2011, ജൂൺ 7, ചൊവ്വാഴ്ച

പാസിംഗ്‌ ഓഫ്‌ ഭീഷ്മ അഥവാ ഭീഷ്മരുടെ കുരിശുമരണം!

(ഒരു പൊളിട്രിക്കല്‍ പൊറാട്ട്‌ നാടകം)

അനൌണ്‍സ്മെന്റ് : സഹൃദയരേ, ഇത്‌ ഒന്‍പതാംക്ലാസിലെ ഇംഗ്ലീഷ്‌ പാഠപുസ്തകത്തിലെ "പാസിംഗ്‌ ഓഫ്‌ ഭീഷ്മ" എന്ന അദ്ധ്യായത്തിന്റെ ആധുനികരംഗാവിഷ്ക്കാരമാണ്‌. ഭാരതകലാസമിതി നിങ്ങള്‍ക്കുവേണ്ടി ഈ കൃഷ്ണലീലാമൈതാനിയില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം "പാസിംഗ്‌ ഓഫ്‌ ഭീഷ്മ! അഥവാ ഭീഷ്മരുടെ കുരിശുമരണം!!" (സിംബല്‍)
----------------------

ഗ്രീന്‍ റൂം

മേക്കപ്പിനിടയില്‍ സംസാരിച്ചിരിക്കുന്ന സോണിയാഗാന്ധാരിയും മനോമോഹനഭീഷ്മപിതാമനും. സോണിയാഗാന്ധാരി കണ്ണില്‍ ഒരു കറുത്തതുണി കെട്ടുന്നു.

മനോ : എന്താണ്‌ മകളേജി (മകള്‍ ആണെങ്കിലും സോണിയാഗാന്ധാരിജി ഒരു ജി തന്നെയാണ്‌. സോ ബഹുമാനം വേണം.) കണ്ണിലൊരു കറുത്ത തുണി?

ഗാന്ധാരിജി : അത്‌ ഭീഷ്മരേ, കണ്ണ് മൂടിക്കെട്ടിയാല്‍ പിന്നെ കലാസമിതീടെ ദാരിദ്ര്യോം അംഗങ്ങളുടെ പതം പറച്ചിലും കണ്ണീരുമൊന്നും കാണണ്ടല്ലോ. എപ്പോഴും ദാരിദ്ര്യം പറയാനേ നേരമുള്ളു, കണ്ട്രിപീപ്പിള്‍സ്‌!

മനോ : ഓഹ്‌.. ഗ്രേറ്റ്‌! വാട്ട്‌ ആന്‍ ഐഡിയാജി. ഞാനുമിത്‌ നേരത്തെ ചെയ്യേണ്ടതായിരുന്നു. ഇവന്മാരുടെ ആവലാതികളും ദാരിദ്ര്യോം കേട്ട്‌ ഞാന്‍ മടുത്തു. (അമേരിക്കേന്ന് ഇമ്പോര്‍ട്ട് ചെയ്ത സ്പെഷല്‍ കാജാബീഡിയൊരെണ്ണം കത്തിച്ച്‌ ,ഒരു കട്ടന്‍പുകയെടുത്ത്‌ മനോ തുടരുന്നു). സമിതീടെ ഖജനാവിന്റെ വലിപ്പം കൂട്ടുന്ന കാര്യത്തെക്കുറിച്ച്‌ അമേരിക്കന്‍ രാജാവ്‌ ദുര്യോ ധനാമയുമായി സംസാരിച്ചിട്ട്‌ ഇങ്ങോട്ടിറങ്ങിവരുമ്പോ കുറേയെണ്ണം മുന്നില്‌ : എണ്ണയ്ക്ക്‌ വിലകൂടുതലാണ്‌, ആഹാരത്തിന്‌ തീവില, പച്ചക്കറിയേത്തൊടുമ്പോ കൈപൊള്ളുന്നൂ, സമിതീലെല്ലാരും മുഴുപ്പട്ടിണിയാണെന്നൊക്കെപ്പറഞ്ഞ്‌..! സംസ്ക്കാരമില്ലാത്ത കണ്ട്രികള്‍.! (വീണ്ടും ഒരു പുകയിലേയ്ക്ക്‌) ഇവര്‍ക്കൊക്കെ എന്തറിയാം സമിതീടെ ഖജനാവിനേപ്പറ്റി. അടുത്ത ഒരുകൊല്ലംകൊണ്ട്‌ ഖജനാവിന്റെ ഫോട്ടോയിലെ കുനുകുനാന്നുള്ള നുമ്മടെ മറ്റേ വര ഇരുപത്തിയഞ്ച്‌ ശതമാനം പൊക്കിവരയ്ക്കാന്‍ സഹായിക്കണമെന്ന് ഞാന്‍ ദുര്യോധനാമയോട്‌ പറഞ്ഞു. എന്തിനാ ഇരുപത്തിയഞ്ചാക്കുന്നേ, നൂറ്റമ്പത്‌ ശതമാനം പൊക്കിത്തരാമെന്ന് ദുര്യോധനാമ! അപ്പഴാ അവന്റെയൊക്കെ കഞ്ഞീം കറീം കളി! ഹൂഹൂഹൂ.... (സലിംകുമാര്‍ സ്റ്റെയിലില്‍ പൊട്ടിച്ചിരിക്കുന്ന മനോമോഹനഭീഷ്മര്‍).

