത് ചിതറിക്കിടക്കുന്ന നക്ഷത്രങ്ങള്‍ പോലെ വിശാലതരിശുകളില്‍ അവിടവിടെ ചിതറിയ നിറം കെട്ട ഇലകളുള്ള കുറുകിയ മരങ്ങളും കുറ്റിച്ചെടികളും. വരണ്ട പൊടിക്കാറ്റ് വീശുന്ന ആ ശൂന്യഭൂമികയില്‍നിന്ന് ഏതോ ഒരു നിമിഷം പ്രകൃതിയാകെ ഒരു ജാലവിദ്യക്കാരന്റെ തൊപ്പിയില്‍ക്കയറി വര്‍ണാഭമായി തിരിച്ചിറങ്ങുന്നതുപോലെ പെട്ടെന്ന് രൂപം മാറുന്നു. കണ്ണും മനസ്സും കുളുരുന്ന കടുംപച്ചയുടെ ജീവിതോത്സവം! കേരളം! പിന്നെ പ്രകൃതി മാറുകയാണ്, തീവണ്ടിപ്പാതയുടെ വശങ്ങളില്‍ പച്ചയുടെ വിവിധതരം ചായക്കൂട്ടുകള്‍ തോരെ മറിഞ്ഞ് പരക്കുന്നു. ഹരിതകേരളം എന്നും ദൈവത്തിന്റെ സ്വന്തം നാട് എന്നും കേരളത്തിന് തൊങ്ങലുകള്‍ ചാര്‍ത്തപ്പെട്ടത് ഇത് പ്രകൃതിയുടെ ഉത്സവദേശം ആയതുകൊണ്ടാണ്. എന്റെ കേരളത്തേക്കാള്‍ മനോഹരമായ നാട് വേറെയില്ല എന്ന് ഓരോ മലയാളിയും അഭിമാനം കൊള്ളുന്നതും അതുകൊണ്ട് തന്നെയാണ്.

പക്ഷേ കഴിഞ്ഞ കുറേ നാളുകള്‍ കൊണ്ട് കേരളത്തിന്റെ സ്വന്തം നിറത്തിന് കേവലസൌന്ദര്യതലങ്ങള്‍ക്കപ്പുറം ഗൌരവപൂര്‍ണമായ ഒരു രാഷ്ട്രീയ,സാമുദായിക മാനം കൈവന്നിരിക്കുന്നു. അതിന് മതപരിവര്‍ത്തനം സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ മലയാളികളെ സംബന്ധിച്ച് “പച്ച” ഇസ്ലാമിന്റെ മാത്രം നിറമാണ്. കുറച്ചുകൂടി ഗ്രാമീണവത്ക്കരിച്ചാല്‍ “പച്ചനിറം സുന്നത്ത് ചെയ്യപ്പെട്ടിരിക്കുന്നു”. നിറങ്ങള്‍ക്ക് സമുദായം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് തന്നെയാണ് ഉത്തരം. ഭാരതത്തില്‍ കാവിനിറത്തിന് ഹിന്ദു ആകാമെങ്കില്‍ എന്തുകൊണ്ട് പച്ചയ്ക്ക് ഇസ്ലാമായിക്കൂടാ?

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു ചിത്രം
അടുത്തകാലത്തെ ചില “പ്രധാന” വാര്‍ത്തകള്‍ നമുക്ക് നല്‍കുന്ന ചിത്രങ്ങള്‍ ഹരിതവര്‍ണ്ണത്തിന്റെ ഈ മതപരിവര്‍ത്തനത്തിന് പ്രത്യക്ഷോദാഹരണങ്ങളാണ്. കേരളവിദ്യാഭ്യാസവകുപ്പിന്റെ ഒരു പൊതുപരിപാടിയില്‍ അധ്യാപികമാരെല്ലാം “പച്ച” ബ്ലൌസും സെറ്റുസാരിയും ധരിച്ച് വരണമെന്ന് ജില്ലാതല പ്രോജക്ട് ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു എന്നതായിരുന്നു ഏതാനും ദിവസം മുന്‍പ് പ്രധാന മലയാള വാര്‍ത്താചാനലുകളിലെ “ബ്രേയ്ക്കിംഗ് ന്യൂസ്”! പോരേ പൂരം! കേരളവിദ്യാഭ്യാസവകുപ്പുമന്ത്രി ശ്രീ അബ്ദുറബ്ബ് വിശ്വാസപരമായി ഇസ്ലാമും രാഷ്ട്രീയപരമായി ഒരു മുസ്ലീംലീഗുകാരനുമായതുകൊണ്ടും, മുസ്ലീം ലീഗ് മതേതരപ്പാര്‍ട്ടിയെന്ന് പുറത്ത് ലേബല്‍ ഒട്ടിച്ച ഒരു ഒന്നാന്തരം സാമുദായികരാഷ്ട്രീയസംഘടന ആയതുകൊണ്ടും, മുസ്ലീം ലീഗിന്റെ കൊടിനിറം പച്ച ആയതുകൊണ്ടും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ആ വാര്‍ത്ത ഒരു തീക്കാറ്റ് പോലെയാണ് പടര്‍ന്നത്. അഞ്ചാം മന്ത്രി പ്രശ്നത്തിലും “വിദ്യാഭ്യാസവ്യാപാര”പ്രശ്നത്തിലും സര്‍ക്കാറുമായി ഇടഞ്ഞ് നിന്നിരുന്ന “മതേതരസാമുദായികസംഘടനകള്‍” ആ‍യ എന്‍.എസ്.എസ്സിന്റെയും എസ്.എന്‍.ഡി.പിയുടെയും നേതാക്കള്‍ വിദ്യാഭ്യാസത്തെ സാമുദായികവല്‍ക്കരിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ചു (ക്ഷമിക്കണം; തമാശയല്ല). ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളില്‍ ഉരുവം കൊണ്ട പച്ചനിറമുള്ള കേരളവും സെക്രട്ടേറിയറ്റും പച്ച യൂണിഫോമണിഞ്ഞ സ്കൂള്‍ കുട്ടികളുമെല്ലാം ആഗോള സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കില്‍ നിമിഷങ്ങള്‍ക്കകം പ്രചരിച്ചു. ലക്ഷക്കണക്കിന് മലയാളികളാണ് വിദ്യാഭ്യാസവകുപ്പിന്റെ വര്‍ഗ്ഗീയവല്‍ക്കരണത്തിനെതിരെ അമര്‍ഷം പ്രകടിപ്പിച്ചത്.

ആദ്യമായാണോ വിദ്യാഭ്യാസവകുപ്പിന്റെ പരിപാടികളില്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ് നിര്‍ദേശിക്കപ്പെടുന്നത്? അല്ലേയല്ല. ഇതിനുമുന്‍പും ഉന്നതമേധാവികള്‍ ഇത്തരം ഉത്തരവുകള്‍ അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. എങ്കില്‍ പിന്നെ ഈ ഉത്തരവ് മാത്രം വിവാദമാകുന്നതെങ്ങിനെ? ആ ചോദ്യത്തിന്റെ ഉത്തരം തേടിച്ചെന്നാല്‍ ഒരു പുതിയ മാധ്യമസംസ്ക്കാരത്തിലും അവിടെനിന്നും വീണ്ടും സഞ്ചരിച്ച് മലയാളികളുടെ മനസ്സിന്റെ ഇരുണ്ട ഉള്ളറകളിലേയ്ക്കുമാണ് നമുക്ക് എത്തിച്ചേരാന്‍ കഴിയുക.

ഇന്ത്യയില്‍ വാര്‍ത്താചാനലുകള്‍ക്ക് പ്രചാരം ലഭിക്കുംമുന്‍പ് ബിബിസി പോലുള്ള ആഗോള വാര്‍ത്താചാനലുകളാണ് നമുക്ക് അപ്പപ്പോള്‍ വാര്‍ത്തകള്‍ എത്തിച്ചുതന്നിരുന്നത്. ആക്കാലത്ത് സ്ഥിരമായി വാര്‍ത്തകള്‍ കണ്ടിരുന്ന ആളുകള്‍ക്കറിയാം “ബ്രേയ്ക്കിംഗ് ന്യൂസ്” എന്താണെന്ന്. അന്നൊക്കെ ചാനലുകള്‍ അതീവപ്രാധാന്യമുള്ള വാര്‍ത്തകള്‍ക്ക് മാത്രമേ അത്തരം ഒരു പട്ടം ചാര്‍ത്തിക്കൊടുത്തിരുന്നുള്ളു; അതും അടിയന്തിരഘട്ടങ്ങളില്‍ മാത്രം. എന്നാല്‍ ഇന്ന് കേരളത്തില്‍ ചാനലുകളുടെ വേലിയേറ്റത്തില്‍, രാഷ്ട്രീയനേതാക്കള്‍ തുമ്മുന്നതും കുളിക്കുന്നതും പോലും ബ്രേക്കിംഗ് ന്യൂസ് ആയിത്തീരുന്ന ഒരു പുത്തന്‍ മാധ്യമസംസ്ക്കാരത്തിന്റെ, അല്ലെങ്കില്‍ സാംസ്ക്കാരിക അപചയത്തിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചാനലുകള്‍ തമ്മില്‍ ബ്രേയ്ക്കിംഗ് ന്യൂസുകള്‍ക്കും എക്സ്ക്ലൂസീവുകള്‍ക്കുമായി മത്സരിക്കുന്ന ഒരു യുഗത്തില്‍ വിദ്യാഭ്യാസവകുപ്പ് അധ്യാപകര്‍ക്ക് ഡ്രസ് കോഡ് നല്‍കുന്നതുപോലും വാര്‍ത്തയായിത്തീരുന്നതില്‍ അത്ഭുതപ്പെടാനില്ല. ചാനലുകള്‍ക്ക് എങ്ങിനെയും വാര്‍ത്ത സൃഷ്ടിച്ചാല്‍ മതിയല്ലോ. സാമുദായികവിദ്വേഷത്തിന്റെ കറ പുരണ്ട വാര്‍ത്തകള്‍ക്ക് മാര്‍ക്കറ്റ് കൂടുതലാണ് താനും. അങ്ങനെ വരുമ്പോള്‍ ഒരു ഇസ്ലാം മതവിശ്വാസിയ്ക്ക് “എന്റെ കേരളം ഹരിതകേരളം” എന്ന് പറയുവാന്‍ പോലും ഭയക്കേണ്ടുന്ന ഒരു ഇടമായിത്തീരുന്നു നമ്മുടെ നാട്.

തകര്‍ന്നടിയുന്ന സനാതനധര്‍മ്മ പാരമ്പര്യം
പൊതുസമൂഹത്തില്‍ ആഘോഷിക്കപ്പെട്ട മറ്റൊരു വാര്‍ത്തയാണ് വിദ്യാഭ്യാസമന്ത്രി തന്റെ ഔദ്യോഗികവസതിയുടെ പഴയ പേര് മാറ്റിയതും. “ഗംഗ” എന്ന ഭാരതീയരുടെ പുണ്യനദിയുടെ പേരുണ്ടായിരുന്ന വസതിയെ ശ്രീ അബ്ദുറബ്ബ് “ഗ്രേസ്” എന്ന് പുനര്‍നാമകരണം ചെയ്തു! കൊടിയ അപരാധം! സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സനാതനധര്‍മ്മ പാരമ്പര്യം മന്ത്രി ഒറ്റപ്പേരിലൂടെ തകര്‍ത്തെറിഞ്ഞിരിക്കുന്നു.

ഇപ്പോള്‍ സാമാന്യബുദ്ധിയില്‍ തെളിയുന്ന ഒരു സംശയം ഇതാണ് : “ഒരു പേരുമാറ്റത്താല്‍ തകരുവാനും മാത്രം ദുര്‍ബലമായ ഒന്നാണോ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആര്‍ഷഭാരതപാരമ്പര്യം? ഞാന്‍ നീയാകുന്നുവെന്നും ബ്രഹ്മമാകുന്നുവെന്നും പഠിപ്പിക്കുന്ന സനാതനധര്‍മ്മത്തില്‍ ഒരു പേരുമാറ്റത്തിനെവിടെയാണ് സ്ഥാനം? സര്‍വ്വം മായയെന്ന് വിശ്വസിക്കുന്ന ഒരു ഭാരതീയന് ഒരു വീടിന്റെ പേര് ഗംഗയെന്നായാലെന്ത്, ഗ്രേസ് എന്നായാലെന്ത്?”

ഗ്രേസ് എന്നാല്‍ ഒരു ഇസ്ലാമിക വാക്ക് അല്ലെന്നും ആ ഇംഗ്ലീഷ് വാക്കിന്റെ ലളിതമായ അര്‍ഥം മഹത്വം എന്നുമാത്രമാണെന്നും നമുക്കറിയാം. ഈ പേരുമാറ്റത്തെ കേരളത്തിലുള്ള ജനങ്ങളുടെയെല്ലാം മുന്‍പില്‍ “ബ്രേയ്ക്കിംഗ് ന്യൂസ്” ആയി അവതരിപ്പിച്ച മാധ്യമങ്ങളാണ് ഇത്തരം തൃണതുല്യമായ സംഭവങ്ങളെ തീവ്രവര്‍ഗ്ഗീയകുറ്റങ്ങളാക്കിത്തീര്‍ക്കുന്നതില്‍ ഒന്നാം പ്രതികള്‍. നിര്‍ദോഷമായ പച്ചനിറത്തിനെയും വ്യക്തിപരമായ ഗ്രേസിനെയുമൊക്കെ വര്‍ഗ്ഗീയ വിഷം പുരട്ടിയ അമ്പുകളാക്കി ജനങ്ങളുടെ മനസ്സിലേയ്ക്ക് എയ്യുന്ന സാമുദായിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കള്‍ രണ്ടാം പ്രതികളും.

അതുപോലെതന്നെ തീര്‍ത്തും അനാവശ്യമായതും തരം താണതുമായ ഒരു വിവാദമായിരുന്നു വിദ്യാഭ്യാസമന്ത്രി നിലവിളക്ക് കൊളുത്തില്ല എന്ന വാര്‍ത്ത. ഒരാളുടെ വിശ്വാസം ഒരു കാര്യം ചെയ്യുന്നതില്‍ നിന്ന് അയാളെ വിലക്കുന്നുണ്ടെങ്കില്‍ അതിലെന്തിനാണ് മറ്റുള്ളവര്‍ അസഹ്യരാവുന്നത്? വിശ്വാസങ്ങള്‍ എല്ലാവര്‍ക്കും വ്യക്തിപരമായ കാര്യങ്ങളാണ്. അതില്‍ കൈകടത്താന്‍ മറ്റുള്ളവനെന്താണ് അവകാശം? ഒരു ഭാരതീയനായി ജനിച്ചു, ഒരു മന്ത്രിയായി,എന്ന് കരുതി അബ്ദുറബ്ബ് എന്ന ഇസ്ലാമിന് തന്റെ വേദത്തെ തള്ളേണ്ട ആവശ്യമില്ല. ഒരു മതേതരജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ മൌലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ആ സ്വാതന്ത്ര്യം ഏതവസ്ഥയിലും ഏത് സ്ഥാനമാനങ്ങളിലും എല്ലാ ഇന്ത്യന്‍ പൌരനും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്റെ വിശ്വാസം പോലെ നീയും പ്രവര്‍ത്തിച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നത് വിശ്വാസപരമായ തീവ്രവാദമാണ്. ഇവിടെയും മാധ്യമങ്ങള്‍ക്കും, പ്രത്യേകിച്ച് സോഷ്യല്‍ മാധ്യമങ്ങള്‍ക്കും അവയെ വേണ്ടവിധം നിയ്ന്ത്രിക്കാത്ത അധികാരികള്‍ക്കും പ്രതിക്കൂട്ടില്‍ സ്ഥാനമുണ്ട്. സനാതനധര്‍മ്മത്തിന്റെ മൂലാര്‍ഥം അറിയാത്ത ഒരു വിഭാഗം “ഹിന്ദുക്കള്‍” ഇങ്ങനെയുള്ള അനാവശ്യപ്രകോപനങ്ങളില്‍ രോഷം കൊള്ളുവാനും തയ്യാറായി നില്‍ക്കുമ്പോള്‍ രംഗം കൊഴുക്കുന്നു.

സമകാലീന കേരളരാഷ്ട്രീയസാഹചര്യങ്ങളില്‍ മുസ്ലീം ലീഗിന് കൈവന്ന അസന്ദിഗ്ദ്ധമായ പ്രാധാന്യത്തില്‍ അസഹ്യമായ ചൊരുക്കുള്ള, ഇസ്ലാം മതത്തിനോട് അസഹിഷ്ണുതയുള്ള, ഒരു അവസരത്തിന് തക്കം പാര്‍ത്തിരിക്കുകയായിരുന്ന വലിയൊരു വിഭാഗം ആളുകളുടെ സംഘടിതവും ഗൂഢവുമായ ഒരു അജണ്ട നടപ്പാക്കല്‍ കൂടിയാണ് ഈ സംഭവവികാസങ്ങള്‍. പക്ഷേ അവയൊക്കെയും ആത്യന്തികമായി വിനയാകുന്നത് മുസ്ലിം ലീഗ് എന്ന കപടമതേതര രാഷ്ട്രീയപ്പാര്‍ട്ടിയിലുപരി മുസ്ലിം സമുദായത്തിന് മൊത്തമാണ്. ചുരുക്കത്തില്‍; “ഇസ്ലാമിക വിശ്വാസി എന്നാല്‍ പാക്കിസ്ഥാനിയെന്നും ഇന്ത്യാവിരുദ്ധനെന്നും” വരുത്തിത്തീര്‍ക്കുന്ന അത്യന്തം അപകടകരമായ ഒരു ഭാരതീയസാമൂഹികസവിശേഷസന്ധിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

മാധ്യമങ്ങള്‍ മനുഷ്യനെ തൊട്ടുണര്‍ത്തുമ്പോള്‍
ത്രേതായുഗത്തില്‍ യുഗങ്ങളോളം കല്ലായിക്കിടന്ന അഹല്യയ്ക്ക് ശ്രീരാമന്‍ കാല്‍ വിരല്‍കൊണ്ട് തൊട്ട് ശാപമോക്ഷം നല്‍കിയതായി രാമായണം പറയുന്നുണ്ട്. അഹല്യയിലെ സ്ത്രീത്വത്തെ ശ്രീരാമന്‍ വിമോചിപ്പിക്കുകയായിരുന്നു ഒരു വിരല്‍ സ്പര്‍ശത്തിലൂടെ. അത്തരം ഒരു തൊട്ടുണര്‍ത്തലാണ് ഇന്ന് ദൃശ്യമാധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും മലയാളിമനസ്സിനോട് ചെയ്തുകൊണ്ടിരിക്കുന്നത്. പണ്ടും മനുഷ്യന്റെയുള്ളില്‍ വര്‍ഗ്ഗബോധവും വര്‍ഗ്ഗവിഷ്വേദവും ഉണ്ടായിരുന്നു. മാധ്യമങ്ങള്‍ പരിമിതമായിരുന്ന ഒരു കാലത്ത് വേണ്ടത്ര ഉത്തേജനം ലഭിക്കാതിരുന്നതിനാല്‍ വര്‍ഗ്ഗവര്‍ണ്ണവെറികള്‍ വല്ലപ്പോഴും മാത്രം തലപൊക്കുന്ന, ഉറങ്ങുന്ന സിംഹങ്ങള്‍ ആയിരുന്നു. എന്നാല്‍ കൂടുതല്‍ വേഗത്തില്‍ ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ വാര്‍ത്തകളും വിശകലനങ്ങളും നല്‍കാന്‍ തുടങ്ങിയതോടെ ആ സിംഹങ്ങള്‍ക്ക് ഉണര്‍വ് ലഭിച്ചുതുടങ്ങി. പല വാര്‍ത്താധിഷ്ഠിതചര്‍ച്ചകളും ഓരോ വാര്‍ത്തയുടെയും കാണാപ്പുറങ്ങളെയും വരികള്‍ക്കിടയില്‍ മറഞ്ഞുകിടക്കുന്ന നാനാര്‍ഥങ്ങളെയും വെളിപ്പെടുത്തിയപ്പോള്‍ വാര്‍ത്തകളുടെയും സംഭവങ്ങളുടെയും സാധ്യതകളെയും അര്‍ഥതലങ്ങളെയും കുറിച്ച് മനുഷ്യന്‍ ബോധവാനായി. സദുദ്ദേശപരമെന്നുതോന്നാവുന്ന ഈ ചര്‍ച്ചകള്‍ മനുഷ്യനെ കൂടുതല്‍ ജാഗരൂകനാക്കിയതിനൊപ്പം ഒരു നല്ല പങ്ക് ആളുകളിലും മയങ്ങിക്കിടന്നിരുന്ന സാമുദായിക ചിന്തകളെയും ഉണര്‍ത്താതിരുന്നില്ല. മാധ്യമങ്ങള്‍ക്ക് ഇത്തരം സമീപനങ്ങളില്‍ ചാനല്‍ റേറ്റിംഗ് ഉള്‍പ്പെടെ സാമ്പത്തികവും രാഷ്ട്രീയ വുമായ പല നേട്ടങ്ങളും ഉണ്ടായിരിക്കാം. പക്ഷേ, മനുഷ്യന് അവന്റെ സ്വതസിദ്ധമായ നിഷ്ക്കളങ്കത നഷ്ടപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്ന് തോന്നുമെങ്കിലും മനുഷ്യ, സാമൂഹ്യ, മനശാസ്ത്രവീക്ഷണകോണില്‍നിന്ന് നോക്കുമ്പോള്‍ പൊതുസമൂഹത്തില്‍ ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന അപകടകരമായ ഒരു മാറ്റമാണത്.

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ എത്തിയതോടെ മനുഷ്യന്റെയുള്ളിലെ നവ്യോന്മേഷം ലഭിച്ച ദുര്‍ചിന്താസരണികള്‍ പൂര്‍ണരൂപം പ്രാപിച്ചു. അവനവന്റെ ചിന്തകള്‍ പങ്ക് വയ്ക്കുവാന്‍ സുരക്ഷിതമെന്ന് “തോന്നിക്കുന്ന” സ്വന്തമായൊരു ഇടം ലഭിച്ചതോടെ അത്തരം ചിന്തകള്‍ക്ക് ചിറകുകള്‍ വച്ചു. ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ നല്ലൊരു ശതമാനം ജാതിമതസ്പര്‍ദ്ധകള്‍ വളര്‍ത്തുന്നതാണെന്നത് ഈ (ദു)സ്വാതന്ത്ര്യപ്രഖ്യാപനത്തിന് ഉത്തമദൃഷ്ടാന്തമാണ്. സ്വന്തം മതത്തെയും സമുദായത്തെയും പുകഴ്ത്തുന്നതും അന്യസമുദായങ്ങളെ അവഹേളിക്കുന്നതുമായ ചിത്രങ്ങളും ചിന്തകളും സോഷ്യല്‍ മീഡിയകളില്‍ നിരന്തരം പങ്ക് വയ്ക്കപ്പെടുന്നു. സാമുദായികസന്ദേശപ്രചരണങ്ങള്‍ മുന്‍പെങ്ങുമില്ലാത്തവിധം ശക്തമാകുന്നു.

