രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

നിറങ്ങള്‍ സുന്നത്ത് ചെയ്യപ്പെടുമ്പോള്‍

തമിഴ്നാട്ടില്‍ നിന്ന് തീവണ്ടിയില്‍ കേരളത്തിലേയ്ക്ക് വരുന്നത് ഒരു പ്രത്യേക അനുഭവമാണ്. തീവണ്ടിപ്പാളത്തിന് ഇരുപുറവും കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന തരിശുനിലങ്ങള്‍ കാണാം. നരച്ച ആകാശത്ത് ചിതറിക്കിടക്കുന്ന നക്ഷത്രങ്ങള്‍ പോലെ വിശാലതരിശുകളില്‍ അവിടവിടെ ചിതറിയ നിറം കെട്ട ഇലകളുള്ള കുറുകിയ മരങ്ങളും കുറ്റിച്ചെടികളും. വരണ്ട പൊടിക്കാറ്റ് വീശുന്ന ആ ശൂന്യഭൂമികയില്‍നിന്ന് ഏതോ ഒരു നിമിഷം പ്രകൃതിയാകെ ഒരു ജാലവിദ്യക്കാരന്റെ തൊപ്പിയില്‍ക്കയറി വര്‍ണാഭമായി തിരിച്ചിറങ്ങുന്നതുപോലെ പെട്ടെന്ന് രൂപം മാറുന്നു. കണ്ണും മനസ്സും കുളുരുന്ന കടുംപച്ചയുടെ ജീവിതോത്സവം! കേരളം! പിന്നെ പ്രകൃതി മാറുകയാണ്, തീവണ്ടിപ്പാതയുടെ വശങ്ങളില്‍ പച്ചയുടെ വിവിധതരം ചായക്കൂട്ടുകള്‍ തോരെ മറിഞ്ഞ് പരക്കുന്നു. ഹരിതകേരളം എന്നും ദൈവത്തിന്റെ സ്വന്തം നാട് എന്നും കേരളത്തിന് തൊങ്ങലുകള്‍ ചാര്‍ത്തപ്പെട്ടത് ഇത് പ്രകൃതിയുടെ ഉത്സവദേശം ആയതുകൊണ്ടാണ്. എന്റെ കേരളത്തേക്കാള്‍ മനോഹരമായ നാട് വേറെയില്ല എന്ന് ഓരോ മലയാളിയും അഭിമാനം കൊള്ളുന്നതും അതുകൊണ്ട് തന്നെയാണ്.

പക്ഷേ കഴിഞ്ഞ കുറേ നാളുകള്‍ കൊണ്ട് കേരളത്തിന്റെ സ്വന്തം നിറത്തിന് കേവലസൌന്ദര്യതലങ്ങള്‍ക്കപ്പുറം ഗൌരവപൂര്‍ണമായ ഒരു രാഷ്ട്രീയ,സാമുദായിക മാനം കൈവന്നിരിക്കുന്നു. അതിന് മതപരിവര്‍ത്തനം സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ മലയാളികളെ സംബന്ധിച്ച് “പച്ച” ഇസ്ലാമിന്റെ മാത്രം നിറമാണ്. കുറച്ചുകൂടി ഗ്രാമീണവത്ക്കരിച്ചാല്‍ “പച്ചനിറം സുന്നത്ത് ചെയ്യപ്പെട്ടിരിക്കുന്നു”. നിറങ്ങള്‍ക്ക് സമുദായം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് തന്നെയാണ് ഉത്തരം. ഭാരതത്തില്‍ കാവിനിറത്തിന് ഹിന്ദു ആകാമെങ്കില്‍ എന്തുകൊണ്ട് പച്ചയ്ക്ക് ഇസ്ലാമായിക്കൂടാ?

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു ചിത്രം
അടുത്തകാലത്തെ ചില “പ്രധാന” വാര്‍ത്തകള്‍ നമുക്ക് നല്‍കുന്ന ചിത്രങ്ങള്‍ ഹരിതവര്‍ണ്ണത്തിന്റെ ഈ മതപരിവര്‍ത്തനത്തിന് പ്രത്യക്ഷോദാഹരണങ്ങളാണ്. കേരളവിദ്യാഭ്യാസവകുപ്പിന്റെ ഒരു പൊതുപരിപാടിയില്‍ അധ്യാപികമാരെല്ലാം “പച്ച” ബ്ലൌസും സെറ്റുസാരിയും ധരിച്ച് വരണമെന്ന് ജില്ലാതല പ്രോജക്ട് ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു എന്നതായിരുന്നു ഏതാനും ദിവസം മുന്‍പ് പ്രധാന മലയാള വാര്‍ത്താചാനലുകളിലെ “ബ്രേയ്ക്കിംഗ് ന്യൂസ്”! പോരേ പൂരം! കേരളവിദ്യാഭ്യാസവകുപ്പുമന്ത്രി ശ്രീ അബ്ദുറബ്ബ് വിശ്വാസപരമായി ഇസ്ലാമും രാഷ്ട്രീയപരമായി ഒരു മുസ്ലീംലീഗുകാരനുമായതുകൊണ്ടും, മുസ്ലീം ലീഗ് മതേതരപ്പാര്‍ട്ടിയെന്ന് പുറത്ത് ലേബല്‍ ഒട്ടിച്ച ഒരു ഒന്നാന്തരം സാമുദായികരാഷ്ട്രീയസംഘടന ആയതുകൊണ്ടും, മുസ്ലീം ലീഗിന്റെ കൊടിനിറം പച്ച ആയതുകൊണ്ടും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ആ വാര്‍ത്ത ഒരു തീക്കാറ്റ് പോലെയാണ് പടര്‍ന്നത്. അഞ്ചാം മന്ത്രി പ്രശ്നത്തിലും “വിദ്യാഭ്യാസവ്യാപാര”പ്രശ്നത്തിലും സര്‍ക്കാറുമായി ഇടഞ്ഞ് നിന്നിരുന്ന “മതേതരസാമുദായികസംഘടനകള്‍” ആ‍യ എന്‍.എസ്.എസ്സിന്റെയും എസ്.എന്‍.ഡി.പിയുടെയും നേതാക്കള്‍ വിദ്യാഭ്യാസത്തെ സാമുദായികവല്‍ക്കരിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ചു (ക്ഷമിക്കണം; തമാശയല്ല). ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളില്‍ ഉരുവം കൊണ്ട പച്ചനിറമുള്ള കേരളവും സെക്രട്ടേറിയറ്റും പച്ച യൂണിഫോമണിഞ്ഞ സ്കൂള്‍ കുട്ടികളുമെല്ലാം ആഗോള സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കില്‍ നിമിഷങ്ങള്‍ക്കകം പ്രചരിച്ചു. ലക്ഷക്കണക്കിന് മലയാളികളാണ് വിദ്യാഭ്യാസവകുപ്പിന്റെ വര്‍ഗ്ഗീയവല്‍ക്കരണത്തിനെതിരെ അമര്‍ഷം പ്രകടിപ്പിച്ചത്.

ആദ്യമായാണോ വിദ്യാഭ്യാസവകുപ്പിന്റെ പരിപാടികളില്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ് നിര്‍ദേശിക്കപ്പെടുന്നത്? അല്ലേയല്ല. ഇതിനുമുന്‍പും ഉന്നതമേധാവികള്‍ ഇത്തരം ഉത്തരവുകള്‍ അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. എങ്കില്‍ പിന്നെ ഈ ഉത്തരവ് മാത്രം വിവാദമാകുന്നതെങ്ങിനെ? ആ ചോദ്യത്തിന്റെ ഉത്തരം തേടിച്ചെന്നാല്‍ ഒരു പുതിയ മാധ്യമസംസ്ക്കാരത്തിലും അവിടെനിന്നും വീണ്ടും സഞ്ചരിച്ച് മലയാളികളുടെ മനസ്സിന്റെ ഇരുണ്ട ഉള്ളറകളിലേയ്ക്കുമാണ് നമുക്ക് എത്തിച്ചേരാന്‍ കഴിയുക.