സംവിധായകന്‍ കം പ്രധാനവേഷക്കാരന്‍ അര്‍ജ്വാനിജി ഓടിവരുന്നു.

പെട്ടെന്ന് എണീക്കുന്നവഴിക്ക്‌ കണ്ണുകാണാഞ്ഞ്‌ തപ്പിത്തടഞ്ഞ്‌ വേച്ചുവീഴുന്ന സോണിയാഗാന്ധാരി. ഗാന്ധാരിജിയെ താങ്ങിനിര്‍ത്താന്‍ മല്‍സരിക്കുന്ന കപില്‍ ശകുനിയും ജരാസന്ധന്‍ ത്രിവേണിയും വെള്ളയുടുപ്പുകാരും.

ഗ്രീന്‍ റൂമിന്റെ മൂലയിലേക്ക്‌ മാറി കുത്തിയിരുന്ന് ബീഡി വലിക്കുന്ന മനോമോഹനഭീഷ്മപിതാമഹന്‍.

അര്‍ജ്വാനി : ആരും ഒരുങ്ങിയില്ലേ ഇതുവരെ.? ദേ അവിടെ ബെല്ല് മൂന്നാലെണ്ണമടിച്ചു. ആളുകളിപ്പോ തെറിവിളിക്കും.

പാലം കുലുങ്ങിയാലും മാമന്‍ കുലുങ്ങുകേലെന്ന മട്ടില്‍ ഒന്ന് നോക്കിയശേഷം മനോമാമന്‍ ബീഡിയിലേക്ക്‌ തിരികെ.

അര്‍ജ്വാനി : എടോ തന്നെ ഞാന്‍ അമ്പെയ്ത്‌ വീഴ്ത്തുന്ന സീനാ വരാമ്പോണെ. താനിതെന്തോന്നെടുക്കുവാ?

ബീഡി സ്ലോമോഷനില്‍ വലിച്ചെറിഞ്ഞ്‌ സ്ലോമോഷനില്‍ എണീറ്റ്‌ സ്ലോമോഷനില്‍ മിണ്ടാതെ സ്റ്റേജിലേക്ക്‌ പോകുന്ന മനോ.

അര്‍ജ്വാനി : താനിതെങ്ങോട്ടാ ആ വീണേം കൊണ്ട്‌. എപ്പോഴുമുണ്ടല്ലോ കൈയ്യിലൊരു ഒണക്ക വീണ.! എടോ തന്റെ വേഷം നാരദന്റെയല്ല. ഭീഷ്മരുടെയാ. (വീണയില്‍ കടന്നു പിടിക്കുന്നു. രണ്ടുപേരും മല്‍പ്പിടുത്തം.)

മനോമോഹന്‍ : സോറി അര്‍ജ്വാനിജി. ഭാരതകലാസമിതി അധികം താമസിയാതെ കത്തിപ്പണ്ടാരമടങ്ങുമെന്ന് അമേരിക്കേലെ രാജാവ്‌ ദുര്യോ ധനാമ പറഞ്ഞിട്ടുണ്ട്. അന്നേരം വായിക്കാന്‍ വേണ്ടി ഞാന്‍ കൊണ്ടുനടക്കുന്നതാ. എന്താണെന്നറിയില്ല, എനിക്ക് തീ കണ്ടാ അപ്പൊ വീണവായിക്കാൻ തോന്നും! ഇതിപ്പോ എപ്പോഴാ ഉപയോഗം വരുന്നതെന്നറിയില്ലല്ലോ! അതോണ്ട്‌ വെരി സോറി. അതേല്‍ തൊട്ടുള്ള കളിയൊന്നും വേണ്ട.

