2011, ജൂലൈ 17, ഞായറാഴ്‌ച

വി എസിന്റെ മകളും മനോരമയും പിന്നെ പത്രധര്‍മ്മവും

കഴിഞ്ഞ ദിവസം മലയാളമനോരമ ദിനപ്പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ്‌ ഇങ്ങനെയൊരു കുറിപ്പെഴുതുവാന്‍ പ്രേരിപ്പിച്ചത്‌. പത്രം വായിക്കുന്ന ഏതൊരാളുടെയും ശ്രദ്ധ പിടിച്ചുപറ്റുവാനുതകുന്ന തരത്തില്‍ വലിയൊരു വാര്‍ത്ത ഉള്‍പ്പേജില്‍. സംഭവം ഇതാണ്‌. വി എസ്‌ അച്യുതാനന്ദന്റെ മകളും രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ സയന്റിസ്റ്റുമായ ഡോ. വി വി ആശയ്ക്ക്‌ ഗവേഷണാര്‍ത്ഥം വനം വകുപ്പ്‌ 35 ലക്ഷം രൂപ നല്‍കിയിരിക്കുന്നു. പക്ഷേ ഗവേഷണപ്രബന്ധങ്ങളൊന്നും വനം വകുപ്പിന്‌ ലഭിച്ചിട്ടില്ല. രാജ്യാന്തരശാസ്ത്രജേര്‍ണലുകളില്‍ ഒരു ഗവേഷണലേഖനവും പ്രസിദ്ധീകരിച്ചതായി വനം വകുപ്പിന്‌ അറിവുമില്ല. മനോരമയോ മറ്റാരോ വിവരാവകാശനിയമപ്രകാരം അന്വേഷിച്ച്‌ കണ്ടെത്തിയ കാര്യമാണിത്‌.

വാര്‍ത്ത വായിക്കുന്ന ഏതൊരു സാധാരണക്കാരനും ആദ്യം മനസിലാവുന്ന കാര്യമിതാണ്‌ : വനം വകുപ്പ്‌ വഴിവിട്ട്‌ ആശയ്ക്ക്‌ പണം നല്‍കുകയും അവര്‍ അത്‌ വഴിവിട്ട്‌ ചിലവാക്കുകയും ചെയ്തിരിക്കുന്നു. അതും ഒന്നും രണ്ടുമല്ല, 35 ലക്ഷം രൂപ..! വാര്‍ത്ത വായിക്കുന്ന ഏതൊരു സാധാരണക്കാരനും വായ്‌ പൊളിച്ച്‌ "അമ്പട വി എസ്സേ..! അമ്പടി ആശേ..!!" എന്ന് അസ്തപ്രജ്ഞരാവുമെന്ന് ഉറപ്പ്‌..!

വാര്‍ത്തയുടെ വിശദാംശങ്ങള്‍ പറയുന്നത്‌ പത്ത്‌ വര്‍ഷം കൊണ്ടാണ്‌ (2001 മുതല്‍) വനം വകുപ്പ്‌ സഹ്യപര്‍വതനിരയിലെ ജൈവവൈവിധ്യഗവേഷണത്തിനായി ഒരു പ്രൊജക്ടിനും എലികളിലുള്ള ഗവേഷണത്തിനായി ഒരു പ്രൊജക്ടിനും പലപ്പോഴായി 35 ലക്ഷം രൂപ നല്‍കിയത്‌. ഇത്‌ ആശയുടെ പോക്കറ്റിലേയ്ക്ക്‌ പോയിരിക്കാമെന്ന രീതിയിലാണ്‌ വാര്‍ത്ത വളരുന്നത്‌.

ഞാന്‍ യൂണിവേഴ്സിറ്റിയില്‍ ഇരിക്കുമ്പോഴാണ്‌ മേല്‍പ്പറഞ്ഞ വാര്‍ത്ത വായിക്കുന്നത്‌. വായിച്ച ശേഷം ഞാന്‍ നേരെ പോയത്‌ ലൈബ്രറിയിലേക്കാണ്‌. അവിടെ ചെന്ന് ഇന്റര്‍നെറ്റില്‍ രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി)യുടെ വെബ്സൈറ്റ്‌ തുറന്ന് ഡോ. ആശയുടെ പ്രൊഫെയില്‍ പേജില്‍ കയറി നോക്കി. 2002 മുതല്‍ 2009 വരെ 14 ഗവേഷണലേഖനങ്ങളാണ്‌ ഡോ. ആശയുടേതായി അന്താരാഷ്ട്രജേണലുകളില്‍ വന്നിരിക്കുന്നത്‌ (ലിസ്റ്റ് കാണുവാന്‍ ഇവിടെ ക്ലിക്കുക). സസ്യങ്ങളിലുള്ള ഗവേഷണത്തിന്റെയും എലികളിലുള്ള ഗവേഷണത്തിന്റെയും. വിവരാവകാശവിവരക്കേട്‌ കിട്ടിയ പടി വിഴുങ്ങും മുന്‍പ്‌ വാര്‍ത്ത തയാറാക്കിയ മനോരമയ്ക്ക്‌ ഏറ്റവും കുറഞ്ഞത്‌ ആര്‍ജിസിബിയുടെ വെബ്സൈറ്റില്‍ കയറി അത്രയെങ്കിലും പരിശോധിക്കാമായിരുന്നു.

ഇനി ഗവേഷണപ്രബന്ധത്തിന്റെ കാര്യം. എല്ലാ ഗവേഷണലാബുകളില്‍ നടക്കുന്ന ഗവേഷണങ്ങളും പ്രാവര്‍ത്തികമാക്കപ്പെടുന്നത് ഏതെങ്കിലും ഫണ്ടിംഗ്‌ ഏജന്‍സികളില്‍ നിന്ന് അനുവദിക്കപ്പെടുന്ന പണം കൊണ്ടാണ്‌. അത്‌ ചിലപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ ഗവേഷണവകുപ്പുകള്‍ (ഉദാ : കേന്ദ്രസര്‍ക്കാറിന്റെ ഡിപ്പാര്‍ട്ട്‌മന്റ്‌ ഓഫ്‌ ബയോടെക്നോളജി അഥവാ ഡിബിറ്റി), യൂണിവേഴ്സിറ്റി ഗ്രാന്റ്സ്‌ കമ്മീഷന്‍, മറ്റ്‌ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, അതുമല്ലെങ്കില്‍ സ്വകാര്യഫണ്ടിംഗ്‌ ഏജന്‍സികള്‍ അങ്ങനെ എന്തുമാകാം. ഗവേഷണാനന്തരം പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുക ഏത്‌ യൂണിവേഴ്സിറ്റി അല്ലെങ്കില്‍ ഗവേഷണകേന്ദ്രത്തിലാണോ ആ പ്രോജക്ട്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌, അവിടെയാണ്‌. അല്ലാതെ ഫണ്ടിംഗ്‌ ഏജന്‍സിക്കല്ല. അങ്ങനെയിരിക്കേ, ആര്‍ജിസിബിയില്‍ നടന്ന ഒരു ഗവേഷണത്തിന്റെ പ്രബന്ധം കാണുവാന്‍ മനോരമ സമീപിക്കേണ്ടിയിരുന്നത്‌ ആര്‍ജിസിബിയെ ആയിരുന്നു.

മറ്റൊരു ആരോപണമായി നിരത്തപ്പെടുന്നത്‌ ഒരു പ്രോജക്ട്‌ തീരുന്നതിന്‌ മുന്‍പ്‌ മറ്റൊന്ന് തുടങ്ങി എന്നാണ്‌. ഗവേഷണമേഖല അത്ര പരിചയമില്ലാത്ത ഏതൊരാളുടെ കണ്ണിലും അക്ഷന്തവ്യമായ തെറ്റ്‌.! ഇവിടെ, കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ എന്റെ റിസര്‍ച്ച്‌ ഗൈഡിന്‌ ഒരേ സമയം ഒന്നിലധികം പ്രോജക്ടുകള്‍ ഉണ്ട്‌. ഇപ്പോള്‍ മറ്റൊന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ്‌ കമ്മീഷന്‌ പ്രൊപ്പോസ്‌ ചെയ്തിട്ട്‌ അനുമതി കാത്തിരിക്കുന്നു. എല്ലാ റിസര്‍ച്ച്‌ ലാബുകളിലും ഇതുപോലെ ഒന്നിലധികം പ്രൊജക്ടുകള്‍ ഒരേസമയം നടക്കുന്നുണ്ട്‌. എല്ലാ സയന്റിസ്റ്റുകളും പ്രൊഫസര്‍മാരും ഒന്നിലധികം പ്രോജക്ടുകള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നുമുണ്ട്‌. അപ്പോള്‍ ഡോ. ആശയ്ക്ക്‌ മാത്രമെന്താണ്‌ മനോരമയുടെ കണ്ണില്‍ അയിത്തം?

അവസാനമായി നമുക്ക്‌ തുകയുടെ വലുപ്പം എടുക്കാം. 35 ലക്ഷം രൂപ സാധാരണക്കാരനെ ഞെട്ടിക്കുന്ന ഒരു വലിയ തുകയാണ്‌. പക്ഷേ ഒരു യൂണിവേഴ്സിറ്റിയില്‍, ഒരു ഗവേഷണാന്തരീക്ഷത്തില്‍ നില്‍ക്കുന്ന എനിക്കറിയാം, പത്ത്‌ കൊല്ലം കൊണ്ട്‌, രണ്ട്‌ ഗവേഷണപ്രോജക്ടുകളിലായി 35 ലക്ഷം രൂപയെന്നത്‌ വളരെ വളരെ സാധാരണമായ ഒരു തുകയാണ്‌ എന്നത്‌. കോടിക്കണക്കിന്‌ രൂപ അതിലും ചുരുങ്ങിയ കാലയളവുകൊണ്ട്‌ നമ്മുടെ എത്രയോ ഗവേഷണലാബുകളില്‍ ചിലവാകുന്നു. മിക്കയിടത്തും ചിലവാകുന്ന തുകയുടെ പത്തിലൊന്ന് പോലും മുതലാവുന്ന രീതിയില്‍ ഫലങ്ങള്‍ ഉണ്ടാവുന്നു പോലുമില്ല. എത്രയോ രൂപ തുരുമ്പെടുത്ത ഉപകരണങ്ങളായി പാഴായി പോകുന്നു നമ്മുടെ ഗവേഷണലാബുകളില്‍. അങ്ങനെ നോക്കുമ്പോള്‍ ഏതൊരു ഗവേഷകനും കിട്ടുന്ന ഫണ്ടിംഗ്‌ മാത്രമേ ഡോ. ആശയ്ക്കും കിട്ടിയിട്ടുള്ളൂ. അതിന്‌ അവരുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട 14 അന്താരാഷ്ട്രഗവേഷണലേഖനങ്ങള്‍ സാധൂകരണവുമാകുന്നു.

അതെന്തായാലും കേരളത്തില്‍ പത്രം വായിക്കുന്നവര്‍ക്കെല്ലാം ഒരു കാര്യം മനസിലായി. അച്യുതാനന്ദന്‍ ഇത്ര നാള്‍ കറ പുരളാത്ത കമ്മ്യൂണിസ്റ്റ്‌ എന്ന് മേനി നടിച്ചു നടന്നു. ആവശ്യത്തിനും അനാവശ്യത്തിനും മറ്റുള്ളവരെ അഴിമതിക്കേസുകളില്‍ കുടുക്കുകയും ചെയ്തു. അങ്ങനെയിരിക്കേ ആദ്യം മകന്റെ രൂപത്തില്‍ വി എസിന്റെ പുറത്ത്‌ അഴിമതിക്കറ പുരണ്ടു. ഇപ്പോ ദേ മകളുടെ രൂപത്തിലും. എല്ലാ മനോരമ വായനക്കാരും മൂക്കത്ത്‌ കൈവെച്ചു. "അമ്പട വി എസേ!! അമ്പട അരുണേ!! അമ്പടി ആശേ!!

എനിക്ക്‌ പക്ഷേ ഒരു ചോദ്യമുണ്ട്‌. ആരെയെങ്കിലും ചിത്രവധമോ വ്യക്തിഹത്യയോ ചെയ്യണമെന്ന് ബോധപൂര്‍വ്വം തീരുമാനമെടുത്തിട്ട്‌, അവിടുന്നുമിവിടുന്നും കിട്ടിയ മുറിത്തെളിവുകളും തുമ്പുകളും കാട്ടി നാലുകോളം വാര്‍ത്തയാക്കി സാധാരണ വായനക്കാരനെ തെറ്റിദ്ധരിപ്പിച്ച്‌ സെന്‍സേഷണലിസവും അക്ഷരവ്യഭിചാരവും നടത്തുന്ന പണി (പത്രധര്‍മ്മമെന്ന് ഞാനതിനെ വിളിക്കില്ല. പത്രധര്‍മ്മമെന്ന വാക്കിനെ അത്‌ കളങ്കം ചാര്‍ത്തുമെന്ന് ഞാന്‍ ഭയക്കുന്നു.) എന്ന് മനോരമ ഉപേക്ഷിക്കും?

2011, ജൂൺ 7, ചൊവ്വാഴ്ച

പാസിംഗ്‌ ഓഫ്‌ ഭീഷ്മ അഥവാ ഭീഷ്മരുടെ കുരിശുമരണം!