ഇന്ത്യയില്‍ വാര്‍ത്താചാനലുകള്‍ക്ക് പ്രചാരം ലഭിക്കുംമുന്‍പ് ബിബിസി പോലുള്ള ആഗോള വാര്‍ത്താചാനലുകളാണ് നമുക്ക് അപ്പപ്പോള്‍ വാര്‍ത്തകള്‍ എത്തിച്ചുതന്നിരുന്നത്. ആക്കാലത്ത് സ്ഥിരമായി വാര്‍ത്തകള്‍ കണ്ടിരുന്ന ആളുകള്‍ക്കറിയാം “ബ്രേയ്ക്കിംഗ് ന്യൂസ്” എന്താണെന്ന്. അന്നൊക്കെ ചാനലുകള്‍ അതീവപ്രാധാന്യമുള്ള വാര്‍ത്തകള്‍ക്ക് മാത്രമേ അത്തരം ഒരു പട്ടം ചാര്‍ത്തിക്കൊടുത്തിരുന്നുള്ളു; അതും അടിയന്തിരഘട്ടങ്ങളില്‍ മാത്രം. എന്നാല്‍ ഇന്ന് കേരളത്തില്‍ ചാനലുകളുടെ വേലിയേറ്റത്തില്‍, രാഷ്ട്രീയനേതാക്കള്‍ തുമ്മുന്നതും കുളിക്കുന്നതും പോലും ബ്രേക്കിംഗ് ന്യൂസ് ആയിത്തീരുന്ന ഒരു പുത്തന്‍ മാധ്യമസംസ്ക്കാരത്തിന്റെ, അല്ലെങ്കില്‍ സാംസ്ക്കാരിക അപചയത്തിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചാനലുകള്‍ തമ്മില്‍ ബ്രേയ്ക്കിംഗ് ന്യൂസുകള്‍ക്കും എക്സ്ക്ലൂസീവുകള്‍ക്കുമായി മത്സരിക്കുന്ന ഒരു യുഗത്തില്‍ വിദ്യാഭ്യാസവകുപ്പ് അധ്യാപകര്‍ക്ക് ഡ്രസ് കോഡ് നല്‍കുന്നതുപോലും വാര്‍ത്തയായിത്തീരുന്നതില്‍ അത്ഭുതപ്പെടാനില്ല. ചാനലുകള്‍ക്ക് എങ്ങിനെയും വാര്‍ത്ത സൃഷ്ടിച്ചാല്‍ മതിയല്ലോ. സാമുദായികവിദ്വേഷത്തിന്റെ കറ പുരണ്ട വാര്‍ത്തകള്‍ക്ക് മാര്‍ക്കറ്റ് കൂടുതലാണ് താനും. അങ്ങനെ വരുമ്പോള്‍ ഒരു ഇസ്ലാം മതവിശ്വാസിയ്ക്ക് “എന്റെ കേരളം ഹരിതകേരളം” എന്ന് പറയുവാന്‍ പോലും ഭയക്കേണ്ടുന്ന ഒരു ഇടമായിത്തീരുന്നു നമ്മുടെ നാട്.

തകര്‍ന്നടിയുന്ന സനാതനധര്‍മ്മ പാരമ്പര്യം
പൊതുസമൂഹത്തില്‍ ആഘോഷിക്കപ്പെട്ട മറ്റൊരു വാര്‍ത്തയാണ് വിദ്യാഭ്യാസമന്ത്രി തന്റെ ഔദ്യോഗികവസതിയുടെ പഴയ പേര് മാറ്റിയതും. “ഗംഗ” എന്ന ഭാരതീയരുടെ പുണ്യനദിയുടെ പേരുണ്ടായിരുന്ന വസതിയെ ശ്രീ അബ്ദുറബ്ബ് “ഗ്രേസ്” എന്ന് പുനര്‍നാമകരണം ചെയ്തു! കൊടിയ അപരാധം! സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സനാതനധര്‍മ്മ പാരമ്പര്യം മന്ത്രി ഒറ്റപ്പേരിലൂടെ തകര്‍ത്തെറിഞ്ഞിരിക്കുന്നു.

ഇപ്പോള്‍ സാമാന്യബുദ്ധിയില്‍ തെളിയുന്ന ഒരു സംശയം ഇതാണ് : “ഒരു പേരുമാറ്റത്താല്‍ തകരുവാനും മാത്രം ദുര്‍ബലമായ ഒന്നാണോ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആര്‍ഷഭാരതപാരമ്പര്യം? ഞാന്‍ നീയാകുന്നുവെന്നും ബ്രഹ്മമാകുന്നുവെന്നും പഠിപ്പിക്കുന്ന സനാതനധര്‍മ്മത്തില്‍ ഒരു പേരുമാറ്റത്തിനെവിടെയാണ് സ്ഥാനം? സര്‍വ്വം മായയെന്ന് വിശ്വസിക്കുന്ന ഒരു ഭാരതീയന് ഒരു വീടിന്റെ പേര് ഗംഗയെന്നായാലെന്ത്, ഗ്രേസ് എന്നായാലെന്ത്?”

ഗ്രേസ് എന്നാല്‍ ഒരു ഇസ്ലാമിക വാക്ക് അല്ലെന്നും ആ ഇംഗ്ലീഷ് വാക്കിന്റെ ലളിതമായ അര്‍ഥം മഹത്വം എന്നുമാത്രമാണെന്നും നമുക്കറിയാം. ഈ പേരുമാറ്റത്തെ കേരളത്തിലുള്ള ജനങ്ങളുടെയെല്ലാം മുന്‍പില്‍ “ബ്രേയ്ക്കിംഗ് ന്യൂസ്” ആയി അവതരിപ്പിച്ച മാധ്യമങ്ങളാണ് ഇത്തരം തൃണതുല്യമായ സംഭവങ്ങളെ തീവ്രവര്‍ഗ്ഗീയകുറ്റങ്ങളാക്കിത്തീര്‍ക്കുന്നതില്‍ ഒന്നാം പ്രതികള്‍. നിര്‍ദോഷമായ പച്ചനിറത്തിനെയും വ്യക്തിപരമായ ഗ്രേസിനെയുമൊക്കെ വര്‍ഗ്ഗീയ വിഷം പുരട്ടിയ അമ്പുകളാക്കി ജനങ്ങളുടെ മനസ്സിലേയ്ക്ക് എയ്യുന്ന സാമുദായിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കള്‍ രണ്ടാം പ്രതികളും.

അതുപോലെതന്നെ തീര്‍ത്തും അനാവശ്യമായതും തരം താണതുമായ ഒരു വിവാദമായിരുന്നു വിദ്യാഭ്യാസമന്ത്രി നിലവിളക്ക് കൊളുത്തില്ല എന്ന വാര്‍ത്ത. ഒരാളുടെ വിശ്വാസം ഒരു കാര്യം ചെയ്യുന്നതില്‍ നിന്ന് അയാളെ വിലക്കുന്നുണ്ടെങ്കില്‍ അതിലെന്തിനാണ് മറ്റുള്ളവര്‍ അസഹ്യരാവുന്നത്? വിശ്വാസങ്ങള്‍ എല്ലാവര്‍ക്കും വ്യക്തിപരമായ കാര്യങ്ങളാണ്. അതില്‍ കൈകടത്താന്‍ മറ്റുള്ളവനെന്താണ് അവകാശം? ഒരു ഭാരതീയനായി ജനിച്ചു, ഒരു മന്ത്രിയായി,എന്ന് കരുതി അബ്ദുറബ്ബ് എന്ന ഇസ്ലാമിന് തന്റെ വേദത്തെ തള്ളേണ്ട ആവശ്യമില്ല. ഒരു മതേതരജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ മൌലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ആ സ്വാതന്ത്ര്യം ഏതവസ്ഥയിലും ഏത് സ്ഥാനമാനങ്ങളിലും എല്ലാ ഇന്ത്യന്‍ പൌരനും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്റെ വിശ്വാസം പോലെ നീയും പ്രവര്‍ത്തിച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നത് വിശ്വാസപരമായ തീവ്രവാദമാണ്. ഇവിടെയും മാധ്യമങ്ങള്‍ക്കും, പ്രത്യേകിച്ച് സോഷ്യല്‍ മാധ്യമങ്ങള്‍ക്കും അവയെ വേണ്ടവിധം നിയ്ന്ത്രിക്കാത്ത അധികാരികള്‍ക്കും പ്രതിക്കൂട്ടില്‍ സ്ഥാനമുണ്ട്. സനാതനധര്‍മ്മത്തിന്റെ മൂലാര്‍ഥം അറിയാത്ത ഒരു വിഭാഗം “ഹിന്ദുക്കള്‍” ഇങ്ങനെയുള്ള അനാവശ്യപ്രകോപനങ്ങളില്‍ രോഷം കൊള്ളുവാനും തയ്യാറായി നില്‍ക്കുമ്പോള്‍ രംഗം കൊഴുക്കുന്നു.