അര്‍ജ്വാനി നോക്കിനില്‍ക്കേ വീണയുമായി മൂളിപ്പാട്ടും പാടി പോകുന്ന മനോ.

തിരിഞ്ഞുനോക്കുമ്പോള്‍ സോണിയാഗാന്ധാരിയെ ഒരുക്കുവാന്‍ മല്‍സരിക്കുന്ന ഖദറിട്ട നൂറുകണക്കിന്‌ കൗരവര്‍.

അര്‍ജ്വാനി: എന്റെ ഗാന്ധാരിജി, നിങ്ങളെങ്ങനൊക്കെ വേഷമിട്ടാലും കലാസമിതീടെ പ്രസിഡണ്ടാക്കുകേല. അതോണ്ടിതൊക്കെ മതി. വാ.. വേഗം തട്ടേല്‍ക്കേറാന്‍ നോക്ക്‌.

ഗാന്ധാരിജി: കലാസമിതീടെ പ്രസിഡണ്ട്‌ സ്ഥാനം എനിക്ക്‌ പുല്ലാണ്‌. അതില്ലേലും കലാസമിതീടെ കണ്ട്രോളെനിക്ക്‌ തന്നാന്ന് നിങ്ങക്കറിയാല്ലോ. എന്തായാലും ആ സ്ഥാനം കണ്ട്‌ നിങ്ങള്‌ പനിക്കണ്ട. മനോമോഹനന്റെ കാലശേഷം അവിടെ ഞാനെന്റെ മോന്‍ ദുര്യാഹുലനെ കേറ്റിയിരുത്തും. (പുഛസ്വരത്തില്‍ പറഞ്ഞിട്ട്‌ കണ്ണുംകെട്ടി സ്റ്റേജിലേക്ക്‌ കൗരവരുടെ അകമ്പടിയോടെ തപ്പിത്തടഞ്ഞ്‌ പോകുന്ന ഗാന്ധാരിജി.
-------------------------

ഈയൊരു ബെല്ലോടുകൂടി നാടകം ആരംഭിക്കുകയായി. ട്ര്ണീം.....!)

രംഗം ഒന്ന് (യുദ്ധം എട്ടാം ദിവസം)

രംഗത്ത്‌ മനോമോഹനഭീഷ്മര്‍ തേരില്‍. ആ തേരില്‍ തന്നെ മനോമോഹനന്റെ പുറകില്‍ ഒരു കസേരയില്‍ വിശാലമായി ഇരിക്കുന്ന സോണിയാഗാന്ധാരി. തേരുതള്ളുന്ന വെള്ളഖദറുകാരും കുറേ സാമന്തരാജാക്കന്മാരും. ഇടയ്ക്ക്‌ അവരില്‍ ചിലര്‍ തേരുവലിക്കുന്ന കുതിരയെ ഓതുകാലുവച്ചു താഴെയിടാന്‍ ശ്രമിക്കുന്നു. അങ്ങനെ ചെയ്യുന്നവരെല്ലാം ഗാന്ധാരിജിയുടെ കൈയില്‍നിന്ന് തലയ്ക്ക്‌ കിട്ടുന്ന കിഴുക്കുകളോടെ അല്‍പ്പനേരം സമാധിയാവുന്നു. വീണ്ടും അവര്‍ ഉണരുന്നതോടെ രംഗം ആവര്‍ത്തിക്കുന്നു.

വേദിയിലേയ്ക്ക്‌ തേരില്‍ പാഞ്ഞ്‌ വരുന്ന അര്‍ജ്വാനിജി. അകമ്പടിയായി സുഷമാദ്രൗപദിയും നരേന്ദ്രഭീമോഡിയുമൊക്കെയുണ്ട്‌. തലങ്ങും വിലങ്ങും അമ്പും ശൂലങ്ങളും പായുന്നു. മനോമോഹനഭീഷ്മരും സോണിയാഗാന്ധാരിയും പലവഴി ഡൈവ്‌ ചെയ്തും ചാടിമറിഞ്ഞും ഒഴിഞ്ഞുവെട്ടിയും ഓതിരകടകം കാട്ടിയും രക്ഷപെടുന്നു. കൗരവരില്‍ പലരും അമ്പും ശൂലവും കൊണ്ടുവീഴുന്നുണ്ട്‌.