(ഒരു പൊളിട്രിക്കല്‍ പൊറാട്ട്‌ നാടകം)

അനൌണ്‍സ്മെന്റ് : സഹൃദയരേ, ഇത്‌ ഒന്‍പതാംക്ലാസിലെ ഇംഗ്ലീഷ്‌ പാഠപുസ്തകത്തിലെ "പാസിംഗ്‌ ഓഫ്‌ ഭീഷ്മ" എന്ന അദ്ധ്യായത്തിന്റെ ആധുനികരംഗാവിഷ്ക്കാരമാണ്‌. ഭാരതകലാസമിതി നിങ്ങള്‍ക്കുവേണ്ടി ഈ കൃഷ്ണലീലാമൈതാനിയില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം "പാസിംഗ്‌ ഓഫ്‌ ഭീഷ്മ! അഥവാ ഭീഷ്മരുടെ കുരിശുമരണം!!" (സിംബല്‍)
----------------------

ഗ്രീന്‍ റൂം

മേക്കപ്പിനിടയില്‍ സംസാരിച്ചിരിക്കുന്ന സോണിയാഗാന്ധാരിയും മനോമോഹനഭീഷ്മപിതാമനും. സോണിയാഗാന്ധാരി കണ്ണില്‍ ഒരു കറുത്തതുണി കെട്ടുന്നു.

മനോ : എന്താണ്‌ മകളേജി (മകള്‍ ആണെങ്കിലും സോണിയാഗാന്ധാരിജി ഒരു ജി തന്നെയാണ്‌. സോ ബഹുമാനം വേണം.) കണ്ണിലൊരു കറുത്ത തുണി?

ഗാന്ധാരിജി : അത്‌ ഭീഷ്മരേ, കണ്ണ് മൂടിക്കെട്ടിയാല്‍ പിന്നെ കലാസമിതീടെ ദാരിദ്ര്യോം അംഗങ്ങളുടെ പതം പറച്ചിലും കണ്ണീരുമൊന്നും കാണണ്ടല്ലോ. എപ്പോഴും ദാരിദ്ര്യം പറയാനേ നേരമുള്ളു, കണ്ട്രിപീപ്പിള്‍സ്‌!

മനോ : ഓഹ്‌.. ഗ്രേറ്റ്‌! വാട്ട്‌ ആന്‍ ഐഡിയാജി. ഞാനുമിത്‌ നേരത്തെ ചെയ്യേണ്ടതായിരുന്നു. ഇവന്മാരുടെ ആവലാതികളും ദാരിദ്ര്യോം കേട്ട്‌ ഞാന്‍ മടുത്തു. (അമേരിക്കേന്ന് ഇമ്പോര്‍ട്ട് ചെയ്ത സ്പെഷല്‍ കാജാബീഡിയൊരെണ്ണം കത്തിച്ച്‌ ,ഒരു കട്ടന്‍പുകയെടുത്ത്‌ മനോ തുടരുന്നു). സമിതീടെ ഖജനാവിന്റെ വലിപ്പം കൂട്ടുന്ന കാര്യത്തെക്കുറിച്ച്‌ അമേരിക്കന്‍ രാജാവ്‌ ദുര്യോ ധനാമയുമായി സംസാരിച്ചിട്ട്‌ ഇങ്ങോട്ടിറങ്ങിവരുമ്പോ കുറേയെണ്ണം മുന്നില്‌ : എണ്ണയ്ക്ക്‌ വിലകൂടുതലാണ്‌, ആഹാരത്തിന്‌ തീവില, പച്ചക്കറിയേത്തൊടുമ്പോ കൈപൊള്ളുന്നൂ, സമിതീലെല്ലാരും മുഴുപ്പട്ടിണിയാണെന്നൊക്കെപ്പറഞ്ഞ്‌..! സംസ്ക്കാരമില്ലാത്ത കണ്ട്രികള്‍.! (വീണ്ടും ഒരു പുകയിലേയ്ക്ക്‌) ഇവര്‍ക്കൊക്കെ എന്തറിയാം സമിതീടെ ഖജനാവിനേപ്പറ്റി. അടുത്ത ഒരുകൊല്ലംകൊണ്ട്‌ ഖജനാവിന്റെ ഫോട്ടോയിലെ കുനുകുനാന്നുള്ള നുമ്മടെ മറ്റേ വര ഇരുപത്തിയഞ്ച്‌ ശതമാനം പൊക്കിവരയ്ക്കാന്‍ സഹായിക്കണമെന്ന് ഞാന്‍ ദുര്യോധനാമയോട്‌ പറഞ്ഞു. എന്തിനാ ഇരുപത്തിയഞ്ചാക്കുന്നേ, നൂറ്റമ്പത്‌ ശതമാനം പൊക്കിത്തരാമെന്ന് ദുര്യോധനാമ! അപ്പഴാ അവന്റെയൊക്കെ കഞ്ഞീം കറീം കളി! ഹൂഹൂഹൂ.... (സലിംകുമാര്‍ സ്റ്റെയിലില്‍ പൊട്ടിച്ചിരിക്കുന്ന മനോമോഹനഭീഷ്മര്‍).

സംവിധായകന്‍ കം പ്രധാനവേഷക്കാരന്‍ അര്‍ജ്വാനിജി ഓടിവരുന്നു.

പെട്ടെന്ന് എണീക്കുന്നവഴിക്ക്‌ കണ്ണുകാണാഞ്ഞ്‌ തപ്പിത്തടഞ്ഞ്‌ വേച്ചുവീഴുന്ന സോണിയാഗാന്ധാരി. ഗാന്ധാരിജിയെ താങ്ങിനിര്‍ത്താന്‍ മല്‍സരിക്കുന്ന കപില്‍ ശകുനിയും ജരാസന്ധന്‍ ത്രിവേണിയും വെള്ളയുടുപ്പുകാരും.

ഗ്രീന്‍ റൂമിന്റെ മൂലയിലേക്ക്‌ മാറി കുത്തിയിരുന്ന് ബീഡി വലിക്കുന്ന മനോമോഹനഭീഷ്മപിതാമഹന്‍.

അര്‍ജ്വാനി : ആരും ഒരുങ്ങിയില്ലേ ഇതുവരെ.? ദേ അവിടെ ബെല്ല് മൂന്നാലെണ്ണമടിച്ചു. ആളുകളിപ്പോ തെറിവിളിക്കും.

പാലം കുലുങ്ങിയാലും മാമന്‍ കുലുങ്ങുകേലെന്ന മട്ടില്‍ ഒന്ന് നോക്കിയശേഷം മനോമാമന്‍ ബീഡിയിലേക്ക്‌ തിരികെ.

അര്‍ജ്വാനി : എടോ തന്നെ ഞാന്‍ അമ്പെയ്ത്‌ വീഴ്ത്തുന്ന സീനാ വരാമ്പോണെ. താനിതെന്തോന്നെടുക്കുവാ?

ബീഡി സ്ലോമോഷനില്‍ വലിച്ചെറിഞ്ഞ്‌ സ്ലോമോഷനില്‍ എണീറ്റ്‌ സ്ലോമോഷനില്‍ മിണ്ടാതെ സ്റ്റേജിലേക്ക്‌ പോകുന്ന മനോ.

അര്‍ജ്വാനി : താനിതെങ്ങോട്ടാ ആ വീണേം കൊണ്ട്‌. എപ്പോഴുമുണ്ടല്ലോ കൈയ്യിലൊരു ഒണക്ക വീണ.! എടോ തന്റെ വേഷം നാരദന്റെയല്ല. ഭീഷ്മരുടെയാ. (വീണയില്‍ കടന്നു പിടിക്കുന്നു. രണ്ടുപേരും മല്‍പ്പിടുത്തം.)

മനോമോഹന്‍ : സോറി അര്‍ജ്വാനിജി. ഭാരതകലാസമിതി അധികം താമസിയാതെ കത്തിപ്പണ്ടാരമടങ്ങുമെന്ന് അമേരിക്കേലെ രാജാവ്‌ ദുര്യോ ധനാമ പറഞ്ഞിട്ടുണ്ട്. അന്നേരം വായിക്കാന്‍ വേണ്ടി ഞാന്‍ കൊണ്ടുനടക്കുന്നതാ. എന്താണെന്നറിയില്ല, എനിക്ക് തീ കണ്ടാ അപ്പൊ വീണവായിക്കാൻ തോന്നും! ഇതിപ്പോ എപ്പോഴാ ഉപയോഗം വരുന്നതെന്നറിയില്ലല്ലോ! അതോണ്ട്‌ വെരി സോറി. അതേല്‍ തൊട്ടുള്ള കളിയൊന്നും വേണ്ട.

അര്‍ജ്വാനി നോക്കിനില്‍ക്കേ വീണയുമായി മൂളിപ്പാട്ടും പാടി പോകുന്ന മനോ.

തിരിഞ്ഞുനോക്കുമ്പോള്‍ സോണിയാഗാന്ധാരിയെ ഒരുക്കുവാന്‍ മല്‍സരിക്കുന്ന ഖദറിട്ട നൂറുകണക്കിന്‌ കൗരവര്‍.

അര്‍ജ്വാനി: എന്റെ ഗാന്ധാരിജി, നിങ്ങളെങ്ങനൊക്കെ വേഷമിട്ടാലും കലാസമിതീടെ പ്രസിഡണ്ടാക്കുകേല. അതോണ്ടിതൊക്കെ മതി. വാ.. വേഗം തട്ടേല്‍ക്കേറാന്‍ നോക്ക്‌.

ഗാന്ധാരിജി: കലാസമിതീടെ പ്രസിഡണ്ട്‌ സ്ഥാനം എനിക്ക്‌ പുല്ലാണ്‌. അതില്ലേലും കലാസമിതീടെ കണ്ട്രോളെനിക്ക്‌ തന്നാന്ന് നിങ്ങക്കറിയാല്ലോ. എന്തായാലും ആ സ്ഥാനം കണ്ട്‌ നിങ്ങള്‌ പനിക്കണ്ട. മനോമോഹനന്റെ കാലശേഷം അവിടെ ഞാനെന്റെ മോന്‍ ദുര്യാഹുലനെ കേറ്റിയിരുത്തും. (പുഛസ്വരത്തില്‍ പറഞ്ഞിട്ട്‌ കണ്ണുംകെട്ടി സ്റ്റേജിലേക്ക്‌ കൗരവരുടെ അകമ്പടിയോടെ തപ്പിത്തടഞ്ഞ്‌ പോകുന്ന ഗാന്ധാരിജി.
-------------------------

ഈയൊരു ബെല്ലോടുകൂടി നാടകം ആരംഭിക്കുകയായി. ട്ര്ണീം.....!)

രംഗം ഒന്ന് (യുദ്ധം എട്ടാം ദിവസം)

രംഗത്ത്‌ മനോമോഹനഭീഷ്മര്‍ തേരില്‍. ആ തേരില്‍ തന്നെ മനോമോഹനന്റെ പുറകില്‍ ഒരു കസേരയില്‍ വിശാലമായി ഇരിക്കുന്ന സോണിയാഗാന്ധാരി. തേരുതള്ളുന്ന വെള്ളഖദറുകാരും കുറേ സാമന്തരാജാക്കന്മാരും. ഇടയ്ക്ക്‌ അവരില്‍ ചിലര്‍ തേരുവലിക്കുന്ന കുതിരയെ ഓതുകാലുവച്ചു താഴെയിടാന്‍ ശ്രമിക്കുന്നു. അങ്ങനെ ചെയ്യുന്നവരെല്ലാം ഗാന്ധാരിജിയുടെ കൈയില്‍നിന്ന് തലയ്ക്ക്‌ കിട്ടുന്ന കിഴുക്കുകളോടെ അല്‍പ്പനേരം സമാധിയാവുന്നു. വീണ്ടും അവര്‍ ഉണരുന്നതോടെ രംഗം ആവര്‍ത്തിക്കുന്നു.

വേദിയിലേയ്ക്ക്‌ തേരില്‍ പാഞ്ഞ്‌ വരുന്ന അര്‍ജ്വാനിജി. അകമ്പടിയായി സുഷമാദ്രൗപദിയും നരേന്ദ്രഭീമോഡിയുമൊക്കെയുണ്ട്‌. തലങ്ങും വിലങ്ങും അമ്പും ശൂലങ്ങളും പായുന്നു. മനോമോഹനഭീഷ്മരും സോണിയാഗാന്ധാരിയും പലവഴി ഡൈവ്‌ ചെയ്തും ചാടിമറിഞ്ഞും ഒഴിഞ്ഞുവെട്ടിയും ഓതിരകടകം കാട്ടിയും രക്ഷപെടുന്നു. കൗരവരില്‍ പലരും അമ്പും ശൂലവും കൊണ്ടുവീഴുന്നുണ്ട്‌.

ഹഹഹഹഹാ.... ഹഹഹഹഹാ.... (അര്‍ജ്വാനിജി വെറുതെ അട്ടഹസിക്കുന്നു.)

വീണ്ടും തലങ്ങും വിലങ്ങും അമ്പുകളും ശൂലങ്ങളും പായുന്നു. വീണ്ടും മനോമോഹനഭീഷ്മരും സോണിയാഗാന്ധാരിയും പലവഴി ഡൈവ്‌ ചെയ്തും ചാടിമറിഞ്ഞും ഒഴിഞ്ഞുവെട്ടിയും ഓതിരകടകം കാട്ടിയും രക്ഷപെടുന്നു. വീണ്ടും കൗരവരില്‍ പലരും അമ്പും ശൂലവും കൊണ്ടുവീഴുന്നു.

ഹഹഹഹാ... ഹഹഹഹഹാ... (വീണ്ടും അര്‍ജ്വാനിജി വെറുതെ അട്ടഹസിക്കുന്നു.)