സമകാലീന കേരളരാഷ്ട്രീയസാഹചര്യങ്ങളില്‍ മുസ്ലീം ലീഗിന് കൈവന്ന അസന്ദിഗ്ദ്ധമായ പ്രാധാന്യത്തില്‍ അസഹ്യമായ ചൊരുക്കുള്ള, ഇസ്ലാം മതത്തിനോട് അസഹിഷ്ണുതയുള്ള, ഒരു അവസരത്തിന് തക്കം പാര്‍ത്തിരിക്കുകയായിരുന്ന വലിയൊരു വിഭാഗം ആളുകളുടെ സംഘടിതവും ഗൂഢവുമായ ഒരു അജണ്ട നടപ്പാക്കല്‍ കൂടിയാണ് ഈ സംഭവവികാസങ്ങള്‍. പക്ഷേ അവയൊക്കെയും ആത്യന്തികമായി വിനയാകുന്നത് മുസ്ലിം ലീഗ് എന്ന കപടമതേതര രാഷ്ട്രീയപ്പാര്‍ട്ടിയിലുപരി മുസ്ലിം സമുദായത്തിന് മൊത്തമാണ്. ചുരുക്കത്തില്‍; “ഇസ്ലാമിക വിശ്വാസി എന്നാല്‍ പാക്കിസ്ഥാനിയെന്നും ഇന്ത്യാവിരുദ്ധനെന്നും” വരുത്തിത്തീര്‍ക്കുന്ന അത്യന്തം അപകടകരമായ ഒരു ഭാരതീയസാമൂഹികസവിശേഷസന്ധിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

മാധ്യമങ്ങള്‍ മനുഷ്യനെ തൊട്ടുണര്‍ത്തുമ്പോള്‍
ത്രേതായുഗത്തില്‍ യുഗങ്ങളോളം കല്ലായിക്കിടന്ന അഹല്യയ്ക്ക് ശ്രീരാമന്‍ കാല്‍ വിരല്‍കൊണ്ട് തൊട്ട് ശാപമോക്ഷം നല്‍കിയതായി രാമായണം പറയുന്നുണ്ട്. അഹല്യയിലെ സ്ത്രീത്വത്തെ ശ്രീരാമന്‍ വിമോചിപ്പിക്കുകയായിരുന്നു ഒരു വിരല്‍ സ്പര്‍ശത്തിലൂടെ. അത്തരം ഒരു തൊട്ടുണര്‍ത്തലാണ് ഇന്ന് ദൃശ്യമാധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും മലയാളിമനസ്സിനോട് ചെയ്തുകൊണ്ടിരിക്കുന്നത്. പണ്ടും മനുഷ്യന്റെയുള്ളില്‍ വര്‍ഗ്ഗബോധവും വര്‍ഗ്ഗവിഷ്വേദവും ഉണ്ടായിരുന്നു. മാധ്യമങ്ങള്‍ പരിമിതമായിരുന്ന ഒരു കാലത്ത് വേണ്ടത്ര ഉത്തേജനം ലഭിക്കാതിരുന്നതിനാല്‍ വര്‍ഗ്ഗവര്‍ണ്ണവെറികള്‍ വല്ലപ്പോഴും മാത്രം തലപൊക്കുന്ന, ഉറങ്ങുന്ന സിംഹങ്ങള്‍ ആയിരുന്നു. എന്നാല്‍ കൂടുതല്‍ വേഗത്തില്‍ ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ വാര്‍ത്തകളും വിശകലനങ്ങളും നല്‍കാന്‍ തുടങ്ങിയതോടെ ആ സിംഹങ്ങള്‍ക്ക് ഉണര്‍വ് ലഭിച്ചുതുടങ്ങി. പല വാര്‍ത്താധിഷ്ഠിതചര്‍ച്ചകളും ഓരോ വാര്‍ത്തയുടെയും കാണാപ്പുറങ്ങളെയും വരികള്‍ക്കിടയില്‍ മറഞ്ഞുകിടക്കുന്ന നാനാര്‍ഥങ്ങളെയും വെളിപ്പെടുത്തിയപ്പോള്‍ വാര്‍ത്തകളുടെയും സംഭവങ്ങളുടെയും സാധ്യതകളെയും അര്‍ഥതലങ്ങളെയും കുറിച്ച് മനുഷ്യന്‍ ബോധവാനായി. സദുദ്ദേശപരമെന്നുതോന്നാവുന്ന ഈ ചര്‍ച്ചകള്‍ മനുഷ്യനെ കൂടുതല്‍ ജാഗരൂകനാക്കിയതിനൊപ്പം ഒരു നല്ല പങ്ക് ആളുകളിലും മയങ്ങിക്കിടന്നിരുന്ന സാമുദായിക ചിന്തകളെയും ഉണര്‍ത്താതിരുന്നില്ല. മാധ്യമങ്ങള്‍ക്ക് ഇത്തരം സമീപനങ്ങളില്‍ ചാനല്‍ റേറ്റിംഗ് ഉള്‍പ്പെടെ സാമ്പത്തികവും രാഷ്ട്രീയ വുമായ പല നേട്ടങ്ങളും ഉണ്ടായിരിക്കാം. പക്ഷേ, മനുഷ്യന് അവന്റെ സ്വതസിദ്ധമായ നിഷ്ക്കളങ്കത നഷ്ടപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്ന് തോന്നുമെങ്കിലും മനുഷ്യ, സാമൂഹ്യ, മനശാസ്ത്രവീക്ഷണകോണില്‍നിന്ന് നോക്കുമ്പോള്‍ പൊതുസമൂഹത്തില്‍ ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന അപകടകരമായ ഒരു മാറ്റമാണത്.

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ എത്തിയതോടെ മനുഷ്യന്റെയുള്ളിലെ നവ്യോന്മേഷം ലഭിച്ച ദുര്‍ചിന്താസരണികള്‍ പൂര്‍ണരൂപം പ്രാപിച്ചു. അവനവന്റെ ചിന്തകള്‍ പങ്ക് വയ്ക്കുവാന്‍ സുരക്ഷിതമെന്ന് “തോന്നിക്കുന്ന” സ്വന്തമായൊരു ഇടം ലഭിച്ചതോടെ അത്തരം ചിന്തകള്‍ക്ക് ചിറകുകള്‍ വച്ചു. ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ നല്ലൊരു ശതമാനം ജാതിമതസ്പര്‍ദ്ധകള്‍ വളര്‍ത്തുന്നതാണെന്നത് ഈ (ദു)സ്വാതന്ത്ര്യപ്രഖ്യാപനത്തിന് ഉത്തമദൃഷ്ടാന്തമാണ്. സ്വന്തം മതത്തെയും സമുദായത്തെയും പുകഴ്ത്തുന്നതും അന്യസമുദായങ്ങളെ അവഹേളിക്കുന്നതുമായ ചിത്രങ്ങളും ചിന്തകളും സോഷ്യല്‍ മീഡിയകളില്‍ നിരന്തരം പങ്ക് വയ്ക്കപ്പെടുന്നു. സാമുദായികസന്ദേശപ്രചരണങ്ങള്‍ മുന്‍പെങ്ങുമില്ലാത്തവിധം ശക്തമാകുന്നു.

ഇതിലിത്ര വേവലാതിപ്പെടാനുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഒരുതരം “സ്ലോ പോയിസണിംഗ്” ആണ് യഥാര്‍ത്തത്തില്‍ ഈ പങ്കുവയ്ക്കലുകള്‍. നിരന്തരമായി മറ്റ് സമുദായങ്ങളുടെ “ന്യൂനതകളും ക്രൂരതകളും”  ദൃശ്യശ്രാവ്യരൂപത്തില്‍ “ആധികാരികമായി” കണ്ടുകൊണ്ടിരിക്കുന്ന ഒരു ഹിന്ദുവിന്/മുസല്‍മാന്/കൃസ്ത്യാനിയ്ക്ക് കുറെ കഴിയുമ്പോള്‍ തന്റെ അബോധമനസ്സില്‍ ഒരു പരിധി വരെയെങ്കിലും ഇതൊക്കെ ശരിയാണെന്നും ആ സമുദായങ്ങള്‍ നിന്ദ്യമാണെന്നും തന്റെ (സമുദായത്തിന്റെ) ശത്രുക്കളാണെന്നും തോന്നും. അത് ഒരു തരം പ്രേരിത മനപരിവര്‍ത്തനം ആണ്.

പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡാനിയേല്‍ ഷാറ്ററുടെ “ഓര്‍മ്മയുടെ ഏഴുപാപങ്ങള്‍” എന്ന പുസ്തകത്തില്‍ ഇത്തരം പ്രേരിത മനപരിവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അതിന്‍പ്രകാരം ഓര്‍മ്മയുടെ ഏഴുപാപങ്ങളിലൊന്നായ “പ്രത്യാനയം (suggestibility)” ആടിനെ പട്ടിയാക്കുക എന്ന ലളിതമായ ആശയത്തെയാണ് ഉള്‍ക്കൊള്ളുന്നത്. ഉദാഹരണമായി, പോലീസ് ഒരു കുറ്റാരോപിതനെ ആജ്ഞാസ്വരത്തില്‍ കുറേനേരം ചോദ്യം ചെയ്ത് താന്‍ തന്നെയാണ് കുറ്റവാളി എന്ന് അയാളെക്കൊണ്ട് തോന്നിപ്പിക്കുകയും കുറ്റം സമ്മതിപ്പിക്കുകയും ചെയ്യുന്നു. ഇതു പോലെ തന്നെ ഒരുതരം സജസ്റ്റിബിലിറ്റി ആണ് സോഷ്യല്‍ മീഡിയകള്‍ വഴി നടത്തുന്ന മതപ്രചരണങ്ങളും വര്‍ഗ്ഗീയവിദ്വേഷത്തിന്റെ സാമാന്യവല്‍ക്കരണവും. ചുരുക്കത്തില്‍ ശാസ്ത്രസാങ്കേതികവിദ്യകള്‍ മനുഷ്യനെ കൂടുതല്‍ ബോധവാനായ സാമൂഹ്യജീവി ആക്കുന്നതിനൊപ്പം അവനെ അവന്‍ പോലുമറിയാതെ ദുഷിപ്പിക്കുകയും ചെയ്യുന്നു. എന്തിനെയും ദോഷൈകദൃക്ക് ആയി സമീപിക്കുവാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നതില്‍ നവമാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.