ഹഹഹഹഹാ.... ഹഹഹഹഹാ.... (അര്‍ജ്വാനിജി വെറുതെ അട്ടഹസിക്കുന്നു.)

വീണ്ടും തലങ്ങും വിലങ്ങും അമ്പുകളും ശൂലങ്ങളും പായുന്നു. വീണ്ടും മനോമോഹനഭീഷ്മരും സോണിയാഗാന്ധാരിയും പലവഴി ഡൈവ്‌ ചെയ്തും ചാടിമറിഞ്ഞും ഒഴിഞ്ഞുവെട്ടിയും ഓതിരകടകം കാട്ടിയും രക്ഷപെടുന്നു. വീണ്ടും കൗരവരില്‍ പലരും അമ്പും ശൂലവും കൊണ്ടുവീഴുന്നു.

ഹഹഹഹാ... ഹഹഹഹഹാ... (വീണ്ടും അര്‍ജ്വാനിജി വെറുതെ അട്ടഹസിക്കുന്നു.)

അര്‍ജ്വാനി : ഹേയ്‌ മനോമോഹനഭീഷ്മാ, ഇന്ന് യുദ്ധം എട്ടാം ദിവസം (അതോ വര്‍ഷമോ?). കഴിഞ്ഞ ഏഴ്‌ ദിവസമായി ഞാന്‍ കാത്തിരുന്ന ദിവസമിന്ന്. ഇതാ നിങ്ങളെ ഞാന്‍ ശരശയ്യയില്‍ തള്ളിയിടാന്‍ പോകുന്നു. എനിക്ക്‌ ഭാഗ്യമായി നിങ്ങള്‍ക്കെതിരെയുള്ള അന്നാമഹര്‍ഷിയുടെ ശാപമുണ്ട്‌. വില്ലാളിവീരന്‍ അര്‍ജ്വാനിയുടെ ശരങ്ങളെ ഇതാ തടുക്കാമെങ്കില്‍ തടുത്തുകൊള്ളു!

അര്‍ജ്വാനി ഒരു റ്റുജിസ്പെക്ട്രാസ്ത്രമെടുത്ത്‌ തൊടുത്തു. അത്‌ ഭീഷ്മരുടെ കണ്ണേല്‍ കൊണ്ടുകൊണ്ടില്ല എന്ന മട്ടില്‍ പോയി. എങ്കിലും അതുകൊണ്ട്‌ കൗരവരും പിന്നെ ചില സാമന്തരാജാക്കന്മാരും രാജകുമാരന്മാരും, എന്തിനധികം! രാജകുമാരിമാരും കറങ്ങിവീണു.

ഗാന്ധാരിജി : എന്തര്‌ നോക്കിനിക്കണ്‌? നമ്മുടെ ആ സുഖോയിമിസൈലെടുത്ത്‌ അയാടെ നെഞ്ചത്തിനിട്ട്‌ ഒരുകാച്ചങ്ങ്‌ കാച്ചെന്റെ മനോമോഹനഭീഷ്മാ..!

മനോ : വെയിറ്റ്‌. അമേരിക്കന്‍ രാജാവ്‌ ദുര്യോധനാമയുടെ കൈയിലാ അതിന്റെ റിമോട്ട്‌. എന്തുചെയ്താലും അങ്ങേരോട്‌ പറഞ്ഞ്‌ അനുവാദം വാങ്ങീട്ടേ ചെയ്യാവുള്ളൂന്നാ പറഞ്ഞേക്കുന്നെ. പ്രത്യേകിച്ചും യുദ്ധത്തിന്റെ സമയത്ത്‌ എതിര്‍ടീം വെടിവെക്കുമ്പോഴൊക്കെ. അങ്ങേരപ്പോ എന്തുചെയ്യണമെന്നൊക്കെ ഫ്രീയായിട്ട്‌ ഉപദേശം തരുമേന്നാ പറഞ്ഞത്‌.! ഫ്ഹീ.... (മാമുക്കോയസ്റ്റെയിലില്‍ ചിരിക്കുന്ന നമ്മുടെ മനോ). അതാ ഈ ന്യൂക്ലിയാര്‍ ഡീലിന്റെയൊക്കെ ഗുണം. ഞാനങ്ങേരെ ഒന്ന് വിളിച്ച്‌ നോക്കട്ടെ.