അര്‍ജ്വാനി : ഹേയ്‌ മനോമോഹനഭീഷ്മാ, ഇന്ന് യുദ്ധം എട്ടാം ദിവസം (അതോ വര്‍ഷമോ?). കഴിഞ്ഞ ഏഴ്‌ ദിവസമായി ഞാന്‍ കാത്തിരുന്ന ദിവസമിന്ന്. ഇതാ നിങ്ങളെ ഞാന്‍ ശരശയ്യയില്‍ തള്ളിയിടാന്‍ പോകുന്നു. എനിക്ക്‌ ഭാഗ്യമായി നിങ്ങള്‍ക്കെതിരെയുള്ള അന്നാമഹര്‍ഷിയുടെ ശാപമുണ്ട്‌. വില്ലാളിവീരന്‍ അര്‍ജ്വാനിയുടെ ശരങ്ങളെ ഇതാ തടുക്കാമെങ്കില്‍ തടുത്തുകൊള്ളു!

അര്‍ജ്വാനി ഒരു റ്റുജിസ്പെക്ട്രാസ്ത്രമെടുത്ത്‌ തൊടുത്തു. അത്‌ ഭീഷ്മരുടെ കണ്ണേല്‍ കൊണ്ടുകൊണ്ടില്ല എന്ന മട്ടില്‍ പോയി. എങ്കിലും അതുകൊണ്ട്‌ കൗരവരും പിന്നെ ചില സാമന്തരാജാക്കന്മാരും രാജകുമാരന്മാരും, എന്തിനധികം! രാജകുമാരിമാരും കറങ്ങിവീണു.

ഗാന്ധാരിജി : എന്തര്‌ നോക്കിനിക്കണ്‌? നമ്മുടെ ആ സുഖോയിമിസൈലെടുത്ത്‌ അയാടെ നെഞ്ചത്തിനിട്ട്‌ ഒരുകാച്ചങ്ങ്‌ കാച്ചെന്റെ മനോമോഹനഭീഷ്മാ..!

മനോ : വെയിറ്റ്‌. അമേരിക്കന്‍ രാജാവ്‌ ദുര്യോധനാമയുടെ കൈയിലാ അതിന്റെ റിമോട്ട്‌. എന്തുചെയ്താലും അങ്ങേരോട്‌ പറഞ്ഞ്‌ അനുവാദം വാങ്ങീട്ടേ ചെയ്യാവുള്ളൂന്നാ പറഞ്ഞേക്കുന്നെ. പ്രത്യേകിച്ചും യുദ്ധത്തിന്റെ സമയത്ത്‌ എതിര്‍ടീം വെടിവെക്കുമ്പോഴൊക്കെ. അങ്ങേരപ്പോ എന്തുചെയ്യണമെന്നൊക്കെ ഫ്രീയായിട്ട്‌ ഉപദേശം തരുമേന്നാ പറഞ്ഞത്‌.! ഫ്ഹീ.... (മാമുക്കോയസ്റ്റെയിലില്‍ ചിരിക്കുന്ന നമ്മുടെ മനോ). അതാ ഈ ന്യൂക്ലിയാര്‍ ഡീലിന്റെയൊക്കെ ഗുണം. ഞാനങ്ങേരെ ഒന്ന് വിളിച്ച്‌ നോക്കട്ടെ.

അര്‍ജുനാജിയുടെ അമ്പുകളില്‍ നിന്ന് ചാടിയും ഓടിയും രക്ഷപെട്ടുകൊണ്ട്‌ ഫോണ്‍ ചെയ്യുന്ന മനോ. അമ്പുകൊള്ളാതിരിക്കുവാന്‍ തേരില്‍ കുനിഞ്ഞിരിക്കുന്ന ഗാന്ധാരിജി. മരിച്ചുവീഴുന്ന കൗരവര്‍.

പെട്ടെന്ന് ഒരു ആറ്റം ബോംബ്‌ വന്ന് സ്റ്റേജിന്റെ നടുക്ക്‌ വീണ്‌ പൊട്ടുന്നു. അര്‍ജ്വാനിയുടെ പാണ്ഡവപ്പട വിരണ്ടോടുന്നു.

കൗരവര്‍ അല്‍ഭുതത്തോടെ ചുറ്റും നോക്കുന്നു. സോണിയാഗാന്ധാരി മനോമോഹനഭീഷ്മരെനോക്കി അല്‍ഭുതം കൊള്ളുന്നു.

മനോ: ഇപ്പോ എങ്ങിനിരിക്കുന്നു.! ഞാനൊന്ന് വിളിച്ച്‌ പറഞ്ഞതും ദുര്യോധനാമ ദോണ്ടെ നമ്മടെ സ്റ്റേജിത്തന്നെയിട്ട്‌ ഒരാറ്റംബോംബ്‌.! പാണ്ഡവരെല്ലാം പേടിച്ചോടീല്ലേ.! (ഗാന്ധാരിജിയുടെ നേരെ തള്ളവിരലുകൊണ്ട്‌ തമ്പ്സ് അപ്‌ കാണിക്കുന്നു. ഗാന്ധാരിജി തിരിച്ചും. ഇരുവരും തിരിഞ്ഞ്‌ അര്‍ജ്വാനിജിയെ നോക്കി മൂക്കിന്മേല്‍ കൈവിരല്‍ വെച്ച്‌ കോക്രി കാട്ടുന്നു. അര്‍ജ്വാനിജിയ്ക്ക്‌ സങ്കടം വന്നിട്ട്‌ കണ്ണൊക്കെ നിറയുന്നു.)

അര്‍ജ്വാനി: ഇതുകൊണ്ടൊന്നും ഞാന്‍ തോറ്റുപോകുമെന്ന് കരുതണ്ട. (കടപ്പാട്‌ : മോഹന്‍ലാല്‍ ഇന്‍ നാടോടിക്കാറ്റ്‌).!

അര്‍ജ്വാനി മടങ്ങിപ്പോകുന്നു.

കൗരവര്‍ വിജയമാഘോഷിക്കുന്നു. മയങ്ങിയും മരിച്ചും വീണ കൗരവരെയും സീമന്തരെയും അവിടെ ഉപേക്ഷിച്ച്‌ കൗരവപ്പട മടങ്ങുന്നു.
----------------------------

രംഗം രണ്ട്‌ (യുദ്ധം ഒന്‍പതാം ദിവസം)

തലേദിവസത്തെ സീന്‍ ആവര്‍ത്തിക്കുന്നു. തേരില്‍ മനോമോഹനനും ഗാന്ധാരിജിയും, താഴെ തേര്‍ വലിച്ച്‌, വീഴ്ത്തുന്ന കൗരവരും സാമന്തരും.

വീണ്ടും പാഞ്ഞെത്തുന്ന അര്‍ജ്വാനിജിയുടെ തേര്‌.! വീണ്ടും അകമ്പടി സേവിക്കുന്ന സുഷമാദ്രൗപദിയും നരേന്ദ്രഭീമോഡി ഇത്യാദികളും. വീണ്ടും തലങ്ങും വിലങ്ങും പായുന്ന അമ്പുകളും ശൂലങ്ങളും.

മനോമോഹനഭീഷ്മരും സോണിയാഗാന്ധാരിജിയും കൗരവരും സീമന്തരുമെല്ലാം പകച്ചുനിന്നു. അല്‍ഭുതപരതന്ത്രരായി നിന്നു. കാരണമെന്താ? അമ്പുകളും ശൂലങ്ങളും? അല്ലാ...! നിങ്ങള്‍ക്ക്‌ തെറ്റി.

അര്‍ജ്വാനിയുടെ തേര്‌ തെളിക്കുന്നതാരാ.? നുമ്മടെ കൃഷ്ണന്‍! ഏത്‌ കൃഷ്ണന്‍? നമ്മുടെ ബാലേഷ്ണന്‍! അര്‍ജ്വാനീടെ മുന്‍പിലോ? നല്ല "മേരിക്കുണ്ടൊരു കുഞ്ഞാട്‌" മോഡല്‍ ചുരിദാറൊക്കെ ഇട്ട്‌ നമ്മുടെ രാംദേവി.!

മനോയും സോണിയാജിയുമൊക്കെ ഞെട്ടാതിരിക്കുമോ!

രാംദേവി തേരിലിരുന്ന് മസിലുപിടിച്ച്‌ കാണിക്കുന്നു.! മൂക്കുംവായും പൊത്തി ശ്വാസം മുട്ടിപ്പിടയുന്നു.! ഒറ്റക്കാലില്‍ നിന്ന് സള്‍സാഡാന്‍സ്‌ കളിക്കുന്നു.! തലകുത്തിനിന്ന് റൊട്ടീം പാലും കഴിക്കുന്നു.!

മനോ : അയ്യേ, ഈ സാധനത്തിനോടൊന്നും യുദ്ധം ചെയ്യാന്‍ എന്നെക്കൊണ്ടാവൂല്ല. ഞാന്‍ വേണേല്‍ സമിതീന്ന് പൊക്കോളാം. എനിക്കാ ഖജനാവിന്റെ ഫോട്ടോഗ്രാഫ്‌ തന്നാല്‍ മതി. അതേല്‌ വരകള്‍ വരച്ച്‌ ഇനിയുള്ള കാലം ഞാന്‍ കഴിച്ചോളാം.

ഇതുകണ്ടതും കേട്ടതും സോണിയാജി താഴെ തേരുവലിക്കുന്ന കപില്‍ ശകുനിയുടെ തലയ്ക്കിട്ട്‌ ഒറ്റത്തട്ട്‌ കൊടുക്കുന്നു. കപില്‍ ശകുനിയും മൂന്നാലുപേരുംകൂടി ഓടിച്ചെന്ന് രാംദേവീടെ കാല്‍ക്കല്‍ ഡൈവ്‌ ചെയ്യുന്നു. കലാസമിതീടെ നടത്തിപ്പില്‍ പങ്കുതരാമെന്ന് രാംദേവീടെ കാതില്‍ രഹസ്യമായി പറയുന്നു. എങ്കില്‍ ഡാന്‍സ്‌ നിര്‍ത്താമെന്ന് രാംദേവിയും രഹസ്യം പറയുന്നു. പക്ഷേ അത്‌ മറ്റുള്ളോരറിയല്ലെന്നും.

കേട്ടപാതി കേള്‍ക്കാത്തപാതി ശകുനി ആന്‍ഡ്‌ ടീം ഒരു മൈക്കെടുത്ത്‌ അങ്ങ്‌ വിളിച്ചുകൂവുന്നു.

രാംദേവി ഡാന്‍സ്‌ നിര്‍ത്തിയേ...!!

രാംദേവി : എന്ത്‌.! അത്രയ്ക്കഹങ്കാരമോ.! നോം ഇങ്ങനെയൊക്കെ പത്തുപേരെ പറ്റിച്ച്‌ ജീവിച്ചുകഴിയുമ്പോ നിനക്കൊന്നും സുഖിക്കുന്നില്ലല്ലേ. എങ്കില്‍ നിങ്ങളും സുഖിക്കണ്ട.!

രാംദേവിയുടെ സള്‍സാഡാന്‍സിന്റെ താളം മുറുകുന്നു. പുറകില്‍ പാണ്ടിമേളം മുറുകുന്നു. വായിക്കുന്നത്‌ പാണ്ഡവര്‍. രാംദേവിയ്ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ ആര്‍പ്പുവിളിക്കുന്ന അര്‍ജ്വാനിയും കൂട്ടുകാരും. ഒന്നും മിണ്ടാതെ കള്ളച്ചിരിയുമായി ബാലേഷ്ണന്‍.

ഡാന്‍സ്‌.! മേളം.! ഡാന്‍സ്‌.! മേളം.! ഡാന്‍സ്‌.!! മേളം.!! (ഇതിങ്ങനെ മാറിമാറിക്കാണിക്കണം. കൂട്ടത്തില്‍ ചിരിക്കുന്ന ബാലേഷ്ണന്റെ ക്ലോസപ്പുകളും.)

അര്‍ജ്വാനിയും കൂട്ടരും ഇതിനിടയില്‍ മനോമോഹനഭീഷ്മരുടെ തേരിനുനേരെ അമ്പുകളും ശൂലങ്ങളും വിടുന്നു. കൗരവര്‍ ഒഴിഞ്ഞുമാറുന്നു. പകച്ച്‌ നില്‍ക്കുന്നു.

രാംദേവിയുടെ ഡാന്‍സ്‌ താണ്ഡവമായിമാറുന്നു. ഇളകിയാടുന്ന സ്റ്റേജ്‌. മുറുകുന്ന താളം. ആര്‍പ്പുവിളിച്ചു പൂണ്ടുവിളയാടുന്ന നടീനടന്മാര്‍. ചിരിക്കുന്ന ബാലേഷ്ണന്‍. പകച്ചിരിക്കുന്ന കാണികള്‍. ഡും ഡും ഡും..! (ഇതെല്ലാം പെട്ടെന്ന് പെട്ടെന്ന് മാറ്റിക്കാണിക്കണം.)

പെട്ടെന്ന് സ്റ്റേജിലേയ്ക്ക്‌ ഇരച്ചെത്തുന്ന സംഘാടകസമിതിക്കാരും പോലീസുകാരും. അവര്‍ രാംദേവിയുടെ മേല്‍ ചാടിവീഴുന്നു. പിന്നെ ഒരു പൊഹ!

പുകമാറുമ്പോള്‍ രാംദേവി രാംദേവനായി പോലീസ്‌ കസ്റ്റഡിയില്‍. രാംദേവിയുടെ വീടിന്റെ ആധാരത്തിലെന്തോ അക്ഷരത്തെറ്റുണ്ടത്രേ! അത്‌ ചോദിക്കാന്‍ വന്നതാണെന്ന്. രാംദേവന്‍ തിരിഞ്ഞും മറിഞ്ഞും നോക്കുന്നു.