ഒഴുക്കുനിലച്ച സമൂഹം
1980-കള്‍ വരെ കേരളജനത ഒരു നവോത്ഥാനയന്ത്രത്തിലൂടെ കടന്നുപോവുകയായിരുന്നു. കൂലംകുത്തിയൊഴുകുന്ന ഒരു നദി പോലെ, ശുദ്ധമായി, തെളിഞ്ഞ്, വളര്‍ന്ന്, വികസിച്ചിരുന്ന, ശുഭാപ്തിവിശ്വാസമുള്ളൊരു ജനസഞ്ചയം. പിന്നീട് ജീവിതപരിസരങ്ങള്‍ ഒരുവിധം മെച്ചപ്പെട്ടുകഴിഞ്ഞപ്പോള്‍ കേരളം ഉണര്‍വ്വിന്റെ ചര്യകള്‍ കൈവിട്ടു. സാംസ്ക്കാരികമായ പുരോഗമനത്തിന്റെയും മാറ്റത്തിന്റെയും നാളുകള്‍ പിന്നിട്ട്, അന്നത്തെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ പോലും ശിഥിലമായ ഇന്ന്, പരസ്പരം ചെളിവാരിയെറിയാനും പരദൂഷണം പറയുവാനുമാണ് മലയാളിക്ക് പൊതുവെ താല്പര്യം. അവര്‍ പ്രതീക്ഷയറ്റവരായി മാറിയിരിക്കുന്നു. അവനവന്റെയും മറ്റുള്ളവന്റെയും പുണ്ണുകുത്തി ചൊറിയാക്കുന്നതല്ലാതെ അവര്‍ക്ക് മറ്റൊന്നും ചെയ്യാനുമില്ലാതായിരിക്കുന്നു.

അതിന്റെ ലളിതമായ തെളിവുകളാണ് വര്‍ദ്ധിച്ചുവരുന്ന സദാചാരപ്പോലീസ് കഥകള്‍. ആരോഗ്യകരമായ ബൌദ്ധികവ്യായാമങ്ങള്‍ ഇല്ലാത്ത മനുഷ്യന്റെ മനസ്സ് ചെകുത്താന്റെ പണിപ്പുരയാകുന്നതെങ്ങിനെയെന്ന് ഈ കഥകള്‍ പറയുന്നുണ്ട്. ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാത്ത മനുഷ്യമനസ്സുകള്‍ അന്യന്റെ സ്വകാര്യതകളിലേയ്ക്ക് ഒളിഞ്ഞ് നോക്കാനും ആ സ്വകാര്യതകളില്‍ അസഹിഷ്ണുവാകാനും തുടങ്ങുന്നിടത്ത് ഇത്തരം കപടസദാചാരവാദികള്‍ ഉടലെടുക്കുന്നു. ആ അസഹിഷ്ണുതയെ അത്രയൊന്നും ഉപദ്രവകാരിയല്ലാത്ത ഒരു മൃഗമായിരുന്ന അവസ്ഥയില്‍നിന്ന് ഇന്ന് കാണുന്ന ആക്രമണകാരിയായ അവസ്ഥയിലെത്തിച്ചതില്‍ മതസംഹിതകളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും മതേതര മേലങ്കിയണിഞ്ഞ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ രഹസ്യവും പരസ്യവുമായ ആഹ്വാനങ്ങള്‍ക്കുമുള്ള അനിഷേധ്യമായ പങ്ക് സംശയാതീതമായി വ്യക്തമാണ്. ഈ ദുര്‍വ്യാഖ്യാനങ്ങളും ആഹ്വാനങ്ങളും ഇന്ന് പഴയ കാലത്തേക്കാള്‍ വളരെ പെട്ടെന്നാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് ഒരു പകര്‍ച്ചവ്യാധി പോലെ പടരുന്നത്. ആ പകര്‍ച്ചവ്യാധികളുടെ പ്രധാനവാഹകര്‍ നമ്മുടെ പ്രിയപ്പെട്ട ആധുനികമാധ്യമങ്ങള്‍ തന്നെയാണ്.

ഈ പകര്‍ച്ചവ്യാധികള്‍ സമൂഹത്തെ എത്രയധികം ദോഷകരമായി ബാധിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് ഒന്നുരണ്ട് വര്‍ഷം മുന്‍പ് ഒരു കൂട്ടം രാമസേനാ അംഗങ്ങള്‍ മംഗലാപുരത്ത് പബ്ബില്‍ ഡാന്‍സ് ചെയ്തിരുന്ന പെണ്‍കുട്ടികളെ ക്രൂരമായി ആക്രമിച്ചതും, ഇപ്പോള്‍ പിറന്നാളാഘോഷത്തിന് ഒത്തുകൂടിയ കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കി ഒരുമിച്ചിരുത്തി ചിത്രങ്ങളെടുത്തതും (അതും മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയോടെ!), കേരളത്തില്‍ അടുത്തയിടെ ഒരു യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അതിന്റെ വീഡിയോ റെക്കോഡ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച് രസിക്കുകയും ചെയ്തത്. ഇവയൊക്കെ പറയുന്നത് മറ്റൊന്നുമല്ല; സമൂഹത്തിന്റെ അസഹിഷ്ണുത ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, പ്രഖ്യാപിത  സാമൂഹിക, ശാസ്ത്ര, സാങ്കേതിക, മാനവിക പുരോഗതിക്ക് കടകവിരുദ്ധമായി, പുഴുത്തുനാറുന്ന ഒരു രോഗാവസ്ഥയില്‍ (perversion) എത്തിയിരിക്കുന്നു! എന്നെപ്പോലെ മറ്റൊരാള്‍ക്കും സമൂഹത്തില്‍ അര്‍ഹമായ ഇടവും വ്യക്തിസ്വാതന്ത്ര്യവുമുണ്ട് എന്ന സത്യം നമ്മള്‍ അംഗീകരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അന്യന്റെ സ്വകാര്യത അവന്റെ മാത്രം സ്വകാര്യതയാണെന്നും അതില്‍ നമ്മള്‍ അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും നാം തിരിച്ചറിയണം.

ജനങ്ങളെയും മാധ്യമങ്ങളെയും മാത്രം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. നല്ല നേതാക്കളുടെ വംശം ഏതാണ്ട് കുറ്റിയറ്റ് പോയിരിക്കുന്നു എന്ന നിലയിലാണ് കാര്യങ്ങള്‍. നയിക്കുവാന്‍ ആളില്ലാത്ത ജനത ഇടയിനില്ലാത്ത ആട്ടിന്‍പറ്റത്തെപ്പോലെയാണ്, ചിതറിപ്പോകും. ഹൃദയത്തില്‍ നന്മയുടെ അംശങ്ങള്‍ അപൂര്‍വ്വമായിത്തീര്‍ന്ന ഇന്നത്തെ മുതിര്‍ന്ന നേതൃസമൂഹത്തെ കണ്ട്, വളര്‍ന്ന് വരുന്ന യുവനേതാക്കള്‍ തങ്ങളുടെ മുതിര്‍ന്നവര്‍ കാട്ടിയ വഴിയെ തന്നെ സഞ്ചരിക്കുവാന്‍ തീരുമാനിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. സാമൂഹികപ്രതിബദ്ധത പ്രസ്താവനകളില്‍ മാത്രമൊതുക്കുന്ന രാഷ്ട്രീയനേതൃത്വങ്ങള്‍ ഇരുണ്ട ഒരു രാഷ്ട്രീയഭാവിയുടെ മുന്നടയാളങ്ങളാകുന്നു. ഇനിയുമൊരു നവോഥാനത്തിന് സാധ്യതകള്‍ അതിവിദൂരങ്ങളായിരിക്കുന്നു. ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഒഴുക്കുനിലച്ച് കെട്ടിക്കിടക്കുന്നൊരു വെള്ളക്കെട്ട് പോലെ സമൂഹവും അതിലെ തവളകളെ പോലെ നേതാക്കളും മാറിയിരിക്കുന്നു. മാധ്യമങ്ങള്‍ ആ വെള്ളക്കെട്ടുകളില്‍ തുടര്‍ച്ചയായി മാലിന്യം കലര്‍ത്തുമ്പോള്‍ വെള്ളവും തവളകളും ഒരുപോലെ കെട്ടിക്കിടന്ന് ദുഷിച്ച് നാറുകയും ചെയ്യുന്നു.

2012 മേയ് 24, വ്യാഴാഴ്‌ച

സമകാലീനഭാരതം : ചില ധര്‍മ്മപുരിക്കാഴ്ചകള്‍

ധര്‍മ്മപുരാണം അടിയന്തിരാവസ്ഥക്കാലത്തെ ഭാരതത്തെക്കുറിച്ചുള്ള അന്യാപദേശകഥയാണെന്ന് ഒരു ശ്രുതിയുണ്ട്. പക്ഷേ അത് മുഴുവന്‍ ലോകജനതയുടെയും സര്‍വ്വകാലജീവചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണെന്നതാണ് സത്യം. ഓ.വി.വിജയന്‍ പറഞ്ഞിട്ടുണ്ട് ധര്‍മ്മപുരിയുടെ ആശയം മനസ്സിലുണര്‍ന്നത് 1972-ല്‍ ആണെന്നും 74 ആയപ്പോഴേയ്ക്കും നോവല്‍ ഏകദേശം എഴുതിത്തീര്‍ത്തിരുന്നു എന്നും. അടിയന്തിരാവസ്ഥ ഭാരതത്തെ ഗ്രസിച്ചത് അതിനുശേഷമാണ്, അതായത് 1974-ല്‍ മാത്രമാണെന്നതുംകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ധര്‍മ്മപുരാണത്തിന്റെ സാര്‍വ്വകാലിക-സാര്‍വ്വദേശീയസ്വത്വം നമുക്ക് തിരിച്ചറിയാന്‍ കഴിയും.