അര്‍ജുനാജിയുടെ അമ്പുകളില്‍ നിന്ന് ചാടിയും ഓടിയും രക്ഷപെട്ടുകൊണ്ട്‌ ഫോണ്‍ ചെയ്യുന്ന മനോ. അമ്പുകൊള്ളാതിരിക്കുവാന്‍ തേരില്‍ കുനിഞ്ഞിരിക്കുന്ന ഗാന്ധാരിജി. മരിച്ചുവീഴുന്ന കൗരവര്‍.

പെട്ടെന്ന് ഒരു ആറ്റം ബോംബ്‌ വന്ന് സ്റ്റേജിന്റെ നടുക്ക്‌ വീണ്‌ പൊട്ടുന്നു. അര്‍ജ്വാനിയുടെ പാണ്ഡവപ്പട വിരണ്ടോടുന്നു.

കൗരവര്‍ അല്‍ഭുതത്തോടെ ചുറ്റും നോക്കുന്നു. സോണിയാഗാന്ധാരി മനോമോഹനഭീഷ്മരെനോക്കി അല്‍ഭുതം കൊള്ളുന്നു.

മനോ: ഇപ്പോ എങ്ങിനിരിക്കുന്നു.! ഞാനൊന്ന് വിളിച്ച്‌ പറഞ്ഞതും ദുര്യോധനാമ ദോണ്ടെ നമ്മടെ സ്റ്റേജിത്തന്നെയിട്ട്‌ ഒരാറ്റംബോംബ്‌.! പാണ്ഡവരെല്ലാം പേടിച്ചോടീല്ലേ.! (ഗാന്ധാരിജിയുടെ നേരെ തള്ളവിരലുകൊണ്ട്‌ തമ്പ്സ് അപ്‌ കാണിക്കുന്നു. ഗാന്ധാരിജി തിരിച്ചും. ഇരുവരും തിരിഞ്ഞ്‌ അര്‍ജ്വാനിജിയെ നോക്കി മൂക്കിന്മേല്‍ കൈവിരല്‍ വെച്ച്‌ കോക്രി കാട്ടുന്നു. അര്‍ജ്വാനിജിയ്ക്ക്‌ സങ്കടം വന്നിട്ട്‌ കണ്ണൊക്കെ നിറയുന്നു.)

അര്‍ജ്വാനി: ഇതുകൊണ്ടൊന്നും ഞാന്‍ തോറ്റുപോകുമെന്ന് കരുതണ്ട. (കടപ്പാട്‌ : മോഹന്‍ലാല്‍ ഇന്‍ നാടോടിക്കാറ്റ്‌).!

അര്‍ജ്വാനി മടങ്ങിപ്പോകുന്നു.

കൗരവര്‍ വിജയമാഘോഷിക്കുന്നു. മയങ്ങിയും മരിച്ചും വീണ കൗരവരെയും സീമന്തരെയും അവിടെ ഉപേക്ഷിച്ച്‌ കൗരവപ്പട മടങ്ങുന്നു.
----------------------------

രംഗം രണ്ട്‌ (യുദ്ധം ഒന്‍പതാം ദിവസം)

തലേദിവസത്തെ സീന്‍ ആവര്‍ത്തിക്കുന്നു. തേരില്‍ മനോമോഹനനും ഗാന്ധാരിജിയും, താഴെ തേര്‍ വലിച്ച്‌, വീഴ്ത്തുന്ന കൗരവരും സാമന്തരും.

വീണ്ടും പാഞ്ഞെത്തുന്ന അര്‍ജ്വാനിജിയുടെ തേര്‌.! വീണ്ടും അകമ്പടി സേവിക്കുന്ന സുഷമാദ്രൗപദിയും നരേന്ദ്രഭീമോഡി ഇത്യാദികളും. വീണ്ടും തലങ്ങും വിലങ്ങും പായുന്ന അമ്പുകളും ശൂലങ്ങളും.

മനോമോഹനഭീഷ്മരും സോണിയാഗാന്ധാരിജിയും കൗരവരും സീമന്തരുമെല്ലാം പകച്ചുനിന്നു. അല്‍ഭുതപരതന്ത്രരായി നിന്നു. കാരണമെന്താ? അമ്പുകളും ശൂലങ്ങളും? അല്ലാ...! നിങ്ങള്‍ക്ക്‌ തെറ്റി.