പൊലീസ്‌ : എന്താ?

രാംദേവന്‍ : അല്ല... നമ്മടെ ബാലേഷ്ണന്‍ ഇവിടെങ്ങാണ്ടുണ്ടാരുന്ന്.... ഓനെവിടെപ്പോയി.... (ബാലേഷ്ണനെ നോക്കുന്ന രാംദേവനും പോലീസും).

ഇതിനിടയില്‍ മൈതാനത്തിന്റെ കിഴക്കുവശത്തുള്ള മതിലുചാടിക്കടന്ന്, ഔതക്കുട്ടീടെ റബറുംതോട്ടത്തിന്റെ അതിരിലൂടെ, തങ്കപ്പന്റെ തെങ്ങിന്തോപ്പിന്റെ നടുവിലൂടെ, ഔസേപ്പിന്റെ ആറുപറക്കണ്ടത്തിന്റെ വരമ്പിലൂടെ, കമലാക്ഷീടെ പശുത്തൊഴുത്തിന്റെ വിളുമ്പിലൂടെ ഓടിയോടി രക്ഷപെടുന്ന ബാലേഷ്ണന്റെ പലവിധ ആംഗിളില്‍ നിന്നുള്ള ഷോട്ടുകള്‍..!

സ്റ്റേജില്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്ന നടീനടന്മാര്‍. അതിനേക്കാളേറെ ആശയക്കുഴപ്പത്തില്‍ കാണികള്‍.

അര്‍ജ്വാനി സംഘാടകസമിതിയോട്‌ : അപ്പോ എന്റെ "പാസിംഗ്‌ ഓഫ്‌ ഭീഷ്മാ അഥവാ ഭീഷ്മരുടെ കുരിശുമരണം"..?

സംഘാടകന്‍: ആഹാ, ഇനിയും ഈ കൂത്ത്‌ ഞങ്ങള്‌ കണ്ടോണ്ടിരിക്കണോ!

അര്‍ജ്വാനി: അല്ല, എന്റെ കൊല്ലങ്ങളായുള്ള അഭിലാഷമായിരുന്നു ഈ നാടകം.! അതിനായാണ്‌ ഞാന്‍ അര്‍ജ്വാനി ആയതുതന്നെ...

സംഘാടകന്‍ : പൊക്കോണം! ഇനീം ഇതുംകണ്ടോണ്ടിരുന്നാലേ നാട്ടുകാര്‌ ആ അഭിലാഷം നിങ്ങടെ അന്ത്യാഭിലാഷമാക്കും!

ട്ര്ണീം......!! ഈയൊരു ബെല്ലോടുകൂടി നാടകം അവസാനിക്കുന്നു.
-------------------------

ഗ്രീന്‍ റൂം

കിട്ടിയകാശ്‌ വീതിച്ചെടുക്കുന്ന ഗാന്ധാരിജിയും മനോമോഹനഭീഷ്മനും അര്‍ജ്വാനിയും ശകുനിജിയും സുഷമാദ്രൗപദിജിയും മറ്റുള്ളവരും. എല്ലാവരും ആര്‍പ്പുവിളിക്കുന്നു. പരസ്പരം ആശ്ലേഷിക്കുന്നു.

ലാസ്റ്റ്‌ ഷോട്ട്‌ : നാടകം കണ്ടശേഷം, എണ്ണ വില കൂടുതലായതുകാരണം നടന്ന് വീട്ടില്‍പ്പോയി, അരിക്കും പച്ചക്കറിക്കും മറ്റവശ്യസാധനങ്ങള്‍ക്കും വില കൂടുതലായതുകാരണം പച്ചവെള്ളം മാത്രം കുടിച്ച്‌, വൈദ്യുതിക്ക്‌ വില കൂടുതലായതുകാരണം ഫാന്‍ ഓഫുചെയ്ത്‌, വിയര്‍ത്തുകുളിച്ച്‌ കിടന്നുറങ്ങാൻ വൃഥാ ശ്രമിക്കുന്ന കാണികള്‍.

ശുഭം.

****************************

ഓഫ് : ഈ നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ആരെങ്കിലുമായി സാദൃശ്യം തോന്നുകയാണെങ്കില്‍ നിങ്ങള്‍ കൊണ്ടുപോയി കേസ് കൊടുക്ക്..! ഹല്ല പിന്നെ..!!

2011, ജൂൺ 2, വ്യാഴാഴ്‌ച

ബുദ്ധിജീവിയല്ലാത്തൊരു മകന്‍ അമ്മയെക്കുറിച്ച്‌..

പതിനാറ്‌ വര്‍ഷം മുന്‍പൊരു ജൂണ്മാസത്തിലെ ഇരുണ്ടൊരു പ്രഭാതത്തില്‍ കോരിച്ചൊരിയുന്ന കാലവര്‍ഷത്തിനിടയിലൂടെ നനഞ്ഞാണ്‌, കുളിര്‍ന്നാണ്‌ ഞാന്‍ ആദ്യമായി ഇത്തിത്താനം ഹൈസ്ക്കൂളില്‍ എത്തിയത്‌. തൊട്ടപ്പുറത്തെ ഗവണ്‍മന്റ്‌ എല്‍ പി സ്ക്കൂളില്‍ നിന്നും നാലാം ക്ലാസില്‍ നിന്ന് അഞ്ചാം ക്ലാസിലേയ്ക്ക്‌ ജയിച്ചുവന്നൊരു കൊച്ചുവിദ്യാര്‍ഥി. അന്ന് ആദ്യദിവസത്തില്‍ അഞ്ച്‌ സിയില്‍ പുതിയ, വലിയ സ്ക്കൂളിനെക്കണ്ട്‌ പകച്ചിരുന്ന ഞാനുള്‍പ്പെടുന്ന പുതുക്കൂട്ടത്തിന്‌ മുന്‍പിലേയ്ക്ക്‌ ആദ്യം വന്നത്‌ സംസ്കൃതം പഠിപ്പിക്കുന്ന ഗീതടീച്ചറായിരുന്നു. അന്നാണ്‌ സംസ്കൃതമെന്ന വാക്കുപോലും ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നത്‌. ഇത്തിത്താനം സ്ക്കൂളില്‍ രണ്ടാം ഭാഷയായി മലയാളമോ സംസ്കൃതമോ തിരഞ്ഞെടുക്കാമെന്ന് ടീച്ചര്‍ പറഞ്ഞ്‌ ഞാനറിഞ്ഞു.

"സംസ്കൃതം പഠിച്ചാല്‍ എളുപ്പത്തില്‍ മാര്‍ക്ക്‌ വാങ്ങാം, തീരെക്കുറച്ചുപഠിച്ചാല്‍ മതി. മലയാളം പഠിച്ചാല്‍ മാര്‍ക്ക്‌ കിട്ടില്ല, ഒരുപാട്‌ പഠിക്കുകയും എഴുതുകയും വേണം താനും." ഗീതടീച്ചര്‍ പറഞ്ഞു.

ഞാനടക്കമുള്ള എല്ലാ മടിയന്മാര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. അഞ്ചാം ക്ലാസിലെ ആദ്യദിവസം തന്നെ ഞാന്‍ മലയാളത്തെയുപേക്ഷിച്ച്‌ സംസ്കൃതത്തെ സ്വീകരിച്ചു. കഷ്ടപ്പെടുവാന്‍ തയ്യാറായിരുന്ന ബാക്കിയുള്ള കൂട്ടുകാര്‍ മലയാളത്തെത്തന്നെ സ്വീകരിച്ചു. നീണ്ട പദ്യങ്ങളും തലപുകയ്ക്കുന്ന വ്യാകരണങ്ങളും പഠിക്കേണ്ടിവരുന്ന അവരുടെ നീണ്ട വര്‍ഷങ്ങളെ മനസില്‍ കണ്ട്‌ ഞാന്‍ അവരോട്‌ നിശബ്ദമായി സഹതപിച്ചു. കഷ്ടപ്പാടില്ലാതെ എനിക്ക്‌ കിട്ടുന്ന കൊട്ടക്കണക്കിനുള്ള മാര്‍ക്കുകളെ ഓര്‍ത്ത്‌ ഞാന്‍ ആവേശംകൊണ്ടു,

അന്നുമുതല്‍ "അഹം ഗഛാമി" "ബാലശുനക കിം രോദിതേ" തുടങ്ങിയ ചെറിയ ചെറിയ സംസ്കൃതം വാചകങ്ങള്‍ മന:പാഠമാക്കിത്തുടങ്ങി. പയ്യെപ്പയ്യെ സംസ്കൃതം പഠിക്കുവാന്‍ എളുപ്പമല്ലെന്നും അത്‌ ഒരുപക്ഷേ മലയാളത്തേക്കാള്‍ പ്രയാസമാണെന്നും മനസിലാക്കിവരുമ്പോഴേയ്ക്ക്‌ അഞ്ചാംക്ലാസ്‌ കടന്നുപോയിരുന്നു. മലയാളത്തിലേയ്ക്ക്‌ തിരിച്ചൊരു മടക്കയാത്രയിനി സാധ്യമല്ലെന്ന് അദ്ധ്യാപകരില്‍നിന്ന് മനസിലാക്കിവന്നപ്പോഴേയ്ക്കും സംസ്കൃതത്തിന്‌ പിന്നെയും കാഠിന്യമേറിയിരുന്നു. രണ്ടാം ഭാഷയുടെ മാര്‍ക്ക്‌ താഴേയ്ക്കുതാഴേയ്ക്കും വന്നുകൊണ്ടിരുന്നു. ഒടുവില്‍ പത്താംക്ലാസിന്റെ പടിയിറങ്ങുമ്പോള്‍ മന:പാഠമാക്കുന്ന വരികളല്ലാതെ സംസ്കൃതത്തില്‍ ഇന്നും സ്വന്തമായി ഒരു വാചകമെഴുതാനറിയില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോഴേയ്ക്കും മലയാളഭാഷയെന്ന വിഷയം, അതിലെ കവിതകള്‍, ഗദ്യങ്ങള്‍, വ്യാകരണങ്ങള്‍... എല്ലാം മനസിലാവുന്നതിനുമപ്പുറം അന്യമായിത്തീര്‍ന്നിരുന്നു. പക്ഷേ ഞാനത്‌ കാര്യമാക്കിയില്ല. ജീവിക്കണമല്ലോ. അതിന്‌ വിദ്യാഭ്യാസം വേണമല്ലോ. പഠിച്ചു. മൈക്രോബയോളജിയില്‍ മാസ്റ്റര്‍ ബിരുദമെടുത്തു.

ഇതിനിടയിലും അത്യാവശ്യം പുസ്തകം വായന, കലാപ്രവര്‍ത്തനങ്ങള്‍ എല്ലാമുണ്ടായിരുന്നു. പഠനശേഷം പ്രണയം വിരഹമായിത്തീര്‍ന്ന ഒരു ഇരുണ്ട ഇടവേളയില്‍ മനസിനെ വഴിതിരിച്ചുവിടാനാണ്‌ വീണ്ടും പുസ്തകങ്ങളുടെ ലോകത്തേയ്ക്ക്‌ തിരിഞ്ഞത്‌. വായന ഗൗരവമായി അറിഞ്ഞത്‌ ആ നാളുകളിലാണ്‌. മാര്‍ക്വേസിനെയും ചുള്ളിക്കാടിനെയും ബാലകൃഷ്ണനെയും ദസ്തയേവ്സ്കിയെയുമൊക്കെ വായിച്ചെടുത്ത ആ നാളുകളില്‍ നനഞ്ഞമണ്ണില്‍ നിന്നും മുള പൊട്ടിയ വിത്തുകള്‍ പോലെ ആശയങ്ങള്‍ ഉണര്‍ന്നു. അവ വളര്‍ന്ന് കാടുകയറിയപ്പോള്‍പ്പിന്നെ ഇരിക്കപ്പൊറുതിയില്ലാതെയായി. എഴുതണം. എഴുതിയേപറ്റു. ഒടുവില്‍ എഴുതാന്‍ തുടങ്ങി (ഇപ്പോഴും എഴുതാന്‍ തുടങ്ങിയിട്ടേയുള്ളു. ബാലാരിഷ്ടതയിലാണ്‌).