ഇതിലിത്ര വേവലാതിപ്പെടാനുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഒരുതരം “സ്ലോ പോയിസണിംഗ്” ആണ് യഥാര്‍ത്തത്തില്‍ ഈ പങ്കുവയ്ക്കലുകള്‍. നിരന്തരമായി മറ്റ് സമുദായങ്ങളുടെ “ന്യൂനതകളും ക്രൂരതകളും”  ദൃശ്യശ്രാവ്യരൂപത്തില്‍ “ആധികാരികമായി” കണ്ടുകൊണ്ടിരിക്കുന്ന ഒരു ഹിന്ദുവിന്/മുസല്‍മാന്/കൃസ്ത്യാനിയ്ക്ക് കുറെ കഴിയുമ്പോള്‍ തന്റെ അബോധമനസ്സില്‍ ഒരു പരിധി വരെയെങ്കിലും ഇതൊക്കെ ശരിയാണെന്നും ആ സമുദായങ്ങള്‍ നിന്ദ്യമാണെന്നും തന്റെ (സമുദായത്തിന്റെ) ശത്രുക്കളാണെന്നും തോന്നും. അത് ഒരു തരം പ്രേരിത മനപരിവര്‍ത്തനം ആണ്.

പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡാനിയേല്‍ ഷാറ്ററുടെ “ഓര്‍മ്മയുടെ ഏഴുപാപങ്ങള്‍” എന്ന പുസ്തകത്തില്‍ ഇത്തരം പ്രേരിത മനപരിവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അതിന്‍പ്രകാരം ഓര്‍മ്മയുടെ ഏഴുപാപങ്ങളിലൊന്നായ “പ്രത്യാനയം (suggestibility)” ആടിനെ പട്ടിയാക്കുക എന്ന ലളിതമായ ആശയത്തെയാണ് ഉള്‍ക്കൊള്ളുന്നത്. ഉദാഹരണമായി, പോലീസ് ഒരു കുറ്റാരോപിതനെ ആജ്ഞാസ്വരത്തില്‍ കുറേനേരം ചോദ്യം ചെയ്ത് താന്‍ തന്നെയാണ് കുറ്റവാളി എന്ന് അയാളെക്കൊണ്ട് തോന്നിപ്പിക്കുകയും കുറ്റം സമ്മതിപ്പിക്കുകയും ചെയ്യുന്നു. ഇതു പോലെ തന്നെ ഒരുതരം സജസ്റ്റിബിലിറ്റി ആണ് സോഷ്യല്‍ മീഡിയകള്‍ വഴി നടത്തുന്ന മതപ്രചരണങ്ങളും വര്‍ഗ്ഗീയവിദ്വേഷത്തിന്റെ സാമാന്യവല്‍ക്കരണവും. ചുരുക്കത്തില്‍ ശാസ്ത്രസാങ്കേതികവിദ്യകള്‍ മനുഷ്യനെ കൂടുതല്‍ ബോധവാനായ സാമൂഹ്യജീവി ആക്കുന്നതിനൊപ്പം അവനെ അവന്‍ പോലുമറിയാതെ ദുഷിപ്പിക്കുകയും ചെയ്യുന്നു. എന്തിനെയും ദോഷൈകദൃക്ക് ആയി സമീപിക്കുവാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നതില്‍ നവമാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.

ഒഴുക്കുനിലച്ച സമൂഹം
1980-കള്‍ വരെ കേരളജനത ഒരു നവോത്ഥാനയന്ത്രത്തിലൂടെ കടന്നുപോവുകയായിരുന്നു. കൂലംകുത്തിയൊഴുകുന്ന ഒരു നദി പോലെ, ശുദ്ധമായി, തെളിഞ്ഞ്, വളര്‍ന്ന്, വികസിച്ചിരുന്ന, ശുഭാപ്തിവിശ്വാസമുള്ളൊരു ജനസഞ്ചയം. പിന്നീട് ജീവിതപരിസരങ്ങള്‍ ഒരുവിധം മെച്ചപ്പെട്ടുകഴിഞ്ഞപ്പോള്‍ കേരളം ഉണര്‍വ്വിന്റെ ചര്യകള്‍ കൈവിട്ടു. സാംസ്ക്കാരികമായ പുരോഗമനത്തിന്റെയും മാറ്റത്തിന്റെയും നാളുകള്‍ പിന്നിട്ട്, അന്നത്തെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ പോലും ശിഥിലമായ ഇന്ന്, പരസ്പരം ചെളിവാരിയെറിയാനും പരദൂഷണം പറയുവാനുമാണ് മലയാളിക്ക് പൊതുവെ താല്പര്യം. അവര്‍ പ്രതീക്ഷയറ്റവരായി മാറിയിരിക്കുന്നു. അവനവന്റെയും മറ്റുള്ളവന്റെയും പുണ്ണുകുത്തി ചൊറിയാക്കുന്നതല്ലാതെ അവര്‍ക്ക് മറ്റൊന്നും ചെയ്യാനുമില്ലാതായിരിക്കുന്നു.

അതിന്റെ ലളിതമായ തെളിവുകളാണ് വര്‍ദ്ധിച്ചുവരുന്ന സദാചാരപ്പോലീസ് കഥകള്‍. ആരോഗ്യകരമായ ബൌദ്ധികവ്യായാമങ്ങള്‍ ഇല്ലാത്ത മനുഷ്യന്റെ മനസ്സ് ചെകുത്താന്റെ പണിപ്പുരയാകുന്നതെങ്ങിനെയെന്ന് ഈ കഥകള്‍ പറയുന്നുണ്ട്. ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാത്ത മനുഷ്യമനസ്സുകള്‍ അന്യന്റെ സ്വകാര്യതകളിലേയ്ക്ക് ഒളിഞ്ഞ് നോക്കാനും ആ സ്വകാര്യതകളില്‍ അസഹിഷ്ണുവാകാനും തുടങ്ങുന്നിടത്ത് ഇത്തരം കപടസദാചാരവാദികള്‍ ഉടലെടുക്കുന്നു. ആ അസഹിഷ്ണുതയെ അത്രയൊന്നും ഉപദ്രവകാരിയല്ലാത്ത ഒരു മൃഗമായിരുന്ന അവസ്ഥയില്‍നിന്ന് ഇന്ന് കാണുന്ന ആക്രമണകാരിയായ അവസ്ഥയിലെത്തിച്ചതില്‍ മതസംഹിതകളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും മതേതര മേലങ്കിയണിഞ്ഞ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ രഹസ്യവും പരസ്യവുമായ ആഹ്വാനങ്ങള്‍ക്കുമുള്ള അനിഷേധ്യമായ പങ്ക് സംശയാതീതമായി വ്യക്തമാണ്. ഈ ദുര്‍വ്യാഖ്യാനങ്ങളും ആഹ്വാനങ്ങളും ഇന്ന് പഴയ കാലത്തേക്കാള്‍ വളരെ പെട്ടെന്നാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് ഒരു പകര്‍ച്ചവ്യാധി പോലെ പടരുന്നത്. ആ പകര്‍ച്ചവ്യാധികളുടെ പ്രധാനവാഹകര്‍ നമ്മുടെ പ്രിയപ്പെട്ട ആധുനികമാധ്യമങ്ങള്‍ തന്നെയാണ്.

ഈ പകര്‍ച്ചവ്യാധികള്‍ സമൂഹത്തെ എത്രയധികം ദോഷകരമായി ബാധിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് ഒന്നുരണ്ട് വര്‍ഷം മുന്‍പ് ഒരു കൂട്ടം രാമസേനാ അംഗങ്ങള്‍ മംഗലാപുരത്ത് പബ്ബില്‍ ഡാന്‍സ് ചെയ്തിരുന്ന പെണ്‍കുട്ടികളെ ക്രൂരമായി ആക്രമിച്ചതും, ഇപ്പോള്‍ പിറന്നാളാഘോഷത്തിന് ഒത്തുകൂടിയ കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കി ഒരുമിച്ചിരുത്തി ചിത്രങ്ങളെടുത്തതും (അതും മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയോടെ!), കേരളത്തില്‍ അടുത്തയിടെ ഒരു യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അതിന്റെ വീഡിയോ റെക്കോഡ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച് രസിക്കുകയും ചെയ്തത്. ഇവയൊക്കെ പറയുന്നത് മറ്റൊന്നുമല്ല; സമൂഹത്തിന്റെ അസഹിഷ്ണുത ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, പ്രഖ്യാപിത  സാമൂഹിക, ശാസ്ത്ര, സാങ്കേതിക, മാനവിക പുരോഗതിക്ക് കടകവിരുദ്ധമായി, പുഴുത്തുനാറുന്ന ഒരു രോഗാവസ്ഥയില്‍ (perversion) എത്തിയിരിക്കുന്നു! എന്നെപ്പോലെ മറ്റൊരാള്‍ക്കും സമൂഹത്തില്‍ അര്‍ഹമായ ഇടവും വ്യക്തിസ്വാതന്ത്ര്യവുമുണ്ട് എന്ന സത്യം നമ്മള്‍ അംഗീകരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അന്യന്റെ സ്വകാര്യത അവന്റെ മാത്രം സ്വകാര്യതയാണെന്നും അതില്‍ നമ്മള്‍ അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും നാം തിരിച്ചറിയണം.

ജനങ്ങളെയും മാധ്യമങ്ങളെയും മാത്രം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. നല്ല നേതാക്കളുടെ വംശം ഏതാണ്ട് കുറ്റിയറ്റ് പോയിരിക്കുന്നു എന്ന നിലയിലാണ് കാര്യങ്ങള്‍. നയിക്കുവാന്‍ ആളില്ലാത്ത ജനത ഇടയിനില്ലാത്ത ആട്ടിന്‍പറ്റത്തെപ്പോലെയാണ്, ചിതറിപ്പോകും. ഹൃദയത്തില്‍ നന്മയുടെ അംശങ്ങള്‍ അപൂര്‍വ്വമായിത്തീര്‍ന്ന ഇന്നത്തെ മുതിര്‍ന്ന നേതൃസമൂഹത്തെ കണ്ട്, വളര്‍ന്ന് വരുന്ന യുവനേതാക്കള്‍ തങ്ങളുടെ മുതിര്‍ന്നവര്‍ കാട്ടിയ വഴിയെ തന്നെ സഞ്ചരിക്കുവാന്‍ തീരുമാനിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. സാമൂഹികപ്രതിബദ്ധത പ്രസ്താവനകളില്‍ മാത്രമൊതുക്കുന്ന രാഷ്ട്രീയനേതൃത്വങ്ങള്‍ ഇരുണ്ട ഒരു രാഷ്ട്രീയഭാവിയുടെ മുന്നടയാളങ്ങളാകുന്നു. ഇനിയുമൊരു നവോഥാനത്തിന് സാധ്യതകള്‍ അതിവിദൂരങ്ങളായിരിക്കുന്നു. ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഒഴുക്കുനിലച്ച് കെട്ടിക്കിടക്കുന്നൊരു വെള്ളക്കെട്ട് പോലെ സമൂഹവും അതിലെ തവളകളെ പോലെ നേതാക്കളും മാറിയിരിക്കുന്നു. മാധ്യമങ്ങള്‍ ആ വെള്ളക്കെട്ടുകളില്‍ തുടര്‍ച്ചയായി മാലിന്യം കലര്‍ത്തുമ്പോള്‍ വെള്ളവും തവളകളും ഒരുപോലെ കെട്ടിക്കിടന്ന് ദുഷിച്ച് നാറുകയും ചെയ്യുന്നു.

2012 ജൂലൈ 3, ചൊവ്വാഴ്ച

വാടിക്കൊഴിയുന്ന മൃദുലസ്വപ്നങ്ങള്‍ : ചില വിദ്യാലോകവികൃതികള്‍

ഇന്ത്യന്‍ വിദ്യാഭ്യാസരംഗം ഒരിക്കലുമില്ലാത്ത  വിധം പുരോഗതിയാര്‍ജിക്കുന്ന കാലമാണിത്. ഹൈ ക്വാളിറ്റി - ഉന്നതവിദ്യാഭ്യാസം ലഭിക്കുന്ന യുവാക്കളുടെ ശതമാനം അത്ഭുതകരമായ രീതിയില്‍ വര്‍ധിച്ചിരിക്കുന്നു. രാജ്യത്ത് പുതുതായി ആരംഭിച്ച ഉന്നതവിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും അവയിലെ എണ്ണിയാലൊടുങ്ങാത്ത പുതിയ പഠനശാഖകളും ഈ വളര്‍ച്ചയില്‍ കാര്യമായ പങ്ക്  വഹിക്കുന്നുണ്ട്. പക്ഷേ ഈ വളര്‍ച്ചയുടെ മറ്റ് ചില വശങ്ങളിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ആദ്യമേ പറയട്ടെ, ഒരു ലേഖനം എന്നതിലുപരി ഇതൊരു നിവേദനമാണ്, പരാതിയാണ്, ആത്മവിലാപമാണ്.

ന്യൂ ജനറേഷന്‍ കോഴ്സുകള്‍ തീര്‍ക്കുന്ന രാവണന്‍കോട്ടകള്‍
    ഇന്ന് നമ്മുടെ നാട്ടിലെ കോളേജുകളില്‍ ഒരുപാട് പുതുതലമുറ പഠനശാഖകള്‍ ലഭ്യമാണ്. ഏതാണ്ട് ഒരു പതിനഞ്ച്  വര്‍ഷങ്ങളില്‍ ഒട്ടുംകൂടില്ല “ന്യൂ ജനറേഷന്‍ കോഴ്സ് ബൂം” എന്ന ഈ അവസ്ഥാവിശേഷം സംജാതമായിട്ട്.ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി തുടങ്ങിയ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ “ജനറല്‍ , മെഡിക്കല്‍ , ഇന്‍ഡസ്ട്രിയല്‍ , അപ്പ്ലൈഡ്” തുടങ്ങി നേരിയ വ്യത്യാസങ്ങളോടെ പൊട്ടിത്തെറിച്ച് അവതരിക്കുകയാണ് ഉണ്ടായത്. മുഖ്യധാരാമാധ്യമങ്ങള്‍ മേല്‍പ്പറഞ്ഞതരം കോഴ്സുകളെ വാനോളം പുകഴ്ത്തിയെഴുതി. വിദ്യാഭ്യാസവിദഗ്ദ്ധരും സര്‍വ്വകലാശാലാവൈസ്ചാന്‍സലര്‍മാരും അവയുടെ അനന്തസാധ്യതകളെക്കുറിച്ച് നീണ്ട ലേഖനങ്ങള്‍ എഴുതി.എവിടെത്തിരിഞ്ഞ് നോക്കിയാലും പുതിയ കോഴ്സുകള്‍ ! അനന്തസാധ്യതകള്‍ !

    പ്ലസ് ടു കഴിഞ്ഞിറങ്ങുന്ന, മെഡിക്കല്‍ / എഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷകളില്‍ വിജയിക്കാത്തവരും ആ മേഖലകളില്‍ താല്പര്യമില്ലാത്തവരുമായ മിടുക്കരായ ഒരുപാട് കുട്ടികള്‍ മേല്‍പ്പറഞ്ഞ “സ്പെഷ്യല്‍“ കോഴ്സുകളിലേയ്ക്ക് മുന്നും പിന്നും നോക്കാതെ എടുത്തുചാടുകയുണ്ടായി. മാധ്യമങ്ങളും ലേഖനങ്ങളും അവര്‍ക്ക് പ്രചോദനമായിത്തീര്‍ന്നു. കോഴ്സിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ഒരു അഭിപ്രായമോ ഉപദേശമോ ലഭിക്കാന്‍ അവര്‍ക്ക് മുന്‍പില്‍ പഠിച്ച് ഉദ്യോഗത്തിന് പോയ സീനിയേഴ്സ് ഇല്ലായിരുന്നു എന്നതും ആ എടുത്തുചാട്ടത്തിന് ഒരു കാരണമായി തീര്‍ന്നു. കാരണം അവരായിരുന്നു ആ കോഴ്സുകളുടെ ആദ്യതലമുറവിദ്യാര്‍ഥികള്‍. അവര്‍ കേട്ടതാകട്ടെ സുന്ദരസുരഭിലസ്വപ്നങ്ങളുടെ കാഹളങ്ങള്‍ മാത്രം.

    മികച്ച രീതിയില്‍ നാട്ടിലും മറ്റ് സംസ്ഥാനനഗരികളിലുമായി പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയവരെ കാത്തിരുന്നത് പക്ഷേ അവരുടെ ബിരുദാനന്തരബിരുദത്തിന്റെയും, കഠിനമായ വിദ്യാഭ്യാസതപസ്യയുടെയും, സുദീര്‍ഘങ്ങളായ നിദ്രാവിഹീനവര്‍ഷങ്ങളുടെയും ഭാരത്തിന് നിരക്കാത്ത, ചെറിയ വരുമാനം മാത്രമുള്ള ജോലികളായിരുന്നു. ഉദാഹരണമായി മൈക്രോബയോളജി ബിരുദാനന്തരബിരുദമെടുത്തവര്‍ക്ക് നാട്ടിലെ വലിയൊരു ഉദ്യോഗസ്രോതസ് ആശുപത്രികളാണ്. ആശുപത്രികളില്‍ / ലാബുകളില്‍ മൈക്രോബയോളജിസ്റ്റുകളായി ജോലിയ്ക്ക് കയറുന്ന ഒരു ബിരുദാ‍നന്തരബിരുദധാരിയ്ക്ക് ലഭിക്കുന്നത് ആറായിരമോ എട്ടായിരമോ രൂപയാണ്. ഗവേഷണരംഗത്ത് കരാറടിസ്ഥാനത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ (പ്രധാനമായും ഫെലോഷിപ്പുകള്‍) ആണ് മറ്റൊരു പ്രധാന മേഖല. അതും സ്ഥിരതയില്ലാത്ത വരുമാനങ്ങളാണ്. ഇന്നത്തെ കാലത്ത് ഒരു കുടുംബത്തിന് കഴിയുവാന്‍ ഈ അരക്ഷിത-സാമ്പത്തികസാഹചര്യങ്ങള്‍ മതിയാകുമോ എന്നത് ചിന്തനീയമാണ്. പ്രത്യേകിച്ചും ഭൂരിപക്ഷം വിദ്യാര്‍ഥികളും ലോണെടുത്താണ് ഈ ഉന്നതവിദ്യാഭ്യാസകോഴ്സുകള്‍ പഠിച്ചതെന്നും പഠനം കഴിഞ്ഞ് ലക്ഷങ്ങളുടെ കടക്കാരായാണ് അവര്‍ വിദ്യാലയങ്ങള്‍ക്ക് പുറത്തിറങ്ങുന്നതെന്നുമുള്ള വസ്തുത കണക്കിലെടുക്കുക. യൌവ്വനത്തിന്റെ പാതിയെത്തിയ  അവര്‍ക്ക് ലോണുകള്‍ തിരിച്ചടയ്ക്കണ്ടേ? വിവാഹം കഴിക്കുകയും കുടുംബം പോറ്റുകയും ചെയ്യണ്ടേ?

    ഇനി വരുമാനം കൂടുതല്‍ വേണമെന്നുള്ളവര്‍  മറ്റ് കമ്പനിജോലികള്‍ക്ക് പോകണം. പക്ഷേ സര്‍ക്കാറും മറ്റും സഹായിച്ച് നമ്മുടെ നാട്ടില്‍ അങ്ങനെയുള്ള കമ്പനികള്‍ വിരലിലെണ്ണാന്‍ പോലുമില്ല. ജീവിക്കാന്‍ പണമാവശ്യമുള്ളവന്‍ വീണ്ടും നാടും വീടും വിട്ട് ബാംഗ്ലൂര്‍ , മുംബൈ തുടങ്ങിയ വിദൂരനഗരങ്ങളില്‍ ചേക്കേറുകയേ നിവര്‍ത്തിയുള്ളു. അല്ലെങ്കില്‍ അതിനുമപ്പുറം അതിവിദൂരപാശ്ചാത്യരാജ്യങ്ങളില്‍ പോകണം കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ശക്തമായ സാമ്പത്തിക ഭദ്രത നേടാന്‍. അതിനും പക്ഷേ കടമ്പകള്‍ ഏറെ.

    മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ഒരു രാവണന്‍ കോട്ടയുടെ പൂമുഖത്താണ് നിങ്ങളെ നിര്‍ത്തിയിരിക്കുന്നത്. അതിന്റെ ഉള്ളറകള്‍ വഴിയെ കൂടുതല്‍ വിശദീകരിക്കാം.

കരിഞ്ഞുപോകുന്ന ചില സൌമ്യസ്വകാര്യസ്വപ്നങ്ങള്‍
    എല്ലാ ജോലികള്‍ക്കും അതിന്റേതായ മാന്യതയുണ്ട് എന്നത് ശരി തന്നെ. പക്ഷേ എല്ലാവര്‍ക്കും എന്തെങ്കിലും ചില ആത്യന്തികസ്വപ്നങ്ങളും കാണുമല്ലോ. മൈക്രോബയോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ, അധ്യാപകനാവുക എന്ന സ്വപ്നം പേറുന്ന, എന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചിലത് പറയട്ടെ. ജീവശാസ്ത്രരംഗത്ത് അധ്യാപകനാവാന്‍ ബിരുദാനന്തരബിരുദവും “നെറ്റ്” യോഗ്യതയും ഒരിക്കലും യോഗ്യതകളേ ആവുന്നില്ല. ഗവേഷണബിരുദധാരികള്‍ വരെ ഈ മേഖലയില്‍ സ്ഥിരം തൊഴിലില്ലാതെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് ജീവിക്കുകയാണ്. അവരുടെ എണ്ണമോ മറ്റൊരു ശാസ്ത്രശാഖയിലുമില്ലാത്തവിധം ഭീമമാണ്. കാരണം ഇത്രയേറെ ശാഖോപശാഖകള്‍ ഉള്ള മറ്റൊരു ശാസ്ത്രമേഖല വേറെ ഇല്ലയെന്നത് തന്നെ. അവരില്‍ത്തന്നെ ഏറ്റവും മികവ് തെളിയിക്കുന്ന വളരെ ചെറിയൊരു വിഭാഗം ഉപരിപഠനത്തിനും ഗവേഷണത്തിനും ജോലിയ്ക്കുമായി വിദേശങ്ങളിലേയ്ക്ക് വിമാനം കയറുന്നു. മറ്റ് ശാസ്ത്രമേഖലകളിലും സ്ഥിതി ഒരുപാടൊന്നും മെച്ചമാണെന്ന് കരുതാന്‍ നമുക്കാവില്ല.

    ഇനി ഒരു കോളജ് അധ്യാപകനാകാമെന്ന സ്വപ്നത്തിന് പുറകെ പോകാമെന്ന് വിചാരിച്ചാല്‍ കേരളത്തില്‍ ഒരു കോളജിലും മൈക്രോബയോളജി, ബയോടെക്നോളജി തുടങ്ങിയ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ റഗുലറൈസ് ചെയ്തിട്ടില്ല. അതിനാല്‍ത്തന്നെ കേരളത്തില്‍ ഒരു ആര്‍ട്ട്സ് & സയന്‍സ് കോളജില്‍പ്പോലും ഇങ്ങനെയുള്ള വിഷയങ്ങളില്‍ സ്ഥിരാധ്യാപകനിയമനം ഇല്ല! എല്ലാം ഗസ്റ്റ് ലക്ചേഴ്സ് മാത്രം. മണിക്കൂറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അവരുടെ വരുമാനം അയ്യായിരമോ എണ്ണായിരമോ വരെ മാത്രം.