ലോകത്തിന്റെ, പ്രത്യേകിച്ച് മൂന്നാം ലോകത്തിന്റെ സമ്പൂര്‍ണ്ണമാതൃകയായ ധര്‍മ്മപുരിയുടെ സമകാലീനഭാരതീയോദാഹരണങ്ങള്‍ ചിലത് കണ്ടപ്പോള്‍ അവയെക്കുറിച്ചെന്തെങ്കിലും കുത്തിക്കുറിക്കാതിരിക്കുവതെങ്ങിനെ?

യുപിഎ സര്‍ക്കാര്‍ ഒന്‍പതാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ പ്രജാപതിയപ്പന്‍ പ്രധാനമന്ത്രി മന്മോഹന്‍സിംഗ് പറയുന്നു ഭാരതം വന്‍ സാമ്പത്തികവളര്‍ച്ചയിലാണ്, ഇനിയുള്ള രണ്ട് വര്‍ഷങ്ങള്‍ തീപ്പൊരി ഭരണമായിരിക്കുമെന്ന് (അപ്പോള്‍ കഴിഞ്ഞ എട്ടുവര്‍ഷം?). ദാരിദ്ര്യം കുറഞ്ഞു, കാര്‍ഷികവളര്‍ച്ച കൂടി, ഭക്ഷ്യോല്പാദനം സര്‍വ്വകാലറിക്കാഡ് ഭേദിച്ചു, വന്‍ വ്യാവസായിക വളര്‍ച്ച, വിദേശനിക്ഷേപങ്ങളുടെ കുത്തൊഴുക്ക്.. കേള്‍ക്കുന്ന ഏതൊരാള്‍ക്കും അടിമുടി കോരിത്തരിക്കുന്ന ഭരണനേട്ടങ്ങള്‍ ! ജനം പുളകിതരായി. ഏത് ജനങ്ങള്‍ ? ദാരിദ്ര്യരേഖ താഴ്ത്തിയതുമൂലം ദരിദ്രരല്ലാതായിത്തീര്‍ന്ന പട്ടിണിജനങ്ങളോ? ജനങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ വേണ്ട അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുവാനായി പണ്ടെങ്ങോ ഏതോ സര്‍ക്കാര്‍ സൃഷ്ടിച്ച റേഷന്‍ കടകളില്‍ റേഷന്‍ സമ്പ്രദായം തകര്‍ന്നതറിയാതെ ക്യൂനിന്ന് ഒന്നുംകിട്ടാതെ മടങ്ങുന്ന സാധാരണജനങ്ങളോ? വൈദ്യുതിയില്ലെങ്കില്‍ മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിലിരുന്ന് പഠിക്കാമെന്ന് വിചാരിച്ച്, ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി കണ്ട് നിരാശരാവുന്ന പാവപ്പെട്ട ബാലജനങ്ങളോ? സാമ്പത്തികവളര്‍ച്ചയുടെ ഔന്നത്യത്തില്‍ പട്ടിണികിടന്നാലും സാരമില്ല, പ്രജാപതിയുടെ പ്രസാദമാണ് വിലക്കയറ്റമെന്ന് സമാധാനിക്കുന്ന പാവം പാവം ജനകോടികളോ? ധര്‍മ്മപുരിയില്‍ , ശാന്തിഗ്രാമത്തില്‍ പ്രജാപതി തൂറിക്കൊണ്ടേയിരിക്കുന്നു. പ്രജകള്‍ തീട്ടം തിന്നുകൊണ്ടുമിരിക്കുന്നു!

യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയകാലം പെട്രോള്‍ വില 35 രൂപയ്ക്ക് താഴെയായിരുന്നു. ഈ എട്ടുവര്‍ഷം കൊണ്ട് അത് 75ന് മുകളിലേയ്ക്ക് കടക്കുന്നു. വളര്‍ച്ചാനിരക്കില്‍ അഭിനവധര്‍മ്മപുരിയ്ക്ക് അഭിമാനിക്കാം; സര്‍വ്വകാലറിക്കാഡാണ്! ധര്‍മ്മപുരിയിലെ രസകരമായ കാഴ്ച അധ്യാത്മകക്ഷിനേതാക്കളെല്ലാം ഇതിനെ അപലപിക്കുന്നു എന്നുള്ളതാണ്. ഈ എണ്ണ വില താങ്ങാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ ചെന്നിത്തലക്കാരനും പുതുപ്പള്ളിക്കാരനും കേരളത്തിലിരുന്ന് വ്യക്തമാക്കിയിരിക്കുന്നു. എങ്കിലും എണ്ണവിഷയത്തില്‍ മാത്രമുള്ള പ്രജാപതിയുടെ ഈ ദാരിദ്ര്യം നമ്മള്‍ മനസ്സിലാക്കണമെന്ന അലിവൂറുന്ന, കണ്ണ് നിറയിക്കുന്ന ഉപദേശവുമുണ്ട് ഒപ്പം. ഉപതിരഞ്ഞെടുപ്പ് വന്ന് മൂക്കത്തിരിക്കുമ്പോ പിന്നെങ്ങനെ പ്രതികരിക്കാനാണ് മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ചിട്ട് ഇറക്കാനും വയ്യ എന്ന ഗതികേടിലിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട അധ്യാത്മര്‍ ! അല്ലേ?

സമഷ്ടിവാദികള്‍ അധ്യാത്മരേക്കാള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഏതായാലും ഇത്തവണ ഹര്‍ത്താല്‍ എന്ന് പറയപ്പെടുന്ന വണ്‍ഡേ മാച്ചില്‍ ഒതുക്കില്ല പരിപാടികള്‍ എന്നാണ് കോമ്രേഡ് പ്രകാശന്‍ പറഞ്ഞിരിക്കുന്നത്. വിലകുറയ്ക്കുന്നത് വരേയ്ക്കും സമരമത്രേ! നല്ലത്. പക്ഷേ ഒന്നുണ്ട്. ലിറ്ററിന് ഒരുകാലത്തുമില്ലാത്തതുപോലെ എട്ടുരൂപയോളം കൂട്ടിയപ്പോള്‍ തന്നെ അതില്‍ മൂന്ന് രൂപ കുറയ്ക്കുവാനുള്ളതാണെന്നുള്ള കാര്യം പ്രജകള്‍ക്കെല്ലാം അറിയാം എന്നത് അധ്യാത്മരെപ്പോലെ സമഷ്ടിവാദികളും മറക്കരുത്. എണ്ണക്കമ്പനികളുടെ നഷ്ടം നഷ്ടമല്ലെന്നും അത് കൊള്ളലാഭമാണെന്നും പ്രജകള്‍ക്ക് നന്നായറിയാം. അതുകൊണ്ട് എട്ടുരൂപ കൂട്ടി മൂന്ന് രൂപ കുറയ്ക്കുന്ന നാടകം പ്രജാപതി അവസാനിപ്പിക്കുമ്പോഴേയ്ക്ക് വായും പൂട്ടി അടങ്ങിക്കിടക്കുവാതിരിക്കാനുള്ള ചങ്കൂറ്റം സമഷ്ടിവാദികള്‍ക്ക് ഉണ്ടായിരിക്കണം സഖാവേ! കൊള്ള ഭാഗികമായല്ല, പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് യഥാര്‍ഥ സമഷ്ടിവാദവും ശാകുന്തളവും!

പെട്രോള്‍ വില വര്‍ദ്ധനയ്ക്ക് പുറമേ ഡീസലിനും ഗ്യാസിനും മണ്ണെണ്ണയ്ക്കുമൊക്കെ വില കൂട്ടാന്‍ വിലക്കയറ്റോത്സവം പ്രമാണിച്ച് തീരുമാനമായിട്ടുണ്ട്. ഇത്രകാലം തിരഞ്ഞെടുപ്പ് പ്രമാണിച്ച് എണ്ണക്കമ്പനികളുടെ പട്ടിണിവായ പ്ലാസ്റ്ററുവെച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു. മനോഹരമായ വിശദീകരണം! അപ്പോള്‍ പ്രജാപതിക്കും കുഞ്ഞുങ്ങള്‍ക്കുമറിയാം; കാട്ടിക്കൂട്ടുന്നത് ശുദ്ധജനദ്രോഹമാണെന്നും ഇലക്ഷന് തൊട്ടുമുന്‍പ് എന്തെങ്കിലും കൊള്ളരുതായ്മ കാണിച്ചാല്‍ പ്രജകള്‍ വോട്ട് മാറ്റിക്കുത്തുമെന്നും! അതുകൊണ്ടാണ് അവര്‍ ഇലക്ഷന്‍ കഴിഞ്ഞ് പിറ്റേന്ന് വിലകൂട്ടുന്നത്. അതാവുമ്പോള്‍ അടുത്ത ഇലക്ഷന് കാലതാമസമുണ്ടല്ലോ. “ഷോര്‍ട്ട് ടേം മെമ്മറി ലോസ്” എന്ന രോഗത്തിന്റെ അസ്കിതയുള്ള ധര്‍മ്മപുരി ജനത അടുത്ത ഇലക്ഷനാവുമ്പോഴേയ്ക്ക് ഇതെല്ലാം മറന്നുപൊയ്ക്കൊള്ളുമെന്നും അവര്‍ പ്രജാപതിക്കാട്ടം പിന്നെയും തിന്നുകൊള്ളുമെന്നും പ്രജാപതിയ്ക്ക് നന്നായറിയാം.