അര്‍ജ്വാനിയുടെ തേര്‌ തെളിക്കുന്നതാരാ.? നുമ്മടെ കൃഷ്ണന്‍! ഏത്‌ കൃഷ്ണന്‍? നമ്മുടെ ബാലേഷ്ണന്‍! അര്‍ജ്വാനീടെ മുന്‍പിലോ? നല്ല "മേരിക്കുണ്ടൊരു കുഞ്ഞാട്‌" മോഡല്‍ ചുരിദാറൊക്കെ ഇട്ട്‌ നമ്മുടെ രാംദേവി.!

മനോയും സോണിയാജിയുമൊക്കെ ഞെട്ടാതിരിക്കുമോ!

രാംദേവി തേരിലിരുന്ന് മസിലുപിടിച്ച്‌ കാണിക്കുന്നു.! മൂക്കുംവായും പൊത്തി ശ്വാസം മുട്ടിപ്പിടയുന്നു.! ഒറ്റക്കാലില്‍ നിന്ന് സള്‍സാഡാന്‍സ്‌ കളിക്കുന്നു.! തലകുത്തിനിന്ന് റൊട്ടീം പാലും കഴിക്കുന്നു.!

മനോ : അയ്യേ, ഈ സാധനത്തിനോടൊന്നും യുദ്ധം ചെയ്യാന്‍ എന്നെക്കൊണ്ടാവൂല്ല. ഞാന്‍ വേണേല്‍ സമിതീന്ന് പൊക്കോളാം. എനിക്കാ ഖജനാവിന്റെ ഫോട്ടോഗ്രാഫ്‌ തന്നാല്‍ മതി. അതേല്‌ വരകള്‍ വരച്ച്‌ ഇനിയുള്ള കാലം ഞാന്‍ കഴിച്ചോളാം.

ഇതുകണ്ടതും കേട്ടതും സോണിയാജി താഴെ തേരുവലിക്കുന്ന കപില്‍ ശകുനിയുടെ തലയ്ക്കിട്ട്‌ ഒറ്റത്തട്ട്‌ കൊടുക്കുന്നു. കപില്‍ ശകുനിയും മൂന്നാലുപേരുംകൂടി ഓടിച്ചെന്ന് രാംദേവീടെ കാല്‍ക്കല്‍ ഡൈവ്‌ ചെയ്യുന്നു. കലാസമിതീടെ നടത്തിപ്പില്‍ പങ്കുതരാമെന്ന് രാംദേവീടെ കാതില്‍ രഹസ്യമായി പറയുന്നു. എങ്കില്‍ ഡാന്‍സ്‌ നിര്‍ത്താമെന്ന് രാംദേവിയും രഹസ്യം പറയുന്നു. പക്ഷേ അത്‌ മറ്റുള്ളോരറിയല്ലെന്നും.

കേട്ടപാതി കേള്‍ക്കാത്തപാതി ശകുനി ആന്‍ഡ്‌ ടീം ഒരു മൈക്കെടുത്ത്‌ അങ്ങ്‌ വിളിച്ചുകൂവുന്നു.

രാംദേവി ഡാന്‍സ്‌ നിര്‍ത്തിയേ...!!

രാംദേവി : എന്ത്‌.! അത്രയ്ക്കഹങ്കാരമോ.! നോം ഇങ്ങനെയൊക്കെ പത്തുപേരെ പറ്റിച്ച്‌ ജീവിച്ചുകഴിയുമ്പോ നിനക്കൊന്നും സുഖിക്കുന്നില്ലല്ലേ. എങ്കില്‍ നിങ്ങളും സുഖിക്കണ്ട.!

രാംദേവിയുടെ സള്‍സാഡാന്‍സിന്റെ താളം മുറുകുന്നു. പുറകില്‍ പാണ്ടിമേളം മുറുകുന്നു. വായിക്കുന്നത്‌ പാണ്ഡവര്‍. രാംദേവിയ്ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ ആര്‍പ്പുവിളിക്കുന്ന അര്‍ജ്വാനിയും കൂട്ടുകാരും. ഒന്നും മിണ്ടാതെ കള്ളച്ചിരിയുമായി ബാലേഷ്ണന്‍.