    പിന്നെ അധ്യാപകജോലിയ്ക്ക് സാധ്യത ഉള്ളത് ഗവേഷണസ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലുമാണ്. പക്ഷേ ഒരു യൂണിവേഴ്സിറ്റിവിദ്യാര്‍ഥി ആയിരുന്ന എനിക്ക് വ്യക്തമായറിയാം, നിങ്ങളുടെ നെറ്റും പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണപരിചയവുമൊന്നും പോര അവിടെ  അധ്യാപകതസ്തികകളില്‍ നിയമനം ലഭിക്കുവാന്‍. പണമെറിഞ്ഞാലും അത് കിട്ടുകയില്ല. പിന്നെയോ? അതിന് പിടിപാട് വേണം; മന്ത്രിതലത്തില്‍! അതും സംസ്ഥാനമന്ത്രിമാര്‍ പോരാ, കേന്ദ്രമന്ത്രിമാരെങ്കിലും വേണം. എങ്കിലും കിട്ടാന്‍ പാടാണ്. കാരണം ഒരു സ്ഥാനത്തിനുവേണ്ടി ശുപാര്‍ശ ചെയ്യുന്നത് പലര്‍ക്ക് വേണ്ടിയും പല മന്ത്രിമാരായിരിക്കും. അപ്പോള്‍ രാഷ്ട്രീയസ്വാധീനവും പണവുമില്ലാത്ത ഒരു സാധാരണ മലയാളിയുവാവിന് മുന്‍പില്‍ ആ വഴിയും അടയുന്നു.

    എന്നാല്‍പ്പിന്നെ ഹയര്‍സെക്കണ്ടറി സ്ക്കൂളുകളിലോ സെക്കണ്ടറി സ്ക്കൂളുകളിലോ അധ്യാപകനാകാമെന്ന് കരുതുക. അവിടെയെത്തുമ്പോള്‍ പക്ഷേ പരമ്പരാഗത സുവോളജി, ബോട്ടണി ബിരുദധാരികള്‍ക്കാണ് പച്ചക്കൊടി ലഭിക്കുക. മൈക്രോബയോളജി പോലുള്ള ജീവശാസ്ത്ര കോഴ്സുകള്‍ പഠിച്ച ബിരുദാനന്തരബിരുദധാരികള്‍ക്ക് സ്ക്കൂള്‍ തലത്തില്‍ ജീവശാസ്ത്രം പഠിപ്പിക്കുവാനുള്ള യോഗ്യത പോലും നമ്മുടെ അധികാരികള്‍ കല്‍പ്പിക്കുന്നില്ല. അറിയുക, വിദ്യ പകര്‍ന്നുനല്‍കുന്നതിന്റെ മഹിമ തിരിച്ചറിഞ്ഞ് അത് ഒരു ആവേശം പോലെ മനസ്സില്‍ താലോലിക്കുന്ന മനുഷ്യരുടെ മുന്‍പില്‍ ആശകളുടെയും ആദര്‍ശങ്ങളുടെയും വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുന്നതിങ്ങനെയൊക്കെയാണ്.  ഒരു സ്വപ്നം ഇരുളടഞ്ഞ് പോകുന്നതെങ്ങനെയെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? അതും ഒരു മുഴുവന്‍ തലമുറയുടെ സ്വപ്നങ്ങള്‍?

    ഇനിയും കോളജില്‍ പോയി സുവോളജിയിലോ ബോട്ടണിയിലോ ഒരു റഗുലര്‍ ബിരുദാനന്തരബിരുദം സമ്പാദിക്കുവാനുള്ള സാഹചര്യങ്ങള്‍ എന്നേ അന്യമായിക്കഴിഞ്ഞ എനിക്ക് സാഹിത്യത്തോടും ഭാഷയോടുമുള്ള താല്പര്യം മുന്‍നിര്‍ത്തി, ജോലിയ്ക്കൊപ്പം കൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ മലയാളസാഹിത്യത്തിലോ ഇംഗ്ലീഷ് സാഹിത്യത്തിലോ ഒരു ബിരുദാനന്തരബിരുദം നേടുവാന്‍ ആകുമോ? മിക്കവാറും ഇല്ല എന്ന് തന്നെയാണ് ഉത്തരം. അതിനുകാരണം ഞാന്‍ പഠിച്ച ന്യൂ ജനറേഷന്‍ കോഴ്സിന്റെ ഘടനയാണ്. മറ്റ് പരമ്പരാഗത ബിരുദങ്ങളെപ്പോലെ ഇവയ്ക്ക് ആദ്യ രണ്ടുവര്‍ഷങ്ങളില്‍ പഠിപ്പിക്കുന്ന ഒന്നാം ഭാഷയും രണ്ടാം ഭാഷയുമില്ല. ഒന്നാം വര്‍ഷം പഠിക്കുന്ന  കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മാത്രം. അത് ഒരു യൂണിവേഴ്സിറ്റിയും ബിരുദാനന്തരബിരുദഭാഷാപഠനത്തിന് യോഗ്യതയായി പരിഗണിക്കുന്നുമില്ല.

    ഇനി എങ്ങനെയെങ്കിലും ഏതെങ്കിലും വിഷയത്തില്‍ ഒരു പരമ്പരാഗത ബിരുദം സ്വകാര്യമായോ വിദൂരവിദ്യാഭ്യാസം  വഴിയോ നേടിയെന്ന് വയ്ക്കുക. അതുമായി കേരള പി.എസ്.സിയുടെ മുന്‍പില്‍ ചെന്നാല്‍ അവര്‍ പറയും മാറിനില്‍ക്കുക എന്ന്. കാരണം കേരള കോളേജിയറ്റ് അധ്യാപകനിയമനത്തിലും സ്ക്കൂള്‍ അധ്യാപകനിയമനത്തിലും കോളേജുകളിലോ യൂണിവേഴ്സിറ്റികളിലോ ഒരു റഗുലര്‍ ബിരുദ കോഴ്സിന് ചേര്‍ന്ന് പഠിച്ചവരെ മാത്രമേ നിയമനത്തിനായി ആദ്യം പരിഗണിക്കുകയുള്ളു. അതിന് ശേഷമേ പ്രൈവറ്റ് / ഡിസ്റ്റന്റ് ഡിഗ്രിക്കാരെ പരിഗണിക്കു. വിളവുള്ള തെങ്ങുകളെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ബിരുദാനന്തരബിരുദധാരികളുള്ള ഇന്നത്തെ കേരളത്തില്‍ ഒരു സ്വകാര്യബിരുദക്കാരന് അങ്ങനെയൊരു അവസരം ലഭിക്കുമെന്ന് കരുതുന്നുണ്ടോ നിങ്ങള്‍?

    ഫലത്തില്‍ കോഴ്സുകളുടെ മഹാപ്രളയത്തില്‍ , തിരിച്ചറിവില്ലാത്ത പ്രായത്തില്‍, ഗുണദോഷവിശകലനസഹിതമായ മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവത്തില്‍ ന്യൂ ജനറേഷന്‍ കോഴ്സുകളില്‍ എത്തിപ്പെടുന്ന കുട്ടികള്‍ക്ക് മികച്ച ജീവിതസാഹചര്യത്തിനായി നാട്ടില്‍ നിന്ന് അകന്ന്, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള അന്യദേശങ്ങളില്‍ ജീവിക്കേണ്ടി വരുന്നു. കോര്‍പ്പറേറ്റ് ജീവിതങ്ങളെ പ്രണയിക്കുന്നവര്‍ മാത്രം ഈ ലോകത്തെ ആസ്വദിക്കുകയും വിജയിക്കുകയും ചെയ്യുന്നു. അവശേഷിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളില്‍ നല്ലൊരു പങ്കിന്റെ സൌമ്യസ്വപ്നങ്ങള്‍ രാവണന്‍കോട്ടയില്‍ അകപ്പെട്ടതുപോലെ ആ മേഖലകളുടെ പരിമിതമായ നാലുചുവരുകള്‍ക്കുള്ളില്‍ തന്നെ ചുറ്റിത്തിരിഞ്ഞ് വാടിക്കരിയുന്നു.

    ഈ ഇരുളടഞ്ഞ സ്വപ്നങ്ങളുടെ നടുവിലിരുന്ന് ഗുണദോഷിക്കുവാന്‍ അനുഭവസ്ഥര്‍ ഇന്നുണ്ടായതിന്റെ അനന്തരഫലമാണ് കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത. പുതിയ അധ്യയന വര്‍ഷത്തില്‍ പരമ്പരാഗത ആര്‍ട്ട്സ് & സയന്‍സ് ബിരുദക്കോഴ്സുകള്‍ക്ക് പ്രിയമേറുന്നു എന്നതാണ് ആ വാര്‍ത്ത, കുട്ടികള്‍ വീണ്ടും ഇംഗ്ലീഷും ഹിസ്റ്ററിയും കണക്കും സുവോളജിയുമൊക്കെ പഠിക്കുവാന്‍ ധൈര്യവും ആവേശവും കാട്ടുന്നു. അത് ഒരു തിരിച്ചറിവിന്റെ പിന്‍ബലത്തിലാണ്. ഓര്‍ക്കുക, പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുവോളജി പോലുള്ള ബിരുദക്കോഴ്സുകളില്‍ കേരളത്തിലെ ഓരോ കോളേജിലും വിദ്യാര്‍ഥികളുടെ സംഖ്യ  പലപ്പോഴും പത്തില്‍ താഴെ മാത്രമായിരുന്നു.

    ഇനി പറയു, ന്യൂ ജനറേഷന്‍ കോഴ്സുകള്‍ സൃഷ്ടിക്കുന്ന വിദ്യാഭ്യാസവിദഗ്ദ്ധരും അവയ്ക്ക് അനുമതി നല്‍കുന്ന സര്‍ക്കാറുകളും ആ കോഴ്സുകള്‍ക്കു ശേഷം വിദ്യാര്‍ഥികളുടെ അവസ്ഥയെന്ത് എന്ന് അന്വേഷിക്കാന്‍ ബാധ്യസ്ഥരല്ലേ? അങ്ങനെയുള്ള കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മറ്റ് പരമ്പരാഗത കോഴ്സുകള്‍ നിഷിദ്ധമാക്കുന്ന യൂണിവേഴ്സിറ്റി നിയമങ്ങള്‍ക്കാണോ കുഴപ്പം അതോ മറ്റ് കോഴ്സുകള്‍ക്ക് ആ ബിരുദങ്ങളെ യോഗ്യതയല്ലാതാക്കിത്തീര്‍ക്കുന്ന രീതിയില്‍ അവയുടെ ഘടനയെ നിര്‍വ്വചിച്ച നമ്മുടെ വിദ്യാഭ്യാസവിദഗ്ദ്ധര്‍ക്കോ കുഴപ്പം?  പ്രത്യേക ബിരുദങ്ങള്‍ നേടിയ യുവാക്കളെ സംബന്ധിച്ചിടത്തോളം നാട്ടിലെ ഏറ്റവും വിശാലമായ തൊഴില്‍മേഖലകളിലൊന്നായ അദ്ധ്യാപനമേഖല അവര്‍ക്ക് അന്യമായിത്തീരുന്ന അവസ്ഥാവിശേഷം സംജാതമാക്കിയ ഗവണ്മെന്റുകള്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. നമ്മുടെ മാനവശേഷി വിദേശങ്ങള്‍ക്ക് ചൂഷണം ചെയ്യുവാനുള്ളതല്ല എന്ന് ഓരോ ഭരണകര്‍ത്താക്കളും മനസിലാക്കേണ്ടതുണ്ട്.

ബാഗ്പൈപ്പറും നമ്മുടെ കുട്ടികളും
    മേല്‍പ്പറഞ്ഞ ന്യൂ ജനറേഷന്‍ കോഴ്സുകളുടെ ആവിര്‍ഭാവകാലയളവില്‍ തന്നെയാണ് “നഴ്സിംഗ് ബൂം” എന്ന സംഗതിയും ഉണ്ടായത്. മാലാഖമാരെ  ബി.എസ്.സി നഴ്സിംഗും ജനറല്‍ നഴ്സിംഗും പഠിപ്പിക്കുവാന്‍ നഴ്സിംഗ് സ്ക്കൂളുകള്‍ നാടൊട്ടുക്കും ആരംഭിച്ചു. കേരളത്തിലെ കുട്ടികളായ കുട്ടികളെല്ലാം ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ബാംഗ്ലൂരും മദിരാശിയിലുമൊക്കെ നഴ്സ് പഠനത്തിന് പോയി. ശാസ്ത്രജ്ഞരും എഞ്ചിനീയേഴ്സുമൊക്കെ ആകേണ്ടിയിരുന്ന “അതിബുദ്ധിയുള്ള” കുട്ടികളും ആ ഒഴുക്കില്‍ പെട്ട് ബിരുദപഠനങ്ങള്‍ പാതിവഴിയിലിട്ടുപോലും ഒരു സ്വപ്നത്തിന്റെ പിറകെ വലിയ പട്ടണങ്ങളിലേയ്ക്ക് വണ്ടി കയറി. പലരും നിര്‍ധനരായിരുന്നു. ധനമുള്ള കുട്ടികള്‍ പോലും ലോണെടുത്താണ് ചിലവേറിയ ആ കോഴ്സുകള്‍ പഠിച്ചത്. അപ്പോള്‍ പണമില്ലാത്ത കുട്ടികളുടെ കാര്യം പറയേണ്ടതുണ്ടോ? അവരും വാശിക്ക് ലോണെടുത്ത് പഠിച്ചു.

    ഇന്ത്യയില്‍ കൂണുപോലെ മുക്കിനും മൂലയിലും കാണാവുന്ന സ്ഥാപനങ്ങളാണ് ആശുപത്രികള്‍. പഠനമൊക്കെ കഴിഞ്ഞ് ഈ ആശുപത്രികളില്‍ ജോലിക്ക് കയറിയ കുട്ടികള്‍ക്ക് മിച്ചമെന്താണ്? രാത്രിയെന്നും  പകലെന്നുമില്ലാതെയുള്ള കഠിനാധ്വാനവും അവരുടെ പഠനച്ചിലവിനോടും പഠനാധ്വാനത്തിനോടും ചിലവിട്ട വര്‍ഷങ്ങളോടും യാതൊരു തരത്തിലുള്ള നീതിയും പുലര്‍ത്താത്തവിധം തുലോം തുച്ഛമായ വരുമാനവും! ലക്ഷങ്ങള്‍ ലോണെടുത്ത് പഠിച്ച ഒരു നഴ്സിന് രണ്ടായിരമോ മൂവായിരമോ രൂപ മെട്രോ സിറ്റികളിലോ സാധാരണ നഗരങ്ങളിലോ പോലും ഇന്ന് ജീവിക്കാന്‍ തികയുന്ന വരുമാനമല്ല. അങ്ങനെയുള്ളപ്പോള്‍ അവര്‍ക്ക് എങ്ങനെയാണ് ലക്ഷങ്ങളുടെ ലോണ്‍ അടച്ചുതീര്‍ക്കാന്‍  ഒരു ഇന്ത്യന്‍ സാഹചര്യത്തില്‍ നിന്നുകൊണ്ട് സാധിക്കുക? സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുന്ന നഴ്സുകള്‍ക്ക് മാത്രമാണ് മാന്യമായ ശമ്പളം ലഭിക്കുന്നത്. പക്ഷേ പഠിച്ചിറങ്ങുന്ന കുട്ടികളുടെ എണ്ണവും സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം അജഗജാന്തരം എന്ന ഉപമയേക്കാള്‍ എത്രയോ ഭീമമാണ്.

    പഠിത്തം പൂര്‍ത്തിയാക്കുന്ന നഴ്സിംഗ് വിദ്യാര്‍ഥികളില്‍ പലരും എങ്ങനെയെങ്കിലും രണ്ടുമൂന്ന് വര്‍ഷങ്ങള്‍ നാമമാത്രശമ്പളവുമായി നാട്ടില്‍ പിടിച്ച് നിന്നിട്ട് ആ പ്രവൃത്തിപരിചയപത്രവുമായി എത്രയും പെട്ടെന്ന് വിദേശം പറ്റാന്‍ ശ്രമിക്കുന്നു. അവിടുത്തെ സമ്പന്നത മാത്രമാണിനി തങ്ങള്‍ക്ക് ആശ്രയമെന്ന ചിന്തയില്‍. അതിനും പക്ഷേ ഭാഷാപരീക്ഷകള്‍ പോലുള്ള കടമ്പകള്‍ പിന്നെയുമുണ്ട്. അങ്ങനെ പോകുന്ന നമ്മുടെ നല്ലൊരു ശതമാനം കുട്ടികളുടെയും ബൌദ്ധിക, കായിക സേവനവും യൌവ്വനവും വിദേശങ്ങളില്‍ ഒടുങ്ങുന്നു (സാമ്പത്തികവരുമാനത്തെ അവഗണിക്കുന്നില്ല. പക്ഷേ സാമ്പത്തികവരവ് മാത്രമാണോ നമുക്ക് ജീവിതം? രാജ്യത്തിന് അതിന്റെ യുവാക്കള്‍ എടിഎം മെഷീനുകള്‍ മാത്രമാണോ?). പിന്നെയും ശേഷിക്കുന്നവര്‍ ഭാരതത്തിലെ തന്നെ ആശുപത്രികളില്‍ തുച്ഛവേതനത്തില്‍ നെടുവീര്‍പ്പുകളുമായി പണിയെടുത്ത് കഴിയുന്നു.

    വര്‍ഷങ്ങള്‍ പഠിക്കണം, വലിയ തുക ഫീസ് വേണം, ലോണ്‍ എടുക്കേണ്ടിവരും, പഠനം കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞത് കുറച്ച് വര്‍ഷത്തേക്കെങ്കിലും നാമമാത്രമായ ശമ്പളത്തില്‍ ജോലിചെയ്യേണ്ടിവരും, അമിതാധ്വാനവും സംഘര്‍ഷഭരിതജീവിതവും ഉറപ്പ്. ഇതൊക്കെ മനസിലാക്കിയിട്ടും ഇന്നും നല്ലൊരു ശതമാനം കുട്ടികളും ആദ്യം തിരഞ്ഞെടുക്കുന്നത് നഴ്സിംഗാണ്. ബാഗ് പൈപ്പറിന്റെ കുഴലിന് പിന്നാലെ പോയ എലികളെപ്പോലെ അവര്‍ എന്തിലോ മയങ്ങി ഒരു മാന്ത്രികവലയത്തിലകപ്പെട്ടതുപോലെ ആ വഴിയേതന്നെ പോവുകയാണ്. ഒരുപക്ഷേ വിദേശരാജ്യങ്ങളിലെ നാണയക്കിലുക്കമായിരിക്കണം അവരെ പകല്‍സ്വപ്നങ്ങളില്‍ ഭ്രമിപ്പിക്കുന്നത്.

    ഇവിടെ നാം ചിന്തിക്കേണ്ട വസ്തുത അല്‍പ്പം ഇരുണ്ട ഒന്നാണ്. ആരാണ് നമ്മുടെ വിദ്യാസമ്പന്നരായ, പരിശീലനം സിദ്ധിച്ച യുവതയ്ക്ക് നമ്മുടെ രാജ്യം  ജീവിക്കുവാന്‍ നിവൃത്തിയില്ലാത്ത ഇടമാക്കിയത്? കോളേജുകള്‍ തുടങ്ങാന്‍ അനുമതി  നല്‍കുന്ന സര്‍ക്കാര്‍ പഠനശേഷം പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് നമ്മുടെ നാട്ടില്‍ത്തന്നെ ജീവിക്കുവാന്‍ അവശ്യവും മാന്യമായ അന്തരീക്ഷവും ജോലിസാധ്യതയും കൂടി ഉറപ്പാക്കേണ്ടതല്ലേ? അങ്ങനെയൊരു സാഹചര്യം നമ്മുടെ സര്‍ക്കാറുകള്‍ സാധ്യമാക്കിയെങ്കില്‍ നമ്മുടെ പൌരസമ്പത്ത് പുറം രാജ്യങ്ങളില്‍ ഭാഗ്യം തേടിപ്പോവുകയില്ല.

വിദ്യാലയങ്ങള്‍ എന്ന ലേലച്ചന്തകള്‍
    പഴയ കാലത്ത് ഒരു മാസ്റ്റര്‍ ബിരുദം മാത്രം മതിയായിരുന്നു കോളജ് അധ്യാപകനാകാന്‍. അതിലും വളരെ വളരെ പണ്ട് ബിരുദം മാത്രം മതിയായിരുന്നു. പക്ഷേ ഇന്ന് ഒരു കോളജ് അധ്യാപകനാവാന്‍ ബിരുദവും ബിരുദാനന്തരബിരുദവും പിന്നെ നെറ്റും സ്ലെറ്റും എല്ലാം വേണെമെന്നായിരിക്കുന്നു. അതുകൊണ്ടും ജോലി കിട്ടുമോ? പിഎച്ച്ഡിക്കാരും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണപരിചയമുള്ളവരുമൊക്കെ ക്യൂ നില്‍ക്കുമ്പോള്‍ മാസ്റ്റേഴ്സും നെറ്റും മാത്രമായി ചെല്ലുന്നവന് പുറത്താണ് സ്ഥാനം. ഫലത്തില്‍ ഇന്ന് ഇന്ത്യയില്‍ , പ്രത്യേകിച്ച് കേരളത്തില്‍ കലാലയാധ്യാപകയോഗ്യത നേടുകയെന്നത് ഒരു ബാലികേറാമലയാണ്. ഇവയൊക്കെ നേടിവന്നാലോ? ഉദ്യോഗം ഉറപ്പാണ്, ലക്ഷങ്ങള്‍ കയ്യിലുണ്ടെങ്കില്‍! എങ്കില്‍ മാത്രം! ഒരു കോളജ് അധ്യാപകജോലിയ്ക്ക് എയ്ഡഡ്, അണ്‍എയ്ഡഡ് കോളജ് മാനേജ്മെന്റുകള്‍ ഇട്ടിരിക്കുന്ന ശരാശരി വില ഇപ്പോഴത്തെ നിലവാരമനുസരിച്ച് ഇരുപത് മുതല്‍ മുപ്പത് വരെ ലക്ഷങ്ങളാണ്! ലേലം മൂത്താല്‍ അതിന് മുകളിലും ചിലപ്പോള്‍ തുക ഉയരാം! സ്ക്കൂളുകളിലും സ്ഥിതി ഒട്ടും പിന്നിലല്ല. അവിടെയും ലേലത്തുകകള്‍ കോളേജ് അധ്യാപനരംഗത്തേതിന് ഏകദേശം തൊട്ടടുത്ത് വരും.

    ഇപ്പോള്‍ ഉയരുന്ന ന്യായമായ സംശയം ഇതാണ് ; എന്താണ് വിദ്യാഭ്യാസത്തിന്റെ വില? എന്തിനാണ് ഒരു വിദ്യാര്‍ഥി അവന്റെ നീണ്ട നീണ്ട വര്‍ഷങ്ങള്‍, അവന്‍റ്റെ ചോരയും നീരും, അവന്റെ ബുദ്ധി, ഒക്കെയും ഉന്നതപഠനത്തിനും ഗവേഷണത്തിനുമായി ചിലവിടുന്നത്? വര്‍ഷങ്ങള്‍ ഉറക്കമിളച്ചും പട്ടിണികിടന്നും അവന്‍ സമ്പാദിക്കുന്ന ഉന്നതബിരുദങ്ങള്‍ക്കും യോഗ്യതകള്‍ക്കും എത്രയാണ് മൂല്യം?