ഒന്നുരണ്ട്‌ കഥകളൊക്കെ എഴുതി ഇന്റര്‍നെറ്റിന്റെ ലോകത്ത്‌ അത്യാവശ്യം വിലസിനടക്കുന്നതിനിടെ ഇക്കഴിഞ്ഞ വേനലവധിക്ക്‌ അമ്മാവന്റെ മക്കള്‍ അവധിക്കാലം ചിലവിടാന്‍ വീട്ടിലെത്തി. അവരുടെ അവധിക്കാലം ഉത്സവമായി കടന്നുപോകവെ, ഒഴിവുകിട്ടിയ ഒന്നുരണ്ടുദിവസത്തിന്‌ വീട്ടിലേയ്ക്കെത്തിയ ഞാന്‍ ഒരു കഥയും ചുമന്നാണെത്തിയത്‌. അഗ്നിയുടെ ഉഷ്ണം പോലെ മനസില്‍ പുകഞ്ഞുകൊണ്ടിരുന്ന കഥയെ ഒഴിവാക്കുവാനായി പിറ്റേന്ന് ഞാനെന്റെ കമ്പ്യൂട്ടറിന്‌ മുന്‍പില്‍ നിന്ന് ഗെയിം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ പുറത്തുകളിക്കുവാന്‍ പറഞ്ഞുവിട്ടിട്ട്‌ കതകടച്ചു. ഒരു പകലിന്റെ നീണ്ട വേദനയ്ക്കുശേഷം കഥയെ പെറ്റ്‌ ആശ്വാസത്തോടെയിറങ്ങിവന്ന എന്റെ മുഖത്തേയ്ക്ക്‌ അല്‍ഭുതത്തോടെ നോക്കിനില്‍ക്കുകയായിരുന്നു കുട്ടികള്‍. അവര്‍ ആദ്യമായി കാണുകയായിരുന്നു അങ്ങനെയുള്ള വട്ട്‌. എന്റെ എല്ലാ കഥയുടെയും ആദ്യവായനക്കാരിയായ അമ്മയ്ക്കൊപ്പം അവരും വായിച്ചുകേട്ടു കഥ. അധികമൊന്നും മനസിലായില്ലെങ്കിലും അവര്‍ക്കുമെഴുതണം കഥ. പിറ്റേന്ന് ടൗണില്‍ പോയി വന്ന എന്റെ മുന്‍പിലേയ്ക്ക്‌ രണ്ട്‌ വലിയ കടലാസുകളുമായി അവര്‍ എത്തി; അവരുടെ കഥയും കൊണ്ട്‌. ഞാന്‍ വായിച്ചു. ഞാന്‍ ഞെട്ടി. പന്ത്രണ്ടും പതിമൂന്നും വയസുള്ള കുട്ടികള്‍ക്ക്‌ ഞാന്‍ കരുതിയതിനേക്കാള്‍ ചിന്ത! പക്ഷേ അതിലധികം ഞാന്‍ ഞെട്ടിയത്‌ കടലാസിലെ വാക്കുകളില്‍ കൂടി കടന്നുപോയപ്പോഴാണ്‌. ഓരോ വാക്കിലും അക്ഷരത്തെറ്റുകള്‍. ഓര്‍ക്കണം; ഓരോ വാക്കിലും! ഒരു വാക്കുപോലും പൂര്‍ണമല്ല. വാക്കുകളില്‍ മിക്കതും പകുതിവെച്ച്‌ മുറിഞ്ഞിരിക്കുന്നു.! ഞാനോര്‍ത്തു; അവരുടെ മനസില്‍ ആശയവും വാക്കുകളുമുണ്ട്‌. പക്ഷേ അത്‌ കടലാസിലേയ്ക്ക്‌ വരുമ്പോള്‍ മനസൊരു വഴിയിലും അക്ഷരങ്ങള്‍ മറ്റൊരു വഴിയിലും ദിശമാറുന്നു.ഞാനവരെക്കൊണ്ട്‌ പത്രം വായിപ്പിച്ചു. വീണ്ടും ഞാന്‍ ഞെട്ടി. അക്ഷരങ്ങള്‍ കൂട്ടിവായിക്കുവാന്‍ സാധിക്കുന്നില്ല. പല അക്ഷരങ്ങളും വായനയ്ക്കിടയില്‍ വിട്ടുപോകുന്നു. ഹൈസ്ക്കൂളില്‍ പഠിക്കുന്ന കുട്ടികളാണ്‌, ഹൈസ്ക്കൂളില്‍! ഞാനാദ്യം വിചാരിച്ചു പഠനവൈകല്യമാണെന്ന്. പക്ഷെ പിന്നീട്‌ ആ പ്രായത്തിലുള്ള എനിക്കറിയാവുന്ന മറ്റ്‌ കുട്ടികളെക്കുറിച്ച്‌ ചിന്തിച്ചപ്പോള്‍ ഒരു കാര്യം എനിക്ക്‌ ബോധ്യമായി. ആര്‍ക്കുംതന്നെ മലയാളം നേരെചൊവ്വേ എഴുതുവാനും വായിക്കുവാനുമറിയില്ല.! ഞാനൊരു മാറ്റത്തിന്റെ പച്ചമാംസത്തിലേയ്ക്ക്‌ കണ്ണ്‍ തുറക്കുകയായിരുന്നു.

കുട്ടികള്‍ക്ക്‌ മലയാളഭാഷ അന്യമായിരിക്കുന്നു. എന്തായിരിക്കാം കാരണങ്ങള്‍? ഞാന്‍ ഗൗരവമായിത്തന്നെ ആലോചിച്ചു. ആ ആലോചന എന്നെ എന്റെ ബാല്യകാലത്തിലേയ്ക്കാണ്‌ നയിച്ചത്‌.

ആശാന്‍ കളരിയിലെ പരുക്കന്‍ മണലില്‍ പൂവിതള്‍ പോലെയുള്ള കൈവിരലാലക്ഷരമെഴുതിയ കുഞ്ഞുങ്ങളില്‍ ഞാനെന്നും ഒന്നാമതായിരുന്നു. കളരിയാശാന്റെ കൈയിലെ ചീകിമിനുക്കിയ നീണ്ട ചെമ്പരത്തിക്കമ്പ്‌ ഒരേ ഒരുതവണ മാത്രമാണ്‌ എന്നെ തൊട്ടിട്ടുള്ളതെന്നാണ്‌ ഓര്‍മ്മ; അക്ഷരവഴിയിലെ ചെറിയൊരു അലസതയ്ക്ക്‌. പിന്നീടത്‌ ഒരിക്കലും ആവര്‍ത്തിച്ചില്ല. മണലില്‍നിന്ന് അക്ഷരങ്ങള്‍ ആത്മാവിലേയ്ക്കാണെത്തിയത്‌. പതിയെ കൂട്ടിവായിക്കാന്‍ പഠിച്ചുതുടങ്ങി. ആവേശമായിരുന്നു. വായന ഒരു ആഘോഷമായിരുന്നു. ബാലരമയും പൂമ്പാറ്റയും ചിത്രകഥകളും മനസിന്റെ ആകാശത്ത്‌ നിറങ്ങളുടെ പ്രപഞ്ചങ്ങള്‍ സൃഷ്ടിച്ചു. എന്തുകിട്ടിയാലും വായിക്കുകയായിരുന്നു. ചിത്രകഥകള്‍ക്കൊപ്പം മനോരമയും മംഗളവും സഖിയും മനോരാജ്യവുമെല്ലാം ബാല്യത്തില്‍ കൂട്ടുവന്നു (സഖിയും മനോരാജ്യവുമൊക്കെ ഇപ്പോ പ്രസിദ്ധീകരിക്കുന്നുണ്ടോ ആവോ!) കടയില്‍നിന്ന് സാധനങ്ങള്‍ പൊതിഞ്ഞുകിട്ടുന്ന തുണ്ടുകടലാസുകളില്‍ പോലും അക്ഷരങ്ങളെ തിരഞ്ഞു. വായിക്കുവാനാകാഞ്ഞ അവയുടെ ബാക്കിയോര്‍ത്ത്‌ ആകാംക്ഷപ്പെട്ടു. നഷ്ടപ്പെട്ടുപോയ അവയുടെ ബാക്കിയോര്‍ത്ത്‌ പരിതപിച്ചു. വീട്ടില്‍ ബാലരമ വാങ്ങുവാനായി കൂട്ടുകാര്‍ കയറിയിറങ്ങി. അങ്ങനെ ബാലരമകളില്‍ക്കൂടിയും സൗഹൃദങ്ങള്‍ വളര്‍ന്നു. ചുറ്റുവട്ടത്തുള്ള എല്ലാ കുട്ടികളുമുണ്ടായിരുന്നു ചിത്രകഥകള്‍ക്കായി.

ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ബാല്യത്തില്‍ ഞാന്‍ വളരെ ഗൗരവത്തില്‍ ജീവിച്ചിരുന്ന ഒരു പുസ്തകപ്പുഴുവായിരുന്നുവെന്ന്. പക്ഷേ ഞാനത്‌ ആയിരുന്നില്ല. ഞാന്‍ നാടന്‍പന്തും ക്രിക്കറ്റും കുട്ടിയും കോലും സാറ്റും എല്ലാം കളിച്ചിരുന്നു. പക്ഷേ എനിക്ക്‌ സമയം എന്നിട്ടും മിച്ചമായിരുന്നു. ടിവിയുള്ളത്‌ അയല്‍പക്കത്തെ ഒരു വീട്ടില്‍. കാണുന്ന പരിപാടികള്‍ ബുധനാഴ്ച ചിത്രഹാര്‍, വ്യാഴാഴ്ച ചിത്രഗീതം, ഞായറാഴച രാവിലെ മഹാഭാരതവും രാമായണവും വൈകിട്ട്‌ അഞ്ചരയ്ക്ക്‌ ഒരു സിനിമയും. തീര്‍ന്നു. ഒരാഴ്ചത്തെ ടിവി പരിപാടികളാണ്‌. ഇത്രയും കണ്ടുകഴിഞ്ഞാലും കളികളെല്ലാം കഴിഞ്ഞാലും പഠിത്തമെല്ലാം കഴിഞ്ഞാലും നാമജപമെല്ലാം കഴിഞ്ഞാലും എന്റെ ദിവസങ്ങളില്‍ ഒരുപാട്‌ സമയം ബാക്കിയാവുന്നു. ആ സമയങ്ങളെ തള്ളിനീക്കുവാന്‍ വായനയല്ലാതെ മറ്റ്‌ മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. എന്റെ സമകാലികരുടെയും അവസ്ഥ മറ്റൊന്നല്ല.

അങ്ങനെ വായനയിലൂടെ വളര്‍ന്നതുകൊണ്ട്‌ മലയാളം ഒരിക്കലും തീര്‍ത്തും അന്യമായിരുന്നില്ല എനിക്ക്‌. അല്ലെങ്കില്‍ ഞാനുള്‍പ്പെടുന്ന ആ കുട്ടികള്‍ക്ക്‌. അതുകൊണ്ടുതന്നെ വൃത്തവും അലങ്കാരവുമൊന്നും പഠിച്ചില്ലെങ്കിലും വ്യാകരണമൊന്നുമറിഞ്ഞില്ലെങ്കിലും എന്റെ അനുജന്മാരുടെ ഇപ്പോഴത്തെ പ്രായത്തില്‍ മലയാളമെനിക്ക്‌ നന്നായി വഴങ്ങിയിരുന്നു.

ഇനിയാണ്‌ വിഷയത്തിന്റെ കാതല്‍. മലയാളം എഴുതുവാനും വായിക്കുവാനുമറിയുന്ന സ്കൂള്‍ കുട്ടികളുടെ എണ്ണം അപകടകരമാം വിധം കുറഞ്ഞിരിക്കുന്നു. എവിടെയാണ്‌, എന്താണ്‌ മലയാളത്തിന്‌ സംഭവിച്ചത്‌?

കാരണങ്ങളാലോചിക്കുമ്പോള്‍ ആദ്യം മനസിലേയ്ക്ക്‌ വരിക ടിവി തന്നെയാണ്‌. കമ്പ്യൂട്ടറും മറ്റ്‌ ഇലക്ട്രോണിക്‌ സാധനങ്ങളും രംഗത്തുണ്ടെങ്കിലും ടിവി പോലെ കൊച്ചുകുട്ടികള്‍ക്കിടയില്‍ അത്രകണ്ട്‌ വേരോടിയിട്ടുണ്ടെന്ന് തോന്നുന്നില്ല. സ്വകാര്യചാനലുകളുടെ വരവോടെ കാഴ്ച ഒരു ഉത്സവമായപ്പോള്‍ എന്തിനെയും കുതൂഹലമായ മിഴികളോടെ കാണുന്ന കുട്ടികള്‍ അത്‌ ആവേശത്തോടെ ഏറ്റുവാങ്ങി. ടിവിയില്‍ കാഴ്ചയുടെ ഉത്സവങ്ങള്‍ മിനിട്ടുകളില്‍ നിന്ന് മണിക്കൂറുകളിലേയ്ക്ക്‌ കൊഴുത്തുനീണ്ടുതുടങ്ങിയതോടെ കുട്ടികളുടെ ഘടികാരത്തിന്റെ ആരക്കാലുകള്‍ അതില്‍ മുങ്ങിത്തുടങ്ങി. സ്വന്തമായോ അമ്മ നിര്‍ബന്ധമായോ പഠിപ്പിക്കുകുന്ന പാഠഭാഗങ്ങള്‍ വേഗം തീര്‍ക്കുന്നത്‌ ടിവിയിലേയ്ക്ക്‌ വരുവാനായിത്തീര്‍ന്നു. കളിയുടെ സമയം കുറഞ്ഞു. വായന, ചിത്രകഥകളുടെയും വാരികകളുടെയും പിന്നെ കിട്ടുന്നതെന്തിന്റെയും വായന.. അത്‌ കുറഞ്ഞുവന്നു. പിന്നെപ്പിന്നെ അത്‌ ഇല്ലാതെയായി. എത്ര കുട്ടികളുണ്ട്‌ ഇന്ന് അങ്ങനെയുള്ളതെന്തെങ്കിലും സ്വപ്രേരകമായി വായിക്കുന്നവര്‍?