വംഗദേശത്താകട്ടെ സമഷ്ടിവാദികളുടെ 34 വര്‍ഷത്തെ യാതൊരു പ്രയോജനവുമില്ലാത്ത ഭരണം അവസാനിപ്പിച്ച് പുല്ലുപോലൊരു പഴയ കോണ്‍ഗ്രസ്സുകാരി അധികാരത്തിലെത്തി. എത്തിച്ചതാണ് ജനങ്ങള്‍ എന്നുപറയുന്നതാണ് കൂടുതല്‍ ശരി. ഒരു അവസാന കച്ചിത്തുരുമ്പെന്ന നിലയില്‍ ജനങ്ങള്‍ ശ്രമിച്ച് നോക്കിയതാണ്. അധികാരം കിട്ടിയശേഷം പക്ഷേ വംഗദേശത്തിന്റെ സിമ്പിള്‍ വുമണിന് ജനങ്ങളോട് എന്തെങ്കിലും മമത ഉണ്ടായിരുന്നെങ്കില്‍ അതും ഇല്ലാതായി. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാസ്വാതന്ത്ര്യം നിഷേധിച്ചും സര്‍ക്കാറിനോട് മമത കുറവുള്ള പത്രങ്ങള്‍ നിരോധിച്ചും ജനകീയസമരങ്ങള്‍ കൊതുകിനെ തല്ലുന്ന ലാഘവത്തോടെ അടിച്ചമര്‍ത്തിയും വിദ്യാര്‍ഥികളെ ഒരു രസത്തിന് മാവോയിസ്റ്റ് ചാപ്പ കുത്തിയും അടിയന്തിരാവസ്ഥയ്ക്ക് പ്രതിസന്ധിയ്ക്ക് തുല്യമായ അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് ബംഗാളില്‍ മമത. ഫാസിസമെന്താണെന്ന് ഇപ്പോള്‍ വംഗദേശത്തിന് കുറച്ചുകൂടി നന്നായി മനസ്സിലാകുന്നുണ്ട്. പുതിയ പാര്‍ട്ടിയുണ്ടാക്കിയാലും അധ്യാത്മര്‍ എപ്പോഴും അധ്യാത്മര്‍ തന്നെയാണല്ലോ!

മലനാട്ടിലാകട്ടെ ഒന്നും രണ്ടുമല്ല, അമ്പത്തൊന്ന് വെട്ടാണ് ജനങ്ങളുടെ നെറുകംതലയില്‍ ഏറ്റത്. മലനാടിന്റെ സാംസ്ക്കാരികമാനവികപുരോഗതിയുടെ ജിഹ്വയായ അക്ഷരമാലയില്‍ അമ്പത്തൊന്ന് അക്ഷരങ്ങളാണെന്നത് അവഗണിക്കാനാവാത്ത യാദൃശ്ചികത. സമഷ്ടിവാദികളാണ് പ്രതിക്കൂട്ടില്‍ . സഖാക്കള്‍ അറസ്റ്റിലാകുമ്പോള്‍ വേവുന്നത് വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കാണുന്ന ഒരു സമ്പൂര്‍ണജനതയാണ്, അവരുടെ നെഞ്ചകങ്ങളാണ്. വരികള്‍ക്കിടയില്‍ വായിക്കുവാന്‍ കഴിവുള്ളവരെന്ന് സ്വയം അഭിമാനിച്ചിരുന്ന യുവപ്രജകള്‍ സമഷ്ടിവാദികള്‍ക്കെതിരെയുള്ള ആരോപണങ്ങളെ വെറും തമാശകളായാണ് ആദ്യമൊക്കെ കണ്ടത്. കാരണം തങ്ങള്‍ ബുദ്ധിജീവികളാണെങ്കില്‍ സമഷ്ടിവാദിനേതാക്കള്‍ അതിബുദ്ധിജീവികള്‍ ആണെന്നാണ് എല്ലാ ചിന്തിക്കുന്ന ധര്‍മ്മപുരിക്കാന്റെയും വിശ്വസം. ആ വിശ്വാസത്തിന് ആവോളം വളമിട്ടിരുന്നു കൊലനടന്നയുടന്‍ “അസാധാരണമായ” ആവേശം പ്രകടിപ്പിച്ച അധ്യാത്മരും മുഖ്യമന്ത്രിയുമൊക്കെ. പക്ഷേ ആ വിശ്വാസം ഇപ്പോള്‍ കയ്യാലപ്പുറത്തെ തേങ്ങയേക്കാള്‍ കഷ്ടസ്ഥിതിയിലാണ്. ഇപ്പോഴും ചിത്രം പൂര്‍ണമായി വ്യക്തമായിട്ടില്ല; പക്ഷേ സാഹചര്യത്തെളിവുകളെല്ലാം സമഷ്ടിവാദികളുടെ നേരെ നീളുമ്പോള്‍ , ഇപ്പോഴേ ഞാന്‍ പറയാം, പോലീസിന്റെ വാമൊഴി ശരിയാണെങ്കില്‍ സഖാക്കളേ, തകരുന്നത് ഒരു ജനതയുടെ സങ്കല്‍പ്പവിശ്വാസങ്ങളുടെ ഏഴുനിലമാളികയാണ്.

ഇതിന് മുന്‍പും കക്ഷികള്‍ പരസ്പരം കൊല്ലുകയും ചാകുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈ ചോരയ്ക്ക് അല്‍പ്പം കട്ടി കൂടുതലാണ്. സാഹചര്യങ്ങള്‍ അതിന്റെ കട്ടി കൂട്ടുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ “അസാധാരണമായ” സാമൂഹികപ്രതിബദ്ധത (ആസന്നതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലാണെങ്കിലും) ഈ രക്തസാക്ഷിത്വത്തെ ഇതുവരെയുണ്ടായ എല്ലാ രക്തസാക്ഷിത്വങ്ങളില്‍നിന്നും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. കൊലയ്ക്കുശേഷം ഇത്രനാളായും തുടരുന്ന ഈ സാമൂഹികപ്രതിബദ്ധതയ്ക്ക് വണക്കം! (ഒരു ചെന്നായച്ചൂര് അടിക്കുന്നുണ്ടോ മൂക്കിലേയ്ക്ക്?)

കുറ്റാന്വേഷണവാര്‍ത്തകളുടെ പെരുക്കത്തില്‍ കണ്ട മറ്റൊരു കാര്യം പക്ഷേ ചിന്തയെ ഉണര്‍ത്തുന്നുണ്ട്. എണ്ണ വില, ഭാരതത്തിലെ 120 കോടിയില്‍പ്പരം ജനങ്ങളെയും ഭീകരമായി ബാധിക്കുന്ന, ഭാരതത്തിന്റെ ദേശീയജീവിതച്ചെലവ് വീണ്ടും ദുരിതപൂര്‍ണമാംവിധം ഏറ്റുന്ന എണ്ണവിലയുടെ വാര്‍ത്ത കോട്ടയം അച്ചായന്റെ പത്രത്തില്‍ മുന്‍പേജിലെ ഒന്നരയിഞ്ച് വീതിയില്‍ പരന്ന് കിടന്ന ഒരു റോ വാര്‍ത്തയിലൊതുങ്ങി. പിന്നെ നടുപേജില്‍ മുഖ്യന്റെയും അധ്യാത്മനേതാവിന്റെയും ഓരോ ചെറിയ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുന്ന ചെറിയൊരു രണ്ടുകോളം ബോക്സിലും. എഡിറ്റോറിയല്‍പേജുള്‍പ്പെടെ സമസ്തപുറങ്ങളും ഇപ്പോഴും സഖാവ് ചന്ദ്രശേഖരന്റെ കൊലപാതകാന്വേഷണത്തിലാണ്. (എഡിജിപിയെക്കാള്‍ മുന്‍പേ അച്ചായന്റെ കുഞ്ഞുങ്ങള്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ലക്ഷണം കണ്ടിട്ട് തോന്നുന്നത്). ആയ്ക്കോട്ടെ. കുറ്റകൃത്യങ്ങള്‍ക്കെതിരെ മാധ്യമജാഗ്രത നല്ലതാണ്. പക്ഷേ ഒരേയൊരു സംശയമുള്ളത്, 120 കോടി ജനങ്ങളുടെയും ആധിയ്ക്ക് ഇന്ന് ഈ ദിവസം ബൃഹത്തായ 20 പേജ് പത്രത്തില്‍ ഈ ചെറിയ സ്ഥലത്തിന്റെ മാത്രം അവകാശമേയുള്ളോ എന്നാണ്! പടിഞ്ഞാറന്‍ തരിശുവാര്‍ത്തയുടെ ധര്‍മ്മപുരിപ്പതിപ്പില്‍ ഈ ദേശീയദുരന്തത്തിന് ഇത്രയേ ഇടമുള്ളു എന്നോര്‍ത്ത് പ്രജകള്‍ക്ക്  സമാധാനിക്കാം.