    എത്ര മഹത്തായ യോഗ്യതകള്‍ നേടിയാലും പോക്കറ്റില്‍ പണമില്ലാത്തവന്റെ അധ്യാപകസ്വപ്നങ്ങള്‍ ഗവണ്മെന്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിരലിലെണ്ണാവുന്ന ഒഴിവുകളിലേയ്ക്കൊതുങ്ങുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികളോ കടല്‍ പോലെയും. കൈയ്യില്‍ കാശുള്ളവന്‍ ശരാശരി യോഗ്യത മാത്രമുള്ളവനാണെങ്കിലും സ്വപ്നങ്ങള്‍ സഫലീകരിക്കുന്നു. അങ്ങനെയല്ലാത്തവരുടെയെല്ലാം അധ്യാപനമോഹങ്ങള്‍ കാറ്റില്‍ നിശബ്ദമായ അലകള്‍ മാത്രമായി ഇളകിപ്പരന്ന് അലിഞ്ഞില്ലാതാവുന്നു. വിദ്യാലയം സരസ്വതീക്ഷേത്രമെന്നും വിദ്യാഭ്യാസം എല്ലാ പൌരന്റെയും മൌലികാവകാശമെന്ന് കരുതുന്ന നാടാണ് നമ്മുടേതെന്ന് ഓര്‍ക്കുക. കേരളത്തിലെ മുഴുവന്‍ അഭ്യസ്തവിദ്യരുടെയും പ്രതിനിധി എന്ന നിലയില്‍ നീറുന്ന നെഞ്ചോടെ ഞാന്‍ ചോദിക്കട്ടെ, ആരാണിതിനുത്തരവാദി? പരിശുദ്ധമെന്ന് കരുതി ആരാധിച്ചുപോരുന്ന വിദ്യാലയങ്ങളെ കേവലം ലേലച്ചന്തകളാക്കുന്നത് ആരാണ്? വിദ്യാഭ്യാസം കച്ചവടച്ചരക്കാക്കുന്ന അധമത്വം ഉന്മൂലനം ചെയ്യുവാന്‍, സംസ്ഥാനത്തെ കോളജുകളില്‍ അധ്യാപകനിയമനത്തിന് പി.എസ്.സി മാതൃകയില്‍ “കോളേജ് സര്‍വീസ് കമ്മീഷന്‍” എന്ന ഗവണ്മെന്റ് സംരഭം തുടങ്ങുവാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്? എന്തുകൊണ്ടാണ് സ്ക്കൂളുകളില്‍ അധ്യാപകനിയമനം സര്‍ക്കാര്‍ വഴി മാത്രം ആക്കാത്തത്? നാടിന്റെ ഏറ്റവും വലിയ സ്വത്തെന്ന് കരുതുന്ന നമ്മുടെ യുവാക്കളുടെ അമൂല്യമായ വിദ്യയ്ക്ക് വില പറയുന്ന, പാവനമാം സരസ്വതീമണ്ഡലം കളങ്കപ്പെടുത്തുന്ന സര്‍ക്കാറുകളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും നാം എന്ത് പേരാണ് വിളിക്കേണ്ടത്? അധികാരികളേ, നിങ്ങള്‍ നമ്മുടെ യുവാക്കളെയും അക്ഷരലോകത്തെയും നശിപ്പിക്കുകയാണ്!

2012 മേയ് 24, വ്യാഴാഴ്‌ച

സമകാലീനഭാരതം : ചില ധര്‍മ്മപുരിക്കാഴ്ചകള്‍

ധര്‍മ്മപുരാണം അടിയന്തിരാവസ്ഥക്കാലത്തെ ഭാരതത്തെക്കുറിച്ചുള്ള അന്യാപദേശകഥയാണെന്ന് ഒരു ശ്രുതിയുണ്ട്. പക്ഷേ അത് മുഴുവന്‍ ലോകജനതയുടെയും സര്‍വ്വകാലജീവചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണെന്നതാണ് സത്യം. ഓ.വി.വിജയന്‍ പറഞ്ഞിട്ടുണ്ട് ധര്‍മ്മപുരിയുടെ ആശയം മനസ്സിലുണര്‍ന്നത് 1972-ല്‍ ആണെന്നും 74 ആയപ്പോഴേയ്ക്കും നോവല്‍ ഏകദേശം എഴുതിത്തീര്‍ത്തിരുന്നു എന്നും. അടിയന്തിരാവസ്ഥ ഭാരതത്തെ ഗ്രസിച്ചത് അതിനുശേഷമാണ്, അതായത് 1974-ല്‍ മാത്രമാണെന്നതുംകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ധര്‍മ്മപുരാണത്തിന്റെ സാര്‍വ്വകാലിക-സാര്‍വ്വദേശീയസ്വത്വം നമുക്ക് തിരിച്ചറിയാന്‍ കഴിയും.

ലോകത്തിന്റെ, പ്രത്യേകിച്ച് മൂന്നാം ലോകത്തിന്റെ സമ്പൂര്‍ണ്ണമാതൃകയായ ധര്‍മ്മപുരിയുടെ സമകാലീനഭാരതീയോദാഹരണങ്ങള്‍ ചിലത് കണ്ടപ്പോള്‍ അവയെക്കുറിച്ചെന്തെങ്കിലും കുത്തിക്കുറിക്കാതിരിക്കുവതെങ്ങിനെ?

യുപിഎ സര്‍ക്കാര്‍ ഒന്‍പതാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ പ്രജാപതിയപ്പന്‍ പ്രധാനമന്ത്രി മന്മോഹന്‍സിംഗ് പറയുന്നു ഭാരതം വന്‍ സാമ്പത്തികവളര്‍ച്ചയിലാണ്, ഇനിയുള്ള രണ്ട് വര്‍ഷങ്ങള്‍ തീപ്പൊരി ഭരണമായിരിക്കുമെന്ന് (അപ്പോള്‍ കഴിഞ്ഞ എട്ടുവര്‍ഷം?). ദാരിദ്ര്യം കുറഞ്ഞു, കാര്‍ഷികവളര്‍ച്ച കൂടി, ഭക്ഷ്യോല്പാദനം സര്‍വ്വകാലറിക്കാഡ് ഭേദിച്ചു, വന്‍ വ്യാവസായിക വളര്‍ച്ച, വിദേശനിക്ഷേപങ്ങളുടെ കുത്തൊഴുക്ക്.. കേള്‍ക്കുന്ന ഏതൊരാള്‍ക്കും അടിമുടി കോരിത്തരിക്കുന്ന ഭരണനേട്ടങ്ങള്‍ ! ജനം പുളകിതരായി. ഏത് ജനങ്ങള്‍ ? ദാരിദ്ര്യരേഖ താഴ്ത്തിയതുമൂലം ദരിദ്രരല്ലാതായിത്തീര്‍ന്ന പട്ടിണിജനങ്ങളോ? ജനങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ വേണ്ട അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുവാനായി പണ്ടെങ്ങോ ഏതോ സര്‍ക്കാര്‍ സൃഷ്ടിച്ച റേഷന്‍ കടകളില്‍ റേഷന്‍ സമ്പ്രദായം തകര്‍ന്നതറിയാതെ ക്യൂനിന്ന് ഒന്നുംകിട്ടാതെ മടങ്ങുന്ന സാധാരണജനങ്ങളോ? വൈദ്യുതിയില്ലെങ്കില്‍ മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിലിരുന്ന് പഠിക്കാമെന്ന് വിചാരിച്ച്, ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി കണ്ട് നിരാശരാവുന്ന പാവപ്പെട്ട ബാലജനങ്ങളോ? സാമ്പത്തികവളര്‍ച്ചയുടെ ഔന്നത്യത്തില്‍ പട്ടിണികിടന്നാലും സാരമില്ല, പ്രജാപതിയുടെ പ്രസാദമാണ് വിലക്കയറ്റമെന്ന് സമാധാനിക്കുന്ന പാവം പാവം ജനകോടികളോ? ധര്‍മ്മപുരിയില്‍ , ശാന്തിഗ്രാമത്തില്‍ പ്രജാപതി തൂറിക്കൊണ്ടേയിരിക്കുന്നു. പ്രജകള്‍ തീട്ടം തിന്നുകൊണ്ടുമിരിക്കുന്നു!

യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയകാലം പെട്രോള്‍ വില 35 രൂപയ്ക്ക് താഴെയായിരുന്നു. ഈ എട്ടുവര്‍ഷം കൊണ്ട് അത് 75ന് മുകളിലേയ്ക്ക് കടക്കുന്നു. വളര്‍ച്ചാനിരക്കില്‍ അഭിനവധര്‍മ്മപുരിയ്ക്ക് അഭിമാനിക്കാം; സര്‍വ്വകാലറിക്കാഡാണ്! ധര്‍മ്മപുരിയിലെ രസകരമായ കാഴ്ച അധ്യാത്മകക്ഷിനേതാക്കളെല്ലാം ഇതിനെ അപലപിക്കുന്നു എന്നുള്ളതാണ്. ഈ എണ്ണ വില താങ്ങാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ ചെന്നിത്തലക്കാരനും പുതുപ്പള്ളിക്കാരനും കേരളത്തിലിരുന്ന് വ്യക്തമാക്കിയിരിക്കുന്നു. എങ്കിലും എണ്ണവിഷയത്തില്‍ മാത്രമുള്ള പ്രജാപതിയുടെ ഈ ദാരിദ്ര്യം നമ്മള്‍ മനസ്സിലാക്കണമെന്ന അലിവൂറുന്ന, കണ്ണ് നിറയിക്കുന്ന ഉപദേശവുമുണ്ട് ഒപ്പം. ഉപതിരഞ്ഞെടുപ്പ് വന്ന് മൂക്കത്തിരിക്കുമ്പോ പിന്നെങ്ങനെ പ്രതികരിക്കാനാണ് മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ചിട്ട് ഇറക്കാനും വയ്യ എന്ന ഗതികേടിലിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട അധ്യാത്മര്‍ ! അല്ലേ?

സമഷ്ടിവാദികള്‍ അധ്യാത്മരേക്കാള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഏതായാലും ഇത്തവണ ഹര്‍ത്താല്‍ എന്ന് പറയപ്പെടുന്ന വണ്‍ഡേ മാച്ചില്‍ ഒതുക്കില്ല പരിപാടികള്‍ എന്നാണ് കോമ്രേഡ് പ്രകാശന്‍ പറഞ്ഞിരിക്കുന്നത്. വിലകുറയ്ക്കുന്നത് വരേയ്ക്കും സമരമത്രേ! നല്ലത്. പക്ഷേ ഒന്നുണ്ട്. ലിറ്ററിന് ഒരുകാലത്തുമില്ലാത്തതുപോലെ എട്ടുരൂപയോളം കൂട്ടിയപ്പോള്‍ തന്നെ അതില്‍ മൂന്ന് രൂപ കുറയ്ക്കുവാനുള്ളതാണെന്നുള്ള കാര്യം പ്രജകള്‍ക്കെല്ലാം അറിയാം എന്നത് അധ്യാത്മരെപ്പോലെ സമഷ്ടിവാദികളും മറക്കരുത്. എണ്ണക്കമ്പനികളുടെ നഷ്ടം നഷ്ടമല്ലെന്നും അത് കൊള്ളലാഭമാണെന്നും പ്രജകള്‍ക്ക് നന്നായറിയാം. അതുകൊണ്ട് എട്ടുരൂപ കൂട്ടി മൂന്ന് രൂപ കുറയ്ക്കുന്ന നാടകം പ്രജാപതി അവസാനിപ്പിക്കുമ്പോഴേയ്ക്ക് വായും പൂട്ടി അടങ്ങിക്കിടക്കുവാതിരിക്കാനുള്ള ചങ്കൂറ്റം സമഷ്ടിവാദികള്‍ക്ക് ഉണ്ടായിരിക്കണം സഖാവേ! കൊള്ള ഭാഗികമായല്ല, പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് യഥാര്‍ഥ സമഷ്ടിവാദവും ശാകുന്തളവും!

പെട്രോള്‍ വില വര്‍ദ്ധനയ്ക്ക് പുറമേ ഡീസലിനും ഗ്യാസിനും മണ്ണെണ്ണയ്ക്കുമൊക്കെ വില കൂട്ടാന്‍ വിലക്കയറ്റോത്സവം പ്രമാണിച്ച് തീരുമാനമായിട്ടുണ്ട്. ഇത്രകാലം തിരഞ്ഞെടുപ്പ് പ്രമാണിച്ച് എണ്ണക്കമ്പനികളുടെ പട്ടിണിവായ പ്ലാസ്റ്ററുവെച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു. മനോഹരമായ വിശദീകരണം! അപ്പോള്‍ പ്രജാപതിക്കും കുഞ്ഞുങ്ങള്‍ക്കുമറിയാം; കാട്ടിക്കൂട്ടുന്നത് ശുദ്ധജനദ്രോഹമാണെന്നും ഇലക്ഷന് തൊട്ടുമുന്‍പ് എന്തെങ്കിലും കൊള്ളരുതായ്മ കാണിച്ചാല്‍ പ്രജകള്‍ വോട്ട് മാറ്റിക്കുത്തുമെന്നും! അതുകൊണ്ടാണ് അവര്‍ ഇലക്ഷന്‍ കഴിഞ്ഞ് പിറ്റേന്ന് വിലകൂട്ടുന്നത്. അതാവുമ്പോള്‍ അടുത്ത ഇലക്ഷന് കാലതാമസമുണ്ടല്ലോ. “ഷോര്‍ട്ട് ടേം മെമ്മറി ലോസ്” എന്ന രോഗത്തിന്റെ അസ്കിതയുള്ള ധര്‍മ്മപുരി ജനത അടുത്ത ഇലക്ഷനാവുമ്പോഴേയ്ക്ക് ഇതെല്ലാം മറന്നുപൊയ്ക്കൊള്ളുമെന്നും അവര്‍ പ്രജാപതിക്കാട്ടം പിന്നെയും തിന്നുകൊള്ളുമെന്നും പ്രജാപതിയ്ക്ക് നന്നായറിയാം.

വംഗദേശത്താകട്ടെ സമഷ്ടിവാദികളുടെ 34 വര്‍ഷത്തെ യാതൊരു പ്രയോജനവുമില്ലാത്ത ഭരണം അവസാനിപ്പിച്ച് പുല്ലുപോലൊരു പഴയ കോണ്‍ഗ്രസ്സുകാരി അധികാരത്തിലെത്തി. എത്തിച്ചതാണ് ജനങ്ങള്‍ എന്നുപറയുന്നതാണ് കൂടുതല്‍ ശരി. ഒരു അവസാന കച്ചിത്തുരുമ്പെന്ന നിലയില്‍ ജനങ്ങള്‍ ശ്രമിച്ച് നോക്കിയതാണ്. അധികാരം കിട്ടിയശേഷം പക്ഷേ വംഗദേശത്തിന്റെ സിമ്പിള്‍ വുമണിന് ജനങ്ങളോട് എന്തെങ്കിലും മമത ഉണ്ടായിരുന്നെങ്കില്‍ അതും ഇല്ലാതായി. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാസ്വാതന്ത്ര്യം നിഷേധിച്ചും സര്‍ക്കാറിനോട് മമത കുറവുള്ള പത്രങ്ങള്‍ നിരോധിച്ചും ജനകീയസമരങ്ങള്‍ കൊതുകിനെ തല്ലുന്ന ലാഘവത്തോടെ അടിച്ചമര്‍ത്തിയും വിദ്യാര്‍ഥികളെ ഒരു രസത്തിന് മാവോയിസ്റ്റ് ചാപ്പ കുത്തിയും അടിയന്തിരാവസ്ഥയ്ക്ക് പ്രതിസന്ധിയ്ക്ക് തുല്യമായ അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് ബംഗാളില്‍ മമത. ഫാസിസമെന്താണെന്ന് ഇപ്പോള്‍ വംഗദേശത്തിന് കുറച്ചുകൂടി നന്നായി മനസ്സിലാകുന്നുണ്ട്. പുതിയ പാര്‍ട്ടിയുണ്ടാക്കിയാലും അധ്യാത്മര്‍ എപ്പോഴും അധ്യാത്മര്‍ തന്നെയാണല്ലോ!

മലനാട്ടിലാകട്ടെ ഒന്നും രണ്ടുമല്ല, അമ്പത്തൊന്ന് വെട്ടാണ് ജനങ്ങളുടെ നെറുകംതലയില്‍ ഏറ്റത്. മലനാടിന്റെ സാംസ്ക്കാരികമാനവികപുരോഗതിയുടെ ജിഹ്വയായ അക്ഷരമാലയില്‍ അമ്പത്തൊന്ന് അക്ഷരങ്ങളാണെന്നത് അവഗണിക്കാനാവാത്ത യാദൃശ്ചികത. സമഷ്ടിവാദികളാണ് പ്രതിക്കൂട്ടില്‍ . സഖാക്കള്‍ അറസ്റ്റിലാകുമ്പോള്‍ വേവുന്നത് വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കാണുന്ന ഒരു സമ്പൂര്‍ണജനതയാണ്, അവരുടെ നെഞ്ചകങ്ങളാണ്. വരികള്‍ക്കിടയില്‍ വായിക്കുവാന്‍ കഴിവുള്ളവരെന്ന് സ്വയം അഭിമാനിച്ചിരുന്ന യുവപ്രജകള്‍ സമഷ്ടിവാദികള്‍ക്കെതിരെയുള്ള ആരോപണങ്ങളെ വെറും തമാശകളായാണ് ആദ്യമൊക്കെ കണ്ടത്. കാരണം തങ്ങള്‍ ബുദ്ധിജീവികളാണെങ്കില്‍ സമഷ്ടിവാദിനേതാക്കള്‍ അതിബുദ്ധിജീവികള്‍ ആണെന്നാണ് എല്ലാ ചിന്തിക്കുന്ന ധര്‍മ്മപുരിക്കാന്റെയും വിശ്വസം. ആ വിശ്വാസത്തിന് ആവോളം വളമിട്ടിരുന്നു കൊലനടന്നയുടന്‍ “അസാധാരണമായ” ആവേശം പ്രകടിപ്പിച്ച അധ്യാത്മരും മുഖ്യമന്ത്രിയുമൊക്കെ. പക്ഷേ ആ വിശ്വാസം ഇപ്പോള്‍ കയ്യാലപ്പുറത്തെ തേങ്ങയേക്കാള്‍ കഷ്ടസ്ഥിതിയിലാണ്. ഇപ്പോഴും ചിത്രം പൂര്‍ണമായി വ്യക്തമായിട്ടില്ല; പക്ഷേ സാഹചര്യത്തെളിവുകളെല്ലാം സമഷ്ടിവാദികളുടെ നേരെ നീളുമ്പോള്‍ , ഇപ്പോഴേ ഞാന്‍ പറയാം, പോലീസിന്റെ വാമൊഴി ശരിയാണെങ്കില്‍ സഖാക്കളേ, തകരുന്നത് ഒരു ജനതയുടെ സങ്കല്‍പ്പവിശ്വാസങ്ങളുടെ ഏഴുനിലമാളികയാണ്.

ഇതിന് മുന്‍പും കക്ഷികള്‍ പരസ്പരം കൊല്ലുകയും ചാകുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈ ചോരയ്ക്ക് അല്‍പ്പം കട്ടി കൂടുതലാണ്. സാഹചര്യങ്ങള്‍ അതിന്റെ കട്ടി കൂട്ടുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ “അസാധാരണമായ” സാമൂഹികപ്രതിബദ്ധത (ആസന്നതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലാണെങ്കിലും) ഈ രക്തസാക്ഷിത്വത്തെ ഇതുവരെയുണ്ടായ എല്ലാ രക്തസാക്ഷിത്വങ്ങളില്‍നിന്നും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. കൊലയ്ക്കുശേഷം ഇത്രനാളായും തുടരുന്ന ഈ സാമൂഹികപ്രതിബദ്ധതയ്ക്ക് വണക്കം! (ഒരു ചെന്നായച്ചൂര് അടിക്കുന്നുണ്ടോ മൂക്കിലേയ്ക്ക്?)

കുറ്റാന്വേഷണവാര്‍ത്തകളുടെ പെരുക്കത്തില്‍ കണ്ട മറ്റൊരു കാര്യം പക്ഷേ ചിന്തയെ ഉണര്‍ത്തുന്നുണ്ട്. എണ്ണ വില, ഭാരതത്തിലെ 120 കോടിയില്‍പ്പരം ജനങ്ങളെയും ഭീകരമായി ബാധിക്കുന്ന, ഭാരതത്തിന്റെ ദേശീയജീവിതച്ചെലവ് വീണ്ടും ദുരിതപൂര്‍ണമാംവിധം ഏറ്റുന്ന എണ്ണവിലയുടെ വാര്‍ത്ത കോട്ടയം അച്ചായന്റെ പത്രത്തില്‍ മുന്‍പേജിലെ ഒന്നരയിഞ്ച് വീതിയില്‍ പരന്ന് കിടന്ന ഒരു റോ വാര്‍ത്തയിലൊതുങ്ങി. പിന്നെ നടുപേജില്‍ മുഖ്യന്റെയും അധ്യാത്മനേതാവിന്റെയും ഓരോ ചെറിയ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുന്ന ചെറിയൊരു രണ്ടുകോളം ബോക്സിലും. എഡിറ്റോറിയല്‍പേജുള്‍പ്പെടെ സമസ്തപുറങ്ങളും ഇപ്പോഴും സഖാവ് ചന്ദ്രശേഖരന്റെ കൊലപാതകാന്വേഷണത്തിലാണ്. (എഡിജിപിയെക്കാള്‍ മുന്‍പേ അച്ചായന്റെ കുഞ്ഞുങ്ങള്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ലക്ഷണം കണ്ടിട്ട് തോന്നുന്നത്). ആയ്ക്കോട്ടെ. കുറ്റകൃത്യങ്ങള്‍ക്കെതിരെ മാധ്യമജാഗ്രത നല്ലതാണ്. പക്ഷേ ഒരേയൊരു സംശയമുള്ളത്, 120 കോടി ജനങ്ങളുടെയും ആധിയ്ക്ക് ഇന്ന് ഈ ദിവസം ബൃഹത്തായ 20 പേജ് പത്രത്തില്‍ ഈ ചെറിയ സ്ഥലത്തിന്റെ മാത്രം അവകാശമേയുള്ളോ എന്നാണ്! പടിഞ്ഞാറന്‍ തരിശുവാര്‍ത്തയുടെ ധര്‍മ്മപുരിപ്പതിപ്പില്‍ ഈ ദേശീയദുരന്തത്തിന് ഇത്രയേ ഇടമുള്ളു എന്നോര്‍ത്ത് പ്രജകള്‍ക്ക്  സമാധാനിക്കാം.