ഡാന്‍സ്‌.! മേളം.! ഡാന്‍സ്‌.! മേളം.! ഡാന്‍സ്‌.!! മേളം.!! (ഇതിങ്ങനെ മാറിമാറിക്കാണിക്കണം. കൂട്ടത്തില്‍ ചിരിക്കുന്ന ബാലേഷ്ണന്റെ ക്ലോസപ്പുകളും.)

അര്‍ജ്വാനിയും കൂട്ടരും ഇതിനിടയില്‍ മനോമോഹനഭീഷ്മരുടെ തേരിനുനേരെ അമ്പുകളും ശൂലങ്ങളും വിടുന്നു. കൗരവര്‍ ഒഴിഞ്ഞുമാറുന്നു. പകച്ച്‌ നില്‍ക്കുന്നു.

രാംദേവിയുടെ ഡാന്‍സ്‌ താണ്ഡവമായിമാറുന്നു. ഇളകിയാടുന്ന സ്റ്റേജ്‌. മുറുകുന്ന താളം. ആര്‍പ്പുവിളിച്ചു പൂണ്ടുവിളയാടുന്ന നടീനടന്മാര്‍. ചിരിക്കുന്ന ബാലേഷ്ണന്‍. പകച്ചിരിക്കുന്ന കാണികള്‍. ഡും ഡും ഡും..! (ഇതെല്ലാം പെട്ടെന്ന് പെട്ടെന്ന് മാറ്റിക്കാണിക്കണം.)

പെട്ടെന്ന് സ്റ്റേജിലേയ്ക്ക്‌ ഇരച്ചെത്തുന്ന സംഘാടകസമിതിക്കാരും പോലീസുകാരും. അവര്‍ രാംദേവിയുടെ മേല്‍ ചാടിവീഴുന്നു. പിന്നെ ഒരു പൊഹ!

പുകമാറുമ്പോള്‍ രാംദേവി രാംദേവനായി പോലീസ്‌ കസ്റ്റഡിയില്‍. രാംദേവിയുടെ വീടിന്റെ ആധാരത്തിലെന്തോ അക്ഷരത്തെറ്റുണ്ടത്രേ! അത്‌ ചോദിക്കാന്‍ വന്നതാണെന്ന്. രാംദേവന്‍ തിരിഞ്ഞും മറിഞ്ഞും നോക്കുന്നു.

പൊലീസ്‌ : എന്താ?

രാംദേവന്‍ : അല്ല... നമ്മടെ ബാലേഷ്ണന്‍ ഇവിടെങ്ങാണ്ടുണ്ടാരുന്ന്.... ഓനെവിടെപ്പോയി.... (ബാലേഷ്ണനെ നോക്കുന്ന രാംദേവനും പോലീസും).

ഇതിനിടയില്‍ മൈതാനത്തിന്റെ കിഴക്കുവശത്തുള്ള മതിലുചാടിക്കടന്ന്, ഔതക്കുട്ടീടെ റബറുംതോട്ടത്തിന്റെ അതിരിലൂടെ, തങ്കപ്പന്റെ തെങ്ങിന്തോപ്പിന്റെ നടുവിലൂടെ, ഔസേപ്പിന്റെ ആറുപറക്കണ്ടത്തിന്റെ വരമ്പിലൂടെ, കമലാക്ഷീടെ പശുത്തൊഴുത്തിന്റെ വിളുമ്പിലൂടെ ഓടിയോടി രക്ഷപെടുന്ന ബാലേഷ്ണന്റെ പലവിധ ആംഗിളില്‍ നിന്നുള്ള ഷോട്ടുകള്‍..!

സ്റ്റേജില്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്ന നടീനടന്മാര്‍. അതിനേക്കാളേറെ ആശയക്കുഴപ്പത്തില്‍ കാണികള്‍.

അര്‍ജ്വാനി സംഘാടകസമിതിയോട്‌ : അപ്പോ എന്റെ "പാസിംഗ്‌ ഓഫ്‌ ഭീഷ്മാ അഥവാ ഭീഷ്മരുടെ കുരിശുമരണം"..?

സംഘാടകന്‍: ആഹാ, ഇനിയും ഈ കൂത്ത്‌ ഞങ്ങള്‌ കണ്ടോണ്ടിരിക്കണോ!