ഇനിയൊരു തമാശ പ്രധാനസമഷ്ടിവാദിയുടെ സ്ഥാപകനേതാവായ, മലനാട് പ്രതിപക്ഷനേതാവിന്റെ മകനെതിരെയുള്ള അഴിമതിയന്വേഷണം സംബന്ധിച്ചുള്ള വാര്‍ത്തയാണ്. കണ്ടത്തില്‍ മാപ്ലയുടെ പത്രത്തില്‍ പറയുന്നത് കാര്യം അരുണ്മോന്റെ നിയമനം അഴിമതിയാണെങ്കിലും അഛന്‍ ഇപ്പോള്‍ സ്വന്തം കക്ഷിനേതാവിനെതിരെ ശക്തമായി റോക്കറ്റ് വിട്ടുകൊണ്ടിരിക്കുന്നതിനാല്‍ ,ഉപതിരഞ്ഞെടുപ്പില്‍ സമഷ്ടിവാദമുപേക്ഷിച്ച് മറുകണ്ടംചാടിയ പരേതാത്മാവിന്റെ വിജയത്തിന് ആ റോക്കറ്റുകള്‍ നല്‍കുന്ന ആവേഗസാധ്യതകള്‍ കണക്കിലെടുത്ത്, അരുണ്മോന്റെ അഴിമതി തല്‍ക്കാലം കണ്ടില്ലെന്ന് നടിക്കുവാന്‍ ഭരണകക്ഷിക്കാര്‍ തമ്മില്‍ ധാരണയായിരിക്കുന്നുവെന്ന്. ഭരണകൂടത്തിന്റെ ഉദാരസമീപനം എന്ന് പറയുന്ന പ്രതിഭാസം ഇതായിരിക്കുമല്ലേ? എത്ര സുന്ദരമായ നിയമവാഴ്ച! ഇത്രനാള്‍ കൊടികെട്ടിയ ആരോപണങ്ങളും അന്വേഷണങ്ങളുമായിരുന്നു. ഇപ്പോള്‍ അന്വേഷണറിപ്പോര്‍ട്ടുകളെല്ലാം തല്‍ക്കാലം അട്ടത്തിരിക്കട്ടെ എന്ന്! അഴിമതി നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം എന്ന് വെട്ടിത്തുറന്ന് പറയാന്‍ നെയ്യാറ്റില്‍ ചൂണ്ടയിട്ടിരിക്കുന്ന അധ്യാത്മന്മാര്‍ തയ്യാറായില്ലെങ്കില്‍ കുലത്തില്‍വെച്ച് തലങ്ങും വിലങ്ങും കുത്തേറ്റുകൊണ്ടിരിക്കുന്ന സമഷ്ടിവാദികള്‍ തന്നെ വരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ!

പ്രധാനസമഷ്ടിവാദികക്ഷിയുടെ സ്ഥാപകനേതാവാണെങ്കിലും പുരകത്തുമ്പോള്‍ വാഴവെട്ടുന്ന സ്വഭാവം കാട്ടുന്ന പുന്നപ്രവയലാര്‍ വിപ്ലവസേനാനിയോട് സമഷ്ടിവാദത്തിന്റെ അടിത്തറ പൊളിച്ചുകൊണ്ടിരിക്കുന്ന അഭിനവസ്റ്റാലിന്മാരുടെ മുഷ്ക്കിന്റെ പേരില്‍ നമുക്ക് ക്ഷമിക്കാം. തമ്മില്‍ ഭേദം തൊമ്മന്‍ തന്നെ!

ചുരുക്കത്തില്‍ ധര്‍മ്മപുരിയില്‍ പ്രജാപതിയുടെ ശാകുന്തളപ്രത്യയശാസ്ത്രം പൂര്‍വ്വാധികം ശോഭയോടെ ജ്വലിക്കുന്നു. രാജ്യത്തെങ്ങും സമ്പത്സമൃദ്ധിയും സമത്വസമാധാനവെള്ളരിപ്രാവുകളുടെ ചിറകടികളും. പ്രജകളാണെങ്കിലോ കണ്ണടച്ചിരുന്ന് ആകുവോളം പ്രജാപതിക്കാട്ടം തിന്നുന്നുമുണ്ട്. ധര്‍മ്മപുരിക്കിനിയെന്ത് വേണം! ശാകുന്തളം വിജയിക്കട്ടെ! പ്രജാപതിക്കാട്ടം വിജയിക്കട്ടെ!

2011 ജൂലൈ 17, ഞായറാഴ്‌ച

വി എസിന്റെ മകളും മനോരമയും പിന്നെ പത്രധര്‍മ്മവും

കഴിഞ്ഞ ദിവസം മലയാളമനോരമ ദിനപ്പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ്‌ ഇങ്ങനെയൊരു കുറിപ്പെഴുതുവാന്‍ പ്രേരിപ്പിച്ചത്‌. പത്രം വായിക്കുന്ന ഏതൊരാളുടെയും ശ്രദ്ധ പിടിച്ചുപറ്റുവാനുതകുന്ന തരത്തില്‍ വലിയൊരു വാര്‍ത്ത ഉള്‍പ്പേജില്‍. സംഭവം ഇതാണ്‌. വി എസ്‌ അച്യുതാനന്ദന്റെ മകളും രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ സയന്റിസ്റ്റുമായ ഡോ. വി വി ആശയ്ക്ക്‌ ഗവേഷണാര്‍ത്ഥം വനം വകുപ്പ്‌ 35 ലക്ഷം രൂപ നല്‍കിയിരിക്കുന്നു. പക്ഷേ ഗവേഷണപ്രബന്ധങ്ങളൊന്നും വനം വകുപ്പിന്‌ ലഭിച്ചിട്ടില്ല. രാജ്യാന്തരശാസ്ത്രജേര്‍ണലുകളില്‍ ഒരു ഗവേഷണലേഖനവും പ്രസിദ്ധീകരിച്ചതായി വനം വകുപ്പിന്‌ അറിവുമില്ല. മനോരമയോ മറ്റാരോ വിവരാവകാശനിയമപ്രകാരം അന്വേഷിച്ച്‌ കണ്ടെത്തിയ കാര്യമാണിത്‌.

വാര്‍ത്ത വായിക്കുന്ന ഏതൊരു സാധാരണക്കാരനും ആദ്യം മനസിലാവുന്ന കാര്യമിതാണ്‌ : വനം വകുപ്പ്‌ വഴിവിട്ട്‌ ആശയ്ക്ക്‌ പണം നല്‍കുകയും അവര്‍ അത്‌ വഴിവിട്ട്‌ ചിലവാക്കുകയും ചെയ്തിരിക്കുന്നു. അതും ഒന്നും രണ്ടുമല്ല, 35 ലക്ഷം രൂപ..! വാര്‍ത്ത വായിക്കുന്ന ഏതൊരു സാധാരണക്കാരനും വായ്‌ പൊളിച്ച്‌ "അമ്പട വി എസ്സേ..! അമ്പടി ആശേ..!!" എന്ന് അസ്തപ്രജ്ഞരാവുമെന്ന് ഉറപ്പ്‌..!

വാര്‍ത്തയുടെ വിശദാംശങ്ങള്‍ പറയുന്നത്‌ പത്ത്‌ വര്‍ഷം കൊണ്ടാണ്‌ (2001 മുതല്‍) വനം വകുപ്പ്‌ സഹ്യപര്‍വതനിരയിലെ ജൈവവൈവിധ്യഗവേഷണത്തിനായി ഒരു പ്രൊജക്ടിനും എലികളിലുള്ള ഗവേഷണത്തിനായി ഒരു പ്രൊജക്ടിനും പലപ്പോഴായി 35 ലക്ഷം രൂപ നല്‍കിയത്‌. ഇത്‌ ആശയുടെ പോക്കറ്റിലേയ്ക്ക്‌ പോയിരിക്കാമെന്ന രീതിയിലാണ്‌ വാര്‍ത്ത വളരുന്നത്‌.