ഇനിയൊരു തമാശ പ്രധാനസമഷ്ടിവാദിയുടെ സ്ഥാപകനേതാവായ, മലനാട് പ്രതിപക്ഷനേതാവിന്റെ മകനെതിരെയുള്ള അഴിമതിയന്വേഷണം സംബന്ധിച്ചുള്ള വാര്‍ത്തയാണ്. കണ്ടത്തില്‍ മാപ്ലയുടെ പത്രത്തില്‍ പറയുന്നത് കാര്യം അരുണ്മോന്റെ നിയമനം അഴിമതിയാണെങ്കിലും അഛന്‍ ഇപ്പോള്‍ സ്വന്തം കക്ഷിനേതാവിനെതിരെ ശക്തമായി റോക്കറ്റ് വിട്ടുകൊണ്ടിരിക്കുന്നതിനാല്‍ ,ഉപതിരഞ്ഞെടുപ്പില്‍ സമഷ്ടിവാദമുപേക്ഷിച്ച് മറുകണ്ടംചാടിയ പരേതാത്മാവിന്റെ വിജയത്തിന് ആ റോക്കറ്റുകള്‍ നല്‍കുന്ന ആവേഗസാധ്യതകള്‍ കണക്കിലെടുത്ത്, അരുണ്മോന്റെ അഴിമതി തല്‍ക്കാലം കണ്ടില്ലെന്ന് നടിക്കുവാന്‍ ഭരണകക്ഷിക്കാര്‍ തമ്മില്‍ ധാരണയായിരിക്കുന്നുവെന്ന്. ഭരണകൂടത്തിന്റെ ഉദാരസമീപനം എന്ന് പറയുന്ന പ്രതിഭാസം ഇതായിരിക്കുമല്ലേ? എത്ര സുന്ദരമായ നിയമവാഴ്ച! ഇത്രനാള്‍ കൊടികെട്ടിയ ആരോപണങ്ങളും അന്വേഷണങ്ങളുമായിരുന്നു. ഇപ്പോള്‍ അന്വേഷണറിപ്പോര്‍ട്ടുകളെല്ലാം തല്‍ക്കാലം അട്ടത്തിരിക്കട്ടെ എന്ന്! അഴിമതി നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം എന്ന് വെട്ടിത്തുറന്ന് പറയാന്‍ നെയ്യാറ്റില്‍ ചൂണ്ടയിട്ടിരിക്കുന്ന അധ്യാത്മന്മാര്‍ തയ്യാറായില്ലെങ്കില്‍ കുലത്തില്‍വെച്ച് തലങ്ങും വിലങ്ങും കുത്തേറ്റുകൊണ്ടിരിക്കുന്ന സമഷ്ടിവാദികള്‍ തന്നെ വരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ!

പ്രധാനസമഷ്ടിവാദികക്ഷിയുടെ സ്ഥാപകനേതാവാണെങ്കിലും പുരകത്തുമ്പോള്‍ വാഴവെട്ടുന്ന സ്വഭാവം കാട്ടുന്ന പുന്നപ്രവയലാര്‍ വിപ്ലവസേനാനിയോട് സമഷ്ടിവാദത്തിന്റെ അടിത്തറ പൊളിച്ചുകൊണ്ടിരിക്കുന്ന അഭിനവസ്റ്റാലിന്മാരുടെ മുഷ്ക്കിന്റെ പേരില്‍ നമുക്ക് ക്ഷമിക്കാം. തമ്മില്‍ ഭേദം തൊമ്മന്‍ തന്നെ!

ചുരുക്കത്തില്‍ ധര്‍മ്മപുരിയില്‍ പ്രജാപതിയുടെ ശാകുന്തളപ്രത്യയശാസ്ത്രം പൂര്‍വ്വാധികം ശോഭയോടെ ജ്വലിക്കുന്നു. രാജ്യത്തെങ്ങും സമ്പത്സമൃദ്ധിയും സമത്വസമാധാനവെള്ളരിപ്രാവുകളുടെ ചിറകടികളും. പ്രജകളാണെങ്കിലോ കണ്ണടച്ചിരുന്ന് ആകുവോളം പ്രജാപതിക്കാട്ടം തിന്നുന്നുമുണ്ട്. ധര്‍മ്മപുരിക്കിനിയെന്ത് വേണം! ശാകുന്തളം വിജയിക്കട്ടെ! പ്രജാപതിക്കാട്ടം വിജയിക്കട്ടെ!

2011 ജൂലൈ 17, ഞായറാഴ്‌ച

വി എസിന്റെ മകളും മനോരമയും പിന്നെ പത്രധര്‍മ്മവും

കഴിഞ്ഞ ദിവസം മലയാളമനോരമ ദിനപ്പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ്‌ ഇങ്ങനെയൊരു കുറിപ്പെഴുതുവാന്‍ പ്രേരിപ്പിച്ചത്‌. പത്രം വായിക്കുന്ന ഏതൊരാളുടെയും ശ്രദ്ധ പിടിച്ചുപറ്റുവാനുതകുന്ന തരത്തില്‍ വലിയൊരു വാര്‍ത്ത ഉള്‍പ്പേജില്‍. സംഭവം ഇതാണ്‌. വി എസ്‌ അച്യുതാനന്ദന്റെ മകളും രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ സയന്റിസ്റ്റുമായ ഡോ. വി വി ആശയ്ക്ക്‌ ഗവേഷണാര്‍ത്ഥം വനം വകുപ്പ്‌ 35 ലക്ഷം രൂപ നല്‍കിയിരിക്കുന്നു. പക്ഷേ ഗവേഷണപ്രബന്ധങ്ങളൊന്നും വനം വകുപ്പിന്‌ ലഭിച്ചിട്ടില്ല. രാജ്യാന്തരശാസ്ത്രജേര്‍ണലുകളില്‍ ഒരു ഗവേഷണലേഖനവും പ്രസിദ്ധീകരിച്ചതായി വനം വകുപ്പിന്‌ അറിവുമില്ല. മനോരമയോ മറ്റാരോ വിവരാവകാശനിയമപ്രകാരം അന്വേഷിച്ച്‌ കണ്ടെത്തിയ കാര്യമാണിത്‌.

വാര്‍ത്ത വായിക്കുന്ന ഏതൊരു സാധാരണക്കാരനും ആദ്യം മനസിലാവുന്ന കാര്യമിതാണ്‌ : വനം വകുപ്പ്‌ വഴിവിട്ട്‌ ആശയ്ക്ക്‌ പണം നല്‍കുകയും അവര്‍ അത്‌ വഴിവിട്ട്‌ ചിലവാക്കുകയും ചെയ്തിരിക്കുന്നു. അതും ഒന്നും രണ്ടുമല്ല, 35 ലക്ഷം രൂപ..! വാര്‍ത്ത വായിക്കുന്ന ഏതൊരു സാധാരണക്കാരനും വായ്‌ പൊളിച്ച്‌ "അമ്പട വി എസ്സേ..! അമ്പടി ആശേ..!!" എന്ന് അസ്തപ്രജ്ഞരാവുമെന്ന് ഉറപ്പ്‌..!

വാര്‍ത്തയുടെ വിശദാംശങ്ങള്‍ പറയുന്നത്‌ പത്ത്‌ വര്‍ഷം കൊണ്ടാണ്‌ (2001 മുതല്‍) വനം വകുപ്പ്‌ സഹ്യപര്‍വതനിരയിലെ ജൈവവൈവിധ്യഗവേഷണത്തിനായി ഒരു പ്രൊജക്ടിനും എലികളിലുള്ള ഗവേഷണത്തിനായി ഒരു പ്രൊജക്ടിനും പലപ്പോഴായി 35 ലക്ഷം രൂപ നല്‍കിയത്‌. ഇത്‌ ആശയുടെ പോക്കറ്റിലേയ്ക്ക്‌ പോയിരിക്കാമെന്ന രീതിയിലാണ്‌ വാര്‍ത്ത വളരുന്നത്‌.

ഞാന്‍ യൂണിവേഴ്സിറ്റിയില്‍ ഇരിക്കുമ്പോഴാണ്‌ മേല്‍പ്പറഞ്ഞ വാര്‍ത്ത വായിക്കുന്നത്‌. വായിച്ച ശേഷം ഞാന്‍ നേരെ പോയത്‌ ലൈബ്രറിയിലേക്കാണ്‌. അവിടെ ചെന്ന് ഇന്റര്‍നെറ്റില്‍ രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി)യുടെ വെബ്സൈറ്റ്‌ തുറന്ന് ഡോ. ആശയുടെ പ്രൊഫെയില്‍ പേജില്‍ കയറി നോക്കി. 2002 മുതല്‍ 2009 വരെ 14 ഗവേഷണലേഖനങ്ങളാണ്‌ ഡോ. ആശയുടേതായി അന്താരാഷ്ട്രജേണലുകളില്‍ വന്നിരിക്കുന്നത്‌ (ലിസ്റ്റ് കാണുവാന്‍ ഇവിടെ ക്ലിക്കുക). സസ്യങ്ങളിലുള്ള ഗവേഷണത്തിന്റെയും എലികളിലുള്ള ഗവേഷണത്തിന്റെയും. വിവരാവകാശവിവരക്കേട്‌ കിട്ടിയ പടി വിഴുങ്ങും മുന്‍പ്‌ വാര്‍ത്ത തയാറാക്കിയ മനോരമയ്ക്ക്‌ ഏറ്റവും കുറഞ്ഞത്‌ ആര്‍ജിസിബിയുടെ വെബ്സൈറ്റില്‍ കയറി അത്രയെങ്കിലും പരിശോധിക്കാമായിരുന്നു.

ഇനി ഗവേഷണപ്രബന്ധത്തിന്റെ കാര്യം. എല്ലാ ഗവേഷണലാബുകളില്‍ നടക്കുന്ന ഗവേഷണങ്ങളും പ്രാവര്‍ത്തികമാക്കപ്പെടുന്നത് ഏതെങ്കിലും ഫണ്ടിംഗ്‌ ഏജന്‍സികളില്‍ നിന്ന് അനുവദിക്കപ്പെടുന്ന പണം കൊണ്ടാണ്‌. അത്‌ ചിലപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ ഗവേഷണവകുപ്പുകള്‍ (ഉദാ : കേന്ദ്രസര്‍ക്കാറിന്റെ ഡിപ്പാര്‍ട്ട്‌മന്റ്‌ ഓഫ്‌ ബയോടെക്നോളജി അഥവാ ഡിബിറ്റി), യൂണിവേഴ്സിറ്റി ഗ്രാന്റ്സ്‌ കമ്മീഷന്‍, മറ്റ്‌ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, അതുമല്ലെങ്കില്‍ സ്വകാര്യഫണ്ടിംഗ്‌ ഏജന്‍സികള്‍ അങ്ങനെ എന്തുമാകാം. ഗവേഷണാനന്തരം പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുക ഏത്‌ യൂണിവേഴ്സിറ്റി അല്ലെങ്കില്‍ ഗവേഷണകേന്ദ്രത്തിലാണോ ആ പ്രോജക്ട്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌, അവിടെയാണ്‌. അല്ലാതെ ഫണ്ടിംഗ്‌ ഏജന്‍സിക്കല്ല. അങ്ങനെയിരിക്കേ, ആര്‍ജിസിബിയില്‍ നടന്ന ഒരു ഗവേഷണത്തിന്റെ പ്രബന്ധം കാണുവാന്‍ മനോരമ സമീപിക്കേണ്ടിയിരുന്നത്‌ ആര്‍ജിസിബിയെ ആയിരുന്നു.

മറ്റൊരു ആരോപണമായി നിരത്തപ്പെടുന്നത്‌ ഒരു പ്രോജക്ട്‌ തീരുന്നതിന്‌ മുന്‍പ്‌ മറ്റൊന്ന് തുടങ്ങി എന്നാണ്‌. ഗവേഷണമേഖല അത്ര പരിചയമില്ലാത്ത ഏതൊരാളുടെ കണ്ണിലും അക്ഷന്തവ്യമായ തെറ്റ്‌.! ഇവിടെ, കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ എന്റെ റിസര്‍ച്ച്‌ ഗൈഡിന്‌ ഒരേ സമയം ഒന്നിലധികം പ്രോജക്ടുകള്‍ ഉണ്ട്‌. ഇപ്പോള്‍ മറ്റൊന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ്‌ കമ്മീഷന്‌ പ്രൊപ്പോസ്‌ ചെയ്തിട്ട്‌ അനുമതി കാത്തിരിക്കുന്നു. എല്ലാ റിസര്‍ച്ച്‌ ലാബുകളിലും ഇതുപോലെ ഒന്നിലധികം പ്രൊജക്ടുകള്‍ ഒരേസമയം നടക്കുന്നുണ്ട്‌. എല്ലാ സയന്റിസ്റ്റുകളും പ്രൊഫസര്‍മാരും ഒന്നിലധികം പ്രോജക്ടുകള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നുമുണ്ട്‌. അപ്പോള്‍ ഡോ. ആശയ്ക്ക്‌ മാത്രമെന്താണ്‌ മനോരമയുടെ കണ്ണില്‍ അയിത്തം?

അവസാനമായി നമുക്ക്‌ തുകയുടെ വലുപ്പം എടുക്കാം. 35 ലക്ഷം രൂപ സാധാരണക്കാരനെ ഞെട്ടിക്കുന്ന ഒരു വലിയ തുകയാണ്‌. പക്ഷേ ഒരു യൂണിവേഴ്സിറ്റിയില്‍, ഒരു ഗവേഷണാന്തരീക്ഷത്തില്‍ നില്‍ക്കുന്ന എനിക്കറിയാം, പത്ത്‌ കൊല്ലം കൊണ്ട്‌, രണ്ട്‌ ഗവേഷണപ്രോജക്ടുകളിലായി 35 ലക്ഷം രൂപയെന്നത്‌ വളരെ വളരെ സാധാരണമായ ഒരു തുകയാണ്‌ എന്നത്‌. കോടിക്കണക്കിന്‌ രൂപ അതിലും ചുരുങ്ങിയ കാലയളവുകൊണ്ട്‌ നമ്മുടെ എത്രയോ ഗവേഷണലാബുകളില്‍ ചിലവാകുന്നു. മിക്കയിടത്തും ചിലവാകുന്ന തുകയുടെ പത്തിലൊന്ന് പോലും മുതലാവുന്ന രീതിയില്‍ ഫലങ്ങള്‍ ഉണ്ടാവുന്നു പോലുമില്ല. എത്രയോ രൂപ തുരുമ്പെടുത്ത ഉപകരണങ്ങളായി പാഴായി പോകുന്നു നമ്മുടെ ഗവേഷണലാബുകളില്‍. അങ്ങനെ നോക്കുമ്പോള്‍ ഏതൊരു ഗവേഷകനും കിട്ടുന്ന ഫണ്ടിംഗ്‌ മാത്രമേ ഡോ. ആശയ്ക്കും കിട്ടിയിട്ടുള്ളൂ. അതിന്‌ അവരുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട 14 അന്താരാഷ്ട്രഗവേഷണലേഖനങ്ങള്‍ സാധൂകരണവുമാകുന്നു.

അതെന്തായാലും കേരളത്തില്‍ പത്രം വായിക്കുന്നവര്‍ക്കെല്ലാം ഒരു കാര്യം മനസിലായി. അച്യുതാനന്ദന്‍ ഇത്ര നാള്‍ കറ പുരളാത്ത കമ്മ്യൂണിസ്റ്റ്‌ എന്ന് മേനി നടിച്ചു നടന്നു. ആവശ്യത്തിനും അനാവശ്യത്തിനും മറ്റുള്ളവരെ അഴിമതിക്കേസുകളില്‍ കുടുക്കുകയും ചെയ്തു. അങ്ങനെയിരിക്കേ ആദ്യം മകന്റെ രൂപത്തില്‍ വി എസിന്റെ പുറത്ത്‌ അഴിമതിക്കറ പുരണ്ടു. ഇപ്പോ ദേ മകളുടെ രൂപത്തിലും. എല്ലാ മനോരമ വായനക്കാരും മൂക്കത്ത്‌ കൈവെച്ചു. "അമ്പട വി എസേ!! അമ്പട അരുണേ!! അമ്പടി ആശേ!!

എനിക്ക്‌ പക്ഷേ ഒരു ചോദ്യമുണ്ട്‌. ആരെയെങ്കിലും ചിത്രവധമോ വ്യക്തിഹത്യയോ ചെയ്യണമെന്ന് ബോധപൂര്‍വ്വം തീരുമാനമെടുത്തിട്ട്‌, അവിടുന്നുമിവിടുന്നും കിട്ടിയ മുറിത്തെളിവുകളും തുമ്പുകളും കാട്ടി നാലുകോളം വാര്‍ത്തയാക്കി സാധാരണ വായനക്കാരനെ തെറ്റിദ്ധരിപ്പിച്ച്‌ സെന്‍സേഷണലിസവും അക്ഷരവ്യഭിചാരവും നടത്തുന്ന പണി (പത്രധര്‍മ്മമെന്ന് ഞാനതിനെ വിളിക്കില്ല. പത്രധര്‍മ്മമെന്ന വാക്കിനെ അത്‌ കളങ്കം ചാര്‍ത്തുമെന്ന് ഞാന്‍ ഭയക്കുന്നു.) എന്ന് മനോരമ ഉപേക്ഷിക്കും?

2011 ജൂൺ 7, ചൊവ്വാഴ്ച

പാസിംഗ്‌ ഓഫ്‌ ഭീഷ്മ അഥവാ ഭീഷ്മരുടെ കുരിശുമരണം!

(ഒരു പൊളിട്രിക്കല്‍ പൊറാട്ട്‌ നാടകം)

അനൌണ്‍സ്മെന്റ് : സഹൃദയരേ, ഇത്‌ ഒന്‍പതാംക്ലാസിലെ ഇംഗ്ലീഷ്‌ പാഠപുസ്തകത്തിലെ "പാസിംഗ്‌ ഓഫ്‌ ഭീഷ്മ" എന്ന അദ്ധ്യായത്തിന്റെ ആധുനികരംഗാവിഷ്ക്കാരമാണ്‌. ഭാരതകലാസമിതി നിങ്ങള്‍ക്കുവേണ്ടി ഈ കൃഷ്ണലീലാമൈതാനിയില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം "പാസിംഗ്‌ ഓഫ്‌ ഭീഷ്മ! അഥവാ ഭീഷ്മരുടെ കുരിശുമരണം!!" (സിംബല്‍)
----------------------

ഗ്രീന്‍ റൂം

മേക്കപ്പിനിടയില്‍ സംസാരിച്ചിരിക്കുന്ന സോണിയാഗാന്ധാരിയും മനോമോഹനഭീഷ്മപിതാമനും. സോണിയാഗാന്ധാരി കണ്ണില്‍ ഒരു കറുത്തതുണി കെട്ടുന്നു.

മനോ : എന്താണ്‌ മകളേജി (മകള്‍ ആണെങ്കിലും സോണിയാഗാന്ധാരിജി ഒരു ജി തന്നെയാണ്‌. സോ ബഹുമാനം വേണം.) കണ്ണിലൊരു കറുത്ത തുണി?

ഗാന്ധാരിജി : അത്‌ ഭീഷ്മരേ, കണ്ണ് മൂടിക്കെട്ടിയാല്‍ പിന്നെ കലാസമിതീടെ ദാരിദ്ര്യോം അംഗങ്ങളുടെ പതം പറച്ചിലും കണ്ണീരുമൊന്നും കാണണ്ടല്ലോ. എപ്പോഴും ദാരിദ്ര്യം പറയാനേ നേരമുള്ളു, കണ്ട്രിപീപ്പിള്‍സ്‌!

മനോ : ഓഹ്‌.. ഗ്രേറ്റ്‌! വാട്ട്‌ ആന്‍ ഐഡിയാജി. ഞാനുമിത്‌ നേരത്തെ ചെയ്യേണ്ടതായിരുന്നു. ഇവന്മാരുടെ ആവലാതികളും ദാരിദ്ര്യോം കേട്ട്‌ ഞാന്‍ മടുത്തു. (അമേരിക്കേന്ന് ഇമ്പോര്‍ട്ട് ചെയ്ത സ്പെഷല്‍ കാജാബീഡിയൊരെണ്ണം കത്തിച്ച്‌ ,ഒരു കട്ടന്‍പുകയെടുത്ത്‌ മനോ തുടരുന്നു). സമിതീടെ ഖജനാവിന്റെ വലിപ്പം കൂട്ടുന്ന കാര്യത്തെക്കുറിച്ച്‌ അമേരിക്കന്‍ രാജാവ്‌ ദുര്യോ ധനാമയുമായി സംസാരിച്ചിട്ട്‌ ഇങ്ങോട്ടിറങ്ങിവരുമ്പോ കുറേയെണ്ണം മുന്നില്‌ : എണ്ണയ്ക്ക്‌ വിലകൂടുതലാണ്‌, ആഹാരത്തിന്‌ തീവില, പച്ചക്കറിയേത്തൊടുമ്പോ കൈപൊള്ളുന്നൂ, സമിതീലെല്ലാരും മുഴുപ്പട്ടിണിയാണെന്നൊക്കെപ്പറഞ്ഞ്‌..! സംസ്ക്കാരമില്ലാത്ത കണ്ട്രികള്‍.! (വീണ്ടും ഒരു പുകയിലേയ്ക്ക്‌) ഇവര്‍ക്കൊക്കെ എന്തറിയാം സമിതീടെ ഖജനാവിനേപ്പറ്റി. അടുത്ത ഒരുകൊല്ലംകൊണ്ട്‌ ഖജനാവിന്റെ ഫോട്ടോയിലെ കുനുകുനാന്നുള്ള നുമ്മടെ മറ്റേ വര ഇരുപത്തിയഞ്ച്‌ ശതമാനം പൊക്കിവരയ്ക്കാന്‍ സഹായിക്കണമെന്ന് ഞാന്‍ ദുര്യോധനാമയോട്‌ പറഞ്ഞു. എന്തിനാ ഇരുപത്തിയഞ്ചാക്കുന്നേ, നൂറ്റമ്പത്‌ ശതമാനം പൊക്കിത്തരാമെന്ന് ദുര്യോധനാമ! അപ്പഴാ അവന്റെയൊക്കെ കഞ്ഞീം കറീം കളി! ഹൂഹൂഹൂ.... (സലിംകുമാര്‍ സ്റ്റെയിലില്‍ പൊട്ടിച്ചിരിക്കുന്ന മനോമോഹനഭീഷ്മര്‍).

സംവിധായകന്‍ കം പ്രധാനവേഷക്കാരന്‍ അര്‍ജ്വാനിജി ഓടിവരുന്നു.

പെട്ടെന്ന് എണീക്കുന്നവഴിക്ക്‌ കണ്ണുകാണാഞ്ഞ്‌ തപ്പിത്തടഞ്ഞ്‌ വേച്ചുവീഴുന്ന സോണിയാഗാന്ധാരി. ഗാന്ധാരിജിയെ താങ്ങിനിര്‍ത്താന്‍ മല്‍സരിക്കുന്ന കപില്‍ ശകുനിയും ജരാസന്ധന്‍ ത്രിവേണിയും വെള്ളയുടുപ്പുകാരും.

ഗ്രീന്‍ റൂമിന്റെ മൂലയിലേക്ക്‌ മാറി കുത്തിയിരുന്ന് ബീഡി വലിക്കുന്ന മനോമോഹനഭീഷ്മപിതാമഹന്‍.

അര്‍ജ്വാനി : ആരും ഒരുങ്ങിയില്ലേ ഇതുവരെ.? ദേ അവിടെ ബെല്ല് മൂന്നാലെണ്ണമടിച്ചു. ആളുകളിപ്പോ തെറിവിളിക്കും.

പാലം കുലുങ്ങിയാലും മാമന്‍ കുലുങ്ങുകേലെന്ന മട്ടില്‍ ഒന്ന് നോക്കിയശേഷം മനോമാമന്‍ ബീഡിയിലേക്ക്‌ തിരികെ.

അര്‍ജ്വാനി : എടോ തന്നെ ഞാന്‍ അമ്പെയ്ത്‌ വീഴ്ത്തുന്ന സീനാ വരാമ്പോണെ. താനിതെന്തോന്നെടുക്കുവാ?

ബീഡി സ്ലോമോഷനില്‍ വലിച്ചെറിഞ്ഞ്‌ സ്ലോമോഷനില്‍ എണീറ്റ്‌ സ്ലോമോഷനില്‍ മിണ്ടാതെ സ്റ്റേജിലേക്ക്‌ പോകുന്ന മനോ.