ഇന്ന് കുട്ടികളെല്ലാം (കുട്ടികളെല്ലാമെന്ന് തന്നെ പറയണം) സ്കൂള്‍ വിട്ട്‌ വരുന്നത്‌ ടിവിയുടെ മുന്‍പിലേയ്ക്ക്‌. റിമോട്ട്‌ കണ്ട്രോള്‍ കൈയിലെടുത്ത്‌ ഇരുന്നാല്‍ സന്ധ്യയ്ക്ക്‌ അമ്മയുടെ ശബ്ദമുയരണം അത്‌ താഴ്ത്തുവയ്ക്കുവാന്‍. പിന്നെ പഠനം, അനുവദനീയമാണെങ്കില്‍ അതിനുശേഷം വീണ്ടും അല്‍പ്പം കാഴ്ച. ഇതിനിടയില്‍ എപ്പോഴെങ്കിലും ഭക്ഷണം. ശേഷം ഉറക്കം. ഇതിനിടയില്‍ എവിടെയാണ്‌ ചിന്തകള്‍ക്ക്‌ ചിറകുനല്‍കുന്ന വായനയ്ക്ക്‌ നേരം? അതിലൂടെ ഭാഷയെ അറിയുവാന്‍ നേരം? കുട്ടികളെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. ജീവിതരീതികള്‍ അങ്ങനെയായിത്തീര്‍ന്നിരിക്കുന്നു. അമ്മമാര്‍ക്ക്‌ സീരിയലുകളില്‍ നിന്നും കാലം മാറിയപ്പോള്‍ റിയാലിറ്റിഷോകളില്‍നിന്നും മുഖം തിരിക്കാനും കണ്ണെടുക്കാനുമുള്ള സമയവും കുറഞ്ഞിരിക്കുന്നു. എനിക്ക്‌ ചെറുതിലെ അമ്മ ജോലികളെല്ലാം തീര്‍ത്തതിന്‌ ശേഷം കഥകള്‍ പറഞ്ഞുതരുമായിരുന്നു. ആകാശവാണിയില്‍ വെള്ളിയാഴ്ച രാത്രിയില്‍ രഞ്ജിനി കേള്‍ക്കുവാന്‍ കാതോര്‍ത്തിരിന്നു ഞാനും അമ്മയും. യേശുദാസ്‌ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന തീരത്തെക്കുറിച്ച്‌ പാടുമ്പോള്‍ അമ്മയും അമ്മയുടെ വിവരണം കേട്ട്‌ ഞാനും കുളിരണിഞ്ഞിരുന്നു. അമ്മയുടെ കഥകളിലൂടെ, പാട്ടുകളിലൂടെ, അവയുടെ അര്‍ഥവിശദീകരണങ്ങളിലൂടെ, പിന്നെ പകലത്തെ വായനകളിലൂടെ, വര്‍ത്തമാനങ്ങളിലൂടെ എന്റെ ഭാവനയുടെ ആകാശം വളര്‍ന്നു. നോക്കൂ, ഇപ്പോള്‍ ഏതൊരുമ്മയ്ക്കും അതിനുള്ള സമയം ഒന്നുകില്‍ പരിമിതമാണ്‌, അല്ലെങ്കില്‍ അത്‌ ലഭിക്കുന്നില്ല എന്ന് തന്നെ പറയാം. അമ്മയുടെ കഥകളും ചിന്തകളും പാട്ടുകളുമെല്ലാം കുട്ടികള്‍ക്ക്‌ ലഭിക്കുന്ന അളവ്‌ പരിമിതമായിരിക്കുന്നു. അങ്ങനെ ആ വഴിയിലൂടെയും ചിന്തകളുടെ വികാസവും അക്ഷരങ്ങളിലേക്കുള്ള യാത്രയും തടസപ്പെടുന്നു.

ഇനി സ്കൂളിലേയ്ക്ക്‌ നോക്കു. എനിക്ക്‌ സ്കൂളില്‍ മലയാളം നാലാം ക്ലാസ്‌ വരെയേ പഠിക്കുവാന്‍ സാധിച്ചുള്ളു. (പിന്നീടും മലയാളം സെക്കന്റ്‌ ആഴ്ചയില്‍ രണ്ട്‌ പീരിഡ്‌ വീതമുണ്ടായിരുന്നു എന്നത്‌ മറക്കുന്നില്ല). എന്നാലും ഞാന്‍ വായനയിലൂടെ മലയാളത്തോട്‌ ചേര്‍ന്ന് നിന്നിരുന്നു. പക്ഷേ വായനയ്ക്ക്‌ സമയമില്ലാത്ത ഇന്നത്തെ കുട്ടികളോ? അവര്‍ക്ക്‌ സ്കൂളുകളിലും മലയാളം അന്യമാണ്‌. കഴിഞ്ഞ കാലത്തിനേക്കാള്‍ മലയാളത്തെ പടിക്ക്‌ പുറത്തുനിര്‍ത്തുന്ന സ്കൂളുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു. മാതാപിതാക്കള്‍ ഏറിയപങ്കും കുട്ടികളുടെ ഭാവിയെക്കരുതി അങ്ങനെയുള്ള സ്ക്കൂളുകള്‍ക്കാണ്‌ മുന്‍ ഗണന നല്‍കുന്നതും. ഫലമെന്താണ്‌? ഇന്നത്തെ നല്ലൊരു ശതമാനം കുട്ടികള്‍ക്കും മലയാളം എഴുതാനും വായിക്കാനും ശരിയായി അറിയില്ല. ഇത്‌ പറയുന്ന സാഹചര്യം നിങ്ങള്‍ മനസിലാക്കുക: മലയാളം കേരളീയന്‌ ഏതെങ്കിലുമൊരു ഭാഷയല്ല; പിന്നെയോ, അവന്റെ മാതൃഭാഷയാണ്‌!

മാറ്റങ്ങള്‍ അനിവാര്യമാണ്‌, അതുസംഭവിച്ചേ തീരൂ, അവ സംഭവിക്കുകയും ചെയ്യും, മലയാളവും മാറും എന്ന് ബുദ്ധിജീവികള്‍ക്ക്‌ പറയാം. പക്ഷേ ഒന്ന് ചിന്തിച്ചുനോക്കു, മാറട്ടെ, പക്ഷേ അത്‌ ഒരു ഭാഷയെന്ന നിലയില്‍ അന്യം നിന്ന് പോകണോ? ഭാവിതലമുറയ്ക്ക്‌ അത്‌ ഒരു വാമൊഴിയായി മാത്രമൊതുങ്ങണോ? ഉദാസീനരായ ബുദ്ധിജീവികളോട്‌ എനിക്ക്‌ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കുവാനുണ്ട്‌. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌ നാട്ടിലാണ്‌ ഞാന്‍ മാസ്റ്റര്‍ ബിരുദത്തിന്‌ പഠിച്ചത്‌. പെട്ടെന്ന് വികാരം കൊള്ളുന്ന ആളുകള്‍. എന്തിനാണ്‌ അവര്‍ ഇത്രയധികം വികാരാധീനരാവുന്നതെന്നും ഇങ്ങനെ അത്‌ പ്രകടിപ്പിക്കുന്നതെന്നും ഞാന്‍ അല്‍ഭുതപ്പെട്ടു. സിനിമകളെല്ലാം വളരെ വൈകാരികം. വീണ്ടും ഞാന്‍ തമിഴരുടെ വൈകാരികതലത്തെക്കുറിച്ച്‌ ചിന്തിച്ചു മലയാളിയേപ്പോലെ പ്രബുദ്ധരല്ലാത്തതിനാലാണോ? ഞാന്‍ ആശ്ചര്യം കൊണ്ടു. അതെന്തായാലും ബിരുദസര്‍ട്ടിഫിക്കറ്റ്‌ കിട്ടിയപ്പോള്‍ ഞാന്‍ അല്‍ഭുതപ്പെട്ടു. പേരുകേട്ട മദ്രാസ്‌ യൂണിവേഴ്സിറ്റിയാണ്‌. എന്നിട്ടും ആദ്യപകുതിയില്‍ തമിഴില്‍ ബിരുദദാനവിളംബരം. രണ്ടാം പകുതിയില്‍ അതിന്റെ ഇംഗ്ലീഷ്‌ പരിഭാഷ. അതിന്‌ ശേഷം നാട്ടില്‍ വന്ന് ജീവിക്കുന്നതിനിടയില്‍ ഹിന്ദിയെന്ന ഭാഷയ്ക്കെതിരെയുള്ള തമിഴരുടെ സമരത്തെക്കുറിച്ചുള്ള വാര്‍ത്തകളും മണ്ണിന്റെ മക്കള്‍ വാദവുമെല്ലാം കേട്ടു. എല്ലാം കൂടി കൂട്ടി വായിച്ചപ്പോള്‍ എനിക്ക്‌ മനസിലായതിതാണ്‌. തമിഴന്‌ അവന്റേതെല്ലാം അവന്റെ സ്വന്തമെന്ന്‌ അവന്‌ അഭിമാനമാണ്‌. അവയൊക്കെയും അവന്‌ വികാരങ്ങളുമാണ്‌. അവന്റെ മണ്ണ്‍, അവന്റെ പെണ്ണ്‍, അവന്റെ കുടുംബം, അവന്റെ ബന്ധങ്ങള്‍, അവന്റെ ഭാഷ.. അങ്ങനെ എല്ലാം അവന്‌ വികാരങ്ങളാണ്‌. അതുകൊണ്ടാണ്‌ അവന്‍ അവയെയൊക്കെ മറ്റുള്ളവരെ അല്‍ഭുതപ്പെടുത്തുകയും ചകിതരാക്കുകയും ചെയ്യുന്ന അഭിനിവേശത്തോടെ പുണര്‍ന്നുസൂക്ഷിക്കുന്നത്‌. തമിഴ്‌ എന്ന ഭാഷയെ ഓര്‍ത്ത്‌ തമിഴന്‍ അഭിമാനം കൊള്ളുന്നു. അതിനുവേണ്ടി അവന്‍ ദേശീയഭാഷയെ തിരസ്കരിക്കുവാന്‍ പോലും തയാറാകുന്നു. (ഇതിന്റെ രാഷ്ട്രീയം ഇപ്പോള്‍ പരാമര്‍ശിക്കേണ്ടതില്ല. നമ്മള്‍ അങ്ങനെ കടും പിടുത്തക്കാരാകണമെന്നുമില്ല). അതിനായി അവന്‍ ഭാഷാസമ്മേളനങ്ങളും ദ്രാവിഡസമ്മേളനങ്ങളും വിളിച്ചുകൂട്ടുന്നു. ചെന്തമിഴിനെ ശുദ്ധമായി സംരക്ഷിക്കുവാനാവുന്നതെല്ലാം ചെയ്യുന്നു. സ്ക്കൂളുകളിലെല്ലാം തമിഴ്‌ പഠിപ്പിച്ചിട്ടുമതി അവര്‍ക്ക്‌ മറ്റ്‌ ഭാഷകള്‍. കോളേജുകളില്‍ ഡിഗ്രിതലം വരെ തമിഴ്‌ പഠിക്കണമവിടെ!

ഇനി കേരളത്തിലേയ്ക്ക്‌ നോക്കൂ. ഒന്നാം ക്ലാസില്‍ പോലും മലയാളം പഠിക്കണമെന്ന് ഇവിടുത്തെ ഗവണ്മെന്റിന്‌ യാതൊരു നിര്‍ബന്ധവുമില്ല. സ്കൂളുകള്‍ക്ക്‌ ഒട്ടുമില്ല. കുട്ടികള്‍ മലയാളം പഠിക്കാതെ, വായിക്കാതെ വളരുന്നു. ഫലമോ മലയാളത്തോട്‌ കുട്ടികള്‍ക്ക്‌ അവജ്ഞപോലുമായിത്തുടങ്ങിയിരിക്കുന്നു. ഇത്‌ പറയാന്‍ കാരണമുണ്ട്‌. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഞാനെത്തിയിട്ട്‌ ഒരു വര്‍ഷത്തോളമായി. ടിവിയില്‍ ഒരു നല്ല മലയാളം പരിപാടിയോ മലയാളം സിനിമയോ ഉള്ളപ്പോള്‍ അത്‌ വയ്ക്കാന്‍ പറഞ്ഞാല്‍ കുട്ടികള്‍ക്ക്‌ താല്‍പര്യമില്ല. എന്നേക്കാള്‍ നാലോ അഞ്ചോ വയസ്‌ മാത്രം പ്രായക്കുറവുള്ളവരാണ്‌. കൂടുതലും എം എസ്‌ സി കുട്ടികള്‍. ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ്‌ ചാനലുകള്‍ മാത്രമേ കാണൂ. പ്രിഡേറ്റര്‍ എന്ന സിനിമ അവിടെ ചെന്നതിന്‌ ശേഷം ഞാനൊരു നാല്‍പത്‌ തവണ കണ്ടിട്ടുണ്ട്‌ (എല്ലാത്തവണയും ഞാനത്‌ മുഴുവന്‍ ഇരുന്നുകണ്ടു എന്ന് അര്‍ഥമില്ല അതിന്‌. ടിവി മുറിയില്‍ എത്തുമ്പോഴോ അതിലേ കടന്നുപോകുമ്പോഴോ ഒക്കെ കാണുന്നതാണ്‌). ഞാന്‍ ചിലരോടു ചോദിച്ചു, ഒരു മടുപ്പുമില്ലേ ഇങ്ങനെ കണ്ടതുതന്നെ കണ്ടോണ്ടിരിക്കുന്നതിനെന്ന്. എന്നാലും രസമല്ലേ കാണാന്‍ എന്നായിരുന്നു മറുപടി. രസമാവട്ടെ. പക്ഷേ അത്‌ മാത്രമേ കാണൂ എന്നായാല്‍? മലയാളം ചാനലുകള്‍ വെക്കുവാന്‍ പറയുമ്പോഴേ അതൃപ്തിയാണ്‌. ആരെങ്കിലും അഥവാ മലയാളം വെച്ചാല്‍ പകുതി ആളുകളും എഴുന്നേറ്റുപോകും. അവര്‍ക്ക്‌ അന്യഭാഷകള്‍ മതിയെന്നായിരിക്കുന്നു. ഇത്‌ അതിശയോക്തിയല്ല. ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്‌. മലയാളത്തെ എത്രത്തോളം (ഞാനടങ്ങുന്ന) പുതിയ തലമുറ അകറ്റിനിര്‍ത്തുന്നു എന്ന് മനസിലാക്കുക.