അര്‍ജ്വാനി: അല്ല, എന്റെ കൊല്ലങ്ങളായുള്ള അഭിലാഷമായിരുന്നു ഈ നാടകം.! അതിനായാണ്‌ ഞാന്‍ അര്‍ജ്വാനി ആയതുതന്നെ...

സംഘാടകന്‍ : പൊക്കോണം! ഇനീം ഇതുംകണ്ടോണ്ടിരുന്നാലേ നാട്ടുകാര്‌ ആ അഭിലാഷം നിങ്ങടെ അന്ത്യാഭിലാഷമാക്കും!

ട്ര്ണീം......!! ഈയൊരു ബെല്ലോടുകൂടി നാടകം അവസാനിക്കുന്നു.
-------------------------

ഗ്രീന്‍ റൂം

കിട്ടിയകാശ്‌ വീതിച്ചെടുക്കുന്ന ഗാന്ധാരിജിയും മനോമോഹനഭീഷ്മനും അര്‍ജ്വാനിയും ശകുനിജിയും സുഷമാദ്രൗപദിജിയും മറ്റുള്ളവരും. എല്ലാവരും ആര്‍പ്പുവിളിക്കുന്നു. പരസ്പരം ആശ്ലേഷിക്കുന്നു.

ലാസ്റ്റ്‌ ഷോട്ട്‌ : നാടകം കണ്ടശേഷം, എണ്ണ വില കൂടുതലായതുകാരണം നടന്ന് വീട്ടില്‍പ്പോയി, അരിക്കും പച്ചക്കറിക്കും മറ്റവശ്യസാധനങ്ങള്‍ക്കും വില കൂടുതലായതുകാരണം പച്ചവെള്ളം മാത്രം കുടിച്ച്‌, വൈദ്യുതിക്ക്‌ വില കൂടുതലായതുകാരണം ഫാന്‍ ഓഫുചെയ്ത്‌, വിയര്‍ത്തുകുളിച്ച്‌ കിടന്നുറങ്ങാൻ വൃഥാ ശ്രമിക്കുന്ന കാണികള്‍.

ശുഭം.

****************************

ഓഫ് : ഈ നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ആരെങ്കിലുമായി സാദൃശ്യം തോന്നുകയാണെങ്കില്‍ നിങ്ങള്‍ കൊണ്ടുപോയി കേസ് കൊടുക്ക്..! ഹല്ല പിന്നെ..!!

4 അഭിപ്രായങ്ങൾ:

  1. പാസിംഗ് ഓഫ് ഭീഷ്മ അഥവാ പ്രധാനമന്ത്രിയുടെ കുരിശുമരണം എന്ന് നിങ്ങള്‍ക്ക് വേണമെങ്കില്‍ വായിക്കാം. നിങ്ങള്‍ക്ക് വേണമെങ്കില്‍ മാത്രം.!

    മറുപടിഇല്ലാതാക്കൂ
  2. ശരിക്കും തകർപ്പൻ എഴുത്ത്…ആസ്വദിച്ച് വയിച്ചു കെട്ടോ…

    മറുപടിഇല്ലാതാക്കൂ
  3. ആക്ഷേപഹാസ്യം കലക്കന്‍. പക്ഷെ നാടകം എന്ന് പറഞ്ഞു തുടങ്ങി സിനിമയുടെ തിരക്കഥ പോലെ മുന്നോട്ടു നീങ്ങി ഗ്രീന്‍ റൂമില്‍ അവസാനിച്ചത് എന്തോ ശരിയായില്ല.

    മറുപടിഇല്ലാതാക്കൂ
  4. തകര്‍ത്തു. കാലഭേദങ്ങളില്ലാതെ അവിരാമം കളിക്കുന്ന നാടകം. അരങ്ങിലെ നാടകം കണ്ടു ഇതികര്ത്തവ്യ മൂഢരായിരിക്കുന്ന കാണികള്‍ക്ക് എന്നാണാവോയിനി ബോധോദയം ഉണ്ടാകുന്നത്? ഇതിനൊക്കെ മാറ്റം വരണമെങ്കില്‍ കഴുതകള്‍ക്ക് ബുദ്ധിയുണ്ടാകണം? അത് വല്ലോം നടക്കുമോ? അവര്‍ എന്നും ചുമന്നു കൊണ്ടേ ഇരിക്കും!!!!!!

    മറുപടിഇല്ലാതാക്കൂ