അര്‍ജ്വാനി : താനിതെങ്ങോട്ടാ ആ വീണേം കൊണ്ട്‌. എപ്പോഴുമുണ്ടല്ലോ കൈയ്യിലൊരു ഒണക്ക വീണ.! എടോ തന്റെ വേഷം നാരദന്റെയല്ല. ഭീഷ്മരുടെയാ. (വീണയില്‍ കടന്നു പിടിക്കുന്നു. രണ്ടുപേരും മല്‍പ്പിടുത്തം.)

മനോമോഹന്‍ : സോറി അര്‍ജ്വാനിജി. ഭാരതകലാസമിതി അധികം താമസിയാതെ കത്തിപ്പണ്ടാരമടങ്ങുമെന്ന് അമേരിക്കേലെ രാജാവ്‌ ദുര്യോ ധനാമ പറഞ്ഞിട്ടുണ്ട്. അന്നേരം വായിക്കാന്‍ വേണ്ടി ഞാന്‍ കൊണ്ടുനടക്കുന്നതാ. എന്താണെന്നറിയില്ല, എനിക്ക് തീ കണ്ടാ അപ്പൊ വീണവായിക്കാൻ തോന്നും! ഇതിപ്പോ എപ്പോഴാ ഉപയോഗം വരുന്നതെന്നറിയില്ലല്ലോ! അതോണ്ട്‌ വെരി സോറി. അതേല്‍ തൊട്ടുള്ള കളിയൊന്നും വേണ്ട.

അര്‍ജ്വാനി നോക്കിനില്‍ക്കേ വീണയുമായി മൂളിപ്പാട്ടും പാടി പോകുന്ന മനോ.

തിരിഞ്ഞുനോക്കുമ്പോള്‍ സോണിയാഗാന്ധാരിയെ ഒരുക്കുവാന്‍ മല്‍സരിക്കുന്ന ഖദറിട്ട നൂറുകണക്കിന്‌ കൗരവര്‍.

അര്‍ജ്വാനി: എന്റെ ഗാന്ധാരിജി, നിങ്ങളെങ്ങനൊക്കെ വേഷമിട്ടാലും കലാസമിതീടെ പ്രസിഡണ്ടാക്കുകേല. അതോണ്ടിതൊക്കെ മതി. വാ.. വേഗം തട്ടേല്‍ക്കേറാന്‍ നോക്ക്‌.

ഗാന്ധാരിജി: കലാസമിതീടെ പ്രസിഡണ്ട്‌ സ്ഥാനം എനിക്ക്‌ പുല്ലാണ്‌. അതില്ലേലും കലാസമിതീടെ കണ്ട്രോളെനിക്ക്‌ തന്നാന്ന് നിങ്ങക്കറിയാല്ലോ. എന്തായാലും ആ സ്ഥാനം കണ്ട്‌ നിങ്ങള്‌ പനിക്കണ്ട. മനോമോഹനന്റെ കാലശേഷം അവിടെ ഞാനെന്റെ മോന്‍ ദുര്യാഹുലനെ കേറ്റിയിരുത്തും. (പുഛസ്വരത്തില്‍ പറഞ്ഞിട്ട്‌ കണ്ണുംകെട്ടി സ്റ്റേജിലേക്ക്‌ കൗരവരുടെ അകമ്പടിയോടെ തപ്പിത്തടഞ്ഞ്‌ പോകുന്ന ഗാന്ധാരിജി.
-------------------------

ഈയൊരു ബെല്ലോടുകൂടി നാടകം ആരംഭിക്കുകയായി. ട്ര്ണീം.....!)

രംഗം ഒന്ന് (യുദ്ധം എട്ടാം ദിവസം)

രംഗത്ത്‌ മനോമോഹനഭീഷ്മര്‍ തേരില്‍. ആ തേരില്‍ തന്നെ മനോമോഹനന്റെ പുറകില്‍ ഒരു കസേരയില്‍ വിശാലമായി ഇരിക്കുന്ന സോണിയാഗാന്ധാരി. തേരുതള്ളുന്ന വെള്ളഖദറുകാരും കുറേ സാമന്തരാജാക്കന്മാരും. ഇടയ്ക്ക്‌ അവരില്‍ ചിലര്‍ തേരുവലിക്കുന്ന കുതിരയെ ഓതുകാലുവച്ചു താഴെയിടാന്‍ ശ്രമിക്കുന്നു. അങ്ങനെ ചെയ്യുന്നവരെല്ലാം ഗാന്ധാരിജിയുടെ കൈയില്‍നിന്ന് തലയ്ക്ക്‌ കിട്ടുന്ന കിഴുക്കുകളോടെ അല്‍പ്പനേരം സമാധിയാവുന്നു. വീണ്ടും അവര്‍ ഉണരുന്നതോടെ രംഗം ആവര്‍ത്തിക്കുന്നു.

വേദിയിലേയ്ക്ക്‌ തേരില്‍ പാഞ്ഞ്‌ വരുന്ന അര്‍ജ്വാനിജി. അകമ്പടിയായി സുഷമാദ്രൗപദിയും നരേന്ദ്രഭീമോഡിയുമൊക്കെയുണ്ട്‌. തലങ്ങും വിലങ്ങും അമ്പും ശൂലങ്ങളും പായുന്നു. മനോമോഹനഭീഷ്മരും സോണിയാഗാന്ധാരിയും പലവഴി ഡൈവ്‌ ചെയ്തും ചാടിമറിഞ്ഞും ഒഴിഞ്ഞുവെട്ടിയും ഓതിരകടകം കാട്ടിയും രക്ഷപെടുന്നു. കൗരവരില്‍ പലരും അമ്പും ശൂലവും കൊണ്ടുവീഴുന്നുണ്ട്‌.

ഹഹഹഹഹാ.... ഹഹഹഹഹാ.... (അര്‍ജ്വാനിജി വെറുതെ അട്ടഹസിക്കുന്നു.)

വീണ്ടും തലങ്ങും വിലങ്ങും അമ്പുകളും ശൂലങ്ങളും പായുന്നു. വീണ്ടും മനോമോഹനഭീഷ്മരും സോണിയാഗാന്ധാരിയും പലവഴി ഡൈവ്‌ ചെയ്തും ചാടിമറിഞ്ഞും ഒഴിഞ്ഞുവെട്ടിയും ഓതിരകടകം കാട്ടിയും രക്ഷപെടുന്നു. വീണ്ടും കൗരവരില്‍ പലരും അമ്പും ശൂലവും കൊണ്ടുവീഴുന്നു.

ഹഹഹഹാ... ഹഹഹഹഹാ... (വീണ്ടും അര്‍ജ്വാനിജി വെറുതെ അട്ടഹസിക്കുന്നു.)

അര്‍ജ്വാനി : ഹേയ്‌ മനോമോഹനഭീഷ്മാ, ഇന്ന് യുദ്ധം എട്ടാം ദിവസം (അതോ വര്‍ഷമോ?). കഴിഞ്ഞ ഏഴ്‌ ദിവസമായി ഞാന്‍ കാത്തിരുന്ന ദിവസമിന്ന്. ഇതാ നിങ്ങളെ ഞാന്‍ ശരശയ്യയില്‍ തള്ളിയിടാന്‍ പോകുന്നു. എനിക്ക്‌ ഭാഗ്യമായി നിങ്ങള്‍ക്കെതിരെയുള്ള അന്നാമഹര്‍ഷിയുടെ ശാപമുണ്ട്‌. വില്ലാളിവീരന്‍ അര്‍ജ്വാനിയുടെ ശരങ്ങളെ ഇതാ തടുക്കാമെങ്കില്‍ തടുത്തുകൊള്ളു!

അര്‍ജ്വാനി ഒരു റ്റുജിസ്പെക്ട്രാസ്ത്രമെടുത്ത്‌ തൊടുത്തു. അത്‌ ഭീഷ്മരുടെ കണ്ണേല്‍ കൊണ്ടുകൊണ്ടില്ല എന്ന മട്ടില്‍ പോയി. എങ്കിലും അതുകൊണ്ട്‌ കൗരവരും പിന്നെ ചില സാമന്തരാജാക്കന്മാരും രാജകുമാരന്മാരും, എന്തിനധികം! രാജകുമാരിമാരും കറങ്ങിവീണു.

ഗാന്ധാരിജി : എന്തര്‌ നോക്കിനിക്കണ്‌? നമ്മുടെ ആ സുഖോയിമിസൈലെടുത്ത്‌ അയാടെ നെഞ്ചത്തിനിട്ട്‌ ഒരുകാച്ചങ്ങ്‌ കാച്ചെന്റെ മനോമോഹനഭീഷ്മാ..!

മനോ : വെയിറ്റ്‌. അമേരിക്കന്‍ രാജാവ്‌ ദുര്യോധനാമയുടെ കൈയിലാ അതിന്റെ റിമോട്ട്‌. എന്തുചെയ്താലും അങ്ങേരോട്‌ പറഞ്ഞ്‌ അനുവാദം വാങ്ങീട്ടേ ചെയ്യാവുള്ളൂന്നാ പറഞ്ഞേക്കുന്നെ. പ്രത്യേകിച്ചും യുദ്ധത്തിന്റെ സമയത്ത്‌ എതിര്‍ടീം വെടിവെക്കുമ്പോഴൊക്കെ. അങ്ങേരപ്പോ എന്തുചെയ്യണമെന്നൊക്കെ ഫ്രീയായിട്ട്‌ ഉപദേശം തരുമേന്നാ പറഞ്ഞത്‌.! ഫ്ഹീ.... (മാമുക്കോയസ്റ്റെയിലില്‍ ചിരിക്കുന്ന നമ്മുടെ മനോ). അതാ ഈ ന്യൂക്ലിയാര്‍ ഡീലിന്റെയൊക്കെ ഗുണം. ഞാനങ്ങേരെ ഒന്ന് വിളിച്ച്‌ നോക്കട്ടെ.

അര്‍ജുനാജിയുടെ അമ്പുകളില്‍ നിന്ന് ചാടിയും ഓടിയും രക്ഷപെട്ടുകൊണ്ട്‌ ഫോണ്‍ ചെയ്യുന്ന മനോ. അമ്പുകൊള്ളാതിരിക്കുവാന്‍ തേരില്‍ കുനിഞ്ഞിരിക്കുന്ന ഗാന്ധാരിജി. മരിച്ചുവീഴുന്ന കൗരവര്‍.

പെട്ടെന്ന് ഒരു ആറ്റം ബോംബ്‌ വന്ന് സ്റ്റേജിന്റെ നടുക്ക്‌ വീണ്‌ പൊട്ടുന്നു. അര്‍ജ്വാനിയുടെ പാണ്ഡവപ്പട വിരണ്ടോടുന്നു.

കൗരവര്‍ അല്‍ഭുതത്തോടെ ചുറ്റും നോക്കുന്നു. സോണിയാഗാന്ധാരി മനോമോഹനഭീഷ്മരെനോക്കി അല്‍ഭുതം കൊള്ളുന്നു.

മനോ: ഇപ്പോ എങ്ങിനിരിക്കുന്നു.! ഞാനൊന്ന് വിളിച്ച്‌ പറഞ്ഞതും ദുര്യോധനാമ ദോണ്ടെ നമ്മടെ സ്റ്റേജിത്തന്നെയിട്ട്‌ ഒരാറ്റംബോംബ്‌.! പാണ്ഡവരെല്ലാം പേടിച്ചോടീല്ലേ.! (ഗാന്ധാരിജിയുടെ നേരെ തള്ളവിരലുകൊണ്ട്‌ തമ്പ്സ് അപ്‌ കാണിക്കുന്നു. ഗാന്ധാരിജി തിരിച്ചും. ഇരുവരും തിരിഞ്ഞ്‌ അര്‍ജ്വാനിജിയെ നോക്കി മൂക്കിന്മേല്‍ കൈവിരല്‍ വെച്ച്‌ കോക്രി കാട്ടുന്നു. അര്‍ജ്വാനിജിയ്ക്ക്‌ സങ്കടം വന്നിട്ട്‌ കണ്ണൊക്കെ നിറയുന്നു.)

അര്‍ജ്വാനി: ഇതുകൊണ്ടൊന്നും ഞാന്‍ തോറ്റുപോകുമെന്ന് കരുതണ്ട. (കടപ്പാട്‌ : മോഹന്‍ലാല്‍ ഇന്‍ നാടോടിക്കാറ്റ്‌).!

അര്‍ജ്വാനി മടങ്ങിപ്പോകുന്നു.

കൗരവര്‍ വിജയമാഘോഷിക്കുന്നു. മയങ്ങിയും മരിച്ചും വീണ കൗരവരെയും സീമന്തരെയും അവിടെ ഉപേക്ഷിച്ച്‌ കൗരവപ്പട മടങ്ങുന്നു.
----------------------------

രംഗം രണ്ട്‌ (യുദ്ധം ഒന്‍പതാം ദിവസം)

തലേദിവസത്തെ സീന്‍ ആവര്‍ത്തിക്കുന്നു. തേരില്‍ മനോമോഹനനും ഗാന്ധാരിജിയും, താഴെ തേര്‍ വലിച്ച്‌, വീഴ്ത്തുന്ന കൗരവരും സാമന്തരും.

വീണ്ടും പാഞ്ഞെത്തുന്ന അര്‍ജ്വാനിജിയുടെ തേര്‌.! വീണ്ടും അകമ്പടി സേവിക്കുന്ന സുഷമാദ്രൗപദിയും നരേന്ദ്രഭീമോഡി ഇത്യാദികളും. വീണ്ടും തലങ്ങും വിലങ്ങും പായുന്ന അമ്പുകളും ശൂലങ്ങളും.

മനോമോഹനഭീഷ്മരും സോണിയാഗാന്ധാരിജിയും കൗരവരും സീമന്തരുമെല്ലാം പകച്ചുനിന്നു. അല്‍ഭുതപരതന്ത്രരായി നിന്നു. കാരണമെന്താ? അമ്പുകളും ശൂലങ്ങളും? അല്ലാ...! നിങ്ങള്‍ക്ക്‌ തെറ്റി.

അര്‍ജ്വാനിയുടെ തേര്‌ തെളിക്കുന്നതാരാ.? നുമ്മടെ കൃഷ്ണന്‍! ഏത്‌ കൃഷ്ണന്‍? നമ്മുടെ ബാലേഷ്ണന്‍! അര്‍ജ്വാനീടെ മുന്‍പിലോ? നല്ല "മേരിക്കുണ്ടൊരു കുഞ്ഞാട്‌" മോഡല്‍ ചുരിദാറൊക്കെ ഇട്ട്‌ നമ്മുടെ രാംദേവി.!

മനോയും സോണിയാജിയുമൊക്കെ ഞെട്ടാതിരിക്കുമോ!

രാംദേവി തേരിലിരുന്ന് മസിലുപിടിച്ച്‌ കാണിക്കുന്നു.! മൂക്കുംവായും പൊത്തി ശ്വാസം മുട്ടിപ്പിടയുന്നു.! ഒറ്റക്കാലില്‍ നിന്ന് സള്‍സാഡാന്‍സ്‌ കളിക്കുന്നു.! തലകുത്തിനിന്ന് റൊട്ടീം പാലും കഴിക്കുന്നു.!

മനോ : അയ്യേ, ഈ സാധനത്തിനോടൊന്നും യുദ്ധം ചെയ്യാന്‍ എന്നെക്കൊണ്ടാവൂല്ല. ഞാന്‍ വേണേല്‍ സമിതീന്ന് പൊക്കോളാം. എനിക്കാ ഖജനാവിന്റെ ഫോട്ടോഗ്രാഫ്‌ തന്നാല്‍ മതി. അതേല്‌ വരകള്‍ വരച്ച്‌ ഇനിയുള്ള കാലം ഞാന്‍ കഴിച്ചോളാം.

ഇതുകണ്ടതും കേട്ടതും സോണിയാജി താഴെ തേരുവലിക്കുന്ന കപില്‍ ശകുനിയുടെ തലയ്ക്കിട്ട്‌ ഒറ്റത്തട്ട്‌ കൊടുക്കുന്നു. കപില്‍ ശകുനിയും മൂന്നാലുപേരുംകൂടി ഓടിച്ചെന്ന് രാംദേവീടെ കാല്‍ക്കല്‍ ഡൈവ്‌ ചെയ്യുന്നു. കലാസമിതീടെ നടത്തിപ്പില്‍ പങ്കുതരാമെന്ന് രാംദേവീടെ കാതില്‍ രഹസ്യമായി പറയുന്നു. എങ്കില്‍ ഡാന്‍സ്‌ നിര്‍ത്താമെന്ന് രാംദേവിയും രഹസ്യം പറയുന്നു. പക്ഷേ അത്‌ മറ്റുള്ളോരറിയല്ലെന്നും.

കേട്ടപാതി കേള്‍ക്കാത്തപാതി ശകുനി ആന്‍ഡ്‌ ടീം ഒരു മൈക്കെടുത്ത്‌ അങ്ങ്‌ വിളിച്ചുകൂവുന്നു.

രാംദേവി ഡാന്‍സ്‌ നിര്‍ത്തിയേ...!!

രാംദേവി : എന്ത്‌.! അത്രയ്ക്കഹങ്കാരമോ.! നോം ഇങ്ങനെയൊക്കെ പത്തുപേരെ പറ്റിച്ച്‌ ജീവിച്ചുകഴിയുമ്പോ നിനക്കൊന്നും സുഖിക്കുന്നില്ലല്ലേ. എങ്കില്‍ നിങ്ങളും സുഖിക്കണ്ട.!

രാംദേവിയുടെ സള്‍സാഡാന്‍സിന്റെ താളം മുറുകുന്നു. പുറകില്‍ പാണ്ടിമേളം മുറുകുന്നു. വായിക്കുന്നത്‌ പാണ്ഡവര്‍. രാംദേവിയ്ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ ആര്‍പ്പുവിളിക്കുന്ന അര്‍ജ്വാനിയും കൂട്ടുകാരും. ഒന്നും മിണ്ടാതെ കള്ളച്ചിരിയുമായി ബാലേഷ്ണന്‍.

ഡാന്‍സ്‌.! മേളം.! ഡാന്‍സ്‌.! മേളം.! ഡാന്‍സ്‌.!! മേളം.!! (ഇതിങ്ങനെ മാറിമാറിക്കാണിക്കണം. കൂട്ടത്തില്‍ ചിരിക്കുന്ന ബാലേഷ്ണന്റെ ക്ലോസപ്പുകളും.)

അര്‍ജ്വാനിയും കൂട്ടരും ഇതിനിടയില്‍ മനോമോഹനഭീഷ്മരുടെ തേരിനുനേരെ അമ്പുകളും ശൂലങ്ങളും വിടുന്നു. കൗരവര്‍ ഒഴിഞ്ഞുമാറുന്നു. പകച്ച്‌ നില്‍ക്കുന്നു.

രാംദേവിയുടെ ഡാന്‍സ്‌ താണ്ഡവമായിമാറുന്നു. ഇളകിയാടുന്ന സ്റ്റേജ്‌. മുറുകുന്ന താളം. ആര്‍പ്പുവിളിച്ചു പൂണ്ടുവിളയാടുന്ന നടീനടന്മാര്‍. ചിരിക്കുന്ന ബാലേഷ്ണന്‍. പകച്ചിരിക്കുന്ന കാണികള്‍. ഡും ഡും ഡും..! (ഇതെല്ലാം പെട്ടെന്ന് പെട്ടെന്ന് മാറ്റിക്കാണിക്കണം.)

പെട്ടെന്ന് സ്റ്റേജിലേയ്ക്ക്‌ ഇരച്ചെത്തുന്ന സംഘാടകസമിതിക്കാരും പോലീസുകാരും. അവര്‍ രാംദേവിയുടെ മേല്‍ ചാടിവീഴുന്നു. പിന്നെ ഒരു പൊഹ!

പുകമാറുമ്പോള്‍ രാംദേവി രാംദേവനായി പോലീസ്‌ കസ്റ്റഡിയില്‍. രാംദേവിയുടെ വീടിന്റെ ആധാരത്തിലെന്തോ അക്ഷരത്തെറ്റുണ്ടത്രേ! അത്‌ ചോദിക്കാന്‍ വന്നതാണെന്ന്. രാംദേവന്‍ തിരിഞ്ഞും മറിഞ്ഞും നോക്കുന്നു.

പൊലീസ്‌ : എന്താ?

രാംദേവന്‍ : അല്ല... നമ്മടെ ബാലേഷ്ണന്‍ ഇവിടെങ്ങാണ്ടുണ്ടാരുന്ന്.... ഓനെവിടെപ്പോയി.... (ബാലേഷ്ണനെ നോക്കുന്ന രാംദേവനും പോലീസും).

ഇതിനിടയില്‍ മൈതാനത്തിന്റെ കിഴക്കുവശത്തുള്ള മതിലുചാടിക്കടന്ന്, ഔതക്കുട്ടീടെ റബറുംതോട്ടത്തിന്റെ അതിരിലൂടെ, തങ്കപ്പന്റെ തെങ്ങിന്തോപ്പിന്റെ നടുവിലൂടെ, ഔസേപ്പിന്റെ ആറുപറക്കണ്ടത്തിന്റെ വരമ്പിലൂടെ, കമലാക്ഷീടെ പശുത്തൊഴുത്തിന്റെ വിളുമ്പിലൂടെ ഓടിയോടി രക്ഷപെടുന്ന ബാലേഷ്ണന്റെ പലവിധ ആംഗിളില്‍ നിന്നുള്ള ഷോട്ടുകള്‍..!

സ്റ്റേജില്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്ന നടീനടന്മാര്‍. അതിനേക്കാളേറെ ആശയക്കുഴപ്പത്തില്‍ കാണികള്‍.

അര്‍ജ്വാനി സംഘാടകസമിതിയോട്‌ : അപ്പോ എന്റെ "പാസിംഗ്‌ ഓഫ്‌ ഭീഷ്മാ അഥവാ ഭീഷ്മരുടെ കുരിശുമരണം"..?

സംഘാടകന്‍: ആഹാ, ഇനിയും ഈ കൂത്ത്‌ ഞങ്ങള്‌ കണ്ടോണ്ടിരിക്കണോ!

അര്‍ജ്വാനി: അല്ല, എന്റെ കൊല്ലങ്ങളായുള്ള അഭിലാഷമായിരുന്നു ഈ നാടകം.! അതിനായാണ്‌ ഞാന്‍ അര്‍ജ്വാനി ആയതുതന്നെ...

സംഘാടകന്‍ : പൊക്കോണം! ഇനീം ഇതുംകണ്ടോണ്ടിരുന്നാലേ നാട്ടുകാര്‌ ആ അഭിലാഷം നിങ്ങടെ അന്ത്യാഭിലാഷമാക്കും!

ട്ര്ണീം......!! ഈയൊരു ബെല്ലോടുകൂടി നാടകം അവസാനിക്കുന്നു.
-------------------------

ഗ്രീന്‍ റൂം

കിട്ടിയകാശ്‌ വീതിച്ചെടുക്കുന്ന ഗാന്ധാരിജിയും മനോമോഹനഭീഷ്മനും അര്‍ജ്വാനിയും ശകുനിജിയും സുഷമാദ്രൗപദിജിയും മറ്റുള്ളവരും. എല്ലാവരും ആര്‍പ്പുവിളിക്കുന്നു. പരസ്പരം ആശ്ലേഷിക്കുന്നു.