ഞാന്‍ യൂണിവേഴ്സിറ്റിയില്‍ ഇരിക്കുമ്പോഴാണ്‌ മേല്‍പ്പറഞ്ഞ വാര്‍ത്ത വായിക്കുന്നത്‌. വായിച്ച ശേഷം ഞാന്‍ നേരെ പോയത്‌ ലൈബ്രറിയിലേക്കാണ്‌. അവിടെ ചെന്ന് ഇന്റര്‍നെറ്റില്‍ രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി)യുടെ വെബ്സൈറ്റ്‌ തുറന്ന് ഡോ. ആശയുടെ പ്രൊഫെയില്‍ പേജില്‍ കയറി നോക്കി. 2002 മുതല്‍ 2009 വരെ 14 ഗവേഷണലേഖനങ്ങളാണ്‌ ഡോ. ആശയുടേതായി അന്താരാഷ്ട്രജേണലുകളില്‍ വന്നിരിക്കുന്നത്‌ (ലിസ്റ്റ് കാണുവാന്‍ ഇവിടെ ക്ലിക്കുക). സസ്യങ്ങളിലുള്ള ഗവേഷണത്തിന്റെയും എലികളിലുള്ള ഗവേഷണത്തിന്റെയും. വിവരാവകാശവിവരക്കേട്‌ കിട്ടിയ പടി വിഴുങ്ങും മുന്‍പ്‌ വാര്‍ത്ത തയാറാക്കിയ മനോരമയ്ക്ക്‌ ഏറ്റവും കുറഞ്ഞത്‌ ആര്‍ജിസിബിയുടെ വെബ്സൈറ്റില്‍ കയറി അത്രയെങ്കിലും പരിശോധിക്കാമായിരുന്നു.

ഇനി ഗവേഷണപ്രബന്ധത്തിന്റെ കാര്യം. എല്ലാ ഗവേഷണലാബുകളില്‍ നടക്കുന്ന ഗവേഷണങ്ങളും പ്രാവര്‍ത്തികമാക്കപ്പെടുന്നത് ഏതെങ്കിലും ഫണ്ടിംഗ്‌ ഏജന്‍സികളില്‍ നിന്ന് അനുവദിക്കപ്പെടുന്ന പണം കൊണ്ടാണ്‌. അത്‌ ചിലപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ ഗവേഷണവകുപ്പുകള്‍ (ഉദാ : കേന്ദ്രസര്‍ക്കാറിന്റെ ഡിപ്പാര്‍ട്ട്‌മന്റ്‌ ഓഫ്‌ ബയോടെക്നോളജി അഥവാ ഡിബിറ്റി), യൂണിവേഴ്സിറ്റി ഗ്രാന്റ്സ്‌ കമ്മീഷന്‍, മറ്റ്‌ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, അതുമല്ലെങ്കില്‍ സ്വകാര്യഫണ്ടിംഗ്‌ ഏജന്‍സികള്‍ അങ്ങനെ എന്തുമാകാം. ഗവേഷണാനന്തരം പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുക ഏത്‌ യൂണിവേഴ്സിറ്റി അല്ലെങ്കില്‍ ഗവേഷണകേന്ദ്രത്തിലാണോ ആ പ്രോജക്ട്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌, അവിടെയാണ്‌. അല്ലാതെ ഫണ്ടിംഗ്‌ ഏജന്‍സിക്കല്ല. അങ്ങനെയിരിക്കേ, ആര്‍ജിസിബിയില്‍ നടന്ന ഒരു ഗവേഷണത്തിന്റെ പ്രബന്ധം കാണുവാന്‍ മനോരമ സമീപിക്കേണ്ടിയിരുന്നത്‌ ആര്‍ജിസിബിയെ ആയിരുന്നു.

മറ്റൊരു ആരോപണമായി നിരത്തപ്പെടുന്നത്‌ ഒരു പ്രോജക്ട്‌ തീരുന്നതിന്‌ മുന്‍പ്‌ മറ്റൊന്ന് തുടങ്ങി എന്നാണ്‌. ഗവേഷണമേഖല അത്ര പരിചയമില്ലാത്ത ഏതൊരാളുടെ കണ്ണിലും അക്ഷന്തവ്യമായ തെറ്റ്‌.! ഇവിടെ, കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ എന്റെ റിസര്‍ച്ച്‌ ഗൈഡിന്‌ ഒരേ സമയം ഒന്നിലധികം പ്രോജക്ടുകള്‍ ഉണ്ട്‌. ഇപ്പോള്‍ മറ്റൊന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ്‌ കമ്മീഷന്‌ പ്രൊപ്പോസ്‌ ചെയ്തിട്ട്‌ അനുമതി കാത്തിരിക്കുന്നു. എല്ലാ റിസര്‍ച്ച്‌ ലാബുകളിലും ഇതുപോലെ ഒന്നിലധികം പ്രൊജക്ടുകള്‍ ഒരേസമയം നടക്കുന്നുണ്ട്‌. എല്ലാ സയന്റിസ്റ്റുകളും പ്രൊഫസര്‍മാരും ഒന്നിലധികം പ്രോജക്ടുകള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നുമുണ്ട്‌. അപ്പോള്‍ ഡോ. ആശയ്ക്ക്‌ മാത്രമെന്താണ്‌ മനോരമയുടെ കണ്ണില്‍ അയിത്തം?

അവസാനമായി നമുക്ക്‌ തുകയുടെ വലുപ്പം എടുക്കാം. 35 ലക്ഷം രൂപ സാധാരണക്കാരനെ ഞെട്ടിക്കുന്ന ഒരു വലിയ തുകയാണ്‌. പക്ഷേ ഒരു യൂണിവേഴ്സിറ്റിയില്‍, ഒരു ഗവേഷണാന്തരീക്ഷത്തില്‍ നില്‍ക്കുന്ന എനിക്കറിയാം, പത്ത്‌ കൊല്ലം കൊണ്ട്‌, രണ്ട്‌ ഗവേഷണപ്രോജക്ടുകളിലായി 35 ലക്ഷം രൂപയെന്നത്‌ വളരെ വളരെ സാധാരണമായ ഒരു തുകയാണ്‌ എന്നത്‌. കോടിക്കണക്കിന്‌ രൂപ അതിലും ചുരുങ്ങിയ കാലയളവുകൊണ്ട്‌ നമ്മുടെ എത്രയോ ഗവേഷണലാബുകളില്‍ ചിലവാകുന്നു. മിക്കയിടത്തും ചിലവാകുന്ന തുകയുടെ പത്തിലൊന്ന് പോലും മുതലാവുന്ന രീതിയില്‍ ഫലങ്ങള്‍ ഉണ്ടാവുന്നു പോലുമില്ല. എത്രയോ രൂപ തുരുമ്പെടുത്ത ഉപകരണങ്ങളായി പാഴായി പോകുന്നു നമ്മുടെ ഗവേഷണലാബുകളില്‍. അങ്ങനെ നോക്കുമ്പോള്‍ ഏതൊരു ഗവേഷകനും കിട്ടുന്ന ഫണ്ടിംഗ്‌ മാത്രമേ ഡോ. ആശയ്ക്കും കിട്ടിയിട്ടുള്ളൂ. അതിന്‌ അവരുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട 14 അന്താരാഷ്ട്രഗവേഷണലേഖനങ്ങള്‍ സാധൂകരണവുമാകുന്നു.

അതെന്തായാലും കേരളത്തില്‍ പത്രം വായിക്കുന്നവര്‍ക്കെല്ലാം ഒരു കാര്യം മനസിലായി. അച്യുതാനന്ദന്‍ ഇത്ര നാള്‍ കറ പുരളാത്ത കമ്മ്യൂണിസ്റ്റ്‌ എന്ന് മേനി നടിച്ചു നടന്നു. ആവശ്യത്തിനും അനാവശ്യത്തിനും മറ്റുള്ളവരെ അഴിമതിക്കേസുകളില്‍ കുടുക്കുകയും ചെയ്തു. അങ്ങനെയിരിക്കേ ആദ്യം മകന്റെ രൂപത്തില്‍ വി എസിന്റെ പുറത്ത്‌ അഴിമതിക്കറ പുരണ്ടു. ഇപ്പോ ദേ മകളുടെ രൂപത്തിലും. എല്ലാ മനോരമ വായനക്കാരും മൂക്കത്ത്‌ കൈവെച്ചു. "അമ്പട വി എസേ!! അമ്പട അരുണേ!! അമ്പടി ആശേ!!

എനിക്ക്‌ പക്ഷേ ഒരു ചോദ്യമുണ്ട്‌. ആരെയെങ്കിലും ചിത്രവധമോ വ്യക്തിഹത്യയോ ചെയ്യണമെന്ന് ബോധപൂര്‍വ്വം തീരുമാനമെടുത്തിട്ട്‌, അവിടുന്നുമിവിടുന്നും കിട്ടിയ മുറിത്തെളിവുകളും തുമ്പുകളും കാട്ടി നാലുകോളം വാര്‍ത്തയാക്കി സാധാരണ വായനക്കാരനെ തെറ്റിദ്ധരിപ്പിച്ച്‌ സെന്‍സേഷണലിസവും അക്ഷരവ്യഭിചാരവും നടത്തുന്ന പണി (പത്രധര്‍മ്മമെന്ന് ഞാനതിനെ വിളിക്കില്ല. പത്രധര്‍മ്മമെന്ന വാക്കിനെ അത്‌ കളങ്കം ചാര്‍ത്തുമെന്ന് ഞാന്‍ ഭയക്കുന്നു.) എന്ന് മനോരമ ഉപേക്ഷിക്കും?