മാറ്റം അനിവാര്യമാണ്‌. പക്ഷേ ഈ മാറ്റം നാശത്തിനാണ്‌. നമ്മുടെ ഭാഷയുടെയും അതുവഴി പുതുതലമുറയുടെ ചിന്തകളുടെയും അതിന്റെ ആഴങ്ങളുടെയും!

ഇതിനെതിരെ ഇപ്പോള്‍ എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുന്നത്‌ ഗവണ്മെന്റിനാണ്‌. ഭാഗ്യവശാല്‍ ഞാനീ കുറിപ്പ്‌ എഴുതുമ്പോഴേയ്ക്കും മലയാളം ഒന്നാം ഭാഷ ആക്കുവാനുള്ള തീരുമാനം ഗവണ്‍മന്റ്‌ കൈക്കൊണ്ടിരിക്കുന്നു. തീരുമാനം വേഗം നടപ്പിലാക്കണം. അത്‌ പക്ഷേ പേരിന്‌ പോരാ, കേരളത്തിലെ ഒന്നൊഴിയാതെ (സ്വകാര്യസ്ക്കൂളുകള്‍ ഉള്‍പ്പെടെ) എല്ലാ സ്ക്കൂളുകളിലും സ്റ്റേറ്റ്‌ സിലബസെന്നോ കേന്ദ്രസിലബസെന്നോ നോക്കാതെ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കണം. അത്‌ മാത്രമല്ല, ഡിഗ്രി രണ്ടാം വര്‍ഷം വരെ ഇംഗ്ലീഷിനൊപ്പം മലയാളവും പഠിപ്പിക്കണം. ഡിഗ്രി തലത്തില്‍ എന്തിന്‌ ഹിന്ദി? പ്ലസ്ടു വരെ പഠിച്ച ഒരാള്‍ക്ക്‌ അത്യാവശ്യം ഹിന്ദി വായിക്കുവാനും കേട്ടാല്‍ മനസിലാക്കുവാനും അറിയാം. അത്‌ പോരേ ഹിന്ദിയോടുള്ള ആത്മാര്‍ഥത? പിന്നെയും ഹിന്ദി പഠിക്കണമെന്നുള്ളവര്‍ ഹിന്ദി ബിരുദമായെടുത്ത്‌ പഠിക്കട്ടെ. ഹിന്ദിക്ക്‌ പകരം നമ്മുടെ ഭാഷ കുട്ടികള്‍ ബിരുദതലം വരെ പഠിക്കട്ടെ. സ്ക്കൂളിലേയ്ക്ക്‌ വരിക. ഇപ്പോള്‍ സര്‍ക്കാര്‍ മലയാളത്തിനായി കണ്ടിരിക്കുന്നത്‌ ഐ ടിയുടെ പീരിഡാണ്‌. ഞാനൊന്ന് ചോദിക്കട്ടെ. ലക്ഷക്കണക്കിന്‌ മലയാളികള്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉയോഗിക്കുന്നു. ജീവിതമാര്‍ഗമായും നേരം പോക്കായും. അതില്‍ ഞാനും നിങ്ങളുമൊക്കെ ഉള്‍പ്പെടും. ഈ നമ്മളില്‍ ഏതെങ്കിലുമൊരാള്‍ ഐടി സ്ക്കൂളില്‍ പഠിച്ചവരാണോ? അത്‌ പഠിച്ചിട്ടല്ലല്ലോ ഇന്ന് കമ്പ്യൂട്ടറുപയോഗിച്ച്‌ ജോലി ചെയ്യുന്ന ആരും ജോലിക്ക്‌ യോഗ്യത നേടിയത്‌. കമ്പ്യൂട്ടര്‍ ഉപയോഗം വളരെ ലളിതവും മനസിലാക്കാന്‍ എളുപ്പവുമാണ്‌. കുട്ടികളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. അവര്‍ പെട്ടെന്ന് കാര്യങ്ങള്‍ പിടിച്ചെടുക്കും. അതിനാല്‍ത്തന്നെ ഐടി എന്നൊരു വിഷയം വര്‍ഷങ്ങളോളം കുട്ടികള്‍ക്ക്‌ പാഠ്യവിഷയമായി പഠിപ്പിക്കേണ്ടതില്ല. സ്ക്കൂളുകളില്‍ വര്‍ഷങ്ങള്‍ക്കൊണ്ട്‌ അവര്‍ പഠിക്കുന്നത്‌ കമ്പ്യൂട്ടറിന്റെ അടിസ്ഥാനങ്ങള്‍ മാത്രം. ഇത്‌ തന്നെ മാസങ്ങള്‍ മാത്രം നീളമുള്ള കമ്പ്യൂട്ടര്‍ കോഴ്സുകളും ചെയ്യുന്നു. സത്യത്തില്‍ അതിന്റെ ആവശ്യമല്ലേയുള്ളു. സര്‍ക്കാറിന്റെ അവധിക്കാല കോഴ്സുകളോ മറ്റോ മതിയാവും ഐടിയുടെ അടിസ്ഥാനം ലഭിക്കുവാന്‍. പിന്നെയുള്ളതൊക്കെ ആവശ്യാനുസരണം പഠിതാവ്‌ ലഭ്യമായിടത്തുനിന്ന് ആര്‍ജിച്ചെടുക്കേണ്ടതാണ്‌. ഐടി വേണ്ടെന്നോ മോശമാണെന്നോ അല്ല. അത്‌ വളരെ ലളിതവും സമയമധികം വേണ്ടാത്തതും, പിന്നീടും പഠിക്കുവാന്‍ അവസരവുമുള്ള ഒരു വിഷയമാകയാല്‍ നാം അതിന്‌ സ്ക്കൂള്‍ തലത്തില്‍ ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നാണ്‌ വ്യംഗ്യം. ആ സമയം കൂടി പിന്നീട്‌ പഠിക്കുവാന്‍ അവസരമില്ലാത്ത, ചെറുപ്രായത്തിലേ പഠിക്കേണ്ട (പ്രായമായാല്‍ ചെറുപ്രായത്തിലെ ഗ്രാഹ്യശക്തികാണില്ല എന്ന് ഓര്‍ക്കുക) ഭാഷയെയും ഭാഷാവ്യാകരണങ്ങളെയും അതിന്റെ സാഹിത്യവഴികളെയും കഥകളെയും കവിതകളെയും ഒക്കെ പഠിക്കേണ്ട രീതിയില്‍ പഠിക്കുവാനായി ചിലവഴിക്കേണ്ടതല്ലേ? പ്രത്യേകിച്ചും നമ്മുടെ മാതൃഭാഷയെ? അതുവഴി നമ്മുടെ പുതുതലമുറയ്ക്ക്‌ മലയാളം ഒരു വാമൊഴി എന്നതിലുപരി ഒരു വരമൊഴിയാണെന്നും അത്‌ നമ്മുടെ സ്വന്തമാണെന്നും അതിനെ നമ്മുടെ നെഞ്ചോട്‌ ചേര്‍ത്ത്‌ പിടിക്കേണ്ടതുണ്ടെന്നും ബോദ്ധ്യമാക്കിക്കൊടുത്തുകൂടേ? അങ്ങനെ കുട്ടികള്‍ക്ക്‌ അന്യമാവുന്ന നമ്മുടെ ഭാഷാസ്നേഹത്തെ വീണ്ടെടുത്തുകൂടേ?

ഇത്‌ മാറ്റങ്ങളെ വികാരപരമായി സമീപിക്കുന്ന, ബുദ്ധിജീവിയല്ലാത്ത ഒരു മകന്റെ മാതൃഭാഷയുടെ ശോഷണത്തെക്കുറിച്ചുള്ള വിലാപമാണ്‌. നമ്മുടെ അമ്മയ്ക്ക്‌ മാറ്റങ്ങള്‍ സംഭവിക്കാം. അമ്മ മറ്റൊരാളായിത്തീരാം. കാലം അങ്ങനെ മാറ്റങ്ങള്‍ കൊണ്ടുവന്നേയ്ക്കാം. പക്ഷേ അമ്മ എപ്പോഴും നമ്മുടെ സ്വന്തം അമ്മയായിരിക്കുവാനല്ലേ എല്ലാ മക്കളുമാഗ്രഹിക്കുക. മാറ്റങ്ങളില്ലാത്ത, ബാല്യത്തിലെ അമ്മ. അതുപോലെ തന്നെയല്ലേ മലയാളിക്ക്‌ മലയാളവും? ബുദ്ധിജീവിജാഡകളെ മാറ്റിവച്ച്‌ ചിന്തിച്ചുനോക്കൂ.

(ഇവിടെ ഞാന്‍ എന്നെയും എന്റെ സമകാലികരെയും അനുജന്മാരെയും പരാമര്‍ശവിഷയമായും താരതമ്യപഠനവിഷയമായുമെടുത്തത്‌ ഞങ്ങളെല്ലാം പുതുതലമുറയിലെ, ഒരേ തലമുറയിലെ അംഗങ്ങളാണെന്നത്‌ കാണിക്കുവാനാണ്‌. എന്റെ സമപ്രായക്കാരും എന്നേക്കാള്‍ അധികം പ്രായം കുറവില്ലാത്തവരും. ഇത്‌ പ്രത്യേകം എടുത്തുപറയുവാന്‍ കാരണം ഞാനുള്‍പ്പെടുന്ന എന്റെ തലമുറയോട്‌ ചില കാര്യങ്ങളില്‍ ഞാന്‍ കലഹിക്കുകയാണ്‌. ചില നന്മകളെച്ചൊല്ലി.. ചില ഗൃഹാതുരത്വങ്ങളെ ചൊല്ലി.. ചില പൈതൃകങ്ങളെ ചൊല്ലി.. ചില കൈവശവസ്തുക്കളെയും വസ്തുതകളെയും ചൊല്ലി.. നാടിനെയും നാട്ടുഭാഷയെയും ചൊല്ലി..)

2011, ഏപ്രിൽ 27, ബുധനാഴ്‌ച

സത്യസായിബാബയും പ്രധാനമന്ത്രിയും ചില പുറമ്പോക്കുചിന്തകളും

ശ്രീസത്യസായിബാബയുടെ ഭൌതികശരീരദര്‍ശനത്തിനും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും പുട്ടപര്‍ത്തിയില്‍ തടിച്ചുകൂടിയ ലക്ഷക്കണക്കിന് ആളുകളുടെ കൂടെ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിവിഐപികളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. കൂട്ടത്തില്‍ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി മന്മോഹന്‍സിംഗും അനൌദ്യോഗികപ്രധാനമന്ത്രി സോണിയാഗാന്ധിയുമൊക്കെ സന്നിഹിതരായിരുന്നു. അത് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ഗൌരവമുള്ള (എന്ന് ഞാന്‍ കരുതുന്ന) ഒരു ചിന്ത പങ്ക് വയ്ക്കട്ടെ.

സായിബാബ സേവനപ്രവര്‍ത്തികള്‍ ചെയ്തിരുന്ന, മള്‍ട്ടിസ്പെഷ്യാലിറ്റി ആസ്പത്രികള്‍ക്ക് ഉടമയായ ഒരു വ്യക്തിയായിരുന്നു. ആ നിലയില്‍ അദ്ദേഹം ആദരിക്കപ്പെടേണ്ടവയാള്‍ തന്നെയാണ്. അതോടൊപ്പം കൂട്ടിവായിക്കേണ്ടതൊന്ന് ഇന്ദ്രജാലങ്ങള്‍ കാട്ടി സാമാന്യജനത്തെ തെറ്റിദ്ധരിപ്പിച്ചും ആദ്ധ്യാത്മികഗ്രന്ഥങ്ങളെ ദുരൂഹവും തെറ്റിദ്ധാരണാജനകവുമായ രീതിയില്‍ വ്യാഖ്യാനിച്ചും വിശാലമായ ഒരു അനുയായിവൃന്ദത്തെ ഉണ്ടാക്കിയെടുത്തയാളാണ് അദ്ദേഹമെന്നതുകൂടിയാണ്. അതായത്, ഞാനാണ് ദൈവം, എന്നെയാണ് ആരാധിക്കേണ്ടത് എന്ന് ദുര്‍ബലഹൃദയരെ (കുറ്റകരമാം വിധം) ദുരുപേദിശിച്ച് ഭാരതീയപാരമ്പര്യത്തെ അതിന് ചേരാത്ത വിധം വഴിമാറ്റിനടത്തിയ ഒരാളാണ് ബാബ. ആദ്ധ്യാത്മിക നേതാക്കള്‍ മുന്‍പും ഉണ്ടായിരുന്നു. ഗുരുദേവനെപ്പോലെയുള്ളവര്‍. അവരൊന്നും പക്ഷേ ഇന്ദ്രജാലങ്ങള്‍ കാട്ടിയല്ല അനുയായികളെ ഉണ്ടാ‍ക്കിയെടുത്തത്. അവരുടെ പൊന്മണിവാക്കുകളുടെ മഹത്വമറിഞ്ഞ് കൂടെക്കൂടിയവരായിരുന്നു അവരുടെയെല്ലാം ആരാധകര്‍. അവരുടെ ആത്മീയജീവിതങ്ങളുടെ വെളിച്ചത്തില്‍ വേണം നമ്മള്‍ സായിബാബയുടെ വഞ്ചന തിരിച്ചറിയേണ്ടത്. നല്ല വാക്കുകളിലൂടെ, ഉപദേശങ്ങളിലൂടെ, മാര്‍ഗ്ഗദര്‍ശനങ്ങളിലൂടെ ജനങ്ങളെ സ്വാധീനിക്കുന്നതിന് പകരം ഇന്ദ്രജാലങ്ങള്‍ കാട്ടി (ഇങ്ങനെ തെറ്റിദ്ധരിപ്പിച്ച് കാര്യസാധ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് എതിരെ നിയമമുണ്ടോ എന്നറിയില്ല, എന്നിരുന്നാലും അത് കുറ്റം തന്നെയാണ്) ജനങ്ങളുടെ മനസ്സിനുമുകളില്‍ പാടകെട്ടി വശംവദരാക്കുകയാണ് ബാബ ചെയ്തത്. എന്തിന് ചെപ്പടിവിദ്യകള്‍.? ആത്മീയമായി കരുത്തനായ ഒരാള്‍ക്ക് ഒരു നോട്ടം അല്ലെങ്കില്‍ ഒരു വാക്ക് പോരേ ഹൃദയങ്ങള്‍ കീഴടക്കുവാന്‍.? അപ്പോള്‍ ഈ കൈവേലകള്‍ ആത്മീയമായി, ദാര്‍ശനികമായി ദുര്‍ബലനായ ഒരാളുടെ, ജനശ്രദ്ധ പിടിച്ചുപറ്റുവാനുള്ള സൂത്രങ്ങളല്ലാതെ എന്താണ്.?