ലാസ്റ്റ്‌ ഷോട്ട്‌ : നാടകം കണ്ടശേഷം, എണ്ണ വില കൂടുതലായതുകാരണം നടന്ന് വീട്ടില്‍പ്പോയി, അരിക്കും പച്ചക്കറിക്കും മറ്റവശ്യസാധനങ്ങള്‍ക്കും വില കൂടുതലായതുകാരണം പച്ചവെള്ളം മാത്രം കുടിച്ച്‌, വൈദ്യുതിക്ക്‌ വില കൂടുതലായതുകാരണം ഫാന്‍ ഓഫുചെയ്ത്‌, വിയര്‍ത്തുകുളിച്ച്‌ കിടന്നുറങ്ങാൻ വൃഥാ ശ്രമിക്കുന്ന കാണികള്‍.

ശുഭം.

****************************

ഓഫ് : ഈ നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ആരെങ്കിലുമായി സാദൃശ്യം തോന്നുകയാണെങ്കില്‍ നിങ്ങള്‍ കൊണ്ടുപോയി കേസ് കൊടുക്ക്..! ഹല്ല പിന്നെ..!!

2011 ജൂൺ 2, വ്യാഴാഴ്‌ച

ബുദ്ധിജീവിയല്ലാത്തൊരു മകന്‍ അമ്മയെക്കുറിച്ച്‌..

പതിനാറ്‌ വര്‍ഷം മുന്‍പൊരു ജൂണ്മാസത്തിലെ ഇരുണ്ടൊരു പ്രഭാതത്തില്‍ കോരിച്ചൊരിയുന്ന കാലവര്‍ഷത്തിനിടയിലൂടെ നനഞ്ഞാണ്‌, കുളിര്‍ന്നാണ്‌ ഞാന്‍ ആദ്യമായി ഇത്തിത്താനം ഹൈസ്ക്കൂളില്‍ എത്തിയത്‌. തൊട്ടപ്പുറത്തെ ഗവണ്‍മന്റ്‌ എല്‍ പി സ്ക്കൂളില്‍ നിന്നും നാലാം ക്ലാസില്‍ നിന്ന് അഞ്ചാം ക്ലാസിലേയ്ക്ക്‌ ജയിച്ചുവന്നൊരു കൊച്ചുവിദ്യാര്‍ഥി. അന്ന് ആദ്യദിവസത്തില്‍ അഞ്ച്‌ സിയില്‍ പുതിയ, വലിയ സ്ക്കൂളിനെക്കണ്ട്‌ പകച്ചിരുന്ന ഞാനുള്‍പ്പെടുന്ന പുതുക്കൂട്ടത്തിന്‌ മുന്‍പിലേയ്ക്ക്‌ ആദ്യം വന്നത്‌ സംസ്കൃതം പഠിപ്പിക്കുന്ന ഗീതടീച്ചറായിരുന്നു. അന്നാണ്‌ സംസ്കൃതമെന്ന വാക്കുപോലും ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നത്‌. ഇത്തിത്താനം സ്ക്കൂളില്‍ രണ്ടാം ഭാഷയായി മലയാളമോ സംസ്കൃതമോ തിരഞ്ഞെടുക്കാമെന്ന് ടീച്ചര്‍ പറഞ്ഞ്‌ ഞാനറിഞ്ഞു.

"സംസ്കൃതം പഠിച്ചാല്‍ എളുപ്പത്തില്‍ മാര്‍ക്ക്‌ വാങ്ങാം, തീരെക്കുറച്ചുപഠിച്ചാല്‍ മതി. മലയാളം പഠിച്ചാല്‍ മാര്‍ക്ക്‌ കിട്ടില്ല, ഒരുപാട്‌ പഠിക്കുകയും എഴുതുകയും വേണം താനും." ഗീതടീച്ചര്‍ പറഞ്ഞു.

ഞാനടക്കമുള്ള എല്ലാ മടിയന്മാര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. അഞ്ചാം ക്ലാസിലെ ആദ്യദിവസം തന്നെ ഞാന്‍ മലയാളത്തെയുപേക്ഷിച്ച്‌ സംസ്കൃതത്തെ സ്വീകരിച്ചു. കഷ്ടപ്പെടുവാന്‍ തയ്യാറായിരുന്ന ബാക്കിയുള്ള കൂട്ടുകാര്‍ മലയാളത്തെത്തന്നെ സ്വീകരിച്ചു. നീണ്ട പദ്യങ്ങളും തലപുകയ്ക്കുന്ന വ്യാകരണങ്ങളും പഠിക്കേണ്ടിവരുന്ന അവരുടെ നീണ്ട വര്‍ഷങ്ങളെ മനസില്‍ കണ്ട്‌ ഞാന്‍ അവരോട്‌ നിശബ്ദമായി സഹതപിച്ചു. കഷ്ടപ്പാടില്ലാതെ എനിക്ക്‌ കിട്ടുന്ന കൊട്ടക്കണക്കിനുള്ള മാര്‍ക്കുകളെ ഓര്‍ത്ത്‌ ഞാന്‍ ആവേശംകൊണ്ടു,

അന്നുമുതല്‍ "അഹം ഗഛാമി" "ബാലശുനക കിം രോദിതേ" തുടങ്ങിയ ചെറിയ ചെറിയ സംസ്കൃതം വാചകങ്ങള്‍ മന:പാഠമാക്കിത്തുടങ്ങി. പയ്യെപ്പയ്യെ സംസ്കൃതം പഠിക്കുവാന്‍ എളുപ്പമല്ലെന്നും അത്‌ ഒരുപക്ഷേ മലയാളത്തേക്കാള്‍ പ്രയാസമാണെന്നും മനസിലാക്കിവരുമ്പോഴേയ്ക്ക്‌ അഞ്ചാംക്ലാസ്‌ കടന്നുപോയിരുന്നു. മലയാളത്തിലേയ്ക്ക്‌ തിരിച്ചൊരു മടക്കയാത്രയിനി സാധ്യമല്ലെന്ന് അദ്ധ്യാപകരില്‍നിന്ന് മനസിലാക്കിവന്നപ്പോഴേയ്ക്കും സംസ്കൃതത്തിന്‌ പിന്നെയും കാഠിന്യമേറിയിരുന്നു. രണ്ടാം ഭാഷയുടെ മാര്‍ക്ക്‌ താഴേയ്ക്കുതാഴേയ്ക്കും വന്നുകൊണ്ടിരുന്നു. ഒടുവില്‍ പത്താംക്ലാസിന്റെ പടിയിറങ്ങുമ്പോള്‍ മന:പാഠമാക്കുന്ന വരികളല്ലാതെ സംസ്കൃതത്തില്‍ ഇന്നും സ്വന്തമായി ഒരു വാചകമെഴുതാനറിയില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോഴേയ്ക്കും മലയാളഭാഷയെന്ന വിഷയം, അതിലെ കവിതകള്‍, ഗദ്യങ്ങള്‍, വ്യാകരണങ്ങള്‍... എല്ലാം മനസിലാവുന്നതിനുമപ്പുറം അന്യമായിത്തീര്‍ന്നിരുന്നു. പക്ഷേ ഞാനത്‌ കാര്യമാക്കിയില്ല. ജീവിക്കണമല്ലോ. അതിന്‌ വിദ്യാഭ്യാസം വേണമല്ലോ. പഠിച്ചു. മൈക്രോബയോളജിയില്‍ മാസ്റ്റര്‍ ബിരുദമെടുത്തു.

ഇതിനിടയിലും അത്യാവശ്യം പുസ്തകം വായന, കലാപ്രവര്‍ത്തനങ്ങള്‍ എല്ലാമുണ്ടായിരുന്നു. പഠനശേഷം പ്രണയം വിരഹമായിത്തീര്‍ന്ന ഒരു ഇരുണ്ട ഇടവേളയില്‍ മനസിനെ വഴിതിരിച്ചുവിടാനാണ്‌ വീണ്ടും പുസ്തകങ്ങളുടെ ലോകത്തേയ്ക്ക്‌ തിരിഞ്ഞത്‌. വായന ഗൗരവമായി അറിഞ്ഞത്‌ ആ നാളുകളിലാണ്‌. മാര്‍ക്വേസിനെയും ചുള്ളിക്കാടിനെയും ബാലകൃഷ്ണനെയും ദസ്തയേവ്സ്കിയെയുമൊക്കെ വായിച്ചെടുത്ത ആ നാളുകളില്‍ നനഞ്ഞമണ്ണില്‍ നിന്നും മുള പൊട്ടിയ വിത്തുകള്‍ പോലെ ആശയങ്ങള്‍ ഉണര്‍ന്നു. അവ വളര്‍ന്ന് കാടുകയറിയപ്പോള്‍പ്പിന്നെ ഇരിക്കപ്പൊറുതിയില്ലാതെയായി. എഴുതണം. എഴുതിയേപറ്റു. ഒടുവില്‍ എഴുതാന്‍ തുടങ്ങി (ഇപ്പോഴും എഴുതാന്‍ തുടങ്ങിയിട്ടേയുള്ളു. ബാലാരിഷ്ടതയിലാണ്‌).

ഒന്നുരണ്ട്‌ കഥകളൊക്കെ എഴുതി ഇന്റര്‍നെറ്റിന്റെ ലോകത്ത്‌ അത്യാവശ്യം വിലസിനടക്കുന്നതിനിടെ ഇക്കഴിഞ്ഞ വേനലവധിക്ക്‌ അമ്മാവന്റെ മക്കള്‍ അവധിക്കാലം ചിലവിടാന്‍ വീട്ടിലെത്തി. അവരുടെ അവധിക്കാലം ഉത്സവമായി കടന്നുപോകവെ, ഒഴിവുകിട്ടിയ ഒന്നുരണ്ടുദിവസത്തിന്‌ വീട്ടിലേയ്ക്കെത്തിയ ഞാന്‍ ഒരു കഥയും ചുമന്നാണെത്തിയത്‌. അഗ്നിയുടെ ഉഷ്ണം പോലെ മനസില്‍ പുകഞ്ഞുകൊണ്ടിരുന്ന കഥയെ ഒഴിവാക്കുവാനായി പിറ്റേന്ന് ഞാനെന്റെ കമ്പ്യൂട്ടറിന്‌ മുന്‍പില്‍ നിന്ന് ഗെയിം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ പുറത്തുകളിക്കുവാന്‍ പറഞ്ഞുവിട്ടിട്ട്‌ കതകടച്ചു. ഒരു പകലിന്റെ നീണ്ട വേദനയ്ക്കുശേഷം കഥയെ പെറ്റ്‌ ആശ്വാസത്തോടെയിറങ്ങിവന്ന എന്റെ മുഖത്തേയ്ക്ക്‌ അല്‍ഭുതത്തോടെ നോക്കിനില്‍ക്കുകയായിരുന്നു കുട്ടികള്‍. അവര്‍ ആദ്യമായി കാണുകയായിരുന്നു അങ്ങനെയുള്ള വട്ട്‌. എന്റെ എല്ലാ കഥയുടെയും ആദ്യവായനക്കാരിയായ അമ്മയ്ക്കൊപ്പം അവരും വായിച്ചുകേട്ടു കഥ. അധികമൊന്നും മനസിലായില്ലെങ്കിലും അവര്‍ക്കുമെഴുതണം കഥ. പിറ്റേന്ന് ടൗണില്‍ പോയി വന്ന എന്റെ മുന്‍പിലേയ്ക്ക്‌ രണ്ട്‌ വലിയ കടലാസുകളുമായി അവര്‍ എത്തി; അവരുടെ കഥയും കൊണ്ട്‌. ഞാന്‍ വായിച്ചു. ഞാന്‍ ഞെട്ടി. പന്ത്രണ്ടും പതിമൂന്നും വയസുള്ള കുട്ടികള്‍ക്ക്‌ ഞാന്‍ കരുതിയതിനേക്കാള്‍ ചിന്ത! പക്ഷേ അതിലധികം ഞാന്‍ ഞെട്ടിയത്‌ കടലാസിലെ വാക്കുകളില്‍ കൂടി കടന്നുപോയപ്പോഴാണ്‌. ഓരോ വാക്കിലും അക്ഷരത്തെറ്റുകള്‍. ഓര്‍ക്കണം; ഓരോ വാക്കിലും! ഒരു വാക്കുപോലും പൂര്‍ണമല്ല. വാക്കുകളില്‍ മിക്കതും പകുതിവെച്ച്‌ മുറിഞ്ഞിരിക്കുന്നു.! ഞാനോര്‍ത്തു; അവരുടെ മനസില്‍ ആശയവും വാക്കുകളുമുണ്ട്‌. പക്ഷേ അത്‌ കടലാസിലേയ്ക്ക്‌ വരുമ്പോള്‍ മനസൊരു വഴിയിലും അക്ഷരങ്ങള്‍ മറ്റൊരു വഴിയിലും ദിശമാറുന്നു.ഞാനവരെക്കൊണ്ട്‌ പത്രം വായിപ്പിച്ചു. വീണ്ടും ഞാന്‍ ഞെട്ടി. അക്ഷരങ്ങള്‍ കൂട്ടിവായിക്കുവാന്‍ സാധിക്കുന്നില്ല. പല അക്ഷരങ്ങളും വായനയ്ക്കിടയില്‍ വിട്ടുപോകുന്നു. ഹൈസ്ക്കൂളില്‍ പഠിക്കുന്ന കുട്ടികളാണ്‌, ഹൈസ്ക്കൂളില്‍! ഞാനാദ്യം വിചാരിച്ചു പഠനവൈകല്യമാണെന്ന്. പക്ഷെ പിന്നീട്‌ ആ പ്രായത്തിലുള്ള എനിക്കറിയാവുന്ന മറ്റ്‌ കുട്ടികളെക്കുറിച്ച്‌ ചിന്തിച്ചപ്പോള്‍ ഒരു കാര്യം എനിക്ക്‌ ബോധ്യമായി. ആര്‍ക്കുംതന്നെ മലയാളം നേരെചൊവ്വേ എഴുതുവാനും വായിക്കുവാനുമറിയില്ല.! ഞാനൊരു മാറ്റത്തിന്റെ പച്ചമാംസത്തിലേയ്ക്ക്‌ കണ്ണ്‍ തുറക്കുകയായിരുന്നു.

കുട്ടികള്‍ക്ക്‌ മലയാളഭാഷ അന്യമായിരിക്കുന്നു. എന്തായിരിക്കാം കാരണങ്ങള്‍? ഞാന്‍ ഗൗരവമായിത്തന്നെ ആലോചിച്ചു. ആ ആലോചന എന്നെ എന്റെ ബാല്യകാലത്തിലേയ്ക്കാണ്‌ നയിച്ചത്‌.

ആശാന്‍ കളരിയിലെ പരുക്കന്‍ മണലില്‍ പൂവിതള്‍ പോലെയുള്ള കൈവിരലാലക്ഷരമെഴുതിയ കുഞ്ഞുങ്ങളില്‍ ഞാനെന്നും ഒന്നാമതായിരുന്നു. കളരിയാശാന്റെ കൈയിലെ ചീകിമിനുക്കിയ നീണ്ട ചെമ്പരത്തിക്കമ്പ്‌ ഒരേ ഒരുതവണ മാത്രമാണ്‌ എന്നെ തൊട്ടിട്ടുള്ളതെന്നാണ്‌ ഓര്‍മ്മ; അക്ഷരവഴിയിലെ ചെറിയൊരു അലസതയ്ക്ക്‌. പിന്നീടത്‌ ഒരിക്കലും ആവര്‍ത്തിച്ചില്ല. മണലില്‍നിന്ന് അക്ഷരങ്ങള്‍ ആത്മാവിലേയ്ക്കാണെത്തിയത്‌. പതിയെ കൂട്ടിവായിക്കാന്‍ പഠിച്ചുതുടങ്ങി. ആവേശമായിരുന്നു. വായന ഒരു ആഘോഷമായിരുന്നു. ബാലരമയും പൂമ്പാറ്റയും ചിത്രകഥകളും മനസിന്റെ ആകാശത്ത്‌ നിറങ്ങളുടെ പ്രപഞ്ചങ്ങള്‍ സൃഷ്ടിച്ചു. എന്തുകിട്ടിയാലും വായിക്കുകയായിരുന്നു. ചിത്രകഥകള്‍ക്കൊപ്പം മനോരമയും മംഗളവും സഖിയും മനോരാജ്യവുമെല്ലാം ബാല്യത്തില്‍ കൂട്ടുവന്നു (സഖിയും മനോരാജ്യവുമൊക്കെ ഇപ്പോ പ്രസിദ്ധീകരിക്കുന്നുണ്ടോ ആവോ!) കടയില്‍നിന്ന് സാധനങ്ങള്‍ പൊതിഞ്ഞുകിട്ടുന്ന തുണ്ടുകടലാസുകളില്‍ പോലും അക്ഷരങ്ങളെ തിരഞ്ഞു. വായിക്കുവാനാകാഞ്ഞ അവയുടെ ബാക്കിയോര്‍ത്ത്‌ ആകാംക്ഷപ്പെട്ടു. നഷ്ടപ്പെട്ടുപോയ അവയുടെ ബാക്കിയോര്‍ത്ത്‌ പരിതപിച്ചു. വീട്ടില്‍ ബാലരമ വാങ്ങുവാനായി കൂട്ടുകാര്‍ കയറിയിറങ്ങി. അങ്ങനെ ബാലരമകളില്‍ക്കൂടിയും സൗഹൃദങ്ങള്‍ വളര്‍ന്നു. ചുറ്റുവട്ടത്തുള്ള എല്ലാ കുട്ടികളുമുണ്ടായിരുന്നു ചിത്രകഥകള്‍ക്കായി.

ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ബാല്യത്തില്‍ ഞാന്‍ വളരെ ഗൗരവത്തില്‍ ജീവിച്ചിരുന്ന ഒരു പുസ്തകപ്പുഴുവായിരുന്നുവെന്ന്. പക്ഷേ ഞാനത്‌ ആയിരുന്നില്ല. ഞാന്‍ നാടന്‍പന്തും ക്രിക്കറ്റും കുട്ടിയും കോലും സാറ്റും എല്ലാം കളിച്ചിരുന്നു. പക്ഷേ എനിക്ക്‌ സമയം എന്നിട്ടും മിച്ചമായിരുന്നു. ടിവിയുള്ളത്‌ അയല്‍പക്കത്തെ ഒരു വീട്ടില്‍. കാണുന്ന പരിപാടികള്‍ ബുധനാഴ്ച ചിത്രഹാര്‍, വ്യാഴാഴ്ച ചിത്രഗീതം, ഞായറാഴച രാവിലെ മഹാഭാരതവും രാമായണവും വൈകിട്ട്‌ അഞ്ചരയ്ക്ക്‌ ഒരു സിനിമയും. തീര്‍ന്നു. ഒരാഴ്ചത്തെ ടിവി പരിപാടികളാണ്‌. ഇത്രയും കണ്ടുകഴിഞ്ഞാലും കളികളെല്ലാം കഴിഞ്ഞാലും പഠിത്തമെല്ലാം കഴിഞ്ഞാലും നാമജപമെല്ലാം കഴിഞ്ഞാലും എന്റെ ദിവസങ്ങളില്‍ ഒരുപാട്‌ സമയം ബാക്കിയാവുന്നു. ആ സമയങ്ങളെ തള്ളിനീക്കുവാന്‍ വായനയല്ലാതെ മറ്റ്‌ മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. എന്റെ സമകാലികരുടെയും അവസ്ഥ മറ്റൊന്നല്ല.

അങ്ങനെ വായനയിലൂടെ വളര്‍ന്നതുകൊണ്ട്‌ മലയാളം ഒരിക്കലും തീര്‍ത്തും അന്യമായിരുന്നില്ല എനിക്ക്‌. അല്ലെങ്കില്‍ ഞാനുള്‍പ്പെടുന്ന ആ കുട്ടികള്‍ക്ക്‌. അതുകൊണ്ടുതന്നെ വൃത്തവും അലങ്കാരവുമൊന്നും പഠിച്ചില്ലെങ്കിലും വ്യാകരണമൊന്നുമറിഞ്ഞില്ലെങ്കിലും എന്റെ അനുജന്മാരുടെ ഇപ്പോഴത്തെ പ്രായത്തില്‍ മലയാളമെനിക്ക്‌ നന്നായി വഴങ്ങിയിരുന്നു.

ഇനിയാണ്‌ വിഷയത്തിന്റെ കാതല്‍. മലയാളം എഴുതുവാനും വായിക്കുവാനുമറിയുന്ന സ്കൂള്‍ കുട്ടികളുടെ എണ്ണം അപകടകരമാം വിധം കുറഞ്ഞിരിക്കുന്നു. എവിടെയാണ്‌, എന്താണ്‌ മലയാളത്തിന്‌ സംഭവിച്ചത്‌?

കാരണങ്ങളാലോചിക്കുമ്പോള്‍ ആദ്യം മനസിലേയ്ക്ക്‌ വരിക ടിവി തന്നെയാണ്‌. കമ്പ്യൂട്ടറും മറ്റ്‌ ഇലക്ട്രോണിക്‌ സാധനങ്ങളും രംഗത്തുണ്ടെങ്കിലും ടിവി പോലെ കൊച്ചുകുട്ടികള്‍ക്കിടയില്‍ അത്രകണ്ട്‌ വേരോടിയിട്ടുണ്ടെന്ന് തോന്നുന്നില്ല. സ്വകാര്യചാനലുകളുടെ വരവോടെ കാഴ്ച ഒരു ഉത്സവമായപ്പോള്‍ എന്തിനെയും കുതൂഹലമായ മിഴികളോടെ കാണുന്ന കുട്ടികള്‍ അത്‌ ആവേശത്തോടെ ഏറ്റുവാങ്ങി. ടിവിയില്‍ കാഴ്ചയുടെ ഉത്സവങ്ങള്‍ മിനിട്ടുകളില്‍ നിന്ന് മണിക്കൂറുകളിലേയ്ക്ക്‌ കൊഴുത്തുനീണ്ടുതുടങ്ങിയതോടെ കുട്ടികളുടെ ഘടികാരത്തിന്റെ ആരക്കാലുകള്‍ അതില്‍ മുങ്ങിത്തുടങ്ങി. സ്വന്തമായോ അമ്മ നിര്‍ബന്ധമായോ പഠിപ്പിക്കുകുന്ന പാഠഭാഗങ്ങള്‍ വേഗം തീര്‍ക്കുന്നത്‌ ടിവിയിലേയ്ക്ക്‌ വരുവാനായിത്തീര്‍ന്നു. കളിയുടെ സമയം കുറഞ്ഞു. വായന, ചിത്രകഥകളുടെയും വാരികകളുടെയും പിന്നെ കിട്ടുന്നതെന്തിന്റെയും വായന.. അത്‌ കുറഞ്ഞുവന്നു. പിന്നെപ്പിന്നെ അത്‌ ഇല്ലാതെയായി. എത്ര കുട്ടികളുണ്ട്‌ ഇന്ന് അങ്ങനെയുള്ളതെന്തെങ്കിലും സ്വപ്രേരകമായി വായിക്കുന്നവര്‍?

ഇന്ന് കുട്ടികളെല്ലാം (കുട്ടികളെല്ലാമെന്ന് തന്നെ പറയണം) സ്കൂള്‍ വിട്ട്‌ വരുന്നത്‌ ടിവിയുടെ മുന്‍പിലേയ്ക്ക്‌. റിമോട്ട്‌ കണ്ട്രോള്‍ കൈയിലെടുത്ത്‌ ഇരുന്നാല്‍ സന്ധ്യയ്ക്ക്‌ അമ്മയുടെ ശബ്ദമുയരണം അത്‌ താഴ്ത്തുവയ്ക്കുവാന്‍. പിന്നെ പഠനം, അനുവദനീയമാണെങ്കില്‍ അതിനുശേഷം വീണ്ടും അല്‍പ്പം കാഴ്ച. ഇതിനിടയില്‍ എപ്പോഴെങ്കിലും ഭക്ഷണം. ശേഷം ഉറക്കം. ഇതിനിടയില്‍ എവിടെയാണ്‌ ചിന്തകള്‍ക്ക്‌ ചിറകുനല്‍കുന്ന വായനയ്ക്ക്‌ നേരം? അതിലൂടെ ഭാഷയെ അറിയുവാന്‍ നേരം? കുട്ടികളെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. ജീവിതരീതികള്‍ അങ്ങനെയായിത്തീര്‍ന്നിരിക്കുന്നു. അമ്മമാര്‍ക്ക്‌ സീരിയലുകളില്‍ നിന്നും കാലം മാറിയപ്പോള്‍ റിയാലിറ്റിഷോകളില്‍നിന്നും മുഖം തിരിക്കാനും കണ്ണെടുക്കാനുമുള്ള സമയവും കുറഞ്ഞിരിക്കുന്നു. എനിക്ക്‌ ചെറുതിലെ അമ്മ ജോലികളെല്ലാം തീര്‍ത്തതിന്‌ ശേഷം കഥകള്‍ പറഞ്ഞുതരുമായിരുന്നു. ആകാശവാണിയില്‍ വെള്ളിയാഴ്ച രാത്രിയില്‍ രഞ്ജിനി കേള്‍ക്കുവാന്‍ കാതോര്‍ത്തിരിന്നു ഞാനും അമ്മയും. യേശുദാസ്‌ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന തീരത്തെക്കുറിച്ച്‌ പാടുമ്പോള്‍ അമ്മയും അമ്മയുടെ വിവരണം കേട്ട്‌ ഞാനും കുളിരണിഞ്ഞിരുന്നു. അമ്മയുടെ കഥകളിലൂടെ, പാട്ടുകളിലൂടെ, അവയുടെ അര്‍ഥവിശദീകരണങ്ങളിലൂടെ, പിന്നെ പകലത്തെ വായനകളിലൂടെ, വര്‍ത്തമാനങ്ങളിലൂടെ എന്റെ ഭാവനയുടെ ആകാശം വളര്‍ന്നു. നോക്കൂ, ഇപ്പോള്‍ ഏതൊരുമ്മയ്ക്കും അതിനുള്ള സമയം ഒന്നുകില്‍ പരിമിതമാണ്‌, അല്ലെങ്കില്‍ അത്‌ ലഭിക്കുന്നില്ല എന്ന് തന്നെ പറയാം. അമ്മയുടെ കഥകളും ചിന്തകളും പാട്ടുകളുമെല്ലാം കുട്ടികള്‍ക്ക്‌ ലഭിക്കുന്ന അളവ്‌ പരിമിതമായിരിക്കുന്നു. അങ്ങനെ ആ വഴിയിലൂടെയും ചിന്തകളുടെ വികാസവും അക്ഷരങ്ങളിലേക്കുള്ള യാത്രയും തടസപ്പെടുന്നു.

ഇനി സ്കൂളിലേയ്ക്ക്‌ നോക്കു. എനിക്ക്‌ സ്കൂളില്‍ മലയാളം നാലാം ക്ലാസ്‌ വരെയേ പഠിക്കുവാന്‍ സാധിച്ചുള്ളു. (പിന്നീടും മലയാളം സെക്കന്റ്‌ ആഴ്ചയില്‍ രണ്ട്‌ പീരിഡ്‌ വീതമുണ്ടായിരുന്നു എന്നത്‌ മറക്കുന്നില്ല). എന്നാലും ഞാന്‍ വായനയിലൂടെ മലയാളത്തോട്‌ ചേര്‍ന്ന് നിന്നിരുന്നു. പക്ഷേ വായനയ്ക്ക്‌ സമയമില്ലാത്ത ഇന്നത്തെ കുട്ടികളോ? അവര്‍ക്ക്‌ സ്കൂളുകളിലും മലയാളം അന്യമാണ്‌. കഴിഞ്ഞ കാലത്തിനേക്കാള്‍ മലയാളത്തെ പടിക്ക്‌ പുറത്തുനിര്‍ത്തുന്ന സ്കൂളുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു. മാതാപിതാക്കള്‍ ഏറിയപങ്കും കുട്ടികളുടെ ഭാവിയെക്കരുതി അങ്ങനെയുള്ള സ്ക്കൂളുകള്‍ക്കാണ്‌ മുന്‍ ഗണന നല്‍കുന്നതും. ഫലമെന്താണ്‌? ഇന്നത്തെ നല്ലൊരു ശതമാനം കുട്ടികള്‍ക്കും മലയാളം എഴുതാനും വായിക്കാനും ശരിയായി അറിയില്ല. ഇത്‌ പറയുന്ന സാഹചര്യം നിങ്ങള്‍ മനസിലാക്കുക: മലയാളം കേരളീയന്‌ ഏതെങ്കിലുമൊരു ഭാഷയല്ല; പിന്നെയോ, അവന്റെ മാതൃഭാഷയാണ്‌!

മാറ്റങ്ങള്‍ അനിവാര്യമാണ്‌, അതുസംഭവിച്ചേ തീരൂ, അവ സംഭവിക്കുകയും ചെയ്യും, മലയാളവും മാറും എന്ന് ബുദ്ധിജീവികള്‍ക്ക്‌ പറയാം. പക്ഷേ ഒന്ന് ചിന്തിച്ചുനോക്കു, മാറട്ടെ, പക്ഷേ അത്‌ ഒരു ഭാഷയെന്ന നിലയില്‍ അന്യം നിന്ന് പോകണോ? ഭാവിതലമുറയ്ക്ക്‌ അത്‌ ഒരു വാമൊഴിയായി മാത്രമൊതുങ്ങണോ? ഉദാസീനരായ ബുദ്ധിജീവികളോട്‌ എനിക്ക്‌ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കുവാനുണ്ട്‌. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌ നാട്ടിലാണ്‌ ഞാന്‍ മാസ്റ്റര്‍ ബിരുദത്തിന്‌ പഠിച്ചത്‌. പെട്ടെന്ന് വികാരം കൊള്ളുന്ന ആളുകള്‍. എന്തിനാണ്‌ അവര്‍ ഇത്രയധികം വികാരാധീനരാവുന്നതെന്നും ഇങ്ങനെ അത്‌ പ്രകടിപ്പിക്കുന്നതെന്നും ഞാന്‍ അല്‍ഭുതപ്പെട്ടു. സിനിമകളെല്ലാം വളരെ വൈകാരികം. വീണ്ടും ഞാന്‍ തമിഴരുടെ വൈകാരികതലത്തെക്കുറിച്ച്‌ ചിന്തിച്ചു മലയാളിയേപ്പോലെ പ്രബുദ്ധരല്ലാത്തതിനാലാണോ? ഞാന്‍ ആശ്ചര്യം കൊണ്ടു. അതെന്തായാലും ബിരുദസര്‍ട്ടിഫിക്കറ്റ്‌ കിട്ടിയപ്പോള്‍ ഞാന്‍ അല്‍ഭുതപ്പെട്ടു. പേരുകേട്ട മദ്രാസ്‌ യൂണിവേഴ്സിറ്റിയാണ്‌. എന്നിട്ടും ആദ്യപകുതിയില്‍ തമിഴില്‍ ബിരുദദാനവിളംബരം. രണ്ടാം പകുതിയില്‍ അതിന്റെ ഇംഗ്ലീഷ്‌ പരിഭാഷ. അതിന്‌ ശേഷം നാട്ടില്‍ വന്ന് ജീവിക്കുന്നതിനിടയില്‍ ഹിന്ദിയെന്ന ഭാഷയ്ക്കെതിരെയുള്ള തമിഴരുടെ സമരത്തെക്കുറിച്ചുള്ള വാര്‍ത്തകളും മണ്ണിന്റെ മക്കള്‍ വാദവുമെല്ലാം കേട്ടു. എല്ലാം കൂടി കൂട്ടി വായിച്ചപ്പോള്‍ എനിക്ക്‌ മനസിലായതിതാണ്‌. തമിഴന്‌ അവന്റേതെല്ലാം അവന്റെ സ്വന്തമെന്ന്‌ അവന്‌ അഭിമാനമാണ്‌. അവയൊക്കെയും അവന്‌ വികാരങ്ങളുമാണ്‌. അവന്റെ മണ്ണ്‍, അവന്റെ പെണ്ണ്‍, അവന്റെ കുടുംബം, അവന്റെ ബന്ധങ്ങള്‍, അവന്റെ ഭാഷ.. അങ്ങനെ എല്ലാം അവന്‌ വികാരങ്ങളാണ്‌. അതുകൊണ്ടാണ്‌ അവന്‍ അവയെയൊക്കെ മറ്റുള്ളവരെ അല്‍ഭുതപ്പെടുത്തുകയും ചകിതരാക്കുകയും ചെയ്യുന്ന അഭിനിവേശത്തോടെ പുണര്‍ന്നുസൂക്ഷിക്കുന്നത്‌. തമിഴ്‌ എന്ന ഭാഷയെ ഓര്‍ത്ത്‌ തമിഴന്‍ അഭിമാനം കൊള്ളുന്നു. അതിനുവേണ്ടി അവന്‍ ദേശീയഭാഷയെ തിരസ്കരിക്കുവാന്‍ പോലും തയാറാകുന്നു. (ഇതിന്റെ രാഷ്ട്രീയം ഇപ്പോള്‍ പരാമര്‍ശിക്കേണ്ടതില്ല. നമ്മള്‍ അങ്ങനെ കടും പിടുത്തക്കാരാകണമെന്നുമില്ല). അതിനായി അവന്‍ ഭാഷാസമ്മേളനങ്ങളും ദ്രാവിഡസമ്മേളനങ്ങളും വിളിച്ചുകൂട്ടുന്നു. ചെന്തമിഴിനെ ശുദ്ധമായി സംരക്ഷിക്കുവാനാവുന്നതെല്ലാം ചെയ്യുന്നു. സ്ക്കൂളുകളിലെല്ലാം തമിഴ്‌ പഠിപ്പിച്ചിട്ടുമതി അവര്‍ക്ക്‌ മറ്റ്‌ ഭാഷകള്‍. കോളേജുകളില്‍ ഡിഗ്രിതലം വരെ തമിഴ്‌ പഠിക്കണമവിടെ!

ഇനി കേരളത്തിലേയ്ക്ക്‌ നോക്കൂ. ഒന്നാം ക്ലാസില്‍ പോലും മലയാളം പഠിക്കണമെന്ന് ഇവിടുത്തെ ഗവണ്മെന്റിന്‌ യാതൊരു നിര്‍ബന്ധവുമില്ല. സ്കൂളുകള്‍ക്ക്‌ ഒട്ടുമില്ല. കുട്ടികള്‍ മലയാളം പഠിക്കാതെ, വായിക്കാതെ വളരുന്നു. ഫലമോ മലയാളത്തോട്‌ കുട്ടികള്‍ക്ക്‌ അവജ്ഞപോലുമായിത്തുടങ്ങിയിരിക്കുന്നു. ഇത്‌ പറയാന്‍ കാരണമുണ്ട്‌. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഞാനെത്തിയിട്ട്‌ ഒരു വര്‍ഷത്തോളമായി. ടിവിയില്‍ ഒരു നല്ല മലയാളം പരിപാടിയോ മലയാളം സിനിമയോ ഉള്ളപ്പോള്‍ അത്‌ വയ്ക്കാന്‍ പറഞ്ഞാല്‍ കുട്ടികള്‍ക്ക്‌ താല്‍പര്യമില്ല. എന്നേക്കാള്‍ നാലോ അഞ്ചോ വയസ്‌ മാത്രം പ്രായക്കുറവുള്ളവരാണ്‌. കൂടുതലും എം എസ്‌ സി കുട്ടികള്‍. ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ്‌ ചാനലുകള്‍ മാത്രമേ കാണൂ. പ്രിഡേറ്റര്‍ എന്ന സിനിമ അവിടെ ചെന്നതിന്‌ ശേഷം ഞാനൊരു നാല്‍പത്‌ തവണ കണ്ടിട്ടുണ്ട്‌ (എല്ലാത്തവണയും ഞാനത്‌ മുഴുവന്‍ ഇരുന്നുകണ്ടു എന്ന് അര്‍ഥമില്ല അതിന്‌. ടിവി മുറിയില്‍ എത്തുമ്പോഴോ അതിലേ കടന്നുപോകുമ്പോഴോ ഒക്കെ കാണുന്നതാണ്‌). ഞാന്‍ ചിലരോടു ചോദിച്ചു, ഒരു മടുപ്പുമില്ലേ ഇങ്ങനെ കണ്ടതുതന്നെ കണ്ടോണ്ടിരിക്കുന്നതിനെന്ന്. എന്നാലും രസമല്ലേ കാണാന്‍ എന്നായിരുന്നു മറുപടി. രസമാവട്ടെ. പക്ഷേ അത്‌ മാത്രമേ കാണൂ എന്നായാല്‍? മലയാളം ചാനലുകള്‍ വെക്കുവാന്‍ പറയുമ്പോഴേ അതൃപ്തിയാണ്‌. ആരെങ്കിലും അഥവാ മലയാളം വെച്ചാല്‍ പകുതി ആളുകളും എഴുന്നേറ്റുപോകും. അവര്‍ക്ക്‌ അന്യഭാഷകള്‍ മതിയെന്നായിരിക്കുന്നു. ഇത്‌ അതിശയോക്തിയല്ല. ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്‌. മലയാളത്തെ എത്രത്തോളം (ഞാനടങ്ങുന്ന) പുതിയ തലമുറ അകറ്റിനിര്‍ത്തുന്നു എന്ന് മനസിലാക്കുക.

മാറ്റം അനിവാര്യമാണ്‌. പക്ഷേ ഈ മാറ്റം നാശത്തിനാണ്‌. നമ്മുടെ ഭാഷയുടെയും അതുവഴി പുതുതലമുറയുടെ ചിന്തകളുടെയും അതിന്റെ ആഴങ്ങളുടെയും!

ഇതിനെതിരെ ഇപ്പോള്‍ എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുന്നത്‌ ഗവണ്മെന്റിനാണ്‌. ഭാഗ്യവശാല്‍ ഞാനീ കുറിപ്പ്‌ എഴുതുമ്പോഴേയ്ക്കും മലയാളം ഒന്നാം ഭാഷ ആക്കുവാനുള്ള തീരുമാനം ഗവണ്‍മന്റ്‌ കൈക്കൊണ്ടിരിക്കുന്നു. തീരുമാനം വേഗം നടപ്പിലാക്കണം. അത്‌ പക്ഷേ പേരിന്‌ പോരാ, കേരളത്തിലെ ഒന്നൊഴിയാതെ (സ്വകാര്യസ്ക്കൂളുകള്‍ ഉള്‍പ്പെടെ) എല്ലാ സ്ക്കൂളുകളിലും സ്റ്റേറ്റ്‌ സിലബസെന്നോ കേന്ദ്രസിലബസെന്നോ നോക്കാതെ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കണം. അത്‌ മാത്രമല്ല, ഡിഗ്രി രണ്ടാം വര്‍ഷം വരെ ഇംഗ്ലീഷിനൊപ്പം മലയാളവും പഠിപ്പിക്കണം. ഡിഗ്രി തലത്തില്‍ എന്തിന്‌ ഹിന്ദി? പ്ലസ്ടു വരെ പഠിച്ച ഒരാള്‍ക്ക്‌ അത്യാവശ്യം ഹിന്ദി വായിക്കുവാനും കേട്ടാല്‍ മനസിലാക്കുവാനും അറിയാം. അത്‌ പോരേ ഹിന്ദിയോടുള്ള ആത്മാര്‍ഥത? പിന്നെയും ഹിന്ദി പഠിക്കണമെന്നുള്ളവര്‍ ഹിന്ദി ബിരുദമായെടുത്ത്‌ പഠിക്കട്ടെ. ഹിന്ദിക്ക്‌ പകരം നമ്മുടെ ഭാഷ കുട്ടികള്‍ ബിരുദതലം വരെ പഠിക്കട്ടെ. സ്ക്കൂളിലേയ്ക്ക്‌ വരിക. ഇപ്പോള്‍ സര്‍ക്കാര്‍ മലയാളത്തിനായി കണ്ടിരിക്കുന്നത്‌ ഐ ടിയുടെ പീരിഡാണ്‌. ഞാനൊന്ന് ചോദിക്കട്ടെ. ലക്ഷക്കണക്കിന്‌ മലയാളികള്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉയോഗിക്കുന്നു. ജീവിതമാര്‍ഗമായും നേരം പോക്കായും. അതില്‍ ഞാനും നിങ്ങളുമൊക്കെ ഉള്‍പ്പെടും. ഈ നമ്മളില്‍ ഏതെങ്കിലുമൊരാള്‍ ഐടി സ്ക്കൂളില്‍ പഠിച്ചവരാണോ? അത്‌ പഠിച്ചിട്ടല്ലല്ലോ ഇന്ന് കമ്പ്യൂട്ടറുപയോഗിച്ച്‌ ജോലി ചെയ്യുന്ന ആരും ജോലിക്ക്‌ യോഗ്യത നേടിയത്‌. കമ്പ്യൂട്ടര്‍ ഉപയോഗം വളരെ ലളിതവും മനസിലാക്കാന്‍ എളുപ്പവുമാണ്‌. കുട്ടികളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. അവര്‍ പെട്ടെന്ന് കാര്യങ്ങള്‍ പിടിച്ചെടുക്കും. അതിനാല്‍ത്തന്നെ ഐടി എന്നൊരു വിഷയം വര്‍ഷങ്ങളോളം കുട്ടികള്‍ക്ക്‌ പാഠ്യവിഷയമായി പഠിപ്പിക്കേണ്ടതില്ല. സ്ക്കൂളുകളില്‍ വര്‍ഷങ്ങള്‍ക്കൊണ്ട്‌ അവര്‍ പഠിക്കുന്നത്‌ കമ്പ്യൂട്ടറിന്റെ അടിസ്ഥാനങ്ങള്‍ മാത്രം. ഇത്‌ തന്നെ മാസങ്ങള്‍ മാത്രം നീളമുള്ള കമ്പ്യൂട്ടര്‍ കോഴ്സുകളും ചെയ്യുന്നു. സത്യത്തില്‍ അതിന്റെ ആവശ്യമല്ലേയുള്ളു. സര്‍ക്കാറിന്റെ അവധിക്കാല കോഴ്സുകളോ മറ്റോ മതിയാവും ഐടിയുടെ അടിസ്ഥാനം ലഭിക്കുവാന്‍. പിന്നെയുള്ളതൊക്കെ ആവശ്യാനുസരണം പഠിതാവ്‌ ലഭ്യമായിടത്തുനിന്ന് ആര്‍ജിച്ചെടുക്കേണ്ടതാണ്‌. ഐടി വേണ്ടെന്നോ മോശമാണെന്നോ അല്ല. അത്‌ വളരെ ലളിതവും സമയമധികം വേണ്ടാത്തതും, പിന്നീടും പഠിക്കുവാന്‍ അവസരവുമുള്ള ഒരു വിഷയമാകയാല്‍ നാം അതിന്‌ സ്ക്കൂള്‍ തലത്തില്‍ ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നാണ്‌ വ്യംഗ്യം. ആ സമയം കൂടി പിന്നീട്‌ പഠിക്കുവാന്‍ അവസരമില്ലാത്ത, ചെറുപ്രായത്തിലേ പഠിക്കേണ്ട (പ്രായമായാല്‍ ചെറുപ്രായത്തിലെ ഗ്രാഹ്യശക്തികാണില്ല എന്ന് ഓര്‍ക്കുക) ഭാഷയെയും ഭാഷാവ്യാകരണങ്ങളെയും അതിന്റെ സാഹിത്യവഴികളെയും കഥകളെയും കവിതകളെയും ഒക്കെ പഠിക്കേണ്ട രീതിയില്‍ പഠിക്കുവാനായി ചിലവഴിക്കേണ്ടതല്ലേ? പ്രത്യേകിച്ചും നമ്മുടെ മാതൃഭാഷയെ? അതുവഴി നമ്മുടെ പുതുതലമുറയ്ക്ക്‌ മലയാളം ഒരു വാമൊഴി എന്നതിലുപരി ഒരു വരമൊഴിയാണെന്നും അത്‌ നമ്മുടെ സ്വന്തമാണെന്നും അതിനെ നമ്മുടെ നെഞ്ചോട്‌ ചേര്‍ത്ത്‌ പിടിക്കേണ്ടതുണ്ടെന്നും ബോദ്ധ്യമാക്കിക്കൊടുത്തുകൂടേ? അങ്ങനെ കുട്ടികള്‍ക്ക്‌ അന്യമാവുന്ന നമ്മുടെ ഭാഷാസ്നേഹത്തെ വീണ്ടെടുത്തുകൂടേ?

ഇത്‌ മാറ്റങ്ങളെ വികാരപരമായി സമീപിക്കുന്ന, ബുദ്ധിജീവിയല്ലാത്ത ഒരു മകന്റെ മാതൃഭാഷയുടെ ശോഷണത്തെക്കുറിച്ചുള്ള വിലാപമാണ്‌. നമ്മുടെ അമ്മയ്ക്ക്‌ മാറ്റങ്ങള്‍ സംഭവിക്കാം. അമ്മ മറ്റൊരാളായിത്തീരാം. കാലം അങ്ങനെ മാറ്റങ്ങള്‍ കൊണ്ടുവന്നേയ്ക്കാം. പക്ഷേ അമ്മ എപ്പോഴും നമ്മുടെ സ്വന്തം അമ്മയായിരിക്കുവാനല്ലേ എല്ലാ മക്കളുമാഗ്രഹിക്കുക. മാറ്റങ്ങളില്ലാത്ത, ബാല്യത്തിലെ അമ്മ. അതുപോലെ തന്നെയല്ലേ മലയാളിക്ക്‌ മലയാളവും? ബുദ്ധിജീവിജാഡകളെ മാറ്റിവച്ച്‌ ചിന്തിച്ചുനോക്കൂ.

(ഇവിടെ ഞാന്‍ എന്നെയും എന്റെ സമകാലികരെയും അനുജന്മാരെയും പരാമര്‍ശവിഷയമായും താരതമ്യപഠനവിഷയമായുമെടുത്തത്‌ ഞങ്ങളെല്ലാം പുതുതലമുറയിലെ, ഒരേ തലമുറയിലെ അംഗങ്ങളാണെന്നത്‌ കാണിക്കുവാനാണ്‌. എന്റെ സമപ്രായക്കാരും എന്നേക്കാള്‍ അധികം പ്രായം കുറവില്ലാത്തവരും. ഇത്‌ പ്രത്യേകം എടുത്തുപറയുവാന്‍ കാരണം ഞാനുള്‍പ്പെടുന്ന എന്റെ തലമുറയോട്‌ ചില കാര്യങ്ങളില്‍ ഞാന്‍ കലഹിക്കുകയാണ്‌. ചില നന്മകളെച്ചൊല്ലി.. ചില ഗൃഹാതുരത്വങ്ങളെ ചൊല്ലി.. ചില പൈതൃകങ്ങളെ ചൊല്ലി.. ചില കൈവശവസ്തുക്കളെയും വസ്തുതകളെയും ചൊല്ലി.. നാടിനെയും നാട്ടുഭാഷയെയും ചൊല്ലി..)