ദുര്‍ബലനായ മനുഷ്യര്‍ പിടിവള്ളികള്‍ക്ക് കാത്തിരിക്കുന്നു ഓരോ നിമിഷവും. പെട്ടെന്ന് ഒരു കണ്‍കണ്ടദൈവത്തെയും അദ്ദേഹത്തിന്റെ അത്ഭുതപ്രവര്‍ത്തികളെയും കണ്ടപ്പോള്‍ അവര്‍ ചാഞ്ഞു. ചാരുവാന്‍ അരികില്‍ എന്തെങ്കിലുമുള്ളവന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍ അവന് അതില്‍പ്പരം ആശ്വാസം വേറെയില്ല. പിന്നെ ഒന്നിനേക്കുറിച്ചും അവന് വേവലാതിപ്പെടേണ്ടതില്ല. എല്ലാം തന്നെ സംരക്ഷിക്കുന്ന ശക്തിക്ക് വിട്ടുകൊടുത്ത് സമാധാനിച്ചിരിക്കാം. പിന്നെ വരുന്നതൊക്കെ ആ ശക്തി നല്‍കുന്ന വിധിയെന്ന് കരുതി ദു:ഖിക്കുകയോ സന്തോഷിക്കുകയോ ചെയ്യാം. ഇതാണ് ഓരോ ദൈവവും (കണ്ടിട്ടില്ലാത്തതും കണ്‍കണ്ടതുമായ ദൈവങ്ങള്‍) തന്റെ ഭക്തനുവേണ്ടി ചെയ്യുന്നത്. അതേസമയം അവിശ്വാസിക്കും യുക്തിവാദിക്കും കിട്ടാത്തതും ഇതാണ്. ഈ സമാധാനവും വിധിയെ പഴിച്ചോ പുകഴ്ത്തിയോ നിഷ്ക്രിയമായി ഇരിക്കുവാനുള്ള മനസ്സും. അവന് ചാരാന്‍ അരികില്‍ അവന്റെ സ്വന്തം തത്വങ്ങളോ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളോ മാത്രമേയുള്ളു. അതാവട്ടെ അവന് ഒരിക്കലും സമാധാനം നല്‍കുന്നില്ല താനും. എപ്പോഴും വിഷമിക്കുവാനും അതിനെത്തുടര്‍ന്ന് കാര്യകാരണങ്ങള്‍ അന്വേഷിക്കുവാനും പ്രവര്‍ത്തിക്കുവാനും മാത്രമേ അത് അവന് പ്രേരകമാകുന്നുള്ളു. ആത്യന്തികമായി അവയൊക്കെയും മാറ്റങ്ങള്‍ക്കും പുരോഗതിക്കും (കാരണങ്ങള്‍ അന്വേഷിക്കുമ്പോളാണ് പുതിയ കാര്യങ്ങളറിയുന്നത്. അപ്പോഴാണ് മാറ്റങ്ങളും പുരോഗതിയും ഉണ്ടാവുന്നത്) വഴിവയ്ക്കുന്നു. ചുരുക്കത്തില്‍ ദൈവങ്ങള്‍ മനുഷ്യന് ശാന്തിനല്‍കുമ്പോള്‍ പ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യനെ അശാന്തനാക്കുന്നു (അശാന്തനായ മനുഷ്യന്‍ സംസ്ക്കാരത്തെയും സമൂഹത്തെയും ഉടച്ചുവാര്‍ക്കുന്നു. ശാന്തനായി വിശ്രാന്തിയില്‍ ശയിക്കുന്നവന് എന്തിനാണ് മാറ്റങ്ങള്‍.?).

ബാബയുടെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. ബാബ ഒരു ചാരാണ്. വേദനിക്കുന്ന ഭക്തന്‍ അങ്ങോട്ടേയ്ക്ക് ചായുന്നു. അവന് ശാന്തികിട്ടുന്നു (നല്ല കാര്യം). ഏതൊരു ദൈവം - ഭക്തന്‍ ബന്ധത്തിലുമെന്ന പോലെ. പക്ഷേ സായിബാബയുമായി മറ്റ് ദൈവങ്ങള്‍ക്കുള്ള വ്യത്യാസം അവര്‍ ഭക്തന്റെ മുന്‍പില്‍ നേരിട്ട് വന്ന് ശൂന്യതയില്‍ നിന്ന് വിഭൂതിയും സ്വര്‍ണമാലയും ശിവലിംഗവും ഉണ്ടാക്കി അവനെ അല്‍ഭുതപ്പെടുത്തുന്നില്ല എന്നതാണ്. ദൈവങ്ങളല്ലാത്ത, നമ്മുടെ മഹാന്മാരായ ആത്മീയാ‍ചാര്യരും ഇതുപോലുള്ള ഒരു ഇദ്രജാലങ്ങളും കാണിച്ചിട്ടില്ല ആരാധകരെ അല്‍ഭുതപ്പെടുത്തുവാനായി. ഇവിടെയാണ് ബാബയുടെ ചതി തിരിച്ചറിയേണ്ടത്. ബാബ ആത്മീയശാന്തി നല്‍കട്ടെ, വഴി കാട്ടട്ടെ. പക്ഷേ അതിനുവേണ്ടി തിരഞ്ഞെടുക്കുന്ന കുറുക്കുവഴികളും കുതന്ത്രങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. കാരണം അത് അപകടകരമായ ഒരു പ്രവണതയ്ക്ക് വഴി വെയ്ക്കും (നിര്‍ഭാഗ്യമെന്ന് പറയട്ടെ, അതങ്ങനെയൊരു പ്രവണതയ്ക്ക് വഴി വെച്ചുകഴിഞ്ഞു. നമ്മുടെ നാട്ടിലെ ആള്‍ദവങ്ങളുടെ എണ്ണത്തിലുണ്ടായ ആശ്ചര്യജനകമായ വര്‍ദ്ധനയും, അവരുടെ ചെപ്പടിവിദ്യകളും തെറ്റിദ്ധാരണാജനകമായ കപടോപദേശങ്ങളും വിചിത്രപൂജകളും ഉദാഹരണമാണ്).

ബാബ ചെയ്തു എന്ന് പറയപ്പെടുന്ന എല്ലാ കുറ്റങ്ങളും ആരോപണങ്ങളും (ഡ്രഗ്സ്, ലൈംഗികകുറ്റങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവ) നിലനില്‍ക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ ഒരു സാമൂഹികപ്രവര്‍ത്തകനെന്ന നിലയില്‍ മാത്രം കാണാനാണ് ഞാനാഗ്രഹിക്കുന്നത്. പക്ഷേ അദ്ദേഹം ഒരു ജനതയെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ചത് പൊറുക്കുവാനാവുന്നതുമല്ല.

ഇനി ഇത്രയും പറയുവാന്‍ കാര്യം, ഒരു രാജ്യത്തെയും ഒരു ജനതയെയും പിന്നെ ഒരു അന്താരാഷ്ട്രസമൂഹത്തെയും മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച (ബാക്കിയെല്ലാം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ) ഒരു വ്യക്തിയുടെ ശവശരീരത്തില്‍ പൂക്കളിടുവാന്‍ നമ്മുടെ പ്രധാനമന്ത്രി നില്‍ക്കുന്നത് കണ്ടതാണ്. അത് എന്ത് വേണമെങ്കില്‍ ആവട്ടെ. പൂവിടുകയോ തൊഴുകയോ എന്ത് വേണമെങ്കിലും. പക്ഷേ എനിക്ക് അപ്പോള്‍ ചോദിക്കുവാനുള്ളത്, മറ്റ് തിരക്കുകളെല്ലാം മാറ്റിവച്ച് ഒരു സമൂഹികപ്രവര്‍ത്തകന്‍ കം ആസ്പത്രി ഉടമയുടെ ശവസംസ്ക്കാരച്ചടങ്ങിനെത്തുവാന്‍ സമയമുണ്ടാക്കിയ പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് അവിടുന്ന് അധികം ദൂരെയല്ലാത്ത കാസര്‍കോട്ടെത്തി എന്‍ഡോസള്‍ഫാനെന്ന മാരകവിഷത്തെ രക്തമാംസങ്ങളില്‍ പേറി, അതിന്റെ വിഷവീര്യത്തില്‍ പുകഞ്ഞ് നീറി, തല വളര്‍ന്ന്, നാവ് നീട്ടി, തൊലിയടര്‍ന്ന്, കാലും കൈയ്യും വളരാതെയോ വളഞ്ഞോ നിശ്ചലമായോ ആയിത്തീര്‍ന്ന, വേദന തിന്നുന്ന, കിടന്ന കിടപ്പില്‍ പുളയുന്ന, അല്ലെങ്കില്‍ പുളയുവാനോ കരയുവാനോ ആവാത്ത ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളെ, അര്‍ബുദരോഗികളെ, പിന്നെയും പേരറിയാത്ത, ഇനിയും തിരിച്ചറിയപ്പെടാത്ത രോഗം പേറുന്ന പീഡിതരെ കാണുവാന്‍ സമയമുണ്ടാക്കാന്‍ പറ്റുന്നില്ല.? പ്രത്യേകിച്ചും ഒരു സംസ്ഥാനവും, അവിടുത്തെ കോടിക്കണക്കിന് ജനങ്ങളും മുഴുവന്‍ നിലവിളിക്കുമ്പോള്‍, പ്രതിഷേധിക്കുമ്പോള്‍ ആക്രോശിക്കുമ്പോള്‍.? പ്രത്യേകിച്ചും ലോകരാഷ്ട്രങ്ങള്‍ എന്‍ഡോസള്‍ഫാനെന്ന ഈ അസുരവിത്തിനെ നിരോധിക്കുവാനായി ഒത്തുകൂടുമ്പോള്‍.? പ്രത്യേകിച്ചും ഇന്ന് രാജ്യം കാണുന്ന ഏറ്റവും വലിയ മനുഷ്യാവകാശപ്രശ്നമായി ഈ ദുരന്തം മാറുമ്പോള്‍.? അശരണരായ ജനങ്ങളുടെ കണ്ണീരൊപ്പുവാനും അവര്‍ക്ക് ആശ്വാസദായകമായ നടപടികള്‍ സ്വീകരിക്കുവാനും ഉള്ളതിനേക്കാള്‍ അത്യാവശ്യമായ എന്ത് ജോലിയാണ് ഈ രാജ്യത്തിന്റെ ഭരണാധികാരിയായ, മുഖ്യജനസേവകനായ, ബഹുമാന്യനായ അങ്ങേയ്ക്ക് ഉള്ളത്.? നിന്ദിതരും പീഡിതരുമായ, കണ്ണീര്‍ വാര്‍ക്കുന്ന, കേഴുന്ന ജനങ്ങളേക്കാള്‍ വലുതാണോ ബഹുമാനപ്പെട്ട പ്രധാനമന്ത്രീ അങ്ങേയ്ക്ക് ചെപ്പടിവിദ്യകളിലൂടെ ജനങ്ങളെ പറ്റിച്ച് ജീവിച്ചിരുന്ന, പെരുമയ്ക്ക് തുല്യമായ സേവനങ്ങള്‍ ഭക്തരുടെ അന്ധമായ കണ്ണുകളില്‍ മാത്രം നിറയുന്ന, അല്ലാത്തവന്റെ കണ്ണില്‍ അല്‍പ്പമാത്രസേവകനായ ഒരു സ്വാമിയുടെ കാല്‍ക്കലിടുവാനുള്ള പൂക്കള്‍.? ഓഹ്.. ക്ഷമിക്കുക. ഞങ്ങള്‍ പാവം ജനങ്ങളെക്കൊണ്ട് നിങ്ങള്‍ക്ക് ഗൂഢമോ അല്ലാത്തതോ ആയ പ്രയോജനങ്ങളൊന്നുമില്ല എന്ന കാര്യം ഓര്‍ത്തില്ല. ദയവായി ക്ഷമിക്കുക.